കൊച്ചിയും ബുസാനും തമ്മില്‍ എന്തുബന്ധമെന്നു ചോദിച്ചാല്‍ വിസ്‌മയം കൊള്ളുന്ന
മലയാളിക്ക് ഇനി അങ്ങനെ പറ്റില്ല. അടുത്ത നാള്‍ ദക്ഷിണകൊറിയയിലെ ഈ
തുറമുഖപട്ടണത്തില്‍ പോയി വന്ന അമ്പതോളം മലയാളികള്‍ ചേതോഹരമായ ഓര്‍മ്മകളുമായാണ്
മടങ്ങിയത്. കുറഞ്ഞ പക്ഷം 2002 -ലെ ഏഷ്യാഡില്‍ അഞ്‌ജുബോബി ജോര്‍ജ്ജ്
ലോംഗ്‌ജമ്പില്‍ ആദ്യത്തെ അന്താരാഷ്‌ട്ര സ്വര്‍ണ്ണമെഡല്‍ നേടിയത് ബുസാനില്‍
വച്ചാണല്ലോ. കെ.എം.ബീനാമോള്‍ക്കും സ്വര്‍ണ്ണം കിട്ടി -800 മീറ്ററില്‍.
ഒരു
മിനി ഒളിംമ്പിക്‌സിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ലോകസഭാകൗണ്‍സിലിന്റെ ബുസാന്‍
അസംബ്ലി. പത്താമത്തെ ആഗോളസമ്മേളനത്തില്‍ (ഇനി അത് എട്ടുവര്‍ഷം കഴിഞ്ഞേ ഉണ്ടാകൂ)
അയ്യായിരത്തിലേറെ പേരാണു ഒത്തുചേര്‍ന്നത്. 110 രാജ്യങ്ങളിലെ 345 സഭകളില്‍ നിന്ന്
ആണും പെണ്ണും വൈദികരും അവൈദികരും യുവാക്കളും യുവതികളും ആദിവാസികളും വികലാംഗരും
(പ്രത്യേക വൈദഗ്‌ദ്ധ്യമുള്ളവര്‍ (പീപ്പിള്‍ വിത്ത് സ്‌പെഷ്യല്‍ സ്‌കില്‍സ്)എന്നേ
അവരേ ഇനി വിളിക്കാവൂ) എല്ലാം അവിടെയുണ്ടായിരുന്നു. വൈവിദ്ധ്യത്തിലെ ഏകത്വം.
നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള യുദ്ധം ഓരോരുത്തരും സ്വന്തം ഭവനങ്ങളില്‍
നിന്ന് തുടങ്ങണമെന്ന ആഹ്വാനത്തോടെ ബുസാനിലെ പഞ്ചദിന മേളയ്‌ക്ക് തിരശീല വീണു.
കൊച്ചിയില്‍ നിന്ന് ബുസാനിലേക്ക് പറക്കാത്ത എയര്‍ലൈനുകള്‍ ചുരുക്കം.
നിറുത്താതെ പറന്നാല്‍ നാലോ അഞ്ചോ മണിക്കൂര്‍ കൊണ്ട് എത്താമെങ്കിലും എയര്‍ഇന്ത്യ
ഡല്‍ഹി, ബെയ്‌ജിംഗ് വഴിയോ ഡല്‍ഹി, ഷാങ്‌ഹായ് വഴിയോ മാത്രമേ പോകൂ. അത്രയും സമയം
കൊണ്ട് എമിറേറ്റ്‌സ് കൊച്ചിയില്‍ നിന്ന് ദുബായ്, ഹോങ്കോങ് വഴി ബുസാനിലെത്തും.
പസഫിക്കില്‍ ചൈനയ്‌ക്കും ജപ്പാനും ഇടയില്‍ വാലറ്റമായി കിടക്കുന്നു കൊറിയ. 1945 നു
വേര്‍പ്പെട്ട കാലം മുതല്‍ വടക്കന്‍ കൊറിയയോട് അപ്രഖ്യാപിത യുദ്ധത്തിലാണ് സോള്‍
തലസ്ഥാനമായ ദക്ഷിണ കൊറിയ. അതിവേഗ ട്രെയിനില്‍ രണ്ടു മണിക്കൂര്‍ അമ്പതു
മിനുട്ടുകൊണ്ട് ബുസാനില്‍ നിന്ന് സോളില്‍ എത്താം. 50 ഡോളര്‍ (മുവായിരം രൂപ)
വണ്‍വേ. മനോഹരമായ ദൃശ്യങ്ങള്‍ ട്രാക്‌ടര്‍ കൊണ്ട് പണിയെടുക്കുന്ന നെല്‍വയലുകളും
മഞ്ഞു പുതച്ച ഗിരിനികരങ്ങളും കായലുകളും കടന്നുള്ള യാത്ര.
1986-ലെ ഏഷ്യാഡിനും
1988-ല്‍ ഒളിമ്പിക്‌സിനും ആഥിത്യം അരുളിയ സോള്‍ വടക്കു പടിഞ്ഞാറെ അറ്റത്തും
രണ്ടാമത്തെ വലിയ നഗരമായ ബുസാന്‍ തെക്കുകിഴക്കേ അറ്റത്തുമാണ്. ബുസാനില്‍ നിന്ന്
ജപ്പാനിന്റെ കീഴറ്റത്തുള്ള നാഗസാക്കിയിലേക്കും നൂറ്റിഇരുപത്തിയഞ്ച് കിലോമീറ്റര്‍
മാത്രം. ജപ്പാന്‍കാരോട് വീറും വൈരാഗ്യവും അസൂയയുമുള്ള നാടാണ് കൊറിയ. രണ്ടാം
ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ പട്ടാളം കൊറിയ കീഴടക്കുകയും അവിടുത്തെ പെണ്ണുങ്ങളെ
വെപ്പാട്ടികളായും വയ്‌ക്കുകയും ചെയ്‌തുവെന്നാണ് ചരിത്രം. ജപ്പാന്‍ അതിന് മാപ്പു
പറഞ്ഞു നഷ്‌ടപരിഹാരവും നല്‍കി. പക്ഷേ ജപ്പാനെ കടത്തിവെട്ടുന്ന ടെക്‌നോളജി
സ്വായത്തമാക്കിക്കൊണ്ടാണ് കൊറിയ പകരം വീട്ടിയത്. മൊബൈല്‍ മുതല്‍ കാറും കപ്പലും
വരെ അവര്‍ ഉണ്ടാക്കുന്നു. ബുസാനില്‍ ഷോപ്പിംഗിന് പോയവര്‍ക്ക് ഏതായാലും ഒരു കാര്യം
ബോധ്യപ്പെട്ടു. എല്ലാറ്റിനും കേരളത്തിലുള്ളതിനേക്കാള്‍ വിലക്കൂടുതല്‍. കാരണം
സ്വന്തം നാട്ടില്‍ നിര്‍മ്മിച്ചതു മാത്രമേ വില്‍പ്പനയ്‌ക്ക് വയ്‌ക്കൂ.
ബുസാന്‍ അസംബ്ലിയുടെ പ്രത്യേകത ചരിത്രത്തിലാദ്യമായി ഒരു വനിതയെ
വേള്‍ഡ്‌കൗണ്‍സിലിന്റെ മോഡറേറ്റര്‍(പരമാദ്ധ്യക്ഷ) പദവിയില്‍ അവരോധിച്ചു എന്നതാണ്.
കൗണ്‍സിലില്‍ ദീര്‍ഘകാലം പലപദവികളില്‍ ഇരുന്നിട്ടുള്ള കെനിയയിലും ഡോ.ആഗ്നസ് അബുവോം
ആണത്. കൗണ്‍സിലിന് പല പ്രസിഡന്റുമാരും ഒരു ജനറല്‍ സെക്രട്ടറിയും പല
സെക്രട്ടറിമാരും ഡയറക്‌ടര്‍മാരും ഒക്കെയുണ്ട്. കേരളത്തില്‍ നിന്നും ഡോ.പൗലോസ്
മാര്‍ ഗ്രിഗോറിയോസും സാറാചാക്കോയും പ്രസിഡന്റുമാരായിരുന്നു. വിശ്രുതവേദശാസ്‌ത്ര
പണ്‌ഡിതനും ഡല്‍ഹി മെത്രാപ്പോലീത്തയും ആയിരുന്ന മാര്‍ ഗ്രീഗോറിയോസും ലക്‌നോയില്‍
125-ാം വാര്‍ഷികം ഘോഷിച്ച ഇസബെല്ലാ കോളജിന്റെ ആദ്യത്തെ ഇന്ത്യന്‍ പ്രിന്‍സിപ്പല്‍
ആയിരുന്ന സാറായും അന്തരിച്ചു.
വ്യത്യസ്‌തഭാഷയും വേഷവുമുള്ള നൂറ്റിപ്പത്തു
രാജ്യങ്ങളുടെ പ്രതിനിധികളെ ഒന്നിച്ചണി നിരത്തി അനീതിയ്‌ക്കും യുദ്ധത്തിനുമെതിരെ
കൈകോര്‍ത്തു പിടിക്കാന്‍ അവസരമൊരുക്കി എന്നതാണ് ബുസാന്‍ അസംബ്ലിയുടെ അഭിമാനം.
എല്ലാവരും തന്നെ സ്വന്തം നാട്ടിലെ വേഷങ്ങള്‍ ധരിച്ചുകൊണ്ടാണ് ആദ്യന്തം
പങ്കെടുത്തത്. പക്ഷേ എയര്‍ഇന്ത്യ ഹോസ്റ്റസുമാരെപ്പോലെ ആകര്‍ഷകമായ സാരിയോ
മലയാളികളേപ്പോലെ മുണ്ടോ ജൂബയോ ധരിച്ചവരെ ആരെയും കണ്ടില്ല. ടൈയും കോട്ടുമാണ്
പലര്‍ക്കും പഥ്യം. കേരളത്തില്‍ നിന്നുള്ള വൈദികശ്രേഷഠന്‍മാര്‍ ചുവന്നഅങ്കിയും
ശിരസ്സില്‍ വെളുത്ത കുരിശുള്ള കറുത്ത മസനപ്‌സയും ധരിച്ചുവന്നപ്പോള്‍
ആഫ്രിക്കകാരോട് കിടപിടിക്കുന്നവരായി.
ഫാ.ഡോ.കെ.എം.ജോര്‍ജ്ജ് ഉള്‍പ്പെടെ അധികാരമൊഴിഞ്ഞ ഡബ്ലിയു.
സിസി സെന്‍ട്രല്‍ കമ്മിറ്റിയിലേയ്‌ക്ക് (150 പേര്‍, ഇനി മുതല്‍ എട്ടു വര്‍ഷം)
മൂന്നു മലയാളികള്‍ കടന്നുവന്നു എന്നത് ശ്രദ്ധേയമായി. ഐസക് മാര്‍ പീലക്‌സിനോസ്,
സക്കറിയാസ് മാര്‍ നിക്കോളാവോസ്, എം.എം. ഫിലിപ് എന്നിവര്‍. വേള്‍ഡ് കൗണ്‍സിലിന്
വനിതാമോഡറേറ്റര്‍ ഉണ്ടായവര്‍ഷം ഒരു വനിതയെ കേരളത്തില്‍ നിന്ന്
കേന്ദ്രകമ്മറ്റിയിലേയ്‌ക്ക് തിരഞ്ഞെടുത്തയയ്‌ക്കാന്‍ കഴിഞ്ഞില്ലെന്നത് ഖേദകരം
തന്നെ. രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും വനിതകളെ അവരോധിച്ച നാടാണ് ഭാരതം. പക്ഷേ
കേരളത്തില്‍ ഇതുവരെ ഒരു വനിതാമുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നതുപോലെ. മെഡിക്കല്‍
കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ. എല്‍സി ഫിലിപ്പിനെ ഒരിക്കല്‍ സെന്‍ട്രല്‍
കമ്മിറ്റിയിലേക്കു തെരഞ്ഞെടുത്തയച്ചുകൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചരിത്രം
സൃഷ്‌ടിച്ചുവെന്നത് മറ്റൊരു കാര്യം.
സമ്മേളനവേദികളിലും പുറത്തും ജനീവയില്‍ താന്‍ പഠിപ്പിച്ചവരും
കൂടെപ്പഠിപ്പിച്ചവരുമായി ചങ്ങാത്തം പുതുക്കുന്നതിനിടയില്‍ ഫാ.ജോര്‍ജ്ജ്
വിസ്‌മയകരമായ ഒരു പോസ്റ്റര്‍ കണ്ടു. അതില്‍ തന്റെ മണ്‍മറഞ്ഞുപോയ പത്‌നി മറിയം
ഫിലിപ്പിന്റെ ചിത്രം! ജനീവയില്‍ എക്യൂമെനിക്കല്‍ വിമന്‍സ് മൂവ്‌മെന്റില്‍
മുന്‍പന്തിയിലുണ്ടായിരുന്ന മറിയത്തിന്റെ മുഖം ബുസാനില്‍ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ
മനസ്സും കണ്ണും നിറഞ്ഞു.
മലങ്കര ഓര്‍ത്തഡോക്‌സ് സെമിനാരി അദ്ധ്യാപകനായ ഫാ.ഡോ.ജോണ്‍
കരിങ്ങാട്ടിലിന്റെ രണ്ടാമത്തെ അന്താരാഷ്‌ട്ര സമ്മേളനമായിരുന്നു ബുസാന്‍.
സി.സി.എ.(ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ) ഒരുക്കിയ സ്റ്റാളിന്റെ ചുമതല
ചെന്നൈയില്‍ നിന്നുള്ള സൂസന്‍ ജേക്കബിനായിരുന്നു. തായ്‌ലന്റിലെ ചീയാങ്‌മായിയിലാണ് സി.സി.എ ആസ്ഥാനം. മാവേലിക്കര നിന്നുള്ള പ്രഫ. മാമ്മന്‍ വര്‍ക്കിയായിരുന്നു
സൂസനെപ്പോലെ കമ്യൂണിക്കേഷന്‍ രംഗത്തുനിന്ന് ബുസാനിലെത്തിയ മറ്റൊരാള്‍.
പാര്‍ലമെന്റില്‍ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാന്‍
ഓടിനടക്കുന്ന ഇന്ത്യ ലോകമാസകലം വനിതകള്‍ക്ക് കിട്ടുന്ന സ്ഥാനമാനങ്ങള്‍
കണ്ടറിയേണ്ടതുണ്ട്. കേരളത്തിലെ സഭകള്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത്
ശരിയല്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ
വനിതാ ബിഷപ്പിനെ ആന്ധ്രയിലെ നന്ദ്യലില്‍ രണ്ടുമാസം മുന്‍പ് അവരോധിച്ച
സി.എസ്.ഐ..യുടെ ജനറല്‍ സെക്രട്ടറി എം.എം.ഫിലിപ്പിനെ വേള്‍ഡ് കൗണ്‍സില്‍
കേന്ദ്രക്കമ്മറ്റിയിലേക്ക് ഇത്തവണ തിരഞ്ഞെടുത്തത് ആഗോളമലയാളിക്ക് അഭിമാനമല്ലേ?
ബുസാനില്‍ മലയാളികളുണ്ടോ? മാര്‍ത്തോമ്മാ സഭയിലെ ഒരു വൈദികന്‍ അവിടുണ്ടെന്നു
കേള്‍ക്കുന്നു. കൊറിയക്കാരിയെ കെട്ടിയ മറ്റൊരു മലയാളിയും ഉണ്ടത്രെ.