'പാടാത്ത പൈക്കിളി' എന്ന നോവലിനെപ്പറ്റി സഖറിയ
പറയുന്നതു ശ്രദ്ധിക്കുക. “ഗ്രാമീണ ദാരിദ്ര്യത്തിന്റെ മുഖം മറയ്ക്കാത്ത ഈ
ചിത്രത്തില്‍ പൈങ്കിളിയല്ല പ്രത്യക്ഷപ്പെടുന്നത്. മുട്ടത്തുവര്‍ക്കി
എതെഴുതിയ കാലത്ത് പ്രശസ്തമായിരുന്ന 'റിയലിസം' എന്ന വാക്ക്
പ്രതിനിധീകരിക്കുന്നത് എന്താണോ അതാണ്. അദ്ദേഹം ചെയ്തത് റിയലിസത്തിന്റെ
മണ്ണില്‍ പ്രണയ കാല്പനികതയുടെ വിത്തുവിതച്ചു പുഷ്പിക്കുക എന്ന വിഷമം
പിടിച്ച കൃത്യമാണ്. തകഴിയും, കേശവദേവും, ബഷീറും, കാരൂരും ഇതേ
റിയലിസത്തിന്റെ പ്രതിനിധികളായിരുന്നു. അവര്‍ ഉന്നം വച്ച വായനക്കാരും
സന്ദേശങ്ങളും വേറെ ആയിരുന്നുവെന്ന് മാത്രം.”
ലോക്കല്‍ കളര്‍ റൈറ്റിംഗ് എന്ന പദം സക്കറിയ ഉപയോഗിക്കുന്നില്ല എങ്കിലും
അദ്ദേഹം പറഞ്ഞത് ഞാന്‍ പറഞ്ഞതുതന്നെയാണ്. വര്ക്കിയിലുള്ളത് ഒരു വെറും
പൈങ്കിളിയല്ല. അദ്ദേഹത്തിന്റെ ഒരു റിയലിസ്റ്റും കൂടി ഉണ്ട് എന്ന്. പാടാത്ത
പൈങ്കിളിയില് ഉള്ളതില്‍ കൂടുതല്‍ റിയലിസം കരകാണാക്കടലില്‍ കാണാം.
മുട്ടത്തുവര്‍ക്കിയുടെ നോവലുകളില്‍ ഏറ്റവും കൂടുതല്‍ റിയലിസം മുന്നിട്ടു
നില്‍ക്കുന്നത് ഈ കൃതിയിലാണ്. ഇതില്‍ കാല്പനികതയില്ലെന്നു തന്നെ പറയാം. ഒരു
പിടി മണ്ണ് പോലും സ്വന്തമായില്ലാതെ പുറമ്പോക്കില്‍ കഴിഞ്ഞ് സ്വര്‍ഗ്ഗം
മെനയാന്‍ പണിപ്പെടുന്നവരുടെ കഥ. ആശകളും സ്വപ്നങ്ങളും തകര്‍ന്നടിഞ്ഞ്
കരകാണാക്കടലില്‍ അലയുന്ന നൗകയായി മാറുന്ന അദ്ധ്വാനിക്കുന്ന മനുഷ്യരുടെ
ജീവിതഗാഥ.” ഈ നോവലിന്റെ തുടക്കം തന്നെ തലചായ്ക്കാന്‍ ഒരു പുറമ്പോക്കില്‍
അല്പം ഇടം ലഭിച്ച തോമ്മായുടെയും കുടുംബത്തിന്റെയും കാളവണ്ടി യാത്രയിലൂടെ
ആണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ കഥയാണ്.
പുറമ്പോക്കില്‍ അവരെ എതിര്‍ക്കാന്‍ വരുന്ന പുലയരെക്കാള്‍ അധ:സ്ഥിതിരാണ് ഈ
നോവലിന്റെ പ്രധാന കഥാപാത്രങ്ങളായ തോമ്മായും, അമ്മയായ അന്നത്തള്ളയും,
ഭാര്യയായ തറതിയും, മക്കളായ മേരിയും അമ്മിണിയും. ആ പുറമ്പോക്കിലെ മറ്റു
നിവാസികളും അങ്ങിനെയുള്ളവര്‍ തന്നെ.
ഈ നോവലിന്റെ അവസാനം, തോമ്മാ വിശുദ്ധമെന്ന് തെറ്റിദ്ധരിച്ച
നാട്ടുമ്പുറത്തോടു വിടപറഞ്ഞ് ഒരു മടക്കയാത്രയും ഉണ്ട്. വിഷം കുടിച്ചുമരിച്ച
ഭാര്യയായ തെറതിയുമില്ലാതെ, ഉണ്ടായിരുന്ന പുറമ്പോക്കു സ്ഥലം മറ്റൊരു
ദുരിതക്കാരനു ദാനമായി നല്കി ഏതാണ്ട് വെറും കയ്യുമായി ഒരു മടക്കയാത്ര.
പള്ളിക്കുന്നിന് മുകളില്‍ ഉരുണ്ട ഭൂമിയുടെ തുഞ്ചത്തു നില്ക്കുന്ന തോമ്മാ,
കയ്യിലിരിക്കുന്ന ചുറ്റിക കൊണ്ടടിച്ചാല്‍ ഈ ഭൂമി തകര്‍ന്നു പോകുമോ എന്ന്
ചിന്തിക്കുന്ന തോമ്മാ, സ്വന്തം മകളെ നശിപ്പിച്ച ചങ്ങനാശ്ശേരിക്കാരന്റെ
കുടുംബത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ കയ്യിലിരിക്കുന്ന ചുറ്റിക ഞെരിക്കുന്
തോമ്മാ, പള്ളിക്ക് സമീപത്തോടു അടുക്കുമ്പോള്‍ പള്ളിയില്‍ നിന്ന് എത്രവേഗം
അകലണമെന്ന് തോന്നുന്നു തോമ്മാ, പള്ളിക്കകത്തിരിക്കുന്ന ദൈവം മുതലാളിമാരുടെ
ദൈവമാ മോളേ എന്നു പറയുന്ന തോമ്മാ, എങ്കിലും ദൈവവിളി ശ്രവിച്ച് പള്ളിയില്‍
മടങ്ങിച്ചെന്ന് കണ്ണീരോടെ തന്നോട് ഈ കടുംകൈ കാട്ടിയതെന്തിന് എന്നും
ചോദിക്കുകയും പത്തു പൈസ നേര്‍ച്ചയിടുകയും ചെയ്യുന്ന തോമ്മാ…
കരകാണാക്കടല്‍ എന്ന നോവല്‍ അവസാനിക്കുന്നതിങ്ങിനെ..
“കുങ്കുമം പോലെ ചെമന്ന സന്ധ്യാകാശത്തിനു നേരെ അവന് നടന്നു. മരുഭൂമിയിലെ ആ യാത്രക്കാരന്..
തോമ്മായുടെ കൈയില്‍ ചുറ്റിക ഉണ്ടായിരുന്നു. അയാളതുമുറുകെത്തന്നെ പിടിച്ചിരുന്നു.
ദൂരെ ബസ്സിന്റെ ഇരപ്പു കേള്‍ക്കുണ്ട്.
അവരുടെ നീണ്ടനിഴലുകള്‍ സന്ധ്യയുടെ മങ്ങിയ ഇരുളില്‍ ലയിച്ചു പയ്യെപയ്യെ അദൃശ്യങ്ങളായി.”.
ഇവിടെ വര്‍ക്കിയെ ഏത് ഇസമാണ് നയിക്കുന്നത്? കുങ്കുമം പോലെ ചെമന്ന
സന്ധ്യാകാശവും ചുറ്റികയും എന്തിനേ സൂചിപ്പിക്കുന്നു? ഒരെഴുത്തുകാരനെ
അറിയണമെങ്കില്‍, കൃതികളെ ശരിയായി വിലയിരുത്തണമെങ്കില്‍ ആ എഴുത്തുകാരന്
ജനിച്ചു ജീവിച്ചു വളര്‍ന്ന സാമൂഹിക പശ്ചാത്തലവും കൂടി അറിഞ്ഞിരിക്കണം
ചങ്ങനാശ്ശേരിയിലെ പ്രശസ്തമായ കല്ലുകുളം കുടുംബത്തിന്റെ ഒരു ശാഖയായ
മുട്ടത്തുകുടുംബത്തില്‍ ജനിച്ച മുട്ടത്തുവര്‍ക്കി ഒരു കമ്മ്യൂണിസ്റ്റ്
ആയെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. മുട്ടത്തുവര്‍ക്കി ജനിച്ചതും ജീവിച്ചതും
ചങ്ങനാശ്ശേരിയിലെ ചെത്തിപ്പുഴ ഗ്രാമത്തിലാണ്. അതിന്റെ ഏറ്റവും അടുത്തു
കിടക്കുന്ന അയല്‍ ഗ്രാമമായ വടക്കേക്കരയിലാണ് എന്റെ വീട്. വര്‍ക്കിയുടെ
വീടും എന്റെ വീടും തമ്മില്‍ ഏതാണ്ട് മൂന്നു ഫര്‍ലോംഗ് അകലമേ ഉള്ളൂ.
മുട്ടത്തു വര്‍ക്കി പഠിച്ച വടക്കേക്കര സ്ക്കൂളിന് താഴെയാണ് എന്റെ വീട്
വര്‍ക്കി പഠിച്ച എസ്.ബി. ഹൈസ്ക്കൂളിലും, എസ്ബി കോളേജിലും തന്നെയാണ് ഞാനും
പഠിച്ചത്. വര്‍ക്കി സാറിന്റെ രണ്ടു മക്കള്‍ എന്റെ സഹപാഠികളും
സുഹൃത്തുക്കളുമാണ്. വര്‍ക്കിയെയും കുടുംബത്തേയും നന്നായി അറിയാം. എന്റെ
ചെറുപ്രായത്തില്‍ ഞാന്‍ വല്ലതും കുത്തിക്കുറിക്കുന്നതു കാണുമ്പോള്‍ അമ്മ
എന്നോട് ചോദിക്കുമായിരുന്നു “എന്താ മുട്ടത്തുവര്‍ക്കി ആകാന്‍ പോകുകാണോ?”
എന്ന്. ചുരുക്കിപ്പറഞ്ഞാല്‍ മുട്ടത്തുവര്‍ക്കിയുടെ നോവലുകളിലെ ഗ്രാമീണ
തട്ടകവും അതിലെ കഥാപാത്രങ്ങളും പ്രത്യേകിച്ച് പാടാത്ത പൈങ്കിളിയിലേയും
കരകാണാക്കടലിലെയുമൊക്കെ കഥാപാത്രങ്ങള്‍ എനിക്ക് സുപരിചിതമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല