Image

വീട്ടമ്മയില്‍ നിന്ന്‌ എഴുത്തിന്റെ പാതയില്‍

Published on 02 March, 2014
വീട്ടമ്മയില്‍ നിന്ന്‌ എഴുത്തിന്റെ പാതയില്‍
ഞാന്‍ വീട്ടമ്മയാണ്‌. വീട്ടമ്മയായതു കൊണ്ട്‌ എഴുതാന്‍ ധാരാളം സമയം കിട്ടാറുണ്ട്‌, `മാം' സംഘടിപ്പിച്ച രണ്ടായിരത്തി പതിമൂന്നിലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്‌മാരക അവാര്‍ഡ്‌ ലഭിച്ച കൊല്ലം തെല്‍മ (ടെക്‌സസ്‌) പറഞ്ഞു.

`ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനാണ്‌ തെല്‌മ ഈ പുരസ്‌ക്കാരത്തിന്‌ അര്‍ഹയായത്‌. തെറ്റ്‌ ചെയ്‌തവര്‍ പശ്ചാത്തപിച്ച്‌ നല്ല മാര്‍ക്ഷത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടിയിരിക്കുന്നു. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം. ഈ പ്രവണത തുടച്ചുനീക്കുക എന്നതാണ്‌ തെല്‌മ തന്റെ നോവലില്‍ വരച്ചു കാട്ടുന്നത്‌.

`മകന്‍ ലാസര്‍ കിഴക്കേടന്‍ ആണ്‌ എനിക്ക്‌ പ്രോത്സാഹനം നല്‍കുന്നത്‌. മകനും ആംഗലേയ സാഹിത്യത്തില്‍ സജീവമാണ്‌. സ്‌ക്കൂളില്‍ ആയിരുന്നപ്പോള്‍ ?Pearl Drops? എന്ന ചെറുകഥ സമാഹാരം പ്രസിദ്ധീകരിച്ചു'.

ഇവിടെ യുഎസില്‍ താമസിച്ചാലും നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുന്നതുകൊണ്ടു, മലയാളം ഭാഷയെ ഉള്‍ക്കൊള്ളാന്‍ എളുപ്പമാണ്‌, ഇവിടുത്തെ താമസം അതിനു തടസ്സമാകുന്നില്ല.

നാട്ടിലായിരുന്നെങ്കില്‍ ഇവിടുത്തേക്കാള്‍ വിശാലവും വര്‍ണ്ണാഭവുമായിരുന്നേനെ എന്റെ എഴുത്ത്‌. കാരണം അവിടെ മാദ്ധ്യമങ്ങളും ധാരാളം പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ.

എന്റെ അഭിപ്രായത്തില്‍ `പെണ്ണെഴുത്ത്‌' എന്നൊന്നില്ല. ഒരു സാഹിത്യസൃഷ്‌ടി, അതു ആരെഴുതിയാലും അതു സ്‌ത്രീ പുരുഷ വ്യത്യാസമില്ലാതെ നോക്കിക്കാണണം. എഴുതുന്ന ആള്‍ സ്‌ത്രീയോ പുരുഷനോ എന്നതിലല്ല പ്രാധാന്യം, സാഹിത്യ സൃഷ്‌ടിയ്‌ക്കാണ്‌ പ്രാധാന്യം. അതു കൊണ്ട്‌ `പെണ്ണെഴുത്ത്‌' എന്ന വാക്കിനു അര്‍ത്ഥമില്ല, ആ വാക്കു തന്നെ ഒരു പ്രഹസനമാണ്‌.

എഴുത്തില്‍ ഒരു വലിയ പോയിന്റ്‌ ആയി ഞാന്‍ കാണുന്നത്‌, സാഹിത്യ സൃഷ്‌ടികള്‍ മറ്റുള്ളവര്‍ക്കു നല്ലൊരു ഗുണപാഠം ചൂണ്ടികാണിക്കുന്നവയായിരിക്കണം, അതു മനുഷ്യ മനസ്സുകള്‍ക്കു ഉത്സാഹവും ആത്മവിശ്വാസവും ഉണ്ടാക്കി കൊടുക്കുന്നവയായിരിക്കണം.

കഴിയുന്നതും അശ്ലീലം ഒഴിവാക്കുക എന്നതാണ്‌ ശ്രദ്ധിക്കേണ്ടത്‌. ഉദാഹരണത്തിന്‌, ചിലര്‍ മധുവിധു രാത്രിയുടെ ഒരു രംഗം എഴുതുന്നതിനു ആ പ്രക്രിയകള്‍ മുഴുവന്‍ വിവരിച്ചു കാട്ടുന്നു. അശ്ലീല ചുവ ഇല്ലാതെയും മധുവിധു എഴുതാന്‍ സാധിക്കണം.

എഴുത്തുകാരി എന്ന നിലയ്‌ക്ക്‌ പത്തുവര്‍ഷത്തിനുള്ളില്‍ എന്താകാന്‍ ആഗ്രഹിച്ചുവോ അതു ഇപ്പോഴേ ആയിക്കഴിഞ്ഞു. ഉദാഹരണത്തിന്‌, ഇതുപോലൊരു മഹത്തരമായ അവാര്‍ഡ്‌ നേടാന്‍ പത്തു വര്‍ഷം കാത്തിരിക്കുമായിരുന്നേനെ. അതു ഇപ്പോള്‍ തന്നെ സഫലമായില്ലേ? പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു സാഹിത്യ മത്സരത്തിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാകണമെന്നു ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ നിലവിലുള്ള ഒരു ചെറുകഥ മത്സരത്തിന്റെ വിധി കര്‍ത്താക്കളില്‍ ഒരാളായി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അപ്പോള്‍ ആ അഭിലാഷവും സഫലമായി.

`തങ്കശ്ശേരി' എന്ന എന്റെ നോവല്‍ മലയാളത്തില്‍ സിനിമ ആക്കാന്‍ പോകുന്നു. അതിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

എഴുത്തുകാരി എന്ന നിലയില്‍ പത്തു വര്‍ഷത്തിനുള്ളില്‍ എന്താകണമെന്നു ആഗ്രഹിച്ചത്‌ ഇവയൊക്കെ ആയിരുന്നു.

പക്ഷേ ഭാവിയില്‍ ഇനിയും പുരസ്‌ക്കാരങ്ങള്‍ നേടുമെങ്കില്‍, കൂടുതല്‍ സാഹിത്യ സൃഷ്‌ടികള്‍ സിനിമയാക്കാന്‍ വഴി തെളിക്കുമെങ്കില്‍, ഇനിയും സാഹിത്യ മത്സരങ്ങളിലെ വിധി കര്‍ത്താക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞെങ്കില്‍ ജീവിതത്തിലെ വലിയ നേട്ടങ്ങളായി അവയെ കാണും.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍, മലയാള നാട്‌, കുങ്കുമം, കേരള കൌമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ തെല്‌മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്‌ത `തെല്‍മാ കഥകള്‍' ശ്രോതാക്കളെ ആകര്‍ഷിച്ചവയായിരുന്നു. നെയ്യാര്‍ ഡാമില്‍ സംഘടിപ്പിച്ച യങ്ങ്‌ റൈറ്റേഷ്‌സ്‌ ക്യാന്‌പില്‍, ജനയുഗം വാരിക പ്രസിദ്ധീകരിച്ച `വൃദ്ധന്‍' എന്ന ചെറുകഥയേക്കുറിച്ച്‌ പ്രശംസിച്ചവരില്‍, പ്രധാനി ഡോക്ടര്‍ ജോര്‍ജ്ജ്‌ ഓണക്കൂര്‍ ആയിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായിരിക്കെ അഖില കേരള സാഹിത്യ സംഘടന സംഘടിപ്പിച്ച ആംഗല ചെറുകഥ മത്സരത്തില്‍ സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കി.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ അമേരിക്കയില്‍ ചേക്കേറിയ തെല്‌മയുടെ സാഹിത്യ ലോകം വളരെ വര്‍ണാഭമായിരുന്നു. പ്രധാനപ്പെട്ട നോവലുകള്‍:
മനുഷ്യാ നീ മണ്ണാകുന്നു: കേരളാ എക്‌സ്‌പ്രസ്സ്‌ (ഷിക്കാഗോ); അപസ്വരങ്ങള്‍: രജനി (ഫിലാഡല്‍ഫിയാ ഫൊക്കാനാ അവാര്‍ഡ്‌); ചിലന്തിവല: ആഴ്‌ചവട്ടം (ടെക്‌സാസ്‌); അമേരിക്കന്‍ ടീനേജര്‍: ധ്വനി (ഡിട്രോയിറ്റ്‌); വെണ്മേഘങ്ങള്‍: വനിത

പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍:
സിനിമാ സിനിമാ; യാക്കോബിന്റെ കിണര്‍; ഒരു കന്യാസ്‌ത്രീയുടെ കഥ; മഞ്ഞില്‍ വിരിയുന്ന മഗ്‌നോളിയ; തങ്കശ്ശേരി

മുട്ടത്തുവര്‍ക്കി സ്‌മാരക അവാര്‍ഡ്‌ തെല്‌മക്കാണെന്നു വെളിപ്പെടുത്തിയപ്പോള്‍, നന്ദിപൂര്‍വം തെല്‌മ പ്രതികരിച്ചത്‌, `ഈ അവാര്‍ഡ്‌ എന്നെ വെളിപ്പെടുത്തുന്നതിനു വളരെ നാളുകള്‍ക്ക്‌ മുന്‌പേ മലയാളത്തിന്റെ അഭിമാനമായ സീ രാധാകൃഷ്‌ണന്‍ ഈ നോവലിനെക്കുറിച്ച്‌ പറഞ്ഞ അഭിപ്രായം, `നോവല്‍ ഞാന്‍ വായിച്ചു, വളരെ പാരായണക്ഷമവും രസകരവുമാണ്‌. പശ്ചാത്തപിക്കുന്നവരും പൊറുക്കുന്നവരും ദൈവത്തിന്റെ കണ്ണിലുണ്ണികളാണ്‌. പക്ഷെ ലോകം അവരെ കല്ലെറിയുന്നു. ഈ നോവല്‍ എല്ലാവരും പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ വായിച്ചിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.'
`സി. രാധാകൃഷ്‌ണന്റെ ഈ വാക്കുകള്‍ എനിക്ക്‌ വളരെ പ്രോത്സാഹനം നല്‍കിയിരുന്നു, മലയാള സാഹിത്യത്തിന്റെ ജനപ്രീയനായ മുട്ടത്തു വര്‍ക്കിയുടെ ബഹുമാനാര്‍ത്ഥം അമേരിക്കയിലെ പ്രവാസി സാഹിത്യകാര്‍ക്ക്‌ വേണ്ടി `മാം' നല്‍കുന്ന ഈ അംഗീകാരം എന്റെ ജീവിതത്തില്‍ എത്രയും വിലപ്പെട്ടതായിരിയ്‌ക്കും,- തെല്‍മ പറഞ്ഞു.

മാര്‍ച്ച്‌ ഇരുപത്തി ഒന്‍പതാം തീയ്യതി, മേരിലാന്റില്‍ വച്ച്‌ `മാം' സംഘടിപ്പിക്കുന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍, അന്നാ മുട്ടത്ത്‌, വിജയികള്‍ക്ക്‌ പുരസ്‌കാരം നല്‍കുന്നതാണ്‌.
വീട്ടമ്മയില്‍ നിന്ന്‌ എഴുത്തിന്റെ പാതയില്‍
വീട്ടമ്മയില്‍ നിന്ന്‌ എഴുത്തിന്റെ പാതയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക