Image

ടി.പി.വധക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍, 24 പ്രതികളെ വെറുതേ വിട്ടു

Published on 21 January, 2014
ടി.പി.വധക്കേസ്: 12 പ്രതികള്‍ കുറ്റക്കാര്‍, 24 പ്രതികളെ വെറുതേ വിട്ടു
കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം നേതാക്കളടക്കം 12 പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി പി.മോഹനനും പടയങ്കണ്ടി രവീന്ദ്രനുമടക്കം 24 പ്രതികളെ വിട്ടയച്ചു.

കൊലയാളി സംഘത്തിലെ ഏഴു പ്രതികളും സി.പി.എം നേതാക്കളായ പി.കുഞ്ഞനന്തനും  കെ.സി.രാമചന്ദ്രനും അടക്കമുള്ളവരെയാണ് കുറ്റക്കാരായി എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി കണ്ടെത്തിയിരിക്കുന്നത്.  ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ അനൂപ്,  കിര്‍മാണി മനോജ് എന്ന മനോജ് കുമാര്‍, കൊടി സുനി എന്ന എന്‍.കെ.സുനില്‍ കുമാര്‍, ടി.കെ രജീഷ്,  കെ.കെ.മുഹമ്മദ് ഷാഫി, സിജിത്ത് എന്ന അണ്ണന്‍, കെ.ഷിനോജ് എന്നിവരാണ് കൊലയാളി സംഘത്തിലെ പ്രതികള്‍.

2012 മെയ് 4 രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 76 പ്രതികളുണ്ടായിരുന്നു. ഇവരില്‍ ഇരുപത്തിനാലാം പ്രതി കുന്നുമ്മക്കരയിലെ രാഹുല്‍, അമ്പത്തിരണ്ടാം പ്രതി പാനൂര്‍ സ്വദേശി കെ. മുഹമ്മദ് സാഹിര്‍ എന്നിവര്‍ ഒളിവിലാണ്. അമ്പത്തിനാലാം പ്രതി മുടക്കോഴിയിലെ കാര്യത്ത് വത്സന്‍,  അറുപത്തിയൊന്നാം പ്രതി മുടക്കോഴി കെ. ആനന്ദന്‍ എന്നിവരെ തെളിവില്ലെന്നുകണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബാക്കി 72 പ്രതികള്‍ക്കെതിരെയായിരുന്നു കുറ്റപത്രം. 2013 ജൂലായ് മൂന്നിന് ഒന്പതാം പ്രതിയും എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന നേതാവും ഒഞ്ചിയം മുന്‍ ഏരിയാ സെക്രട്ടറിയുമായ സി.എച്ച്. അശോകന്‍ മരിച്ചു.

പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് മോഹനന്‍. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരും വിട്ടയയ്ക്കപ്പെട്ടവരില്‍ പെടുന്നു.


Join WhatsApp News
Aniyankunju 2014-01-22 20:35:15
76 പേരെ പ്രതിചേര്‍ത്ത് തുടങ്ങിയ കേസ് 12 പേര്‍ക്ക് ശിക്ഷ വിധിക്കുന്നതിലാണ് അവസാനിക്കുന്നത്. ....................സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനന്‍ "കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി" എന്ന തെറ്റായ വാര്‍ത്തയാണ് ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടത്. മോഹനന്‍ കുറ്റക്കാരനായാല്‍ സിപിഐ എമ്മും കുറ്റംചെയ്തു എന്ന സിദ്ധാന്തവും നിമിഷവേഗത്തില്‍ വന്നു. എന്നാല്‍, വിധിയുടെ ആദ്യഭാഗത്തുതന്നെ, പി മോഹനനെയും സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണനെയും ജ്യോതിബാബു എന്ന പ്രവര്‍ത്തകനെയും കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കുന്നു എന്നാണുള്ളത്. .............. ഓര്‍ക്കാട്ടേരിയില്‍ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കടയിലെ "ഗൂഢാലോചന"യും അതില്‍ പി മോഹനനും കെ കെ കൃഷ്ണനുമടക്കം "പങ്കെടുത്തു" എന്നതുമായിരുന്നു കൊലപാതകത്തെ സിപിഐ എമ്മിനുമേല്‍ വച്ചുകെട്ടാന്‍ പൊലീസ് സൃഷ്ടിച്ച ആക്ഷേപം. അത്തരമൊരു ഗൂഢാലോചനയുമില്ല, അതിലെ പങ്കാളിത്തവുമില്ല. കേസന്വേഷണം പുരോഗമിച്ച ഘട്ടത്തില്‍ പൊലീസ് തലവന്‍ (DGP) പരസ്യമായി പ്രതികരിച്ചത്, അത് രാഷ്ട്രീയ കൊലപാതകമല്ല എന്നാണ്. അന്ന്, അതില്‍ രാഷ്ട്രീയം കൊണ്ടുവരാനും സിപിഐ എം നേതാക്കളെ വേട്ടയാടാനും ലജ്ജയില്ലാതെ മുന്നില്‍നിന്നത് ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അവരുടെ സേവകരായ മാധ്യമങ്ങളുമാണ്. അന്വേഷണഘട്ടത്തിലും വിചാരണാവേളയിലും എന്തിന്, വിധി പറയാനിരിക്കെയും സങ്കല്‍പ്പ കഥകളവതരിപ്പിക്കാനും സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിര്‍ത്താനും മത്സരബുദ്ധിയോടെയുള്ള ഇടപെടലാണുണ്ടായത്. പാര്‍ടി ഓഫീസില്‍ ഗൂഢാലോചന നടന്നു എന്ന കഥ സൃഷ്ടിച്ചു. പി മോഹനനെ അദ്ദേഹത്തിന്റെ പത്നി കണ്ടതുപോലും മഹാപരാധമായി ചിത്രീകരിച്ച് വിവാദമുണ്ടാക്കി. .................. കുറ്റപത്രത്തില്‍ പ്രതിചേര്‍ത്ത 2 പേരെ പിടികൂടിയിട്ടില്ല. വേറെ 2 പേരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനു മുമ്പുതന്നെ തെളിവില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. കേസ് ഏതുവിധേനയും സിപിഐ എമ്മിനുമേല്‍ ചാരാനാണ്, സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് ഉള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്തത്. അവരുടെ വിചാരണ ഹൈക്കോടതി സ്റ്റേചെയ്തു. സാക്ഷിമൊഴികളോ തെളിവോ ഇല്ലാത്ത 20 പേരെ പിന്നീട് വെറുതെ വിട്ടു. അതില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടുന്നു. അതിനും പുറമെയാണ് ഇപ്പോള്‍ അവശേഷിച്ച മുപ്പത്താറില്‍ 12 പേരെമാത്രം കുറ്റക്കാരെന്നു കണ്ടെത്തിയത്......... ഇതിനര്‍ഥം 64 പേര്‍ക്കെതിരെ ചുമത്തിയ കുറ്റം തെറ്റായിരുന്നു എന്നാണ്; നേര്‍വഴിക്കല്ലാതെ, നിയമപരമായല്ലാതെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ടിക്കെതിരെ ഉപയോഗിക്കാന്‍ ഈ കൊലക്കേസിനെ ആയുധമാക്കി എന്നാണ്. .... ... ഒരു കുറ്റകൃത്യമുണ്ടായാല്‍, നെരേ ചൊവ്വെ അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം രാഷ്ട്രീയ പകയുടെ വൃത്തികെട്ട വഴിയിലൂടെ സഞ്ചരിച്ചാല്‍ അനുഭവം എന്താകുമെന്ന് വലതുപക്ഷ ശക്തികളെയാകെ ബോധ്യപ്പെടുത്തുന്നതാണ് ഈ വിധി.... പൊലീസ് കെട്ടിച്ചമച്ച ചില തെളിവുകളും സാക്ഷിമൊഴികളുമെങ്കിലും പ്രതികള്‍ക്കെതിരെ ഉപയോഗിക്കാനായി എന്നാണ് പ്രോസിക്യൂട്ടറുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. തന്നെക്കൊണ്ട് വെള്ളക്കടലാസില്‍ ഒപ്പിടീക്കാന്‍ പൊലീസ് ശ്രമിച്ചു എന്നും ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിമുഴക്കിയെന്നും പി മോഹനന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എമ്മിന്റെ പ്രധാന നേതാവിനോട് ഇതായിരുന്നു സമീപനമെങ്കില്‍ മറ്റു പ്രതികളെയും സാക്ഷികളെയും എങ്ങനെയെല്ലാം പൊലീസ് കൈകാര്യം ചെയ്തിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. .... ..കോടതി വിട്ടാലും "പ്രതികളെ വെട്ടി വെട്ടി കൊല്ലണം" എന്ന ആര്‍എംപിക്കാരന്റെ ജല്‍പ്പനംപോലും മടിയില്ലാതെ സംപ്രേഷണംചെയ്ത മാധ്യമങ്ങള്‍, തങ്ങള്‍ ഒന്നരക്കൊല്ലം നടത്തിയ അമിതാധ്വാനത്തിന്റെ ഫലമെന്ത് എന്ന് സ്വയം വിലയിരുത്തുമെന്നു കരുതട്ടെ. അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ നടത്തി വിധി പറഞ്ഞ കേസില്‍ സിബിഐയെ കൊണ്ടുവരും എന്നൊക്കെ വീണ്ടും വീണ്ടും പറയുന്നവരും, ഈ കേസുമായി ബന്ധപ്പെടുത്തി നിരന്തരം വിവാദമുയര്‍ത്തിയ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ് നേതൃത്വവും ഉത്തരം പറയേണ്ടത്, അനാവശ്യമായി ഇത്രയും കാലം പീഡിപ്പിച്ച നിരപരാധികളോടാണ്......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക