Image

മദ്യത്തില്‍ വെന്തൊരുങ്ങുന്ന ഓണനാളുകള്‍! (ബിനോയി സെബാസ്റ്റ്യന്‍)

Published on 11 September, 2013
മദ്യത്തില്‍ വെന്തൊരുങ്ങുന്ന ഓണനാളുകള്‍! (ബിനോയി സെബാസ്റ്റ്യന്‍)
അസുരചക്രവര്‍ത്തിയും പ്രജാക്ഷേമതല്‌പരനുമായിരുന്ന മഹാബലി തികഞ്ഞ മദ്യപാനിയായിരുന്നോ അല്ലയോ എന്നതിനു വ്യക്തമായ തെളിവ്‌ പുരാണങ്ങള്‍ നല്‍കുന്നില്ല. അസുരന്‍ സാംസ്‌ക്കാരിക അധഃകൃതനും പാപകര്‍മ്മാദികള്‍ക്കു പേരുകേട്ടവനും ദേവ മാനവകുലങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത ദ്രോഹപ്രവൃത്തികളില്‍ സദാ ഏര്‍പ്പെടുന്നവനുമാണെന്ന പരമ്പരാഗത കാഴ്‌ചപ്പാടുകള്‍ കേരളത്തില്‍ നിറഞ്ഞുകിടപ്പുണ്ട്‌. അങ്ങനെയുള്ള അസുരഗണത്തില്‍ നിന്നും ദേവത്വമാര്‍ജിച്ച മനസോടെ ഒരസുരന്‍ സ്വജനതയെ സ്‌നേഹിച്ചു. പരിചരിച്ചു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരമില്ലാതാക്കി. കള്ളവും ചതിയും ഇല്ലാതായി. സമൂഹം സമൃദ്ധിയോടെ ജീവിച്ചു, രസിച്ചു. എന്നിരുന്നാലും മഹാബലി ഒരസുരന്‍ എന്ന നിലയില്‍ മദ്യപാനിയായിരുന്നിരിക്കണം എന്നു കരുതിതന്നെ കേരളീയരുടെ ഓണനാളുകളിലെ മദ്യദിനങ്ങളിലേക്കു ഒരു ഓട്ടകാഴ്‌ച്ച നടത്താം.

ലോകാസമസ്‌താസുഖിനോ ഭവന്തു എന്നും, അതിഥി ദേവോ ഭവ! എന്നുമൊക്കെയുള്ള മഹാസുക്തങ്ങള്‍ മറ്റെവിടെയാണ്‌ നമുക്കു കാണുവാന്‍ കഴിയുന്നത്‌? ഓണം ആതിഥ്യസംസ്‌ക്കാരത്തിന്റെ പ്രാചീനമായ നന്മയാണ്‌. ദേവനെന്നും അസുരനെന്നും മനുഷ്യമനസുകള്‍കൊണ്ടു മനുഷ്യനെ വേര്‍തിരിക്കുന്ന സമ്പ്രദായത്തിനതീതമായി സ്വന്തം കര്‍മ്മവും ത്യാഗവും വിശ്വസ്‌നേഹവും സഹജന്മങ്ങളോടുള്ള സഹാനുഭൂതിയുമാണ്‌ ഒരുവനെ മഹാനാക്കുന്നത്‌ എന്ന മഹാവചനത്തിന്റെ ആത്‌മീയമായ സുര്യചിഹ്‌നമാണ്‌ ഓണത്തപ്പന്‍ അഥവാ നമ്മുടെ പ്രിയപ്പെട്ട മഹാബലി.

