Image

പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തെ വരവേല്‍ക്കാം (ജോസ്‌ മാളേയ്‌ക്കല്‍)

ജോസ്‌ മാളേയ്‌ക്കല്‍ Published on 31 December, 2013
പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തെ വരവേല്‍ക്കാം (ജോസ്‌ മാളേയ്‌ക്കല്‍)
2013 ലെ കലണ്ടറിന്റെ പന്ത്രണ്ടാമത്തെ താളും കീറിക്കഴിഞ്ഞു. ഉണ്ണിയേശുവിന്റെ പവിത്രജന്മംകൊണ്ടു ശ്രേഷ്‌ഠമായ ഡിസംബര്‍ മാസത്തെ അവസാനത്തെ പേജും മറിച്ച്‌ പുതുവര്‍ഷത്തിലേക്ക്‌ മനുഷ്യരാശി
കുതിക്കുകയാണ്‌. 2013 കാലത്തിന്റെ നിത്യവിസ്‌മൃതിയിലേക്ക്‌ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. മാനത്തോളം ഉയരുന്ന സുമ്പരസ്വപ്‌നങ്ങളും, പുതുപുത്തന്‍ പ്രതീക്ഷകളും, പുതുവല്‍സരപ്രതിജ്ഞകളുമായി 2014 നെ വരവേല്‍ക്കാന്‍ ലോകം മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു.

സംഭവബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടുപോകുന്നു. നാം ഓരോരുത്തരുടെയും ആയുസിന്റെ നീളത്തില്‍ 365 ദിനങ്ങള്‍ കുറഞ്ഞിരിക്കുന്നു എന്നര്‍ത്ഥം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യമുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കടന്നു പോകുന്ന 2013. കൂട്ടത്തില്‍ കൊച്ചു കൊച്ചു ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്‌നേഹിതരുടെയും വിയോഗം നല്‍കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും. 2013 ജനുവരി 1 നു പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട്‌ ഐവറികോന്നജില്‍ നടന്ന കരിമരുന്നുകലാപ്രകടനത്തില്‍ എഴുപതോളം നിരപരാധികള്‍ കൊല്ലപ്പെട്ട സംഭവം, ജനുവരി 16 നു എഴുപതോളം പേരുടെ മരണത്തിനിടയാക്കുകയും, എണ്ണൂറോളം ആള്‍ക്കാരെ അള്‍ജീറിയന്‍ ഗാസ്‌ പ്ലാന്റില്‍ അല്‍ക്കൈദാഭീകരര്‍ ബമ്പികളാരകയും ചെയ്‌ത സംഭവം, ജനുവരി 27നു ബ്രസീലിലെ നിശാക്ലബിലുണ്ടായ തീപ്പിടുത്തത്തില്‍ 232 സാധുക്കള്‍ മരണമടഞ്ഞത്‌, ഏപ്രില്‍ 15 നു ബോന്നജണ്‍ മാരത്തോണിലുണ്ടായ ബോംബ്‌സ്‌പോടനത്തില്‍ കൊല്ലപ്പെട്ടവരും, പരിക്കുപറ്റിയവരും, ഏപ്രില്‍ 24 നു ധാക്കയിലെ നിയമവിരുദ്ധ തുണിനിര്‍മാണ ഫാക്ടറി തകര്‍ന്ന്‌ മരണമടഞ്ഞ ആയിരത്തിലധികം പാവപ്പെട്ട തൊഴിലാളികള്‍, ജൂലൈ 25 നു സ്‌പെയിനിലുണ്ടായ തീവണ്ടിയപകടത്തില്‍ മരിച്ച 80 ല്‍ അധികം യാത്രക്കാര്‍, ആഗസ്റ്റ്‌ 21 നു സിറിയായിലെ രാസായുധ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ആയിരത്തഞ്ഞൂറിലധികം ആള്‍ക്കാര്‍, സെപ്‌റ്റംബര്‍ 21 നു ആഫ്രിക്കയിലെ നെയ്‌റോബി ഷോപ്പിംഗ്‌ മാളിലുണ്ടായ ഭീകരാക്രമണത്തില്‍
കൊല്ലപ്പെട്ട എഴുപതില്‍ പരം പാവങ്ങള്‍, നവംബര്‍ 8 നു ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ചു നാശം വിതച്ചുകടന്നുപോയ ഹേയന്‍ ചുഴലിക്കൊടുംകാറ്റും, ഡിസംബര്‍ 5 നുണ്ടായ നെല്‍സണ്‍ മണ്ടേലയുടെ വിയോഗവുമെല്ലാം നമ്മുടെ മനസില്‍ എല്‍പ്പിച്ചിരിക്കുന്ന മുറിവ്‌ ഒരിക്കലും ഉണക്കികളയാവുന്നതല്ല. ഹൃദയത്തിന്റെ അകത്തളങ്ങളെ സ്‌പര്‍ശിച്ച സംഭവങ്ങള്‍ ഇനിയും ധാരാളമുണ്ട്‌. അവയെല്ലാം ഇവിടെ കുറിക്കാന്‍ സാധിക്കുകയില്ലല്ലോ. എന്നാല്‍ ഈ നൊമ്പരങ്ങള്‍ക്കിടയിലും പ്രതീക്ഷക്കുവക നല്‍കിയ സംഭവങ്ങള്‍ ധാരാളമുണ്ട്‌. മര്‍ച്ച്‌ 13 നു റോമിലെ സിന്നൈജന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍നിന്നും ഉയര്‍ന്ന വെളുത്തപുക ലോകത്തിനു സമ്മാനമായി നല്‍കിയ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ചുരുങ്ങിയ സമയം കൊണ്ട്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ ആല്‍മീയാചാര്യന്‍. ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ്‌ ദി ഈയര്‍ സ്ഥാനം അലങ്കരിച്ച അതുല്യവ്യക്തിപ്രഭാവത്തിനുടമ. സഭക്കും, ലോകത്തിനും പ്രതീക്ഷ നല്‍കിയ മഹത്‌വ്യക്തി. കരുണയുടെ സ്‌പര്‍ശനത്താല്‍ മനുഷ്യഹൃദയങ്ങളെ തൊട്ടുണര്‍ത്തുന്ന അദ്ദേഹത്തിന്റെ മാസ്‌മരിക ശക്തിയും, വ്യക്തിപ്രഭാവവും ഒന്നു വേറെ തന്നെ.

കമ്പനികള്‍ വര്‍ഷാവസാനത്തില്‍ ഇന്‍വെന്ററി കണക്കെടുപ്പു നടത്താറുണ്ട്‌. ഒരു വര്‍ഷത്തെ തങ്ങളുടെ ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പ്‌. അതുപോലെ തന്നെ നാമും നമ്മുടെ ലാഭനഷ്ടങ്ങളുടെ ഒരു കണക്കെടുപ്പ്‌ ഈ പുതുവര്‍ഷത്തില്‍ നടത്തുന്നതു നന്നായിരിക്കും. നേട്ടങ്ങളും, കോട്ടങ്ങളും: ലാഭവും നഷ്ടവും;മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്‌തതും, ഇഷ്ടമില്ലാത്തവരോട്‌ തിന്മ പ്രവര്‍ത്തിച്ചതും. സെ. പീറ്റേഴ്‌സ്‌ ബസിലിക്കായില്‍ ഇന്ന്‌ വര്‍ഷാവസാന ദിവ്യബലിയില്‍ പങ്കെടുത്ത പതിനായിരക്കണക്കിനു വിശ്വാസികളോട്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ചോദിച്ചു: നിങ്ങള്‍ 2013 ല്‍ നിങ്ങളുടെ കാര്യം മാത്രമേ നോക്കിയുള്ളോ? അതോ മറ്റുള്ളവരെക്കൂടി പരിഗണിച്ചോ എന്ന്‌. വളരെ അര്‍ത്ഥവത്തായ ചോദ്യം. നാമും നമ്മോടുതന്നെ ഈ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു.
കോട്ടങ്ങളുടെ പട്ടിക സൂക്ഷ്‌മമായി പരിശോധിച്ച്‌ മനസു പുണ്ണാക്കുന്നതിനുപകരം പ്രത്യാശയോടെ പുതുവര്‍ഷത്തിലേക്ക്‌ വലതുകാലെടുത്തുവാന്‍ തയാറെടുക്കുകയാണീ അവസരത്തില്‍ നന്ന്‌. പുത്തന്‍ പ്രതീക്ഷകളുടെ വാഗ്‌ദാനങ്ങളുമായി നിറപുഞ്ചിരിയോടെ നടന്നടുക്കുന്ന 2014. മനസിന്റെ പൂമുഖവാതില്‍ക്കല്‍ ശുഭപ്രതീക്ഷകളുടെ വസന്തകാലം പൂത്തുല്ലസിക്കുമ്പോള്‍ അവയെല്ലാം അനായാസം
നേടിയെടുക്കുന്നതിനുവേണ്ടുന്ന പുത്തന്‍ പ്രതിജ്ഞകളും പദ്ധതികളും നെയ്‌തെടുക്കുകയാണിപ്പോള്‍ കരണീയമായിട്ടുള്ളത്‌. ഓരോപുതുവര്‍ഷ പുലരിയിലും ഭാവിയില്‍ ലംഘിക്കപ്പെടുകയില്ലെന്ന്‌ ഉറപ്പുപറയാന്‍ പറ്റാത്ത പ്രതിജ്ഞകളുടെ കൂമ്പാരവുമായി പുതിയൊരു മനുഷ്യനായി മാറാനുള്ള വ്യഗ്രതയില്‍ പഴയതിനെല്ലാം നമ്മള്‍ വഴിമാറികൊടുക്കുന്നു. പ്രതീക്ഷകളും പ്രതിജ്ഞകളും. അവയാണു പുതുവര്‍ഷത്തില്‍ നമുക്ക്‌ മുമ്പോട്ടു
കുതിക്കാനുള്ള ഊര്‍ജം പകരുന്നത്‌. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിത മാക്കുന്നതിനും, 2013 ലെ തെറ്റുകള്‍ തിരുത്തി മുന്നേറുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആല്‍മപരിശോധന ചെയ്യുന്നത്‌ എന്തുകൊണ്ടും നല്ലതായിരിക്കും. കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി തിരുത്തി മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത്‌ ജീവിതവിജയത്തിനുപകരിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്‌. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്കു സ്വീകാര്യനാക്കും മുമ്പെന്നത്തേക്കാളുമുപരി.

കൊഴിഞ്ഞുപോയവര്‍ഷം എടുത്തതീരുമാനങ്ങള്‍ വിലയിരുത്തുക. നടപ്പിലാക്കി വിജയിച്ചവയുടെ സല്‍ഫലം അയവിറക്കി അഭിമാനിക്കുകയും, നടപ്പിലാക്കാന്‍ പറ്റാതിരുന്ന തീരുമാനങ്ങള്‍ ഉപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുക. നല്ല തുടക്കങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നമുക്കാരംഭം കുറിക്കാം ഈ പുതുവല്‍സരത്തില്‍. പോയവര്‍ഷത്തിന്റെ കോട്ടങ്ങളിലും നൊമ്പരങ്ങളിലും മനസുടക്കി വിഷമിക്കാതെ എത്തിപ്പിടിച്ച നേട്ടങ്ങളുടെയും, ഈശ്വരന്‍ സമൃദ്ധിയായി കനിഞ്ഞനുഗ്രഹിച്ച വിജയങ്ങളുടെയും സന്തോഷത്തില്‍ നന്ദിപൂര്‍വം കൈകള്‍ കൂപ്പേണ്ട സമയമാണിപ്പോള്‍. ഒരു വര്‍ഷം കൂടി ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്‌. നമ്മുടെ ചുറ്റുപാടും കണ്ടുകൊണ്ടിരുന്ന പലരും കാലയവനികക്കുള്ളില്‍
നടന്നകന്നെങ്കിലും, 2014 ലേക്ക്‌ സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുകയാണ്‌. എന്തിനെന്നല്ലേ? വരദാനമായി ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന നമ്മുടെ കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും എളിയവരിലൂടെയും, ചെറിയവരിലൂടെയും ദൈവമഹത്വത്തിനായി
ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക്‌ ഒരു ചെറുതിരി വെളിച്ചമാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാവും.

പ്രകൃതിയെ നോക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും ശരത്‌കാലം ആയാല്‍പിന്നെ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്‌ മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. പഴയ ഇലകളും, തളിരുകളും ഉപേക്ഷിച്ച്‌ പുത്തന്‍ ഉണര്‍വിനായി മരങ്ങള്‍ കരങ്ങള്‍ കൂപ്പുന്നു. കാട്ടുമൃഗങ്ങളാണെങ്കില്‍ ശരീരമാസകലം കട്ടിയുള്ള രോമങ്ങള്‍കൊണ്ടുള്ള പുതപ്പണിഞ്ഞു ശൈത്യത്തെ അതിജീവിക്കാന്‍ ഹിബര്‍നേഷനിലേക്കു പോകുന്നു. പ്രകൃതിയിലെ ജീവജാലങ്ങളും, വൃക്ഷലതാദികളും കാട്ടിത്തരുന്നതുപോലെ നാമും നമ്മുടെ പഴയശീലങ്ങള്‍ വെടിയേണ്ടിയിരിക്കുന്നു പുതുവര്‍ഷം സന്തോഷപൂര്‍ണ മാക്കണമെങ്കില്‍.

ഈ പുത്തനാണ്ടില്‍ നമുക്ക്‌ നല്ലൊരു ജീവിതാനുഭവം കിട്ടാന്‍ എന്തു ചെയ്യണം. നമ്മുടെ ഓരോരുത്തരുടെയും ജീവിതരീതിയും, മറ്റുള്ളവരോടുള്ള പെരുമാറ്റവും, ദൈവത്തിലൂള്ള നമ്മുടെ ആശ്രയവും വിലയിരുത്തി ഒരു ബാലന്‍സ്‌ ഷീറ്റ്‌ തയാറാക്കിയാല്‍ മാത്രമെ നമ്മുടെ ജീവിതം ഉദ്ദേശിച്ചതുപോലെ മുന്‍പോട്ടു നീങ്ങുന്നുണ്ടോ എന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളു. നാളിതുവരെ നാം ശീലിച്ചുവന്ന പല പെരുമാറ്റങ്ങളും, ചിന്തകളും, പ്രേരണകളും പിഴുതെറിയേണ്ടി വരും. പുതുവര്‍ഷം നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്‌, വെറുപ്പ്‌, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്‌താല്‍ അവരെ അകമഴിഞ്ഞ്‌ അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2014 അതിനുള്ള അവസരമൊരുക്കട്ടെയെന്ന്‌ നമുക്കു
ജഗദീശനോടു പ്രാര്‍ത്ഥിക്കാം. മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനുള്ള കഴിവ്‌ നാം പരിപോഷിപ്പിക്കണം. സ്വന്തം അഭിപ്രായങ്ങള്‍ക്ക്‌ നാം വിലകല്‍പ്പിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍
മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ്‌ കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ കീഴ്‌ജീവനക്കാരോട്‌ പരസ്‌പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, അനാവശ്യമായി മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്‌ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല.

മറ്റുള്ളവരില്‍ കുറ്റം മാത്രം ദര്‍ശിക്കുന്ന ദോഷൈകദൃക്കുകളാകാതെ അവരിലെചെറിയ നന്മകള്‍ കാണുന്നതിനു നമുക്കു സാധിച്ചാല്‍ നാം ശ്രേഷ്‌ഠരായി ഭവിക്കും. ഫരീശന്റെയല്ല, മറിച്ച്‌ ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്കു കഴിയണം. മാര്‍ത്തയാകാതെ ഒരു മറിയമായി നമ്മുടെ ജീവിതത്തിലേക്കു ലോകരക്ഷകനായ ക്രിസ്‌തുവിനെ സ്വീകരിക്കാന്‍ ശ്രമിക്കുക. ഇത്തിരി ചെറുതാവാനെത്ര വളരണം. എത്രയോ അര്‍ത്ഥവത്തായ ആശയം. നമ്മില്‍ പലര്‍ക്കും മറ്റുള്ളവരുടെ മുന്‍പില്‍ അല്‍പം താഴാന്‍ വലിയ ബുദ്ധിമുട്ടാണ്‌. എന്നാല്‍ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്‌ത്തി സ്വയം ഉയരാന്‍ ശ്രമിക്കുന്ന എത്രയോ അല്‍പന്മാരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. അങ്ങനെയുള്ളവരോടു നമുക്കു സഹതപിക്കുകയേ നിവൃത്തിയുള്ളു. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ.

മറ്റുള്ളവര്‍ നമുക്കായി ചെയ്‌തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക്‌ സ്‌നേഹപൂര്‍വം നമ്പി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്‌തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. താങ്ക്‌ യു, സോറി എന്നീ രണ്ടു മാജിക്ക്‌ വാക്കുകള്‍ നമ്മുടെ അനുദിനജീവിതത്തില്‍ ധാരാളമായി ഉപയോഗിക്കാന്‍ പരിശ്രമിക്കുക. അതുളവാക്കുന്ന സല്‍ഫലങ്ങളും, മാനസികോല്ലാസവും ഒന്നു വേറെ തന്നെയായിരിക്കും.
എളിമയുടെ തമ്പുരാനായ ശ്രീയേശുദേവന്റെ പിറവിത്തിന്നാള്‍ ആഘോഷിച്ച്‌, പുതുവര്‍ഷത്തിലേക്കു കാലെടുത്തുവക്കാന്‍ തയാറെടുത്തുനില്‍ക്കുന്ന നമുക്ക്‌ എളിമയുടെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാം. ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങുമ്പോള്‍ തലകുനിച്ച്‌ സ്വയം വിനയാന്വിതരാകുന്ന വൃക്ഷലതാദികളെ നോക്കുക. നെല്‍ച്ചെടികള്‍ വളര്‍ന്നു കതിരുകള്‍ ആകുമ്പോള്‍ അവ താഴേക്ക്‌ വില്ലുപോലെ വളഞ്ഞ്‌ തങ്ങളുടെ എളിമ വ്യക്തമാക്കുന്നു. മാവിന്റെ ശാഖകളില്‍ മാങ്ങാക്കുലകള്‍ വിളഞ്ഞു തൂങ്ങുമ്പോള്‍ അവ വിനയഭാവത്തില്‍
തലകുനിക്കുന്നു. മുകളിലേക്കു വിരിയുന്ന തെങ്ങിന്‍പൂക്കുലയും തേങ്ങാ വിളഞ്ഞ്‌ പാകമാകുമ്പോള്‍ തലകുനിക്കുന്നു. നല്ലൊരു പാഠമാണ്‌ പ്രകൃതി നമുക്കു കാണിച്ചുതരുന്നത്‌. വിദ്യയും, വിവേകവും, സമ്പത്തും ആര്‍ജിക്കുന്നതനുസരിച്ച്‌ എളിമയും സ്വായത്തമാക്കാന്‍ ശ്രമിക്കുക. പുതുവര്‍ഷം എല്ലാവര്‍ക്കും അനുഗ്രഹദായകമാകാന്‍ നമുക്ക്‌ ജഗദീശ്വരനോട്‌ പ്രാര്‍ത്ഥിക്കാം. 2014 എന്തുകൊണ്ടും എല്ലാവര്‍ക്കും ശുഭദായകമായ ഒരു വര്‍ഷമാകട്ടെയെന്ന്‌ പ്രതീക്ഷിക്കാം.

എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍!!!
പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തെ വരവേല്‍ക്കാം (ജോസ്‌ മാളേയ്‌ക്കല്‍)പ്രതീക്ഷകളോടെ നമുക്ക്‌ പുതുവര്‍ഷത്തെ വരവേല്‍ക്കാം (ജോസ്‌ മാളേയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക