Image

‘ആദാമിന്‍െറ മകന്‍ അബു’ മക്കയിലും താരം

കാസിം ഇരിക്കൂര്‍ Published on 15 October, 2011
‘ആദാമിന്‍െറ മകന്‍ അബു’ മക്കയിലും താരം
മക്ക: ‘ആദാമിന്‍െറ മകന്‍ അബു’ -എവിടെ പോയാലും ജനം ചുറ്റുംകൂടുകയാണ്. വെള്ളിയാഴ്ച മസ്ജിദുല്‍ ഹറമില്‍നിന്ന് ജുമുഅ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി അസീസിയയിലേക്കുള്ള ബസിനടുത്തേക്ക് നീങ്ങിയപ്പോള്‍ ആരോ വിളിച്ചുപറഞ്ഞു; അതാ പോകുന്നു ‘ആദാമിന്‍െറ അബു’.

ലക്ഷക്കണക്കിന് ഹാജിമാര്‍ സംഗമിക്കുന്ന സ്ഥലത്തു പോലും മലയാളികള്‍ തന്നെ തിരിച്ചറിയുന്നു എന്നോര്‍ക്കുമ്പോള്‍ മലപ്പുറം വലിയാട് സ്വദേശി കോപ്പിലാക്കല്‍ അലവിക്കുട്ടി എന്ന എഴുപത്തിയൊന്നുകാരന്‍െറ മുഖത്ത് വല്ലാത്തൊരു സന്തോഷം. തളര്‍ന്ന കണ്ണുകളില്‍ എന്തെന്നില്ലാത്തൊരു തിളക്കം.

ഹജ്ജ് ഒരു സ്വപ്നമായി ജീവിതത്തിലുടനീളം കൊണ്ടുനടന്ന ‘ആദാമിന്‍െറ മകന്‍ അബു’ എന്ന കഥാപാത്രത്തിലൂടെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നടന്‍ സലിം കുമാറിന്‍െറ പൂര്‍ണ ചെലവില്‍ ഹജ്ജ്് നിര്‍വഹിക്കാന്‍ അവസരം കൈവന്ന ‘അലവിക്കുട്ടിയാക്ക’വ്യാഴാഴ്ച രാത്രിയാണ് മക്കയിലെത്തിയത്. അസീസിയയിലെ മഹത്തത്തുല്‍ ബങ്കിനടുത്ത 753ാം നമ്പര്‍ കെട്ടിടത്തില്‍, 210ാം നമ്പര്‍ മുറിയില്‍ മറ്റ് അഞ്ചുപേരോടൊപ്പമാണ് താമസം. രാഷ്ട്രീയ സാമൂഹിക രംഗത്ത് അറിയപ്പെടുന്ന പല മലയാളികളും തീര്‍ഥാടകരായി അസീസിയയില്‍ താമസിക്കുന്നുണ്ടെങ്കിലും ജനം കാണാന്‍ വരുന്നത് അലവിക്കുട്ടിയെയാണ്. പെണ്ണുങ്ങളും കുട്ടികളും വരെ തന്നെ കാണാന്‍ വന്നുകൊണ്ടിരിക്കുന്നു എന്ന് പറയുമ്പോള്‍ കാലം വരച്ച ചുളിവുകള്‍ താനേ നിവരുന്ന പുഞ്ചിരിയാണ് ആ മുഖത്ത്. വിശുദ്ധ ഭൂമിയില്‍ എത്തിയശേഷം സലിം കുമാറിനെ വിളിച്ചോ എന്ന ചോദ്യത്തിന് അല്‍പം ഗൗരവത്തോടെയാണ് മറുപടി: ‘ഓനെ നമ്മക്ക് മറക്കാന്‍ പറ്റ്വോ? ലച്ചത്തി മൂആയിരം ഉറുപ്പിയല്ളേ എണ്ണിത്തന്നത്! ഇനി വിളിക്കണ്ടാന്ന് പറഞ്ഞിട്ടുണ്ട്.’

ഇനി റിയാല്‍ മുടക്കി സലിം കുമാറിനെ വിളിക്കുന്നില്ല എന്ന് തീരുമാനിച്ചിരിക്കയാണ്. എന്നാല്‍, അദ്ദേഹത്തിന് കൊടുക്കാന്‍ എന്താണ് ഇവിടന്ന് വാങ്ങേണ്ടത് എന്ന ഗൗരവമേറിയ ആലോചനയിലാണ് അലവിക്കുട്ടി. നടന്‍െറ വീട്ടിലെ അലമാറയില്‍ വെക്കാന്‍ മുസല്ലയും മക്കയുടെയും മദീനയുടെയും ചിത്രങ്ങളും വാങ്ങാന്‍ നേരത്തേ തീരുമാനിച്ചതാണ്. യാത്ര പറയുമ്പോള്‍ സലിം കുമാര്‍ ‘ഒസ്യത്ത്’ ചെയ്തതാണത്രെ മുസല്ല കൊണ്ടുതരണമെന്ന്. അതിന്‍െറ കൂടെ നല്ല കുറച്ച് ഈത്തപ്പഴവും വാങ്ങണം. അതിന് കെ.എം.സി.സി നേതാവ് മുജീബ്  പൂക്കോട്ടൂരിനെ ശട്ടം കെട്ടിയിരിക്കയാണ്.
‘ആദാമിന്‍െറ മകന്‍ അബു’ എന്ന സിനിമ കണ്ടോ എന്ന ചോദ്യത്തിന് കുട്ടിക്കാലം മുതല്‍  സിനിമ കാണാറില്ല എന്നാണ് മറുപടി. ഇനി കാണാനും പോകുന്നില്ല. എന്നിരുന്നാലും ഹജ്ജ് എന്ന തന്‍െറ സ്വപ്നസാക്ഷാത്കാരത്തിന് നിമിത്തമായി വന്ന ആ നല്ല മനുഷ്യനെ ഒരിക്കലും മറക്കൂലാ എന്നും അലവിക്കുട്ടി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക