ചിക്കാഗോ: സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റി (കാര്‍ബണ്‍ഡൈല്‍) വിദ്യാര്‍ത്ഥിയും,
മോര്‍ട്ടണ്‍ ഗ്രോവിലുള്ള മാത്യു വര്‍ഗീസ്- ലൗലി വര്‍ഗീസ് ദമ്പതികളുടെ പുത്രനുമായ
പ്രവീണ്‍ വര്‍ഗീസിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷികളായി.
ഡെസ്‌പ്ലെയിന്‍സ് പോര്‍ട്ടര്‍ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ചില്‍ വെള്ളിയാഴ്‌ച
വൈകിട്ട് നടന്ന വ്യൂവിംഗ് ചടങ്ങിലും, ശനിയാഴ്‌ച രാവിലെ നടന്ന
അന്ത്യകര്‍മ്മങ്ങളിലും തുടര്‍ന്ന് നൈല്‍ മേരി ഹില്‍ സെമിത്തേരിയില്‍ നടന്ന
സംസ്‌കാര ശുശ്രൂഷകളിലും സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള നൂറുകണക്കിന്
കുടുംബങ്ങളാണ് പങ്കെടുത്തത്.
പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
ഭൗതീകശരീരം വിട്ടുകിട്ടാന്‍ വൈകിയതിനാല്‍ വെള്ളിയാഴ്‌ച വൈകുന്നേരം
ആറുമണിയോടുകൂടിയാണ് പൊതുദര്‍ശനം ആരംഭിച്ചത്. അപ്പോഴേയ്‌ക്കും പള്ളിയും
പരിസരങ്ങളും പ്രവീണിനെ അവസാനമായി ഒരുനോക്കു കാണാന്‍ വന്നെത്തിയവരെക്കൊണ്ട്
നിറഞ്ഞുകവിഞ്ഞിരുന്നു. അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തിയവര്‍ക്കൊക്കെ പറയാനും
പങ്കുവെയ്‌ക്കാനും പ്രവീണിനെപ്പറ്റിയുള്ള ഒരുപാട് നല്ല അനുഭവങ്ങള്‍....കൂട്ടുകാരും
കുടുംബാംഗങ്ങളുമൊക്കെ തങ്ങളുടെ പ്രിയപ്പെട്ട പ്രവീണിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍
പങ്കുവെച്ചപ്പോള്‍ കണ്ണീരണിഞ്ഞും വിലപിച്ചും ഏവരും ദുഖങ്ങളിലമര്‍ന്നു. ചിരിച്ചും
ചിരിപ്പിച്ചും പ്രവീണെന്ന കളിക്കൂട്ടുകാരന്‍ തങ്ങളോടൊത്ത് ചിലവഴിച്ച നിമിഷങ്ങള്‍
കണ്ണീരില്‍ കുതിര്‍ന്ന ചിരിതമാശകളില്‍ സഹപാഠികള്‍ അനുസ്‌മരിച്ചപ്പോള്‍ വേദനയില്‍
വിടര്‍ന്ന പുഞ്ചിരിയോടെ കേള്‍ക്കുമ്പോഴും, കൊളുത്തിവലിക്കുന്ന വേദനയിലേക്ക് അടുത്ത
നിമിഷം തന്നെ പ്രിയപ്പെട്ടവര്‍ വലിച്ചിഴയ്‌ക്കപ്പെടുകയായിരുന്നു....വിവിധ
മതവിഭാഗങ്ങളിലെ പുരോഹിതര്‍ നല്‍കിയ പ്രസംഗങ്ങള്‍ക്കും,
ആശ്വാസവചനങ്ങള്‍ക്കുമതീതമായിരുന്നു പ്രിയപ്പെട്ടവരുടെ വേദന. കണ്ണുനീരെല്ലാം
കാര്‍ബണ്‍ഡൈലില്‍ ഒഴുകിത്തീര്‍ന്നിട്ടും തോരാത്ത കണ്ണീരുമായി പ്രവീണിന്റെ അമ്മ
ലൗലിയും, പിതാവ് മാത്യുവും പ്രിയ പുത്രനെപ്പറ്റി അനുസ്‌മരിച്ച് നടത്തിയ പ്രസംഗം
ഏവരുടേയും കണ്ണുകളെ ഈറനണിയിക്കുകയും പുത്രവിയോഗത്തിന്റെ തീവ്രവേദന അനുഭവിക്കുകയും
ചെയ്‌തു.
ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് മാര്‍ത്തോമാ പള്ളിയില്‍ നടന്ന
അന്ത്യശുശ്രൂഷകള്‍ക്ക് വികാരി ഫാ. ഡാനിയേല്‍ തോമസ് നേതൃത്വം നല്‍കി. അസോസിയേറ്റ്
വികാരി ഫാ. ബിജു പി. സൈമണും, പ്രവീണിന്റെ അമ്മാവന്‍ കൂടിയായ ഡീക്കന്‍ ലിജു പോളും
മറ്റ് വൈദീകരോടൊപ്പം പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനാമധ്യേ ഡീക്കന്‍
ലിജു നടത്തിയ അനുസ്‌മരണ പ്രസംഗവും ഹൃദയദ്രവീകൃതമായിരുന്നു.
ദേവാലയത്തിലെ
ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാര ചടങ്ങിനായി നൈല്‍സിലുള്ള മേരി ഹില്‍
സെമിത്തേരിയിലേക്ക് നൂറുകണക്കിന് കാറുകളുടെ അകമ്പടിയോടുകൂടി പ്രവീണിന്റെ
മൃതദേഹമടങ്ങുന്ന പേടകം യാത്രയായി. സെമിത്തേരിയിലേക്കുള്ള യാത്ര
മോര്‍ട്ടന്‍ഗ്രോവിലെ മാഡിസന്‍ സ്‌ട്രീറ്റിലുള്ള പ്രവീണിന്റെ വീടിനു മുന്നിലൂടെ
വഴിതിരിച്ചുവിട്ടത് ഒരിക്കല്‍ക്കൂടി പ്രവീണ്‍ പിച്ചവെച്ച നാളുകള്‍ മുതലുള്ള
ഓര്‍മ്മകളിലേക്ക് വീട്ടുകാരേയും പ്രിയപ്പെട്ടവരേയും
മടക്കിക്കൊണ്ടുപോകുകയായിരുന്നു..... അപൂര്‍വ്വമായ ഈ അനുഭവം വിലാപയാത്രയില്‍
പങ്കെടുത്തവര്‍ക്കെല്ലാം പ്രവീണിന്റെ ഓര്‍മ്മയില്‍ വീണ്ടും കണ്ണുകള്‍
സജലങ്ങളാക്കുന്നതായി.
തീവ്രവേദനയുടെ മറ്റൊരു രംഗത്തിനായിരുന്നു
സെമിത്തേരിയിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം
സാക്ഷ്യംവഹിക്കേണ്ടിവന്നത്. ഫാ. ഡാനിയേല്‍ തോമസിന്റെ ആത്മീയ നേതൃത്വത്തില്‍
നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കുശേഷം പ്രവീണിന്റെ ഭൗതീക ശരീരം
സംസ്‌കരിക്കുമ്പോള്‍ ഹൃദയം പിളരുന്ന വേദനയോടെ അമ്മ ലൗലിയും, സഹോദരിമാരായ പ്രിയയും
പ്രീതിയും അച്ഛന്‍ മാത്യുവും, മുത്തച്ഛന്‍ ഫാ. തോമസ് ഐസക്കും, ഡീക്കന്‍ ലിജു പോളും
വിടചൊല്ലിയത് അന്ത്യാഭിവാദ്യം ചെയ്യാന്‍ വന്ന മലയാളി സമൂഹത്തിനു മുഴുവന്‍
നൊമ്പരമായി. കണ്ണീരണിഞ്ഞ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി തങ്ങളുടെ പ്രിയപ്പെട്ട
`വാവ'യും, `ചേട്ടായി'യുമായ പ്രവീണ്‍ മണ്ണിലേക്ക് മടങ്ങിയപ്പോള്‍ കരഞ്ഞ്
നിലവിളിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം കരയുവാന്‍ മാത്രമേ കണ്ടുനിന്നവര്‍ക്കും
ആകുമായിരുന്നുള്ളൂ. ആശ്വാസവചനങ്ങളുടെ നിരര്‍ത്ഥകത അനുഭവച്ചറിയുന്ന
നിമിഷങ്ങള്‍!!!
പൊതുദര്‍ശന ചടങ്ങുകള്‍ക്കും സംസ്‌കാര ശുശ്രൂഷകള്‍ക്കും
ചിട്ടയായ നേതൃത്വം നല്‍കിയ മാര്‍ത്തോമാ പള്ളിയിലെ യുവജനസഖ്യം പ്രവര്‍ത്തകരും,
യൂത്ത് ഫെല്ലോഷിപ്പ് വോളണ്ടിയര്‍മാരും പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. പ്രവീണിനെ
കണ്ടെത്താന്‍ വേണ്ടി കഴിഞ്ഞയാഴ്‌ച കാര്‍ബണ്‍ഡൈലില്‍ പോയ ഇരുനൂറില്‍പ്പരം
വോളണ്ടിയര്‍മാര്‍ അതേ ആത്മാര്‍ത്ഥതയോടെ ഇവിടെയും പ്രവര്‍ത്തിച്ചു. ഡൊമിനിക്
ചൊള്ളമ്പേലിന്റെ നേതൃത്വത്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ചു.
വിലാപങ്ങള്‍ക്കുമപ്പുറം മരണത്തെപ്പറ്റി ഉത്തരംകിട്ടാത്ത ഒരുപാട്
ചോദ്യങ്ങളവശേഷിപ്പിച്ചുകൊണ്ടാണ് പ്രവീണ്‍ വിടപറഞ്ഞിരിക്കുന്നത്. സത്യം എത്രയും
പെട്ടെന്നറിയുമെന്ന പ്രത്യാശയോടെ പ്രവീണിനെ സ്‌നേഹിക്കുന്നവര്‍
കാത്തിരിക്കുന്നു....