ഏതു നാട്ടില്‍ ജീവിക്കുമ്പോഴും എത്ര സങ്കിര്‍ണ്ണമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകുമ്പോഴും നമുക്കു വഴികാട്ടിയാകുന്ന ദിവ്യവെളിച്ചമായി നമ്മുടെ പൂര്‍വ്വീകര്‍ സമ്മാനിച്ച ദിവ്യോപദേശങ്ങളും കര്‍മ്മപാതകളും നമ്മുക്കു സ്വന്തമായുണ്ട്‌. ്‌ എന്നത്‌ വിസ്‌മരിക്കരുത്‌. ഈ ഓണദിനങ്ങള്‍ അഖിലാണ്‌ഡേശ്വരനായ അനന്തശക്തിയെ തിരിച്ചറിയാനുള്ള ദിനങ്ങളുമായിരിക്കണം. ഭൗതീകമായ സുഖാനുഭവങ്ങളേക്കാള്‍ ആത്‌മീയ സുഖാനുഭവങ്ങളാണ്‌ ശാശ്വതമായിട്ടുള്ളത്‌ എന്ന നിത്യനൂതനവാക്യം സത്യസ്‌മരണയായി നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കണം. ജീവിതത്തിന്റെ ഓരോ ഖണ്‌ഡങ്ങളിലും തെളിഞ്ഞു നില്‍ക്കണം. അതാണ്‌ കേരളസംസ്‌ക്കാരത്തില്‍ നിന്നും നാം പഠിച്ചിട്ടുള്ളത്‌. അതാണ്‌ നമ്മുടെ മാതാപിതാഗുരുക്കന്മാര്‍ നമ്മുക്കു തലമുറകളിലൂടെ പകര്‍ന്നു തന്നിട്ടുള്ളത്‌.

മദ്യം വിഷമാണെന്നും വിഷമമാണെന്നും മദ്യവിരുദ്ധസമിതിക്കാരും മദ്യപന്മാരുടെ ദുഖിതകളായ ഭാര്യമാരും മദ്യം രസിക്കുന്നവരും മദ്യവിരോധികളും ഉള്‍പ്പെട്ട പുരോഹിതന്മാരും പിന്നെ പിന്നെ പലരും വാതോരാതെ പറയുന്നുണ്ടെങ്കിലും മദ്യത്തിനു കേരളത്തിലുള്ള സ്റ്റാറ്റസ്‌ വിശുദ്ധവല്‍ക്കരിക്കപ്പെട്ട തീര്‍ത്ഥജലത്തിനു തുല്യമാണ്‌. സന്തോഷം പങ്കിടുന്ന സല്‍ക്കാരങ്ങളിലും സന്താപം പ്രദര്‍പ്പിക്കുവാനൊരുക്കുന്ന സദ്‌വേളകളിലുമൊക്കെ മദ്യം മലയാളിയുടെ മനോഗതി നിയന്ത്രിക്കുന്ന മാര്‍ദവസുഖമുള്ള ഒരു ഘടകമായിട്ടുണ്ട്‌ ഇന്ന്‌. ഒരു ചെറു സ്‌മോളെങ്കിലുമടിക്കാതെ എങ്ങിനെയാണ്‌ കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ കദനകഥയോടു പ്രതികരിക്കുവാന്‍ കഴിയുക എന്ന പരിതാപകരമായ അവസ്ഥയിലേക്കും കേരളജനതയുടെ വിധാതാക്കളും അവരുടെ മാനസികദര്‍ശനങ്ങളം എത്തിനില്‍ക്കുകയാണ്‌. കേരള സര്‍ക്കാരിനെ ബന്ധപ്പെടുത്തി പറഞ്ഞാല്‍ കംെകൊണ്ടു മുടിഞ്ഞ സര്‍ക്കാര്‍ ഇന്നു ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു പോകുന്നതു കേരള മദ്യപാനികളുടെ പണത്തിന്റെ ലത്തിലാണ്‌. ആ വരുമാനമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെത്‌ ഉള്‍പ്പെടെയുള്ള എല്ലാ നാടുകാണി സര്‍ക്കാരുകളും തെണ്ടി കുത്തു പാളയെടുത്തെനെ!

സത്യത്തിന്റെ സജീവസാന്നിദ്ധ്യത്തില്‍ പറഞ്ഞാല്‍ മദ്യശാലകളിലേ ഇന്നു മാനവര്‍ എല്ലാവരും ഒന്നാകുന്നുള്ളു. എണ്ണമില്ലാത്ത മതങ്ങള്‍ നാഴികയ്‌ക്കു നാല്‍പ്പതു വട്ടവും ഘോഷിക്കുന്ന മനുഷ്യസ്‌നേഹവും തുല്ല്യതയും ഇന്നു ആ രംഗങ്ങളില്‍ കാണുവാന്‍ കഴിയുന്നില്ല. പൂര്‍വ്വ നാളുകളില്‍ എവിടെയോ ആരോ മനുഷ്യനെക്കുറി,ു മനുഷ്യസ്‌ഹേത്തെക്കുറിച്ചും തുല്യതയെക്കുറിച്ചു സ്‌നേപൂര്‍വ്വം ചിന്തിച്ചതിന്റെ ഫലമായിരിക്കണം ഓണമെന്ന സങ്കല്‌പത്തിന്റെ ആരംഭം.

കേരളത്തില്‍ നിന്നും കള്ളവും ചതിയും അകറ്റുവാന്‍, പൊളിവചനങ്ങളെ ആട്ടിപ്പായിക്കുവാന്‍, സമത്വസുന്ദരവും ഭാസുരവുമായൊരു നാടുണ്ടാക്കുവാന്‍ കേരളത്തിലെ രാഷ്‌ട്രീയ നാട്ടരചന്മാര്‍ പെടാപ്പാടുപെടുമ്പോള്‍ അവരുടെ ക്ഷീണമകറ്റുവാന്‍ ഇത്തിരി മദ്യം ഉപയാഗിച്ചുപോയാല്‍ അതു തെറ്റാകുന്നതെങ്ങിനെ? അവര്‍ ഇത്തിരി കഴിച്ചു ജനങ്ങളെ സേവിക്കുമ്പോള്‍ സാക്ഷാല്‍ മഹാബലി എത്ര കഴിച്ചായിരിക്കണം നമ്മള്‍ പുകഴ്‌ത്തിപ്പാടുന്ന ജനക്ഷേമകരങ്ങളായ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതെന്ന വാദവും ഒളിഞ്ഞും തെളിഞ്ഞും അവര്‍ ഉയര്‍ത്തുന്നതില്‍ കഴമ്പുണ്ട്‌. കഴമ്പുള്ള കാര്യങ്ങളേ ഇന്നു കേരളത്തില്‍ പലരും ചെയ്യാറുള്ളു എന്നതാണ്‌ പരമസത്യം. ഒരു വ്യത്യാസമേയുള്ള സ്വന്തം ജീവിതസുഖത്തിനു കഴമ്പുണ്ടാവണം എന്നൊന്നു തിരുത്തണം.

കേരളസര്‍ക്കാരിന്റെ മദ്യവില്‌പനശാലയായ കേരള സിവില്‍ സപ്‌ളൈസ്‌ എല്ലാ വിശേഷദിവസങ്ങളിലും സന്തോഷംകൊണ്ടു പൂസാകാറുണ്ട്‌. ഇതെഴുന്ന അവസരത്തില്‍ ഈ വര്‍ഷത്തെ ഓണം പടികേറുകയാണ്‌. മദ്യവില്‌പ്‌പന കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വര്‍ദ്ധിക്കുമെന്നാണ്‌ കണക്കുകള്‍ സുചിപ്പിക്കുന്നത്‌. കേരളം വളരുന്നില്ല വളരുന്നില്ല എന്ന വാദത്തോടു എങ്ങിനെ യോജിക്കാനാകും? ഒരു കാര്യത്തില്‍ മാത്രം കഴിഞ്ഞ വര്‍ഷം കേരളത്തിലെ ഓണദിനങ്ങളെയോര്‍ത്തു നാം പൊട്ടിക്കരഞ്ഞു. മറ്റൊന്നിനുമല്ല. എല്ലാ വര്‍ഷവും വ്യാജ മദ്യമടിച്ച്‌ കുറച്ചു പേരെങ്കിലും നരകപുരിയിലേക്കോ അന്ധകപുരിയിലേക്കോ യാത്ര ചെയ്യാറുണ്ടായിരുന്നു. മാദ്ധ്യമങ്ങള്‍ രുചിയാര്‍ന്ന ഒരു ഇരയെ ലഭിച്ചതുപോലെ ആ മദ്യ മരണവാര്‍ത്തകള്‍ വെണ്ടയ്‌ക്കയായി മുന്‍പേജുകളില്‍ത്തന്നെ വിളമ്പി രസിക്കുകയും ചെയ്യുമായിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം ആ രസം ലഭിച്ചില്ല. നമ്മേ നിരാശപ്പെടുത്തുന്ന ഇത്തരം നടപടികള്‍ ഈ വര്‍ഷങ്കെിലും വ്യാജമദ്യവില്‌പനക്കാരില്‍ നിന്നും ഉണ്ടാകുകയില്ല എന്നു പ്രതീക്ഷിക്കണം. കൊല്ലം മദ്യദുരന്തകേസിലെ പ്രതി മണിച്ചനെ വിളിക്കു കേരള മദ്യപരെ രക്ഷിക്കു എന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കുവാന്‍ തോന്നിപ്പോകുന്നു.

എന്താണ്‌ ഓണത്തിന്റെ അന്തസത്തയെന്നു ചോദിച്ചാല്‍ കണ്ടമാനം മദ്യനീരു കുടിച്ചു വയറുചാടിയ തടിമാടനായ ഒരാള്‍ പണ്ടു കേരളം ഭരിച്ചിരുന്നതിന്റെ സ്‌മരണയ്‌ക്കാണു ഞങ്ങള്‍ ഓണം ആഘോഷിക്കുന്നത്‌ എന്നു പറയുന്ന കാലമാണ്‌ ഇന്ന്‌. മിസ്‌ ഓണവും മിസസ്‌ ഓണവും വരെ ഇന്നു നമുക്കുണ്ട്‌. ഇത്തിരി വട്ടത്തില്‍ ഒത്തിരി ഓണാഘോഷങ്ങള്‍ നടത്തുന്ന മലയാളിക്കു ഓണത്തിന്റെ പ്രസക്തി തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടോ? കാണം വിറ്റും സ്വന്തം ഓണവാര്‍ത്ത മാദ്ധ്യമങ്ങളില്‍ വരുത്തുന്ന ഈ കാലത്തില്‍ ഓണം ഒരു അലങ്കാരദീനം മാത്രമാണ്‌. എന്റെ ഓണത്തപ്പാ.. ..!

കേരളത്തെക്കുറിച്ചോര്‍ത്തു ഇനിയെന്തിനു കരയണം? നമുക്കു പല തലങ്ങളിലുള്ള പൊടിപ്പന്‍ ഹിന്ദു ഓണമുണ്ട്‌. വിവിധ ക്രൈസ്‌തവസഭകളുടെ ആഭിമുഖ്യത്തില്‍ ക്രൈസ്‌തവഓണാഘോഷമുണ്ട്‌. അങ്ങിനെ എല്ലാം നമുക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. സോളാര്‍ പാനല്‍ മുതല്‍ സാമ്പ്രാണിത്തിരി വരെ നമുക്കു സ്വന്തമായുണ്ട്‌. അതുകൊണ്ടു ധീരനൂതനമായ, പ്രതീക്ഷനിര്‍ഭരമായ പുതിയൊരു ഓണപ്പാട്ട്‌.. .. ..!

`ക്ഷേമമറ്റ കേരളം, സ്‌തോഭമുറ്റ കേരളം
രാഷ്‌ട്രചിന്ത മദ്യനീരില്‍ വെന്തിടുന്ന കേരളം'

മദ്യത്തില്‍ വെന്തൊരുങ്ങുന്ന ഓണനാളുകള്‍! (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക