മുട്ടത്തു വര്‍ക്കിയുടെ നോവലുകള്‍ ജനപ്രിയമായത് അതിന്റെ മാസ്മരികമായ രചനാസൗഭാഗ്യം കൊണ്ടും ഭാഷയുടെ പ്രത്യേകതകൊണ്ടും കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ കൊണ്ടും ഒക്കെയാണ്. വായനക്കാരനേ പേജുകളില്‍ നിന്ന് പേജുകളിലേക്കും നോവലിന്റെ അവസാനം വരെയും കൂട്ടിക്കൊണ്ടു പോകാനുമുള്ള ശക്തികൊണ്ടുമാണ്. നോവല്‍ എന്ന സാഹിത്യരൂപത്തിന്റെയും പ്രത്യേകിച്ച് റൊമാന്‍സ് നോവലിന്റെ ക്രാഫ്റ്റും, കഥാപാത്രങ്ങളുടെയും വായനക്കാരന്റെയും മനസ്സും മനശാസ്ത്രവുമറിയുന്ന ഒരു നോവലിസ്റ്റിനേ ഇതിന് കഴിയൂ. അല്ലെങ്കില്‍ പിന്നെ ഒരാള്‍ക്ക് ഇത്രയുമധികം നോവലുകള്‍ രചിക്കാനും ഇത്രമാത്രം വായനക്കാരെ സൃഷ്ടിക്കാനും അവയില്‍ നിന്ന് മുപ്പത്തൊന്നെണ്ണം ചലച്ചിത്രമാക്കപ്പെടാനും എങ്ങിനെകഴിയും? അങ്ങിനെ നോക്കുമ്പോള്‍ മുട്ടത്തുവര്‍ക്കിയെ പൈങ്കിളി എഴുത്തുകാരന് എന്നല്ല വിളിക്കേണ്ടത്, റൊമാന്‍സ് നോവലുകളുടെ രാജകുമാരന് എന്നാണ്.
ഇനി ഈ ലേഖനത്തിന്റെ തുടക്കത്തില്‍ കുറിച്ച ഖസാക്കിന്റെ ഇതിഹാസത്തിലേക്കും, ഒ.വി.വിജയനിലേക്കും തിരിച്ചുവരാം. ഒ.വി. വിജയന് ഖസാക്കിന്റെ ഇതിസാഹത്തില്‍ എന്തിന് മുട്ടത്തുവര്‍ക്കിയെ പരാമര്‍ശിച്ചു? ദാര്ശനികവാദത്തിന്റെയും അസ്ഥിത്വദുഃഖത്തിന്റെയും വക്താവായ, നായക കഥാപാത്രമായ, രവിയുടെ പെട്ടിയില്‍ എന്തിന് മുട്ടത്തുവര്‍ക്കിയുടെ പുസ്തകം?
1992 ല്‍ മുട്ടത്തുവര്‍ക്കിയുടെ പേരിലുള്ള ആദ്യത്തെ സാഹിത്യഅവാര്‍ഡ് ഖസാക്കിന്റെ ഇതിഹാസം എഴുതിയ ഓ.വി.വിജയന് ആണ് നല്‍കിയത്. ചങ്ങനാശ്ശേരി എസ്ബ കോളജില്‍ വച്ച് തകഴിയാണ് വിജയന് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് സ്വീകരിക്കാനെത്തിയ വിജയന് മുട്ടത്തുവര്‍ക്കിയുടെ ഭവനം സന്ദര്‍ശിക്കുകയും തങ്കമ്മ വര്‍ക്കിയുടെ അനുവാദം ചോദിച്ച് വര്‍ക്കിസാര്‍ എഴുതാനുപയോഗിച്ചിരുന്ന കസേരയില്‍ ഇരിക്കുകയും ചെയ്തുവെന്ന് മുട്ടത്തുവര്‍ക്കി അവാര്‍ഡ് ഫൗണ്ടേഷന് സെക്രട്ടറി മാത്യൂ ജെ. മുട്ടത്ത് ദീപികയില്‍ പ്രസിദ്ധീകരിച്ച ഒരു കുറുപ്പില്‍ പറയുന്നു. അതില്‍ നിന്നുള്ള ചില വരികള്‍ ഇതാ.
തിരിച്ചു പോകാനിറങ്ങിയപ്പോള്‍ മറ്റാരും ശ്രദ്ധിക്കാതെ ഞാന്‍ ചോദിച്ചു
“ഏട്ടാ എന്തിനാണ് രവിയുടെ സഞ്ചിയില്‍ മുട്ടത്തുവര്‍ക്കിയെ ഇട്ടത്?”
മുട്ടത്തുവര്‍ക്കി മാത്രമല്ലല്ലോ, പ്രിന്‍സ് തിരുവങ്കുളം, ഭഗവദ്ഗീത ഒക്കെയില്ലേ?
പ്രിന്‍സ് തിരുവങ്കുളം ആരെന്നറിയുമോ?
“ഇല്ല”
“പഴയകാല ഒരു ഡിറ്റക്ടീവ് നോവലിസ്റ്റ്”
കുറ്റാന്വേഷണം ശരീരത്തെ ത്രസിപ്പിക്കുന്ന ഒരേര്‍പ്പാടാണ്, മുട്ടത്തുവര്‍ക്കി മമസ്സിന്റെ ആള്. ഭഗവദ്ഗീത ജ്ഞാനത്തിന്റെയും ബുദ്ധിയുടെയും . ശരീരം, മനസ്, ബുദ്ധി എന്നിവയുടെ ഏറിയോ കുറഞ്ഞോ ഉള്ള അനുപാതത്തിലാണ് ഓരോ മനുഷ്യനും ചലിക്കുന്നത്. അതു സൂചിപ്പിക്കാന്‍ വളരെ ബോധപൂര്‍വ്വം എഴുതിയതാണങ്ങനെ. കടലുപോലെ ഇളക്കുന്ന യൗവ്വനം. അയാള്‍ക്ക് ഇപ്പറഞ്ഞവ മാത്രമല്ല കുറച്ചു കവിതയും കൂട്ടിനുണ്ടല്ലോ-റില്‍ക്കെ, ബോദ്ലയര്‍”.
മുട്ടത്തുവര്‍ക്കിയെ മനസ്സിന്റെ ആളായി കണ്ട, അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യ അവാര്‍ഡ് സ്വീകരിച്ച ഒ.വി.വിജയന്റെ വലിയ മനസ്സിനു മുന്നില്‍ മുട്ടത്തുവര്‍ക്കിയെ അധിക്ഷേപിക്കുന്നവര്‍ ശിരസ്സു നമിക്കട്ടെ.
“ഇതിനൊക്കെ പ്രതികാരം ചെയ്യാതുടങ്ങുമോ നിങ്ങള്‍ തന് പിന്മുറക്കാര്” എന്ന് വാഴക്കുലയില്‍ ചങ്ങമ്പുഴ കുറിച്ചത് അന്വര്ത്ഥമാകുന്നതായാണ് മുട്ടത്തുവര്‍ക്കി അവാര്‍ഡു സ്വീകരിച്ച പിന്മുറക്കാരുടെ ലിസ്റ്റുകാണുമ്പോള് തോന്നുക. മുട്ടത്തുവര്‍ക്കിയുടെ ജന്മദിനമായ ഏപ്രില്‍ 28ന് അവാര്‍ഡ് പ്രഖ്യാപിക്കുകയും, ചരമദിനമായ മെയ് 28ന് അതു സമ്മാനിക്കുകയുമാണ് പതിവ്.
ചരിത്രം പിന്നോട്ടുസഞ്ചരിക്കാറില്ല. കാല്പനികത നമുക്കു നഷ്ടപ്പെട്ടു. ആധുനികതയും, ഉത്തരാധുനികതയും മാജിക്കല്‍ റിയലിസവുമൊക്കെ കടന്ന് സാഹിത്യവും സാഹിത്യകാരന്മാരും കടന്നു പോകുന്നു, മുങ്ങി നിവരാത്തവിധം. മുട്ടത്തുവര്‍ക്കിയും, എം.ടി.യുമൊക്കെ കോറിയിട്ട ഗ്രാമക്കാഴ്ചകളും മറഞ്ഞുകൊണ്ടേയിരിക്കുന്നു. ഇങ്ങിനെയുള്ള നാട്ടിന്‍പുറങ്ങളും മനുഷ്യരും ഉണ്ടായിരുന്നുവെന്നും അവരുടെ ജീവിതം എങ്ങിനെ ആയിരുന്നുവെന്നും അറിയാന്‍, ഭാവിതലമുറയ്ക്ക് ചരിത്രപുസ്തകങ്ങളല്ല, ഇത്തരം നോവലുകള്‍ ആയിരിക്കും സഹായകം.
മനസ്സുകള്‍ മരുഭൂമികളാകുന്നത് കാല്പനികത്വം നശിക്കുമ്പോഴല്ലേ? വല്ലപ്പോഴുമെങ്കിലും നമുക്ക് കാല്പനികതയില് രാപാര്‍ക്കാം, ഇത്തരം നോവലുകളുടെ പുനര്‍ വായനയിലൂടെ.
കൂമന്‍കാവില്‍ ബസ്സ് ഇറങ്ങിയ രവിയ്ക്ക് ആ വരവ് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നത്(predestined) ആയിരന്നെങ്കില്‍, അങ്ങനെയുള്ള ചിന്തകളൊന്നുമില്ലാതെ, ജീവിതമാകുന്ന കരകാണാക്കടലില്‍ നിന്നുള്ള മോചനം തേടി പ്രതീക്ഷയോടെ ബസ്സ് കാത്തുനില്ക്കുന്നു തോമ്മാ. ഇവര്‍ തമ്മിലുള്ള ദൂരം എത്രയാണ്? രണ്ടുസാഹിത്യ പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള ദൂരമെന്നോ രണ്ടു വീക്ഷണങ്ങള്‍ തമ്മിലുള്ള ദൂരമെന്നോ അല്ലാതെ എന്തു പറയാന്‍.
മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി സ്മരണികയ്ക്ക് വേണ്ടി തയ്യാറാക്കിയത്.
(അവസാനിച്ചു)