കേരളക്കര ഉറ്റുനോക്കിയിരുന്ന ടി.പി. വധത്തിന്റെ വിധി കോടതി പ്രഖ്യാപിക്കുകയുണ്ടായി. അതിലെ 12 ല്‍ പ്പരം പ്രതികള്‍ക്ക് തടവുശിക്ഷ വിധിക്കുകയുണ്ടായി. അപൂര്‍വ്വത്തില്‍ അപൂര്‍വ്വ കേസ്സല്ലാത്തതിനാല്‍ ആര്‍ക്കും കോടതി വധശിക്ഷ വിധിക്കുന്നില്ലായെന്ന് അതിവേഗകോടതി ജഡ്ജി വിധിന്യായത്തില്‍ വിധി പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കുകയുണ്ടായി. ആര്‍.എസ്.എസ്. ബി.ജെ.പി. നേതാവായിരുന്ന കെ.ടി. ജയകൃഷ്ണന്റെ കൊലപാതകത്തിനു ശേഷം കേരളക്കരയെ ഞെട്ടിച്ച കൊലപാതകമായിരുന്നു ടി.പി.യുടേത്. ഈ രണ്ട് കൊലപാതങ്ങളും രാഷ്ട്രീയ വൈര്യം മൂലമാണെന്നതും ഇത് രണ്ടിന്റെയും പിന്നില്‍ സി.പി.എം. ആണെന്നുമുള്ളതാണ് ഏറെ പ്രത്യേകത.
അതിമൃഗീയവും അതിപൈശാചികവുമായിട്ടാണ് ടി.പി. ചന്ദ്രശേഖരനെ സി.പി.എം. നേതാക്കളുടെ നിര്‍ദ്ദേശത്തില്‍ അവരുടെ പ്രവര്‍ത്തകരും വാടകകൊലയാളികളും ചേര്‍ന്ന് വധിച്ചത്. ഒരു പേപ്പട്ടിയെ തല്ലികൊല്ലുന്നതിനേക്കാള്‍ മൃഗീയമായിട്ടായിരുന്നു അദ്ദേഹത്തെ വധിച്ചത്. നിരായുധനായ ഒരു വ്യക്തിയെ ഏകദേശം ഇരുപത്തിനാല് പേരോളം ചേര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തല്ലി താഴെയിട്ട് അടിച്ചും ഇടിച്ചും അവശനാക്കിയശേഷം മുഖത്തും കഴുത്തിലും വെട്ടി കൊലപ്പെടുത്തിയെന്നത് കേള്‍ക്കുമ്പോള്‍ തന്നെ എത്രമാത്രം കൂരമായിട്ടാണ് ആ കൊലപാതകം നടത്തിയതെന്ന് ഊഹിക്കാം. അതും തങ്ങളുടെ പാര്‍ട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുകയും പോരാടുകയും ചെയ്ത ഒരു വ്യക്തിയെയാണ് ഇത്തരത്തില്‍ സി.പി.എം. നേതാക്കള്‍ വകവരുത്തിയതെന്നതാണ് ഏറെ പ്രത്യേകത.
കണ്ണൂര്‍ ജില്ലയില്‍ സി.പി.എം. ലെ ഒരു കാലത്ത് ഏറെ ശക്തനും ധീരനും നിക്ഷ്പക്ഷവാനും സത്യസന്ധനും ആദര്‍ശധീരനുമായി നിലകൊണ്ടിരുന്ന നേതാവുമായിരുന്നു ടി.പി. എന്ന ടി.പി. ചന്ദ്രശേഖരന്‍ സഖാവ്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ ആരായിരിക്കണമെന്നും എന്തായിരിക്കണമെന്നും ഉത്തമ ബോധ്യത്തോടുകൂടി സി.പി.എം. ല്‍ പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ടി.പി.യെന്നത് വി.എസ്. ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കുന്നുണ്ട്. ചടയന്‍ ഗോവിന്ദനെപ്പോലെ പി.കൃഷ്ണപിള്ളയെപ്പോലെ, അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി പ്രവര്‍ത്തനം നടത്താത്ത വ്യക്തിയായിരുന്നു ടി.പി.യെന്ന് തുറന്നുപറയാം. ഇന്നത്തെ സി.പി.എം. നേതാക്കളില്‍ നിന്നുമൊക്കെ ഏറെ വ്യത്യസ്ഥനായിരുന്നു അദ്ദേഹം എന്നതാണ് സത്യം.
വന്‍കിട മുതലാളിമാരുടെ മുന്നില്‍ ഓഛാനിച്ചുനിന്ന് അവരുടെ പാദസേവ ചെയ്യുന്ന കേരളത്തിലെ സി.പി.എം. നേതാക്കള്‍ക്ക് എതിരെ ശക്തമായ വിമര്‍ശനം നടത്തിയ ടി.പി.യെ അവര്‍ ഒറ്റപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. തന്നെ ഒറ്റപ്പെടുത്തിയതിനേക്കാള്‍ അദ്ദേഹത്തെ വേദനിപ്പിച്ചത് ഈ നേതാക്കന്‍മാര്‍ പാര്‍ട്ടിയെ മുതലാളിത്വവര്‍ഗ്ഗത്തിനും കരിഞ്ചന്തക്കാരുടെയും കള്ളക്കടത്തുകാരുടെയും മുന്നില്‍ അടിയറവച്ചതാണെന്ന് അദ്ദേഹം ഒരിക്കല്‍ വ്യക്തമാക്കുകയുണ്ടായി.
പാര്‍ട്ടിയുടെയും അതിലെ നേതാക്കളുടെയും പോക്കിനെ വിമര്‍ശിച്ച ടി.പി.യെ അവര്‍ പുറത്താക്കുംമുന്‍പ് പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം പുറത്തുപോകുകയാണുണ്ടായത്. കണ്ണൂര്‍ ജില്ലയില്‍ സി.പി.എ യുടെ ശക്തമായ സാന്നിധ്യമായ ടി.പി. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയപ്പോള്‍ പാര്‍ട്ടി അണികളെ അത് ഏറെ ചിന്തിപ്പിച്ചു. അവരില്‍ നല്ലൊരു ഭാഗം ടി.പി.യോടൊപ്പം ചേര്‍ന്നും കണ്ണൂരില്‍ പാര്‍ട്ടിക്ക് ശക്തമായ വേരുകളുള്ള ഓഞ്ചിയം പിണറായി ഭാഗങ്ങളില്‍ നിന്നും പോലും പ്രവര്‍ത്തകര്‍ ടി.പി.യോടൊപ്പം ചേര്‍ന്നു.
കഴിഞ്ഞ ലോകസഭ നിയമസഭ തിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിച്ചു. മറ്റൊരു പാര്‍ട്ടികള്‍ക്കും സാന്നിധ്യമുറപ്പിക്കാന്‍ കഴിയാത്ത ഓഞ്ചിയം ഭാഗത്തുപോലും സി.പി.എം.ന് വോട്ടുകള്‍ നഷ്ടപ്പെട്ടു. ടി.പി.യുടെ പാര്‍ട്ടിയില്‍നിന്നുള്ള പുറത്തുപോക്കല്‍ എത്രമാത്രം പാര്‍ട്ടിയെ കണ്ണൂര്‍ ഭാഗങ്ങളില്‍ ബാധിച്ചുയെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ബോധ്യമുണ്ടായ സംഭവമായിരുന്നു ഇത്. അതുകൂടാതെ കണ്ണൂരിലെ സി.പി.എം. നേതാക്കളുടെ അനധികൃതബാങ്ക് അക്കൗണ്ടുകളില്‍ പണം ഒഴുകിയെത്തിയതിന്റെ തെളിവ് ടി.പി.യുടെ കൈകളില്‍ എത്തുകയും അത് അദ്ദേഹം പരസ്യപ്പെടുത്തുമെന്ന് ചിലരോട് പറയുകയും ചെയ്തുയെന്നും പറയപ്പെടുന്നു. ഈ നേതാക്കളുടെ ബിനാമികള്‍ പലസ്ഥലത്തും ഫ്‌ളാറ്റുകള്‍ പൊക്കുകയും പലവന്‍കിട വ്യവസായസംരംഭങ്ങളുടെ ഷെയറുകളും ഇവരുടെ ശക്തമായ വിമര്‍ശനം ഉണ്ടാകുകയും ചെയ്തതോടെ ടി.പി.യെ അവര്‍ ശത്രുപട്ടികയില്‍ ഉള്‍പ്പെടുത്തി. കാരണം ടി.പി.യാണിതിനു പിന്നിലെന്ന് അവര്‍ വിശ്വസിച്ചുവത്രെ.
പരസ്യമായി തൊഴിലാളി നേതാക്കന്‍മാരായി അഭിനയിക്കുകയും രഹസ്യമായി മുതലാളിമാരായി വാഴുകയും ചെയ്യുന്ന സി.പി.എം. നേതാക്കളില്‍ പലരും ടി.പി. ജീവിച്ചിരുന്നാല്‍ തങ്ങള്‍ക്ക് അപകടമാകുമെന്ന് കരുതിയെന്നാണ് പറയപ്പെടുന്നത്. ടി.പി.യുടെ മരണമണി അവിടെ മുഴങ്ങി. ആ മണിമുഴക്കുന്നതിനായി അവര്‍ കൂട്ടുപിടിച്ചത് തെരുവുഗുണ്ടകളെ. സി.പി.എം.ന്റെ അധഃപതനമാണ് ഇവിടെ കാണുന്നത്. ആശയപരമായ പോരാട്ടം നടത്തുന്നതിനുപകരം ആള്‍നാശം വരുത്തികൊണ്ടുള്ള അക്രമം നടത്തിയ സി.പി.എം. ടി.പി.യുടെ അന്ത്യം കുറിച്ചു അതും അരും കൊലയിലൂടെ.
ടി.പി. ചന്ദ്രശേഖരന്‍ മാത്രമല്ല സി.പി.എം. ന്റെ രാഷ്ട്രീയ വൈര്യം തീര്‍ത്തത്. നിരവധി ആളുകള്‍ അത്തരത്തിലുണ്ട്. സി.ടി. ജയകൃഷ്ണനുമൊക്കെ അതിലെ ചിലരുമാത്രമാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുന്നവരാണ് സി.പി.എം. ന്റെ ഏറ്റവും വലിയ ശത്രുക്കളായി മാറുക. അവരെ ഏതു വിധേനയേയും തകര്‍ക്കാന്‍ സി.പി.എം. ശ്രമിക്കുമെന്നാണ് പറയപ്പെടുന്നത്. ഏ.പി. അബ്ദുള്ളകുട്ടിയുമൊക്കെ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയപ്പോള്‍ ഏറെ എതിര്‍പ്പുകളും മറ്റും നേരിടുകയുണ്ടായിട്ടുണ്ട്. ആശയത്തെ ആശയം കൊണ്ട് നേരിട്ട് അടിയറ പറയിപ്പിക്കു—തിനുപകരം ആള്‍നാശം വരുത്തികൊണ്ട് അതിക്രൂരത കാട്ടുന്ന പ്രവര്‍ത്തികള്‍ സി.പി.എം. ലെ പല നേതാക്കളുടെ അലിഖിതനിയമങ്ങളില്‍ ഒന്നായി പറയപ്പെടുന്നുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടി.പി. ചന്ദ്രശേഖരന്റെ സംഭവം.
പണ്ട് മാര്‍കിസ്റ്റ് പാര്‍ട്ടി പകരം വീട്ടുന്നതിനും പ്രതികാരം തീര്‍ക്കുന്നതിനും പാര്‍ട്ടി അനുഭാവികളെ ഉപയോഗിച്ചായിരുന്നു. ചിലപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗുണ്ടകളെയാണ് ഉപയോഗിക്കുന്നതെന്ന് ടി.പി.യുടെ വധം വ്യക്തമാക്കുമ്പോള്‍ സി.പി.എം. ഇപ്പോള്‍ എവിടെ നില്‍ക്കുന്നുയെന്ന് ഊഹിക്കാം. യഥാര്‍ത്ഥ കമ്മ്യൂണിസം സമത്വപൂര്‍ണ്ണതയാണ് വിഭാവനം ചെയ്യുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാനും, സമാധാനത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വഭാവമഹിമയുടെയും ആദര്‍ശത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമാണ് യഥാര്‍ത്ഥകമ്മ്യൂണിസ്റ്റുകാരന്‍. ഈ സ്വാഭാവഗൂണങ്ങളുള്ള വ്യക്തിക്കുമാത്രമെ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന് ഉറക്കെ പറയാനും ഉറപ്പിച്ചു പറയാനും കഴിയൂ. തങ്ങള്‍തികഞ്ഞ കമ്മ്യൂണിസ്‌ററുകാരനാണെന്ന് ഉറക്കെ പറയുകയും മറ്റും ചെയ്യുന്ന കേരളത്തിലെ പ്രത്യേകിച്ച് സി.പി.എം.ലെ കണ്ണൂരിലും മറ്റുമുള്ള ടി.പി.യുടെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സമൂഹത്തിലെ എല്ലാവൃത്തിക്കേടുകളുടെയും ഉറവിടമായ തെരുവ് ഗുണ്ടകളെ കൂട്ടുപിടിച്ചത് കമ്മ്യൂണിസത്തിന് തന്നെ അപമാനം വരുത്തിയെന്നതില്‍ യാതൊരു സംശയവുമില്ല. ഇന്ന് കേരളത്തിലെയും ബംഗാളിലെയുമൊക്കെ സി.പി.എം. പാര്‍ട്ടി തെരുവുഗുണ്ടകളുടെയും അഴിമതിക്കാരുടെയും എന്തിന് ഒരിക്കല്‍ പാര്‍ട്ടി ഏറ്റവുമധികമെതിര്‍ത്ത തൊഴിലാളികളെ ഊറ്റിപ്പിഴിയുന്ന മുതലാളിവര്‍ഗ്ഗത്തിന്റെയും കൈകളിലാണെന്ന് വിമര്‍ശിക്കുമ്പോള്‍ ടി.പി.സംഭവങ്ങള്‍ അതിന് അടിവരയിട്ട് സാക്ഷിപ്പെടുത്തുന്നു.
അത്തരം ആളുകളാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നുയെന്ന സത്യം തുറന്നു പറയാന്‍ ധൈര്യം കാട്ടുന്നവരെ ഇല്ലായ്മ ചെയ്ത് പാര്‍ട്ടിയെ വര്‍ഗ്ഗശത്രുക്കളുടെ മുന്‍പില്‍ അടിയറ പറയിപ്പിക്കുന്ന സി.പി.എം. നേതാക്കളുടെ മുഖം മൂടി തുറന്നുകാട്ടുകതന്നെ വേണം. ബര്‍ലിന്‍ കുഞ്ഞനന്തനെപ്പോലെയുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാര്‍ സി.പി.എം. ല്‍ നിന്ന് പുറത്തുപോയത് ഇത്തരത്തിലുള്ള നേതാക്കളുടെ പിടിയില്‍ സി.പി.എം. അകപ്പെട്ടതുകൊണ്ടാണ്. ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെപ്പോലെയുള്ള തൊഴിലാളി നേതാക്കളെ സി.പി.എം. പുറത്താക്കിയതിനു പിന്നിലും ഇത്തരത്തിലുള്ള സി.പി.എം. നേതാക്കളുടെ പ്രവര്‍ത്തികള്‍ തന്നെ. വി.എസിനെപ്പോലുള്ള മുതിര്‍ന്ന നേതാക്കളുടെ അപ്രിയത്തിനു പാത്രമായ വന്‍വ്യവസായ പ്രമുഖനെ സി.പി.എം. സംസ്ഥാന കമ്മിറ്റി ഇഷ്ടതോഴനാക്കിയത് ഈയിടെ ഏറെ വാര്‍ത്ത നേടുകയുണ്ടായി. കള്ളക്കടത്തുകാരനായ ഫയസ് ടി.പി.യുടെ വധത്തിലെ പ്രതിപട്ടികയില്‍ ചേര്‍ക്കപ്പെട്ട സി.പി.എം. നേതാവ് പി. മോഹനുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയത് ഇപ്പോള്‍ വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കേരളത്തിലെ സി.പി.എം. ഇന്ന് ആരുടെ പിടിയിലാണെന്നതിന് പറയാം.
ടി.പി. കേസില്‍ കോടതി 12 പ്രതികളെ മാത്രമെ ശിക്ഷിച്ചൊള്ളൂ. ഏതാണ്ട് 76 ഓളം പ്രതികള്‍ പട്ടികയിലുണ്ടായിരുന്നു. ബാക്കിയുള്ളവരെ മതിയായ തെളിവുകളില്ലാത്തതുകാരണം വെറുതെ വിടുകയാണുണ്ടായത്. 50 ഓളം സാക്ഷികള്‍ കൂറുമാറുകയുണ്ടായി. സി.പി.എം. ന്റെ സമ്മര്‍ദ്ദത്തിലായിരുന്നു സാക്ഷികള്‍ കൂറുമാറിയതെന്നാണഅ പറയപ്പെടുന്നത്. വിധി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടും ടി.പി. കേസ് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുയാണ്. കേസ് സി.ബി.ഐ. യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ ഭാര്യ കെ.കെ. രമയും കോണ്‍ഗ്രസ്സ് നേതാവ് വി.എം. സുധീരനും ആവശ്യപ്പെടുകയും അതില്‍ സര്‍ക്കാര്‍ അനുകൂലനിലാപാട് സ്വീകരിക്കുകയും ചെയ്തതും ലോകസഭ തിരഞ്ഞെടുപ്പില്‍ ഈ സംഭവം സി.പി.എം. നെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകളുമാണ് അതിനുകാരണം.
ടി.പി. കേസില്‍ പോലീസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ ആരോപണവിധേയമായിരുന്നു. ടി.പി.യെ വധിക്കുന്നതിനുമുമ്പ് പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രികയില്‍ പറഞ്ഞിരുന്നെങ്കിലും അതിന് വ്യക്തമായ തെളിവുകള്‍ ഗൂഢാലോചന നടത്തിയതായി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രികയില്‍ പറഞ്ഞിരുന്നെങ്കിലും അതിന് വ്യക്തമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ലായെന്നതാണ് പോലീസിനെതിരെയുള്ള പ്രധാന ആരോപണം. ഈ ഗൂഢാലോചന ക്രിമിനല്‍ കുറ്റമായി കാണാം. ഗൂഢാലോചന നടന്നതായി പ്രതികള്‍ പോലിസിന്റെ മുന്നില്‍ കുറ്റസമ്മതം നടത്തുകയും അത് റിക്കോര്‍ഡ് ചെയ്യുകയും ചെയ്‌തെങ്കില്‍ മാത്രമെ അത് തെളിവായി സ്വീകരിക്കാന്‍ പറ്റുകയുള്ളൂ. അങ്ങനെ കുറ്റസമ്മതം ചെയ്താല്‍ തന്നെ കോടതിയില്‍ പോലീസിന്റെ സമ്മര്‍ദ്ദത്തിലും ഭീഷണിയിലുമാണ് തങ്ങള്‍ അങ്ങനെ ചെയ്തതെന്ന് പ്രതികള്‍ക്ക് സമര്‍ത്ഥിച്ച് അതില്‍നിന്ന് രക്ഷപ്പെടാം. എന്നാല്‍ പോളിഗ്രാഫ് പോലെയുള്ള ആധുനിക കുറ്റാന്വേഷണമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചാല്‍ അതിനെ കോടതിയില്‍ എതിര്‍ക്കാന് പ്രതികള്‍ക്ക് കഴിയില്ല. അങ്ങനെ പോളിഗ്രാഫ് ഒന്നും തന്നെ കാര്യമായി ഉപയോഗിക്കാന്‍ പോലീസിന് കഴിയാതെ പോയതാണ് അവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
ഈ കേസില്‍ സി.പി.എം. ലെ പല ഉന്നതരുടെയും പങ്ക് വെളിച്ചത്ത് കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞില്ലായെന്നതാണ് മറ്റൊന്ന്. രാഷ്ട്രീയ കൊലപാതകമായി ഇതിന് ചിലര്‍ നിറം നല്‍കിയതും മറ്റുമാണ് അതിനുകാരണം. യു.ഡി.എഫ്. ഭരിക്കുന്നതുകൊണ്ട് അവരുടെ നിര്‍ദ്ദേശത്തിലാണ് ഇവരെ പ്രതിചേര്‍ന്നതെന്ന ആരോപണം ചിലപ്പോള്‍ ജനം വിശ്വാസത്തിലെടുക്കാം. ഇതാകാം പോലീസ് അവരെ പ്രതിചേര്‍ക്കാതെപോയതെന്നാണ് പറയപ്പെടുന്നത്. വാടകകൊലയാളികളെകൊണ്ടാണ് കൃത്യം ചെയ്യിച്ചത്. അവര്‍ക്ക് പണം നല്‍കിയിട്ടുണ്ട്. അതും ലക്ഷണങ്ങള്‍. പണം നല്‍കാതെ ഇവര്‍ എത്ര വിഷമം പിടിച്ച ജോലി ഏറ്റെടുക്കുകയില്ല. ഇവര്‍ക്ക് പണം നല്‍കിയെന്നത് പകല്‍പോലെ വ്യക്തമാണ്. പണം നല്‍കിയത് പ്രാദേശിക നേതാക്കളായ കേസിലെ പ്രതികളായ കുഞ്ഞനന്തനും മറ്റുമാണ്. അവര്‍ക്ക് ലക്ഷങ്ങള്‍ നല്‍കാന്‍ പണം ആര് നല്‍കി. സാധാരണനേതാക്കളായ ഇവരുടെ കൈകളില്‍ എവിടെനിന്ന് പണം എത്തി. സി.പി.എം. നേതാക്കളുടെയും അനധികൃത മാര്‍ഗ്ഗത്തില്‍ കൂടി പണസമ്പാദനം നടത്തുന്ന കള്ളക്കടത്തുകാരുടെയും ഭൂമാഫിയക്കാരുടെയും പങ്ക് എന്തെന്ന് വ്യക്തമാക്കാനും പണം എത്തിയ സ്രോതസ്സും വ്യക്തികളെയുമൊക്കെ സി.ബി.ഐ. യുടെ അന്വേഷണത്തില്‍ കൂടി പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്നാണ് കരുതുന്നത്. സംസ്ഥാന പോലീസ് മേധാവിയും സര്‍ക്കാരും അനുകൂലനിലപാട് എടുത്ത സ്ഥിതിയില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്നും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മറഞ്ഞിരിക്കുന്ന ഉന്നതരെ പുറത്തുകൊണ്ടുവരുമെന്നും കരുതാം. ഏറെ കുറെ നിക്ഷ്പക്ഷവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാം. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ കേസില്‍ ഉള്‍പ്പെട്ട മിക്കവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് എടുത്തു പറയേണ്ടതുതന്നെയാണ്.
ടി.പി. കേസിലെ പ്രതികളെ ന്യായീകരിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടും സി.പി.എം. സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത സി.പി.എം. നേതാക്കള്‍ കേസിന്റെ വിധിക്കുശേഷം പറഞ്ഞതാണ് ഏറെ രസകരം. കുപ്രസിദ്ധരായ കുറെ ഗുണ്ടകളും പാര്‍ട്ടിയിലെ ചില പ്രാദേശിക നേതാക്കളും ചേര്‍ന്ന് നടത്തിയ അതിക്രൂരവും നിന്ദ്യവുമായ ഈ കൊലപാതകത്തെ ഈ നേതാക്കള്‍ ന്യായീകരിക്കുകയും അതിലെ പ്രതികളെ പിന്തുണക്കുകയും ചെയ്തപ്പോള്‍ സി.പി.എം. എന്ന ജനകീയ രാഷ്ട്രീയ പാര്‍ട്ടിയെത്രമാത്രം തരംതാണുപോയിയെന്നതാണ് സൂചിപ്പിക്കുന്നത്. ഗണ്‍മാന്റെയും ഗണ്ണുകളുടെയും അകമ്പടിയോട് പോകുന്ന ഈ നേതാക്കന്‍മാര്‍ക്ക് സാധാരണക്കാരായ ജനത്തിന്റെ ജീവന്‍ വെറും നിസ്സാരമായി തോന്നുമെന്നതാണ് ഇതില്‍കൂടി മനസ്സിലാക്കുന്നത്. സ്വന്തം കുടുംബത്തെ പാര്‍ട്ടിയുടെയും ജനസേവനത്തിന്റെയും പേരും പറഞ്ഞ് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഏതു വിധേനയും തകര്‍ക്കുകയെന്നത് ജനാധിപത്യ രാഷ്ട്രീയമല്ല. അത് കാടത്തമാണ്. അത് സേച്ഛാധിപത്യപരവും സ്വാര്‍ത്ഥതയും കൂടിയാണ്. അങ്ങനെയുള്ളവര്‍ നാടിനെ എന്താണെന്ന് പറയേണ്ടതില്ലല്ലോ. അവരെ ജനം തിരിച്ചറിയും. തീര്‍ച്ച.