Image

മലയാളമേ നന്ദി... (മൊയ്തീന്‍ പുത്തന്‍‌ചിറ)

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 24 May, 2013
മലയാളമേ നന്ദി... (മൊയ്തീന്‍ പുത്തന്‍‌ചിറ)
മലയാളം മലയാളിയുടെ പുതുതലമുറ ഉപേക്ഷിച്ചുതുടങ്ങുന്ന കാലത്താണ് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്നത്. മലയാളത്തെ ഒരു പുതിയ അനുഭവമായി ഈ പുതുതലമുറക്ക് തിരിച്ചറിയാന്‍ ഈ അംഗീകാരം തീര്‍ച്ചയായും ഉപകരിക്കും. കേന്ദ്ര സര്‍വകലാശാലകളില്‍ പുതിയ മലയാളം ചെയറുകള്‍ സ്ഥാപിക്കുകയും ഭാഷാപഠനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകുകയും പ്രത്യേക സ്കോളര്‍ഷിപ്പുകളും അംഗീകാരങ്ങളും നിലവില്‍വരികയും ചെയ്യുന്നത് വിദ്യാര്‍ത്ഥികളുടെ തലമുറയെ ഭാഷയിലേക്ക് അടുപ്പിക്കാന്‍ തീര്‍ച്ചയായും സഹായിക്കും. മാത്രമല്ല, മലയാളം സര്‍വകലാശാലയുടെ സ്ഥാപനം ഈ വഴിക്കുള്ള സുപ്രധാന നീക്കവുമാണ്. മലയാളത്തെ അത്യാധുനികമായ ഭാഷയായി മാറ്റാനുള്ള ശ്രമമാണ് കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിനും ആഗോളതലത്തില്‍ രൂപപ്പെടുന്ന ഭാഷാ സാങ്കേതികശാസ്ത്രത്തിനും അനുയോജ്യമായ ഒരു ഭാഷയായി മലയാളത്തെ മാറ്റാനാണ് മലയാളം സര്‍‌വ്വകലാശാലയുടെ ശ്രമം. ലോകത്തെവിടെ പോയാലും മലയാളം പഠിച്ച ഒരാള്‍ക്ക് ലോകത്തെ മനസ്സിലാക്കാനും ഇടപെടാനും കഴിയും വിധം ഒരു ആഗോളഭാഷയായി മലയാളത്തെ മാറ്റിയെടുക്കുക.

രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാഷ ഇതുവരെ തമിഴിന്റെ അടുപ്പില്‍ വെന്തുകൊണ്ടിരിക്കുന്ന ഒരു ആശ്രിതഭാഷ മാത്രമായിരുന്നു. തമിഴില്‍നിന്ന് കടം കൊണ്ട വാക്കുകളും സാഹിത്യവുമാണ് മലയാളത്തെ രൂപപ്പെടുത്തിയതെന്ന ഒരുതരം അഹങ്കാരം തമിഴര്‍ക്ക് എന്നുമുണ്ടായിരുന്നു. അത് പൊളിച്ചുകൊണ്ടാണ് മലയാളം ഇപ്പോള്‍ ശ്രേഷ്ഠ ഭാഷാ പദവിയിലെത്തിയിരിക്കുന്നത്. ബി.സി 277-300 കാലത്ത് അശോകന്റെ ശിലാശാസനം മുതല്‍ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ ശിലാരേഖകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന വ്യാകരണവും ഭാഷയുമാണ് മലയാളം എന്ന് നമുക്ക് തെളിയിക്കാനായി. തമിഴന്‍ അവന്റെ സ്വകാര്യ അഹങ്കാരമായി എന്നും കരുതിയിരുന്ന സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്ന ചരിത്രരേഖയായിരുന്നു ഇതില്‍ ഏറ്റവും പ്രധാനം. ഇതോടെ തമിഴില്‍ നിന്നല്ല മലയാളമുണ്ടായതെന്നും തമിഴും മലയാളവും ഒരൊറ്റ മൂലദ്രാവിഡഭാഷയില്‍നിന്ന് രൂപപ്പെട്ടതാണെന്നും തെളിഞ്ഞു. ഇതോടെ തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘസാഹിത്യമെന്ന അവകാശവാദവും ഇല്ലാതായി. ഇങ്ങനെ വര്‍ഷങ്ങളായി കേരളത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാപണ്ഠിതന്മാരും ഉള്‍പ്പെട്ട സംഘം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളാണ് മലയാളത്തിന് പുതുജീവന്‍ നല്‍കിയിരിക്കുന്നത്.

ഈ പുതുജീവന്‍ നഷ്ടമാകാതെ നിലനിര്‍ത്താനുള്ള പ്രായോഗികവഴികളെന്ത് എന്ന് ആലോചിക്കുകയാണ് ഇനി വേണ്ടത്. പ്രധാനമായും ഇംഗ്ളീഷ് ഒരു ആധിപത്യഭാഷയായി നിലനില്‍ക്കുന്ന കേരളത്തില്‍. ലോകത്തെ എല്ലാ മാറ്റങ്ങളും അതിവേഗം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ ഭാഷയായതുകൊണ്ടാണ് ഇംഗ്ളീഷ് അനുദിനം നവീകരിക്കപ്പെട്ട് നിലനിന്നുപോരുന്നത്. ഈയൊരു അവസ്ഥ മലയാളത്തിന് നേടിയെടുക്കാന്‍ കഴിയുന്ന ഭാഷാശാസ്ത്രം രൂപപ്പെടുത്തുകയാണ് ഇനി വേണ്ടത്. 

മലയാളം ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഇടം കേരളം തന്നെയാണ്. മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി കുട്ടികളെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ നിരവധിയുണ്ട്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ മലയാളം ഇന്നും തീണ്ടാപ്പാടകലെയാണ്. കോടതിയുടെയും സര്‍ക്കാറിന്റേയും വ്യവഹാരഭാഷ ഇന്നും കൊളോണിയല്‍ ഇംഗ്ളീഷാണ്. ജഡ്ജിമാരുടെ വേഷം പോലെയാണ് അവരുടെ ഭാഷയും. എത്ര മുറവിളികളുണ്ടായി, കോടതി ഭാഷ മലയാളത്തിലാക്കാന്‍. എന്നിട്ടും ഇന്നും മലയാളത്തിന് കോടതികള്‍ അപ്രാപ്യമായ ഇടമായി തുടരുന്നു. ഒരു ബാര്‍ബര്‍ഷാപ്പിന്റെ ബോര്‍ഡുപോലും ഇംഗ്ളീഷില്‍ എഴുതിവക്കുന്ന മലയാളി ഇടപഴകുന്ന സ്ഥാപനങ്ങളെല്ലാം മലയാളത്തെ അടിച്ചുപുറത്താക്കി ഇംഗ്ളീഷിനെ പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ശ്രേഷ്ഠഭാഷാ പദവി, മലയാളത്തെ വീണ്ടെടുക്കാനുള്ള അവസരമാക്കി മാറ്റുകയാണ് വേണ്ടത്.

മലയാളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലയാളം കൊണ്ടുതന്നെ ജീവിക്കാനുതകുന്ന ഒരവസ്ഥ ഉണ്ടാകണമെന്നൊക്കെ വാദിക്കുന്നത് ഭാഷാമൗലികവാദമായിത്തീരും. പ്രത്യേകിച്ച് പ്രവാസത്തിന്റെ സമ്പന്നപാരമ്പര്യമുള്ള മലയാളിക്ക് ഇത്തരമൊരു ഭാഷാ മൗലികവാദത്തിന് അടിമപ്പെടാന്‍ തീര്‍ച്ചയായും കഴിയില്ല. അതിനുപകരം, ഭാഷാപഠനത്തെ സാംസ്കാരികപഠനമാക്കി പരിവര്‍ത്തനം ചെയ്ത് മത്സരാധിഷ്ഠിതമായ ആധുനികലോകത്തിന്റെ പ്രതിനിധിയായി മാറാന്‍ പുതിയ തലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. മലയാളവും ഇംഗ്ളീഷും ഹിന്ദിയുമെല്ലാം പ്രയോഗിക്കുകയും അതേസമയം, മാതൃഭാഷ നല്‍കുന്ന ഉപ്പിലും ചോറിലും അഭിമാനിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരട്ടെ. 

മലയാളിയായ ഒരു ഐ.ടി പ്രൊഫഷനല്‍ ഇംഗ്ളീഷ് ഉപയോഗിച്ചായിരിക്കാം അയാളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പക്ഷേ, അയാളുടെ ആശയവിനിമയങ്ങളുടെയും പ്രൊഫഷനല്‍ പ്രയോഗരീതികളുടെയും അടിസ്ഥാനം മാതൃഭാഷ നല്‍കിയ ബൗദ്ധികമായ തെളിച്ചവും അതുവഴിയുണ്ടാകുന്ന ആത്മവിശ്വാസവുമായിരിക്കും. ഈയൊരു ആത്മവിശ്വാസമാണ് മലയാളം മാത്രം കൈവശമുള്ള ഒരു മലയാളിയെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറഞ്ഞയക്കുന്നത്. ഗള്‍ഫില്‍ മലയാളം മാത്രം വിനിമയം ചെയ്ത് ജീവിക്കുന്ന വെറും സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികളെ കാണാം. ഇംഗ്ളീഷും അറബിയും ഈജിപ്ത്യനും തുടങ്ങി അനേകം ലോകഭാഷകള്‍ ഒരുമിച്ച് ഇടപഴകുന്ന ഒരു കോസ്മോപൊളിറ്റന്‍ സമൂഹത്തില്‍ സ്വന്തം മലയാളം മാത്രം മുറുകെപ്പിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് എങ്ങനെ കൈവന്നു. തീര്‍ച്ചയായും അതില്‍ ഒരു പങ്ക് മാതൃഭാഷക്കുകൂടിയുള്ളതാണ്. 

ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളികളുടെ തലമുറകള്‍ അവരുടെ മക്കളെ മലയാളത്തിന്റെ സംസ്കാരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാഷയെ ഒരു വികാരമായി ഏറ്റെടുക്കുന്നത് കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും കലാകാരന്മാരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടാറുള്ള സത്യം. സ്വന്തം ഭാഷയെ അടയാളപ്പെടുത്താനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കാറില്ല. ഓണവും വിഷവും ക്രിസ്മസും റംസാനും പ്രവാസി മലയാളികള്‍ ആഘോഷിക്കുന്നത് മലയാളത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്. മക്കളെ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകള്‍ നടത്തുന്ന മലയാളം ക്ളാസുകളില്‍ അയച്ച് ഭാഷ പഠിപ്പിക്കുന്നത്, വീട്ടില്‍ മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, കവിതയും കഥയും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്...സംസ്കൃതിയുടെ അതിശയകരമായ തുടര്‍ച്ചയാണ് പ്രവാസി മലയാളി ജീവിതത്തില്‍ കാണുന്നത്. അതുകൊണ്ട്, മലയാളത്തിന് ലഭിക്കുന്ന ഓരോ അംഗീകാരവും പ്രവാസികളെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മാത്രമല്ല, തൊഴിലിനെ അധിഷ്ഠിതമാക്കിയുള്ള മലയാളിയുടെ പ്രവാസം അരനൂറ്റാണ്ടിനുശേഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ മലയാളത്തിന്റെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നുവെന്നത് യാദൃശ്ചികമെങ്കിലും ഒരു അനിവാര്യതയാണ്.

ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും നേടിയ ബൗദ്ധിക തലമുറയെയാണ് വിദേശം കേരളത്തില്‍നിന്ന് ആവശ്യപ്പെടുന്നത്. കേരളത്തില്‍നിന്ന് വിദേശത്തേക്ക് പറിച്ചുനടപ്പെടുന്ന ഈ തലമുറയുടെ മാതൃഭാഷ ആധുനികമായ വിനിമയശേഷിയുള്ള ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങാനുള്ള അവസരമാക്കി മാറ്റട്ടെ ഈ ശ്രേഷ്ഠഭാഷാപദവി.
മലയാളമേ നന്ദി... (മൊയ്തീന്‍ പുത്തന്‍‌ചിറ)മലയാളമേ നന്ദി... (മൊയ്തീന്‍ പുത്തന്‍‌ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക