Image

കളിക്കളത്തില്‍ (സുനില്‍ എം എസ്‌)

Published on 18 April, 2013
കളിക്കളത്തില്‍ (സുനില്‍ എം എസ്‌)
2006-07 കാലഘട്ടത്തില്‍ ശ്രീശാന്ത്‌ ഒന്നാന്തരമൊരു ബോളറായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ ശ്രീശാന്ത്‌ പത്തു വിക്കറ്റെടുത്തത്‌ അവിസ്‌മരണീയമായൊരു പ്രകടനമായിരുന്നു. സൌത്ത്‌ ആഫ്രിക്കയെ അവരുടെ മണ്ണില്‍ വച്ച്‌ ആദ്യമായി തോല്‍പ്പിച്ചതിന്റെ പിന്നിലും ശ്രീശാന്തുണ്ടായിരുന്നു. 2007ലെ ട്വെന്റിട്വെന്റി ലോകകപ്പിലും ശ്രീശാന്ത്‌, ഇടയ്‌ക്കിടെയെങ്കിലും, മിന്നുന്ന പ്രകടനം കാഴ്‌ച വച്ചു.

ഇതൊക്കെയാണെങ്കിലും, ആവേശം കൂടിക്കഴിയുമ്പോള്‍ ശ്രീശാന്ത്‌ പലപ്പോഴും നിയന്ത്രണം വിട്ടിരുന്നു. അപ്പീല്‍ ചെയ്യുമ്പോഴുള്ള രൌദ്രഭാവവും ശബ്ദകോലാഹലവും ശ്രീശാന്തിനു വിനയായി. വിക്കറ്റെടുത്ത ശേഷമുള്ള അമിതമായ ആഹ്ലാദപ്രകടനവും അതിരു കടന്നതായി മാദ്ധ്യമങ്ങള്‍ അഭിപ്രായപ്പെട്ടു. വിദേശടീമുകളിലെ കളിക്കാരുമായി ഉണ്ടായ ഉരസലുകളും വിമര്‍ശിയ്‌ക്കപ്പെട്ടു. കളിക്കളത്തിലെ വികാരവിക്ഷോഭങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ കഴിയാത്ത ശ്രീശാന്തിനെ നിരോധിയ്‌ക്കണം എന്നു വരെ മുന്‍ ഇംഗ്ലണ്ട്‌ ക്യാപ്‌റ്റന്‍ മൈക്ക്‌ ആതര്‍ട്ടണ്‍ ആവശ്യപ്പെട്ടു. ശ്രീശാന്തിനു പിഴശിക്ഷയും താക്കീതും ഒന്നിലേറെത്തവണ നല്‍കപ്പെട്ടു. ശ്രീശാന്തിനെ വാത്സല്യത്തോടെ നോക്കിക്കണ്ടിരുന്ന മുതിര്‍ന്ന കേരളീയ വനിതകള്‍ പോലും `ചെക്കന്‌ കുറെ കൂടിപ്പോണ്ണ്‌ട്‌' എന്നു പറഞ്ഞു.

ക്രിക്കറ്റ്‌ മര്യാദക്കാരുടെ കളിയാണ്‌ എന്നായിരുന്നു മുന്‍കാലങ്ങളിലെ ചിന്താഗതി. കഴിഞ്ഞ ഒന്നു രണ്ടു ദശാബ്ദങ്ങളായി ആ വീക്ഷണത്തിനു കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്‌. ചില വിദേശരാജ്യങ്ങളിലെ ഫുട്‌ബാള്‍ ഭ്രാന്തന്മാരുടെ അക്രമപ്രവൃത്തികള്‍ ക്രിക്കറ്റ്‌ പ്രേമികള്‍ ഇതുവരെ ആവര്‍ത്തിച്ച ചരിത്രമുണ്ടായിട്ടില്ലെങ്കിലും, ക്രിക്കറ്റ്‌ മൈതാനമദ്ധ്യത്തിലെ സൌഹൃദത്തിനു മങ്ങല്‍ സംഭവിച്ചിട്ടുണ്ട്‌. എങ്കിലും അതൊന്നും അല്‌പം പോലും ബാധിയ്‌ക്കാത്ത, മഹാനായൊരു ഇന്ത്യന്‍ കളിക്കാരനായിരുന്നു, രാഹുല്‍ ദ്രാവിഡ്‌. സെഞ്ചുറി നേടിക്കഴിഞ്ഞാല്‍ ആഹ്ലാദപ്രകടനമൊന്നുമില്ലാതെ, ബാറ്റ്‌ അല്‌പമൊന്നുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുക മാത്രമാണ്‌ ദ്രാവിഡ്‌ ചെയ്യാറ്‌. താരതമ്യേന നിശ്ശബ്ദമായി ബാറ്റു ചെയ്‌ത്‌ ലോകത്തില്‍ ടെസ്റ്റു മാച്ചുകളില്‍ ഏറ്റവുമധികം റണ്ണുകള്‍ സ്‌കോര്‍ ചെയ്‌ത മൂന്നാമത്തെ ബാറ്റ്‌സ്‌മാനായിത്തീര്‍ന്നു ദ്രാവിഡ്‌. മിതഭാഷിയായ ദ്രാവിഡ്‌ ഒരിയ്‌ക്കല്‍ പോലും പ്രകോപിതനായി കണ്ടിട്ടില്ല. ശാന്തത മുഖമുദ്രയായുള്ള സച്ചിനെ തെല്ലും വിസ്‌മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്‌.

2011ല്‍ രാഹുല്‍ ദ്രാവിഡിന്റെ അവസാന ഏകദിനത്തില്‍ ദ്രാവിഡിനെ ബോള്‍ ചെയ്‌തു പുറത്താക്കിയത്‌ ഗ്രേയിം സ്വാന്‍ ആയിരുന്നു. ദ്രാവിഡിന്റെ വിക്കറ്റു കിട്ടിയ ഉടനെ സ്വാന്‍ ആ സന്തോഷം ആഘോഷിയ്‌ക്കുകയല്ല, ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കുകയാണു ചെയ്‌തത്‌. തുടര്‍ന്ന്‌ ഇംഗ്ലണ്ടിന്റെ എല്ലാ കളിക്കാരും വരിയായി വന്ന്‌ ആദരപൂര്‍വ്വം ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കി. അവരില്‍ ജൊനാഥന്‍ ട്രോട്ട്‌ ദ്രാവിഡിനോടുള്ള ആദരസൂചകമായി തൊപ്പി മാറ്റിയ ശേഷമാണ്‌ ദ്രാവിഡിന്റെ കൈ പിടിച്ചു കുലുക്കിയത്‌. ഇംഗ്ലണ്ടില്‍ ദ്രാവിഡിനു കിട്ടിയ ആദരവു കണ്ടു കൊണ്ടിരുന്ന ഭാരതീയരെയെല്ലാം വികാരഭരിതരാക്കിയിരുന്നിരിയ്‌ക്കണം, ആ രംഗം. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിയ്‌ക്കാനും ക്രിക്കറ്റിനു കഴിയുമെന്നതിനു വേറെ തെളിവു വേണ്ട.

അന്താരാഷ്ട്ര ഫുട്‌ബാള്‍ മത്സരങ്ങളില്‍ ഗോളടിച്ച ശേഷം കളിക്കാര്‍ നടത്തുന്ന ആഹ്ലാദപ്രകടനങ്ങള്‍ കാണാന്‍ രസമുള്ളവയാണ്‌. 1990ലെ ലോകകപ്പില്‍ റൊമേനിയയ്‌ക്കെതിരെ വിജയം നേടിയ കാമറൂണിന്റെ രണ്ടു ഗോളുകളും നേടിയത്‌ റോജര്‍ മില്ലയായിരുന്നു. ആ ടൂര്‍ണ്ണമെന്റില്‍ മില്ല ആകെ നാലു ഗോളുകള്‍ നേടി. ഓരോ ഗോളും നേടിയ ഉടനെ റോജര്‍ മില്ല കോര്‍ണര്‍ ഫ്‌ലാഗിന്നടുത്തേയ്‌ക്കോടുകയും അതില്‍ പിടിച്ചു നിന്നുകൊണ്ട്‌ നൃത്തം ചെയ്യുകയും ചെയ്‌തു. ഈ നൃത്തം അക്കാലത്തു വളരെ പ്രസിദ്ധമായിത്തീര്‍ന്നു. ബ്രസീലിന്റെ റൊമാറിയോ ഗോളടിച്ചയുടനെ കാണികളുടെ മുന്‍പില്‍ ചെന്നു നിന്നുകൊണ്ട്‌ ഇരുകൈകളിലും ഒരു കുഞ്ഞിനെ താരാട്ട്‌ ആട്ടുന്ന പോലെ അഭിനയിച്ചു കാണിച്ചിരുന്നു. ആവേശഭരിതരായ ബ്രസീലിന്റെ ആരാധകര്‍ എഴുന്നേറ്റു നിന്ന്‌, വലിയ ആരവത്തോടെ റൊമാറിയോയെ അനുകരിച്ചു. നൈജീരിയന്‍ കളിക്കാര്‍ പല അഭ്യാസങ്ങളും കാണിയ്‌ക്കാറുണ്ടായിരുന്നു. അവരിലൊരാളായിരുന്നു, ജൂലിയസ്‌ ആഘഹോവ. ഒരിയ്‌ക്കല്‍ ഗോളടിച്ചയുടനെ ആഘഹോവ തുടര്‍ച്ചയായി പുറകോട്ടു മലക്കം മറിഞ്ഞു, കാണികള്‍ ആര്‍ത്തു വിളിച്ചു. അതു കണ്ട്‌ പലരും അത്ഭുതപരതന്ത്രരായി നിന്നു പോയിക്കാണണം. എത്ര അനായാസേനയായിരുന്നു, ആഘഹോവ മലക്കം മറിഞ്ഞത്‌!

2009ലെ യൂ എസ്‌ ഓപ്പണ്‍ ടെന്നീസ്‌ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍. സെറീന വില്യംസും കിം ക്ലൈസ്‌റ്റേഴ്‌സും തമ്മിലാണ്‌ `യുദ്ധം.' രണ്ടു പേരും വനിതകളാണെങ്കിലും, പല പുരുഷന്മാരേക്കാളും ശക്തമായി ടെന്നീസ്‌ കളിയ്‌ക്കുന്നവരാണിരുവരും. ഏയ്‌സുകളുതിര്‍ക്കാനും തീപാറുന്ന ഫോര്‍ഹാന്‍ഡ്‌ ഷോട്ടുകള്‍ പായിയ്‌ക്കാനും കഴിവുള്ളവര്‍. കായികശക്തിയിലും രണ്ടു പേരും മികച്ചവര്‍. ആദ്യസെറ്റ്‌ ക്ലൈസ്‌റ്റേഴ്‌സ്‌ എടുത്തു. രണ്ടാമത്തെ സെറ്റിലും ക്ലൈസ്‌റ്റേഴ്‌സ്‌ തന്നെ മുന്നിട്ടു നില്‍ക്കുന്നു. ക്ലൈസ്‌റ്റേഴ്‌സിന്‌ കേവലം ഒരു പോയിന്റു മാത്രം മതി ജയിയ്‌ക്കാന്‍. സെറീന സെര്‍വ്‌ ചെയ്യുന്നു. ടെന്നീസില്‍ സെര്‍വു ചെയ്യുമ്പോള്‍ പാദം വരകളില്‍ സ്‌പര്‍ശിയ്‌ക്കാന്‍ പാടില്ല. സെറീനയുടെ പാദം ലൈനില്‍ സ്‌പര്‍ശിച്ചു, പുറകിലിരുന്ന ലൈന്‍ ജഡ്‌ജ്‌ (ലൈന്‍സ്‌ വുമന്‍) സെര്‍വീസ്‌ തെറ്റെന്നു വിധിച്ചു. സെറീന കുപിതയായി ലൈന്‍ ജഡ്‌ജിയുടെ നേരേ ചെന്ന്‌, ചൈനീസ്‌ വംശജയായ അവരോട്‌ എന്തൊക്കെയോ പറഞ്ഞു. `നിങ്ങളുടെ തൊണ്ടയില്‍ പന്തു കുത്തിയിറക്കും...' എന്നു സെറീന പറഞ്ഞുവെന്ന്‌ പത്രങ്ങള്‍ പിന്നീടു റിപ്പോര്‍ട്ടു ചെയ്‌തു.

അമ്പയര്‍ ലൈന്‍ ജഡ്‌ജിയെ വിളിച്ചു സംസാരിച്ചു. അതിനല്‍പ്പം മുന്‍പ്‌ റാക്കറ്റ്‌ നിലത്തടിച്ചൊടിച്ചതിന്‌ അമ്പയര്‍ സെറീനയെ താക്കീതു ചെയ്‌തു കഴിഞ്ഞിരുന്നു. രണ്ടാമതും കുറ്റം ചെയ്‌തതു കണക്കിലെടുത്ത്‌ പെനാല്‍റ്റിയായി അമ്പയര്‍ ഒരു പോയിന്റ്‌ ക്ലൈസ്‌റ്റേഴ്‌സിനു നല്‍കി. ആ പോയിന്റു കിട്ടിയതോടെ ക്ലൈസ്‌റ്റേഴ്‌സ്‌ വിജയിച്ചു. പിന്നീട്‌ സെറീന പത്രങ്ങള്‍ക്കു നല്‍കിയ ഒരു പ്രസ്‌താവനയിലൂടെ ലൈന്‍ ജഡ്‌ജിയോടു ക്ഷമായാചനം ചെയ്‌തെങ്കിലും ലോകമൊട്ടാകെയുള്ള ടെന്നീസ്‌ പ്രേമികള്‍ക്ക്‌ സെറീനയോടുണ്ടായിരുന്ന ആരാധനയ്‌ക്ക്‌ വലുതായ ഇടിവു സംഭവിച്ചു.

കുറച്ചുകാലം ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ താരമായിരുന്ന റഫേല്‍ നദാല്‍ സ്‌പെയിന്‍കാരനാണ്‌. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ വച്ച്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ റഫേല്‍ നദാലും ചെക്‌ റിപ്പബ്ലിക്കുകാരനായ തോമസ്‌ ബേര്‍ഡിച്ചും തമ്മിലുള്ള മത്സരം നടന്നു കൊണ്ടിരിയ്‌ക്കെ, നാട്ടുകാരനായ നദാലിന്നു വേണ്ടി ആരവമുയര്‍ത്തിക്കൊണ്ടിരുന്ന കാണികളോട്‌ നിശ്ശബ്ദരായിരിയ്‌ക്കാന്‍ ബേര്‍ഡിച്ച്‌ ചുണ്ടത്തു വിരല്‍ വച്ച്‌, കാര്‍ക്കശ്യത്തോടെ, ആംഗ്യം കാണിച്ചു. അന്നു മുതല്‍ കാണികള്‍ക്ക്‌ ബേര്‍ഡിച്ചിനോടു താത്‌പര്യക്കുറവുണ്ട്‌. 2012ലെ ആസ്‌ട്രേല്യന്‍ ഓപ്പണില്‍ നദാലിന്റെ നാട്ടുകാരനായ നിക്കൊളാസ്‌ അല്‍മാഗ്രോവുമായി ബേര്‍ഡിച്ച്‌ കളിച്ചു കൊണ്ടിരിയ്‌ക്കെ, അല്‍മാഗ്രോ ഓട്ടത്തിന്നിടയില്‍ അടിച്ച പന്ത്‌ ബേര്‍ഡിച്ചിന്റെ ശരീരത്തില്‍ കൊള്ളുകയും ബേര്‍ഡിച്ച്‌ താഴെ വീഴുകയും ചെയ്‌തു. അല്‍മാഗ്രോ ഓടിച്ചെന്ന്‌ ബേര്‍ഡിച്ചിനോട്‌ ക്ഷമായാചനം ചെയ്‌തെങ്കിലും ബേര്‍ഡിച്ച്‌ ആ ക്ഷമായാചനം സ്വീകരിച്ചില്ല.

കളിയില്‍ ബേര്‍ഡിച്ച്‌ ജയിച്ചു. കളി കഴിയുമ്പോള്‍ കളിക്കാര്‍ പരസ്‌പരം കൈ പിടിച്ചു കുലുക്കുന്ന പതിവുണ്ട്‌. അല്‍മാഗ്രോ കൈ നീട്ടിക്കൊണ്ടു ചെന്നെങ്കിലും, ബേര്‍ഡിച്ച്‌ അതും നിരസിച്ചു. കാണികള്‍ ബേര്‍ഡിച്ചിനെ കൂവി. തുടര്‍ന്നു നടന്ന ഹ്രസ്വമായ അഭിമുഖത്തില്‍, `കോര്‍ട്ടില്‍ ധാരാളം സ്ഥലം ഒഴിഞ്ഞു കിടന്നിരുന്നു, എന്നിട്ടും അങ്ങോട്ടൊന്നും അടിയ്‌ക്കാതെ തന്റെ ശരീരത്തെത്തന്നെ മനഃപൂര്‍വ്വം ലക്ഷ്യമാക്കിയതാണ്‌ അല്‍മാഗ്രോ' എന്ന്‌ ബേര്‍ഡിച്ച്‌ സൂചിപ്പിച്ചു. അതും കാണികളുടെ അപ്രീതിയ്‌ക്കിടയാക്കി. അന്നു മുതല്‍ ബേര്‍ഡിച്ചിനു വേണ്ടി കരഘോഷം മുഴക്കുന്നവരുടെ എണ്ണം വളരെക്കുറഞ്ഞു.

ഇതൊക്കെയാണെങ്കിലും, എതിരാളി മികച്ച കളി പുറത്തെടുക്കുമ്പോള്‍ അതിനു കരഘോഷം മുഴക്കുന്ന ഒരു കളിക്കാരനെയെങ്കിലും അന്താരാഷ്ട്ര ടെന്നീസില്‍ കണ്ടിട്ടുണ്ട്‌. സെര്‍ബിയയില്‍നിന്നുള്ള, ഇപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്‌ ജ്യോക്കോവിച്ച്‌. 2009ലെ യൂ എസ്‌ ഓപ്പണിലാണെന്നു തോന്നുന്നു, റോജര്‍ ഫെഡററുമായി കളിയ്‌ക്കുമ്പോള്‍, ജ്യോക്കോവിച്ച്‌ ഫെഡററുടെ ശിരസ്സിനു മുകളിലൂടെ കോര്‍ട്ടിന്റെ പുറകിലേയ്‌ക്ക്‌ ലോബ്‌ ചെയ്‌തു. ഫെഡറര്‍ പുറംതിരിഞ്ഞോടുകയും ഓട്ടത്തിന്നിടയില്‍ കാലുകള്‍ക്കിടയിലൂടെ, അതിവിദഗ്‌ദ്ധവും ശക്തവുമായി പന്തു മടക്കിക്കൊടുക്കുകയും ചെയ്‌തു. അതിന്നകം നെറ്റിന്നടുത്തേയ്‌ക്കു വന്നു കഴിഞ്ഞിരുന്ന ജ്യോക്കോവിച്ചിന്ന്‌ സ്‌പര്‍ശിയ്‌ക്കാന്‍ പോലും പറ്റാത്ത തരത്തില്‍ ആ പന്ത്‌ സൈഡ്‌ ലൈനിനോടു ചേര്‍ന്നു വീഴുകയും, ഫെഡറര്‍ അനായാസേന പോയിന്റു നേടുകയും ചെയ്‌തു. സ്‌തബ്ധനായിപ്പോയിരുന്ന ജ്യോക്കോവിച്ച്‌, എഴുന്നേറ്റു നിന്നു കരഘോഷം മുഴക്കിക്കൊണ്ടിരുന്ന കാണികളോടൊപ്പം ചേര്‍ന്ന്‌ മടി കൂടാതെ കൈയടിച്ചു.

ഒരു പോയിന്റു നേടിയ ഉടനെ എതിരാളിയുടെ നേരെ മുഷ്ടി ചുരുട്ടി അലറുന്ന പതിവ്‌ ടെന്നീസില്‍ മാത്രമല്ല, ഷട്ടില്‍ ബാഡ്‌മിന്റണിലുമുണ്ട്‌. മിയ്‌ക്ക ചൈനീസ്‌ കളിക്കാരും വനിതകളുള്‍പ്പെടെ ഈ അലറല്‍ പതിവായി നടത്താറുണ്ട്‌. പലപ്പോഴും അത്‌ അരോചകവുമായിരിയ്‌ക്കും. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കളിക്കാര്‍ താരതമ്യേന ഭേദമാണ്‌. പ്രകാശ്‌ പഡുകോണും ഗോപീചന്ദും അങ്ങനെ ചെയ്‌തു കണ്ടിട്ടില്ല. ഇന്നിപ്പോള്‍ മുന്‍പന്തിയിലുള്ള സായി പ്രണീത്‌, പി കാശ്യപ്‌, ഗുരുസായിദത്ത്‌, ചേതന്‍ ആനന്ദ്‌, അനൂപ്‌ ശ്രീധര്‍, എന്നിവരൊന്നും അത്തരം ഹാവഭാവാദികള്‍ അതിരു കടന്നു പ്രകടിപ്പിച്ചു കാണാറില്ല. വനിതകളിലും വലിയ വ്യത്യാസമില്ല. സൈന നെഹ്‌വാള്‍ പൊതുവില്‍ കോലാഹലങ്ങള്‍ കൂടാതെയാണു കളിയ്‌ക്കാറ്‌. എന്നിരുന്നാലും ഷട്ടില്‍ ബാഡ്‌മിന്റണ്‍ കളിക്കാര്‍ പൊതുവില്‍ വിനയം പ്രകടിപ്പിച്ചു കാണാറില്ല. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്‌തമായൊരനുഭവം കുറച്ചു നാള്‍ മുന്‍പുണ്ടായി.

ഒരു ചൈനീസ്‌ കളിക്കാരിയും ഒരു തായ്‌ലന്റ്‌ കളിക്കാരിയും തമ്മിലുള്ള മത്സരമായിരുന്നു, അത്‌. പൊരിഞ്ഞ മത്സരം. ബാഡ്‌മിന്റണില്‍ ലോക വന്‍ശക്തിയാണല്ലോ, ചൈന. പക്ഷേ ഈ കളിയില്‍ ഇരു കളിക്കാരികളും ഒന്നിനൊന്നു പൊരുതുന്നുണ്ടായിരുന്നു. ഇടയ്‌ക്കാണ്‌ അതു കണ്ടത്‌: പുതിയ ഷട്ടിലിന്നു വേണ്ടി ഒഫീഷ്യലിനെ സമീപിയ്‌ക്കുമ്പോള്‍ തായ്‌ലന്റില്‍ നിന്നുള്ള കളിക്കാരി രണ്ടു കൈയും കൂപ്പി ഒഫീഷ്യലിനെ തൊഴുന്നു! പഴയ ഷട്ടില്‍ മാറ്റണമെങ്കില്‍ എതിരാളിയുടേയും റഫറിയുടേയും സമ്മതം വാങ്ങണം. അവര്‍ രണ്ടുപേരും സമ്മതിച്ചു കഴിഞ്ഞാല്‍, പഴയ ഷട്ടില്‍ ഒഫീഷ്യലിന്റെ സമീപം വയ്‌ക്കുകയോ ഇടുകയോ ചെയ്യുന്നു, നീട്ടിയ റാക്കറ്റില്‍ ഒഫീഷ്യല്‍ പുതിയ ഷട്ടില്‍ വച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണു പതിവ്‌. ആരും ഒഫീഷ്യലിനെ തൊഴുന്നതു പോകട്ടെ, ഒരു തരത്തിലുമുള്ള കൃതജ്ഞത പ്രകടിപ്പിയ്‌ക്കുക പോലും ചെയ്‌തു കണ്ടിട്ടില്ല. അങ്ങനെയിരിയ്‌ക്കെ, ഒഫീഷ്യലിനെ ഒരു കളിക്കാരി ആദരവോടെ, ഇരുകൈയും കൂപ്പി തൊഴുന്നു. ഇത്‌ ആദ്യമായാണു കാണുന്നത്‌. അതു കണ്ടതോടെ ഇതാരാണ്‌ ഈ വിനയം നിറഞ്ഞ കളിക്കാരിയെന്ന്‌ അന്വേഷണമായി.

റച്ചനോക്ക്‌ ഇന്തനോണ്‍ ആയിരുന്നു, ആ കളിക്കാരി. ഇപ്പോള്‍ 18 വയസ്സു മാത്രം പ്രായം. ലോക എട്ടാം നമ്പര്‍ താരം. 2010ല്‍ മലേഷ്യയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേവലം 14 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ കപ്പു നേടി. തുടര്‍ന്ന്‌ രണ്ടു തവണ കൂടി റച്ചനോക്ക്‌ ആ കപ്പു നേടി. മറ്റു ചില കപ്പുകള്‍ കൂടി റച്ചനോക്ക്‌ നേടിയിട്ടുണ്ട്‌. നമ്മുടെ സൈന നെഹ്‌വാള്‍ ലോക രണ്ടാം നമ്പര്‍ താരമാണ്‌. റച്ചനോക്ക്‌ എട്ടാം സ്ഥാനത്തും. അവര്‍ തമ്മില്‍ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട്‌. ആദ്യത്തെ നാലു തവണ സൈനയും അവസാനത്തെ മൂന്നു തവണ റച്ചനോക്കും വിജയം നേടിയിട്ടുണ്ട്‌. ഈയ്യിടെ നടന്ന ഓള്‍ ഇംഗ്ലണ്ട്‌, സ്വിസ്സ്‌ ഓപ്പണ്‍ എന്നീ ടൂര്‍ണ്ണമെന്റുകളില്‍ റച്ചനോക്ക്‌ റണ്ണറപ്പായി. 18 വയസ്സു മാത്രം പ്രായമായ റച്ചനോക്ക്‌ മുന്നോട്ടു വന്നു കൊണ്ടിരിയ്‌ക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല.

റച്ചനോക്ക്‌ ഇരുകൈയും കൂപ്പി, വിനയത്തോടെ ഒഫീഷ്യലിനെ തൊഴുന്നതു കണ്ടപ്പോള്‍ റച്ചനോക്കിന്റെ രാജ്യമായ തായ്‌ലന്റിനെപ്പറ്റി കൂടുതലറിയാന്‍ താത്‌പര്യം തോന്നി. കൈകൂപ്പിത്തൊഴല്‍ ഭാരതത്തിനു മാത്രം സ്വന്തമായുള്ളൊരു വിനയപ്രകടനമാണ്‌ എന്നായിരുന്നു, അതുവരെയുള്ള വിശ്വാസം. ആ വിശ്വാസം റച്ചനോക്ക്‌ തിരുത്തി. ഭാരതത്തിലെപ്പോലെ തന്നെ തായ്‌ലന്റിലും പരസ്‌പരം അഭിവാദ്യം ചെയ്യുന്നത്‌ തൊഴുതുകൊണ്ടാണെന്നു വിക്കിപ്പീഡിയ പറയുന്നു. തായ്‌ ഭാഷയില്‍ ഇതിന്‌ `വായ്‌' എന്നു പറയുന്നു. ഭാരതത്തിന്റെ അഞ്‌ജലീമുദ്രയില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുണ്ടായതാണ്‌ വായ്‌. തൊഴുമ്പോള്‍ `സവാസ്‌ദീ' എന്നു പറയുക കൂടി ചെയ്യുന്നുണ്ട്‌. സംസ്‌കൃതത്തിലെ സ്വസ്‌തിയില്‍ നിന്നുണ്ടായതാണ്‌ സവാസ്‌ദീ. ബുദ്ധമതത്തിനും അതില്‍ പങ്കുണ്ട്‌. തായ്‌ലന്റിലെ ജനതയുടെ 94 ശതമാനവും ബുദ്ധമതാനുയായികളാണ്‌. തായ്‌ലന്റില്‍ മാത്രമല്ല ഈ തൊഴല്‍ നിലവിലുള്ളത്‌. ഇന്തൊനേഷ്യ, ലാവോസ്‌, കമ്പോഡിയ, മലേഷ്യ, ബ്രൂണൈ, എന്നീ രാജ്യങ്ങളിലും സമാനമായ അഭിവാദ്യം നിലവിലുണ്ട്‌. `നമസ്‌തേ' 4000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സിന്ധുനദീതടത്തിലാണ്‌ ഉത്ഭവിച്ചതെന്നും വിക്കിപ്പീഡിയ പറയുന്നു.

ആരാധനാലയങ്ങള്‍ക്കുള്ളിലെ പതിവു മാറ്റിനിര്‍ത്തിയാല്‍, കൈകൂപ്പി നമസ്‌തേ പറഞ്ഞ്‌ പരസ്‌പരം അഭിവാദ്യം ചെയ്യുന്ന പതിവ്‌ `നമസ്‌തേ'യ്‌ക്കു ജന്മം കൊടുത്ത ഭാരതത്തിന്റെ അവിഭാജ്യഘടകമായ കേരളത്തില്‍ വേരറ്റു പോയെന്നാണു തോന്നുന്നത്‌. തെരഞ്ഞെടുപ്പ്‌ അടുത്തെത്തുമ്പോള്‍ കൈകൂപ്പി `നമസ്‌കാര'ത്തോടെ സമ്മതിദായകരെ സമീപിയ്‌ക്കുന്ന സ്ഥാനാര്‍ത്ഥികളേയും മാറ്റിനിര്‍ത്തി നോക്കിയാല്‍ ഈ പരിപാടി കേരളത്തില്‍ അന്യം നിന്നു പോയിക്കഴിഞ്ഞുവെന്നു തന്നെ വേണം പറയാന്‍. പണ്ട്‌ ദില്ലി ദൂരദര്‍ശനില്‍ നിന്നു സംപ്രേഷണം ചെയ്‌തിരുന്ന ഹിന്ദി സീരിയലുകളില്‍ നമസ്‌തേ പറയുന്നതും മുതിര്‍ന്നവരുടെ പാദം സ്‌പര്‍ശിയ്‌ക്കുന്നതുമെല്ലാം കാണാറുണ്ടായിരുന്നു. ദൂരദര്‍ശന്റെ നാഷണല്‍ ചാനലിലെ സീരിയലുകളില്‍ പോലും ഇന്നവയൊന്നും കാണാറില്ല. രാഷ്ട്രത്തിന്റെ അഭിമാനമായി ഇടയ്‌ക്കൊക്കെ നാം കരുതാറുള്ള നമ്മുടെ ക്രിക്കറ്റ്‌ ടീം പോലും, ഒരിയ്‌ക്കല്‍ പോലും കാണികളെ വിനയത്തോടെ തൊഴുന്നതായി കണ്ടിട്ടില്ല. കളിക്കളത്തിലേയ്‌ക്കു പ്രവേശിയ്‌ക്കുമ്പോഴും കളിക്കളത്തില്‍ നിന്നു പുറത്തേയ്‌ക്കു പോകുമ്പോഴും നമ്മുടെ ടീമംഗങ്ങള്‍ പ്രേക്ഷകരെ തൊഴുതിരുന്നെങ്കില്‍ എത്ര നന്നായേനേ! കൈകൂപ്പി തൊഴല്‍ പടര്‍ന്നു പിടിയ്‌ക്കാനുള്ള പ്രചോദനവും തുടക്കവുമായേനെ, അത്‌. നെഞ്ചില്‍ കൈവയ്‌ക്കാന്‍ ആഹ്വാനം ചെയ്‌തതിനു പകരം ശശി തരൂരിന്ന്‌ കൈകൂപ്പാന്‍ പറയാമായിരുന്നു! ഭാരതാംബയ്‌ക്ക്‌ സല്യൂട്ടിനേക്കാളിഷ്ടം കൈകൂപ്പി വണങ്ങലായിരുന്നേനേ, തീര്‍ച്ച.
പരസ്‌പരമുള്ള ആദരവ്‌ പ്രകടിപ്പിയ്‌ക്കുന്ന പതിവ്‌ ജനമദ്ധ്യത്തില്‍ നിന്ന്‌ അപ്രത്യക്ഷമായിപ്പോയോ?
കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)കളിക്കളത്തില്‍ (സുനില്‍ എം എസ്‌)
Join WhatsApp News
KRISHNA 2013-04-21 07:03:19
Very good article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക