കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസില്‍ സി.പി.എം നേതാക്കളടക്കം 12 പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ കോടതി പി.മോഹനനും പടയങ്കണ്ടി രവീന്ദ്രനുമടക്കം 24 പ്രതികളെ വിട്ടയച്ചു.
കൊലയാളി സംഘത്തിലെ ഏഴു പ്രതികളും സി.പി.എം നേതാക്കളായ പി.കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും അടക്കമുള്ളവരെയാണ് കുറ്റക്കാരായി എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. കേസിലെ ഒന്നു മുതല്‍ ഏഴു വരെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ് എന്ന മനോജ് കുമാര്‍, കൊടി സുനി എന്ന എന്‍.കെ.സുനില്‍ കുമാര്‍, ടി.കെ രജീഷ്, കെ.കെ.മുഹമ്മദ് ഷാഫി, സിജിത്ത് എന്ന അണ്ണന്‍, കെ.ഷിനോജ് എന്നിവരാണ് കൊലയാളി സംഘത്തിലെ പ്രതികള്‍.
2012 മെയ് 4 രാത്രി 10 മണിക്ക് വടകരക്കടുത്തു വള്ളിക്കാട് വച്ച് ഇന്നോവ കാറില്‍ പിന്തുടര്‍ന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 76 പ്രതികളുണ്ടായിരുന്നു. ഇവരില്‍ ഇരുപത്തിനാലാം പ്രതി കുന്നുമ്മക്കരയിലെ രാഹുല്‍, അമ്പത്തിരണ്ടാം പ്രതി പാനൂര്‍ സ്വദേശി കെ. മുഹമ്മദ് സാഹിര്‍ എന്നിവര്‍ ഒളിവിലാണ്. അമ്പത്തിനാലാം പ്രതി മുടക്കോഴിയിലെ കാര്യത്ത് വത്സന്‍, അറുപത്തിയൊന്നാം പ്രതി മുടക്കോഴി കെ. ആനന്ദന്‍ എന്നിവരെ തെളിവില്ലെന്നുകണ്ട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ബാക്കി 72 പ്രതികള്‍ക്കെതിരെയായിരുന്നു കുറ്റപത്രം. 2013 ജൂലായ് മൂന്നിന് ഒന്പതാം പ്രതിയും എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന നേതാവും ഒഞ്ചിയം മുന്‍ ഏരിയാ സെക്രട്ടറിയുമായ സി.എച്ച്. അശോകന്‍ മരിച്ചു.
പാനൂര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളാണ് കുഞ്ഞനന്തനും കെ.സി.രാമചന്ദ്രനും. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗമാണ് മോഹനന്‍. കെ.കെ.കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരും വിട്ടയയ്ക്കപ്പെട്ടവരില്‍ പെടുന്നു.