Image

പുസ്തകം -റൂമിയും സൂഫിസവും ഒഴുക്കിനിറയ്ക്കുന്നത്- ശ്രീ പാര്‍വതി

ശ്രീ പാര്‍വതി Published on 19 June, 2013
പുസ്തകം -റൂമിയും സൂഫിസവും ഒഴുക്കിനിറയ്ക്കുന്നത്- ശ്രീ പാര്‍വതി
"അവര്‍ പറയുന്നു
പ്രണയികളുടെ ഹൃദയങ്ങള്‍
തമ്മില്‍ സംവദിക്കാന്‍
ഒരു കിളിവാതിലുണ്ടെന്ന്
എന്നാല്‍ , ഞാനാശ്വ്ഹര്യപ്പെടുന്നു.
ഹൃദയങ്ങളുടെ ഇടയില്‍
ഒരു മതില്‍ പോലുമില്ല
പിന്നല്ലേ കിളിവാതില്‍ ? "

പ്രണയത്തിന്‍റെ ഉദാത്ത സൌന്ദര്യം വഴിഞ്ഞൊഴുകുന്ന റൂമിയുടെ വരികള്‍ക്ക് ഓരോ വായനയിലും ഓരോ മുഖമാണ്. യാദൃശ്ചികമായി കയ്യിലെത്തിയ വെളുത്ത പുരം ചട്ടയുള്ള ആ പുസ്തകത്തിനും മുന്‍പേ ഞാന്‍ റൂമിയേയും അദ്ദേഹത്തിന്‍റെ കവിതകളേയും പ്രണയിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ഒരു പുസ്തകം നിറയേ എന്‍റെ മുന്നില്‍ ജലാലുദ്ദീന്‍ റൂമി ഹൃദയത്തെ മുറിച്ച് വരികളെഴുതി നിറച്ചപ്പോള്‍ എന്‍റെ പ്രണയത്തില്‍ വീണ്ടും വീണ്ടും ഞാന്‍ ആഴ്ന്നു പോയി. 

ബന്ധുവും എഴുത്തുകാരിയുമായ സലില മുല്ലന്‍റെ പുസ്തകം എന്നതിലുപരി "റൂമിയുടെ 101 പ്രണയഗീതങ്ങള്‍ " എന്ന പുസ്തകം വാങ്ങാന്‍ മറ്റൊരു കാരണം റൂമിയുടെ അക്ഷരങ്ങളാണ്. വിവര്‍ത്തനത്തില്‍ വളരെ യോജിച്ച് ചേര്‍ന്നിരിക്കുന്ന അക്ഷരങ്ങളെ അലസമായി വായിച്ചു പോകാനാവില്ല. അതിനു കാരണം ഒരുപക്ഷേ അദ്ദേഹത്തിന്‍റെ കവിതകളുടെ ബേയ്സിനോട് നീതിപുലര്‍ത്തിയിരിക്കുന്ന വിവര്‍ത്തനം എന്ന്താകാം. 

എഴുതണമെന്ന മോഹം ഉള്ളിലുണ്ടായിട്ട് നാളേറെയായി. പക്ഷേ വന്നിരിക്കാന്‍ ഒരിടമോ ഹൃദയം സൂക്ഷിക്കാന്‍ മറ്റൊരു ഹൃദയമോ കൈവശമില്ലാത്തതു കൊണ്ട് വര്‍ഷങ്ങള്‍ മൌനത്തിലിരുന്നു. ഒടുവിലെപ്പൊഴോ വായനയില്‍ റൂമിയും നെരൂദയും നിറഞ്ഞപ്പോള്‍ മനസ്സിലെ ഇടുങ്ങിയ മുറികളില്‍ പ്രണയത്തിന്‍റെ പ്രകാശം പരന്നപ്പോള്‍  അപ്പോഴാണ്, തിരിച്ചറിയപ്പെട്ടത് എന്നിലുള്ള വരികളെ. പലപ്പോഴും മറ്റൊരു ഹൃദയത്തിന്‍റെ ഉലയുന്ന നാളത്തിലേയ്ക്ക് അതിന്‍റെ തിരി നീണ്ടു പോയി. ഒരു മെഴുകുതിരി പോലെ പലപ്പോഴും ഞാനുരുകി വീണു. ഉന്‍മാദമടങ്ങുമ്പോള്‍ തിരികെ തണുത്ത മെഴുകു പോലെ അപ്പോഴുള്ള രൂപത്തില്‍ തണുത്തുറച്ച് , വിഷാദത്തിലകപ്പെട്ട് വീണ്ടും റൂമിയിലൊളിക്കും. 

"വിഡ്ഡികളുടെ സാമാന്യബുദ്ധിക്കപ്പുറം 
അവിടെയൊരു കത്തുന്ന മരുഭൂമി.
നിന്‍റെ താപത്താല്‍ ഓരോ അണുവും
പവിത്രമാക്കപ്പെടുന്ന ആ തലത്തിലേയ്ക്ക്
എന്നെ നീ വലിച്ചിഴയ്ക്കൂ
പൂര്‍ണതയുടെ ആ എരിതീയി-
ലെന്നെ നീ ചുട്ടെടുക്കൂ"

ഞാനുമൊരു വിഡ്ഡിയായിരുന്നു. അല്ല, ലോകമൊന്നാകെ വിഡ്ഡിയെന്ന് വിളിക്കപ്പെട്ടവള്‍ .ഒരുപക്ഷേ ലോകം തിരിച്ചറിഞ്ഞവനെ ഭ്രാന്താശുപത്രിയിലാക്കുന്ന ഭ്രാന്തന്‍മാരുടെ ലോകം ഇതായിരിക്കുന്ന കാലത്തോളം എനിക്കതില്‍ പരിഭവമേതുമില്ല. ബുദ്ധിയുടെ ലൌകിക തലങ്ങള്‍ എന്നും അന്യമായിരുന്നുവല്ലോ അല്ലെങ്കിലും എനിക്ക്. ബൌദ്ധികതയുടെ അലൌകിക തലങ്ങളില്‍ വെറുതേ അലഞ്ഞു നറ്റക്കുമ്പോള്‍ എന്നില്‍ നിറഞ്ഞ പ്രണയത്തേയും അത് പകര്‍ന്ന് അക്സരങ്ങളേയും ഞാനാരാധിച്ചു. 
പതിയെ റൂമിയുടെ വഴിയിലേയ്ക്കിറങ്ങി, അദ്ദേഹത്തിന്‍റെ വഴിയപ്പോള്‍ എനിക്കു മുന്നില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. സൂഫിസത്തിന്‍റെ അതിരു കാണാത്ത ആഴങ്ങള്‍ ഞാന്‍ അനുഭവിച്ചു തീര്‍ത്തു.

ഒടുവില്‍ എപ്പോഴാണ്, ആ അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങിയത്? 
പ്രണയം എന്ന മഹാ അനുഭവത്തെ എന്‍റെ മാത്രം ഇടങ്ങളിലേയ്ക്ക് ഒതുക്കി വച്ചപ്പോള്‍ അനുഭവിച്ച ഏകാന്തത, 
സ്നേഹിക്കുന്ന മുഖങ്ങളില്‍ നിന്നൊക്കെ ഓടിയൊളിച്ച് ഇരുണ്ട മൂലകളില്‍ പതുങ്ങാന്‍ തോന്നിച്ച ഭ്രമം
പ്രണയിക്കുന്നവനെ അമര്‍ത്തി ചുംബിച്ച് ഒരു കൈപ്പിടിയില്‍ അവന്‍റെ ചങ്കു തകര്‍ക്കുന്ന  കത്തി...

സൂഫിസവും റൂമിയും എന്നിലൊഴുക്കിയ പ്രണയത്തിന്‍റെ വഴികളില്‍ നിന്ന് തിരികെ നടന്നത് പുത്തന്‍ വെളിച്ചത്തിന്‍റെ നിഴലില്‍ .അവിടെ ലോകം എനിക്കു മുന്നില്‍ വെളിപാടുകള്‍ നടത്തി, 
ഒഴുകുന്ന ലാവ പോലെയല്ല, മറിച്ച് ശാന്തമായി ഒഴുകുന്ന ദീപം പോലെ പരമമായ പ്രേമമാണ്, ഉദാത്തമെന്ന്.
റൂമിയ്ക്ക് ഷംസുദ്ദീനോടുല്ലതു പോലെ ശരീരങ്ങളില്ലാത്ത അലൌകികപ്രേമം.
അത് പരന്നൊഴുകട്ടെ, ഭൂമി മുഴുവന്‍ അപ്പോഴേ പുഷ്പങ്ങളില്‍ വസന്തം വിടരൂ
വൃക്ഷങ്ങളില്‍ ഫലങ്ങളുണ്ടാകൂ, അതു കേട്ടാലേ ഓടക്കുഴല്‍ മീട്ടി പാടാന്‍ എവിടെയെങ്കിലും കണ്ണനുമുണ്ടാകൂ
ഓടക്കുഴല്‍ വിളി കേട്ടാലല്ലേ പ്രകൃതിയ്ക്ക് ആനന്ദം ചുരത്താനാകൂ.
പുസ്തകം -റൂമിയും സൂഫിസവും ഒഴുക്കിനിറയ്ക്കുന്നത്- ശ്രീ പാര്‍വതി
Join WhatsApp News
vijeshpallipravan@gmail.com 2013-06-24 11:30:49
ശാന്തമായി ഒഴുകുന്ന ദീപം പോലെ പരമമായ പ്രേമമാണ്, ഉദാത്തമെന്ന്     ശ്രീ പാര്‍വതി ഈ വരികളിലൂടെ തെളിയിച്ചിരിക്കുന്നു അത് ലോകം ഉള്ള കാലംവരെയും അങ്ങനെയകട്ടെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു .........!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക