ന്യൂയോര്‍ക്ക്: ഒരു നാടിന്റെ സംസ്‌കാരത്തിനു നാശം സംഭവിക്കുമ്പോഴാണ് ഭാഷയും
നശിക്കുന്നതെന്ന് കവി മധുസൂദനന്‍ നായര്‍. ലോകത്തിലെ മൃതഭാഷകളുടെ ചരിത്രം
പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പ്രസ്‌താവിച്ചു.
ഇന്നത്തെ പോക്ക് തുടര്‍ന്നാല്‍ അടുത്ത നൂറ്റാണ്ടോടെ മലയാളത്തിന്റെ അവസ്ഥയും
വ്യത്യസ്‌തമായിരിക്കില്ല എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദി `കവിതയും താളവും' എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ
സാഹിത്യ ശില്‍പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മലയാളം
പോലെ താളാത്മകമായ മറ്റൊരു ഭാഷ ലോകത്തില്‍ ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ
പ്രപഞ്ചത്തിന്റെ സൃഷ്‌ടി തന്നെ താളാത്മകമാണെന്നു ഋഗ്‌വേദസൂക്തങ്ങള്‍
ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കണ്ണിന്റെ ഭാഗത്തു കാതും, കയ്യുടെ ഭാഗത്ത്
മറ്റൊരു അവയവവും വളര്‍ന്നാല്‍ അവിടെ ശരീരത്തിന്റെ താളമാണ് നഷ്‌ടമാകുന്നത്.
അതുപോലെ വാക്കിനും കവിതയ്‌ക്കും താളമുണ്ടാകുമ്പോഴേ അത് പൂര്‍ണ്ണമാകുകയുള്ളുവെന്ന്
അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെറുകഥാകൃത്തും കവിയുമായ ജേക്കബ് തോമസ്
അധ്യക്ഷതവഹിച്ച ശില്‍പശാലയില്‍ കെ.കെ. ജോണ്‍സണ്‍ മോഡറേറ്ററായിരുന്നു. സര്‍ഗ്ഗവേദി
പ്രസിഡന്റ് മനോഹര്‍ തോമസിന്റെ മകള്‍ സീത തോമസിന്റെ അകാല നിര്യാണത്തില്‍ അനുശോചനം
രേഖപ്പെടുത്തിക്കൊണ്ടാണ് ശില്‍പശാല ആരംഭിച്ചത്. പിതാവിനൊപ്പം സര്‍ഗ്ഗവേദിയില്‍
സ്ഥിരമായി എത്താറുണ്ടായിരുന്ന സീത തോമസിനെ ജേക്കബ് തോമസ് അനുസ്‌മരിച്ചു.
ഡോ. ജോയ് ടി. കുഞ്ഞാപ്പു, ഡോ. എ.കെ.ബി പിള്ള, ഡോ. എന്‍.പി. ഷീല, രാജു
തോമസ്, ഡോ. നന്ദകുമാര്‍ ചാണയില്‍ തുടങ്ങിയവര്‍ തങ്ങളുടെ വാദമുഖങ്ങല്‍
അവതരിപ്പിച്ചുകൊണ്ട് പ്രസംഗിക്കുകയുണ്ടായി. ശില്‍പശാലയുടെ ഭാഗമായി നടന്ന
കവിയരങ്ങില്‍ മധുസൂദനന്‍ നായരെ കൂടാതെ നിരവധി കവികള്‍ തങ്ങളുടെ കവിതകള്‍
അവതരിപ്പിച്ചു. ചോദ്യോത്തരങ്ങളും സംവാദങ്ങളുംകൊണ്ട് സജീവമായിരുന്ന ശില്‍പശാല
ന്യൂയോര്‍ക്കിലെ സാഹിത്യപ്രേമികള്‍ക്ക് വേറിട്ട ഒരു അനുഭവമായിരുന്നു.
ജെ.
മാത്യൂസ്, റീനി മമ്പലം, രാജു തോമസ്, നിര്‍മ്മല ജോസഫ്, ജോസ് ചെരിപുറം, പി.ടി.
പൗലോസ് എന്നിവര്‍ ശില്‍പശാലയ്‌ക്ക് നേതൃത്വം നല്‍കി.