Image

ദൈവകൃപയോര്‍ത്ത്‌ ധ്യാനിക്കുക: ബിഷപ്‌ റെമിജിയൂസ്‌

ജോയിച്ചന്‍ പുതുക്കുളം Published on 01 October, 2013
ദൈവകൃപയോര്‍ത്ത്‌ ധ്യാനിക്കുക: ബിഷപ്‌ റെമിജിയൂസ്‌
ഫീനിക്‌സ്‌: നിത്യരക്ഷ ലക്ഷ്യമാക്കിയുള്ള ജീവിത തീര്‍ത്ഥാടനത്തില്‍ എല്ലാറ്റിന്റേയും അടിസ്ഥാനം ദൈവകൃപയാണ്‌. സ്‌നേഹവും ഐക്യവുമുള്ളയിടത്ത്‌ ദൈവത്തിന്റെ അനന്തകൃപ സമൃദ്ധമായി ചൊരിയപ്പെടും. മനുഷ്യര്‍ ഏക മനസോടെ ഒരുമിച്ച്‌ വസിക്കുന്നിടത്ത്‌ അഹറോന്റെ ശിരസില്‍ നിന്നും കവിഞ്ഞൊഴുകിയ അഭിഷേക തൈലം പോലെ, കര്‍ത്താവിന്റെ അനുഗ്രഹവും ജീവനും ഒഴുകിയിറങ്ങും. ഫീനിക്‌സിലെ സീറോ മലബാര്‍ ഹോളിഫാമിലി ദേവാലയം സന്ദര്‍ശിക്കാനെത്തിയ താമരശേരി ബിഷപ്‌ മാര്‍ റെമിജിയൂസ്‌ ഇഞ്ചിയാനിക്കല്‍ ഇടവകാംഗങ്ങള്‍ക്കായി അര്‍പ്പിച്ച പ്രത്യേക ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു.

വിശ്വാസം മനുഷ്യന്റെ തെരഞ്ഞെടുപ്പിന്റെ ഫലമല്ല; മറിച്ച്‌ ദൈവത്തിന്റെ അനന്തമായ കൃപയാണ്‌. ഒരു ദേവാലയം വിശ്വാസത്തിന്റെ പ്രതീകമാണ്‌. തലമുറകളായി ലഭിച്ച വിശ്വാസം മക്കളിലേക്ക്‌ പകര്‍ന്നു നല്‍കാനുള്ള തീക്ഷണതയാണ്‌ ഒരു സമൂഹത്തെ ദേവാലയ നിര്‍മ്മിതിക്ക്‌ പ്രേരിപ്പിക്കുന്നത്‌. മനുഷ്യരില്‍ നിന്നോ, മനുഷ്യര്‍ മുഖേനയോ അല്ല; മറിച്ച്‌ യേശുക്രിസ്‌തു മുഖേനയും, അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍പ്പിച്ച പിതാവ്‌ മുഖേനയുമാണ്‌ വി. പൗലോസ്‌ സുവിശേഷം പ്രാസംഗിച്ചത്‌. ദൈവകൃപയോര്‍ത്ത്‌ ധ്യാനിക്കുമ്പോള്‍, സ്‌നേഹത്തിന്റെ ആഴമായ അര്‍ത്ഥം മനസിലാകും. അനന്തസ്‌നേഹത്തിന്റെ ഈ അര്‍ത്ഥം ഗ്രഹിച്ചതുകൊണ്ടാണ്‌. തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചുവെന്ന്‌ സുവിശേഷകനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌ പത്തു കല്‍പ്പനകള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയുമെന്നും ബിഷപ്പ്‌ പറഞ്ഞു.

ഫീനിക്‌സ്‌ വിമാനത്താവളത്തിലെത്തിയ ബിഷപ്പിനെ വികാരി ഫാ. മാത്യു മുഞ്ഞനാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു. ഫീനിക്‌സിലെ സീറോ മലബാര്‍ സമൂഹം നിര്‍മ്മിച്ചിരിക്കുന്ന പുതിയ ദേവാലയം സന്ദര്‍ശിച്ച മാര്‍ റെമിജിയൂസ്‌ ചുരുങ്ങിയ കാലയളവിനുള്ളില്‍ മനോഹരമായ ദേവാലയം നിര്‍മ്മിക്കാന്‍ താത്‌പര്യമെടുത്ത ഇടവകാംഗങ്ങളുടെ ത്യാഗനിര്‍ഭരമായ പരിശ്രമങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
ദൈവകൃപയോര്‍ത്ത്‌ ധ്യാനിക്കുക: ബിഷപ്‌ റെമിജിയൂസ്‌ദൈവകൃപയോര്‍ത്ത്‌ ധ്യാനിക്കുക: ബിഷപ്‌ റെമിജിയൂസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക