`കറുത്ത കുതിര' (ഡാര്‍ക്ക് ഹോഴ്‌സ്) എന്നു പറയുന്നത് ഡോ. ബെന്നറ്റ് ഏബ്രഹാമിനെ
സംബന്ധിച്ചിടത്തോളം അന്വര്‍ത്ഥമാണ്. നാഗര്‍കോവിലിനടുത്ത് കാരക്കോണത്തെ ഡോ.
സോമര്‍വെല്‍ സിഎസ്‌ഐ മെഡിക്കല്‍ കോളേജിന്റെ മെഡിക്കല്‍ ഡയറക്‌ടറായ അദ്ദേഹം എങ്ങനെ
അവിടെ ലോക്‌സഭാ നിയോജകമണ്‌ഡലത്തില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം
ചെയ്‌തു എന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ - നാടാര്‍
ക്രിസ്‌ത്യാനിയാണ്.
ഡോ. ബെന്നറ്റിന്റെ പ്രവേശനത്തോടെ തിരുവനന്തപുരത്തെ
മത്സരത്തില്‍ തീപാറുമെന്നുറപ്പായി. നാടാര്‍ ക്രിസ്‌ത്യാനിയായ എ. ചാള്‍സിനെ
തുടര്‍ച്ചയായി മൂന്നു തവണ ലോക്‌സഭയിലേക്കു കോണ്‍ഗ്രസില്‍ ടിക്കറ്റില്‍
തെരഞ്ഞെടുത്തയച്ച പാരമ്പര്യമാണ് ആ മണ്‌ഡലത്തിനുള്ളത്. നിലവിലുള്ള സ്ഥാനാര്‍ത്ഥി
ഡോ. ശശി തരൂരും മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാലും മത്സരിക്കുന്ന ഗോദായില്‍
പലരെയും പരിഗണിച്ചിട്ടും ഒരു നാടാരെത്തന്നെ കണ്ടുപിടിക്കാന്‍ സിപിഐയും സിപിഎമ്മും
പെടാപ്പാടു പെട്ടു. സ്ഥാനാര്‍ത്ഥി എല്ലാ അര്‍ത്ഥത്തിലും ഉശിരന്‍തന്നെ.
മറ്റൊരാള്‍കൂടിയുണ്ടു രംഗത്ത് - ആം ആദ്‌മിയുടെ അജിത് ജോയി എന്ന മുന്‍
ഐപിഎസുകാരന്‍.
ജാതി-മത വിഭാഗങ്ങള്‍ക്കതീതമായ വ്യക്തിപ്രഭാവമുള്ളയാളാണു
ബെന്നറ്റ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിരുവിതാംകൂറിന്റെ ആരോഗ്യപരിപാലന
രംഗത്ത മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മിഷനറി ഡോക്‌ടര്‍ സോമര്‍വെല്ലിന്റെ
പേരിലാണ് സി.എസ്.ഐ ദക്ഷിണമേഖല മഹായിടവകയുടെ ആഭിമുഖ്യത്തില്‍ കാരക്കോണത്ത്
പടുത്തുയര്‍ത്തിയ മെഡിക്കല്‍ കോളേജ്. വെല്ലൂരില്‍നിന്ന് അനിസ്‌തീസിയോളജിയില്‍
സ്‌പെഷലൈസ് ചെയ്‌ത ബെന്നറ്റ് കാരക്കോണം കോളേജിന്റെ മെഡിക്കല്‍ ഡയറക്‌ടര്‍ ആയത്
കഴിവുകളുടെ മികവുകൊണ്ടും. അതിലൊന്ന് സ്‌പോര്‍ട്‌സിലുള്ള അദമ്യമായ
താത്‌പര്യമാണ്.
തിരുവനന്തപുരത്തെ ലയോള സ്‌കൂളില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട
കായികമത്സരപ്രേമമാണ്, വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളേജിലെ മുപ്പതു
വര്‍ഷമായിട്ടും ഭേദിക്കാത്ത 400 മീറ്റര്‍ റിക്കാര്‍ഡിന്റെ ഉടമയായിരിക്കാന്‍
ബെന്നറ്റിനെ സഹായിച്ചത്. സ്‌കൂള്‍ കാലത്ത് ലോംഗ്‌ജംപിനോടായിരുന്നു കമ്പം. അതില്‍
ജില്ലാ ചാമ്പ്യന്‍പട്ടം നേടി. കൊല്ലംകാരനായ കോച്ച് പി. രാധാകൃഷ്‌ണനും പിന്നീടു
വന്ന സുരേഷ് ബാബുവും ട്രാക്ക് മാറ്റിച്ചവിട്ടാന്‍ ബെന്നറ്റിനെ സഹായിച്ചു -
ഓട്ടത്തിലേക്ക്.
കേരള യൂണിവേഴ്‌സിറ്റി ഒഫ് ഹെല്‍ത്ത സയന്‍സസിന്റെ
കോട്ടയത്ത് അരങ്ങേറിയ ആദ്യത്തെ അത്‌ലറ്റിക മീറ്റില്‍വച്ചാണ് ഈ ലേഖകന്‍
ബെന്നറ്റിനെ പരിചയപെടുന്നത്. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍
കൊച്ചുവെളുപ്പാന്‍കാലത്തെ തണുപ്പില്‍ ഒറ്റയ്‌ക്കു നില്‍ക്കുന്നു, 5 അടി 11 ഇഞ്ച്
ഉയരമുള്ള ആ ഓട്ടക്കാരന്‍. ഭാരവാഹികളോ കളിക്കാരോ ആരുമെത്തിയിട്ടില്ല. ``എന്താ ഇത്ര
വെളുപ്പിനേ...'' എന്ന ചോദ്യത്തിന് അല്‌പം ലജ്ജകലര്‍ന്ന ചിരിയായിരുന്നു മറുപടി.
കായികമത്സരത്തോടുള്ള താത്‌പര്യംകൊണ്ടാണെന്നേ അദ്ദേഹം ആദ്യം സമ്മതിച്ചുള്ളൂ.
എന്നാല്‍, താന്‍ ഒരു ഡോക്‌ടറാണെന്നോ, കാരക്കോണം കോളേജിലെ മെഡിക്കല്‍ ഡയറക്‌ടര്‍
എന്ന നിലയില്‍ അവിടത്തെ മത്സരാര്‍ത്ഥികളുമായി എത്തിയതാണെന്നോ, മെഡല്‍ നേടാന്‍
സാധ്യതയുള്ള മകന്‍ നിവില്‍ ബെന്നറ്റ് അക്കൂടെയുണ്ടെന്നോ ഒന്നും പറയാന്‍ അദ്ദേഹം
കൂട്ടാക്കിയില്ല. സത്യം മുഴുവന്‍ പുറത്തുവരാന്‍ രണ്ടുദിവസമെടുത്തു. ഒടുവില്‍, മകനെ
കണ്ടുപിടിച്ചു കാണിച്ചുതന്നു. എന്നിട്ടും ഒപ്പം നിന്നൊരു ചിത്രമെടുക്കാന്‍
മടിച്ചു.
മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യമീറ്റിന് കേരളത്തില്‍
എല്ലായിടത്തുനിന്നും കുട്ടികളെത്തിയിരുന്നു. വൈസ്‌ചാന്‍സലര്‍ ഡോ. കെ.
മോഹന്‍ദാസിന്റെയും പ്രോ വൈസ് ചാന്‍സലര്‍ ഡോ. സി. രതനാകരന്റെയും പ്രിന്‍സിപ്പല്‍
ഡോ. റംലാ ബീവിയുടെയും മുമ്പാകെ അവര്‍ മാറ്റുരച്ചു. മെഡിക്കല്‍, പാരാമെഡിക്കല്‍
മേഖലകളിലെ 240 സ്ഥാപനങ്ങളുടെ ഭരണമാണ് മെഡിക്കല്‍ സര്‍വകലാശാലയ്‌ക്കുള്ളതെങ്കിലും
മത്സരത്തില്‍ പാരാമെഡിക്കലുകാരുടെ പ്രാമുഖ്യം നിറഞ്ഞുനിന്നു.
``മെഡിക്കല്‍
വിദ്യാഭ്യാസത്തില്‍ കായികശക്തിയുടെ സ്ഥാനം കുറയുന്നതാണു കാരണം'' -ബെന്നറ്റ് മനസു
തുറന്നു. ``ഞാന്‍ വെല്ലൂരില്‍ പഠിക്കുമ്പോള്‍ നല്ല ഒരു ഫുട്‌ബോള്‍ താരമായ ഡോ.
ബെഞ്ചമിന്‍ പുളിമൂട് ആയിരുന്നു പ്രിന്‍സിപ്പല്‍. ഓട്ടത്തില്‍ ഞാന്‍
പരിശീലിക്കുന്നതു ?കാണാന്‍ അദ്ദേഹം എത്തുമായിരുന്നു. ഡോ. ബെഞ്ചമിന്റെയും പത്‌നി ഡോ.
രമണിയുടെയും വീട്ടില്‍ ഞാന്‍ ഒരിക്കലും ഒരന്യനായിരുന്നില്ല. തിരുവനന്തപുരത്ത്
മെഡിസിനു പഠിക്കുമ്പോള്‍ സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളിച്ചയാളാണ് ബെഞ്ചമിന്‍''
-അദ്ദേഹം അനുസ്‌മരിച്ചു.
``റോജര്‍ ബാനിസ്റ്റര്‍ എന്ന ന്യൂറോസര്‍ജന്‍
ഒളിമ്പിക്‌സ് ഓട്ടത്തില്‍ മെഡല്‍ നേടിയ ആളായിരുന്നു. ഡോ. സോമര്‍വെല്ലും
മോശമായിരുന്നില്ല. കോഴിക്കോട് `മിംസി'ലെ ഡോ. ജോര്‍ജ് ഏബ്രഹാമും ഡോ. ബഷീറും
(ഫുട്‌ബോള്‍) മികച്ച താരങ്ങളായിരുന്നു'' -ഡോ. ബെന്നറ്റ് പറഞ്ഞു.
കാരക്കോണം
മെഡിക്കല്‍ കോളേജ് താനും രണ്ടു സഹപ്രവര്‍ത്തകരുംകൂടി ചെറിയൊരു ആശുപത്രിയായി
തുടങ്ങിയതാണ്. ഇന്നിപ്പോള്‍ 500 കിടക്കകളുള്ള വലിയൊരു ആശുപത്രിയായി
വളര്‍ന്നിരിക്കുന്നു. സോമര്‍വെല്ലിനെക്കുറിച്ച് മനോഹരമായ പുസ്‌തകമെഴുതിയിട്ടുള്ള
ബിഷപ് ഡോ. ജെ.ഡബ്ല്യു. ഗ്ലാഡ്‌സ്റ്റണ്‍ മെഡിക്കല്‍ കോളേജിന്റെ വളര്‍ചയില്‍ ഏറ്റവും
കൂടുതല്‍ പ്രചോദനം നല്‍കിയ ആളാണ്.
ഡോ. ബെന്നറ്റിന്റെ പിതൃസഹോദരന്‍
തങ്കപ്പന്‍ ദീര്‍ഘകാലം കൊല്ലം അത്‌ലറ്റിക് ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു.
അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വമ്പിച്ച പരിപാടികളോടെ
കഴിഞ്ഞവര്‍ഷം ആഘോഷിക്കുകയുണ്ടായി. കോളേജിന്റെ മെഡിക്കല്‍ ഡയറക്‌ടര്‍
എന്നതിനേക്കാള്‍ സി.എസ്.ഐയുടെ ട്രഷററും ആംഗ്ലിക്കന്‍ സഭാ കൗണ്‍സില്‍ മെംബറും എന്ന
സഥാനങ്ങളാണ് ഡോ. ബെന്നറ്റ് ഏബ്രഹാമിന് കൂടുതല്‍ തിളക്കം
നല്‍കുന്നത്.
തിരുവനന്തപുരത്ത് ശ്രീകാര്യത്തെ ഒരു സാധാരണ കര്‍ഷക
കുടുംബത്തിലാണു ജനിച്ചത്. പിതാവ:് ജോണ്‍ വൈക്ലിഫ്, അമ്മ: കമലാബായി, പത്‌നി ഡോ.
ജമീല സി.എസ്.ഐ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ്. മകള്‍ ദിവ്യ
വെല്ലൂരില്‍ മെഡിസിനു പഠിക്കുന്നു.
തിരുവനന്തപുരത്തെ മത്സരവേദിയില്‍ രണ്ടു
ഡോക്‌ടര്‍മാര്‍ തമ്മിലാണ് മാറ്റുരയ്‌ക്കുന്നത് എന്നത് കൗതുകകരമായിരിക്കുന്നു.
ലണ്ടനില്‍ ജനിച്ച ശശി തരൂര്‍ അമേരിക്കയില്‍ മാസച്ചുസെറ്റ്‌സിലുള്ള ടഫ്‌റ്റ്‌സ്
യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്ലോമസിയില്‍നിന്ന് പിഎച്ച്.ഡി
നേടിയ ആളാണ്. ബോസ്റ്റണ് 10 കി.മിറ്റര്‍്. അടുത്തുള്ള മെഡ്‌ഫോര്‍ഡ് എന്ന
കൊച്ചുനഗരത്തിലാണ് ടഫ്‌റ്റ്‌സ് യൂണിവേഴ്‌സിറ്റിയുടെ ലോ സ്‌കൂള്‍. തൊട്ടടുത്തുള്ള
സ്ഥലമാണ് സോമര്‍വില്‍. ഡോ. ബെന്നറ്റ് ആകട്ടെ വെല്ലൂരില്‍നിന്ന് എം.ഡി എടുത്ത്
സോമര്‍വെല്ലിന്റെ പേരിലുള്ള മെഡിക്കല്‍ കോളേജില്‍ സേവനം ചെയ്യുന്നു.
\\\"...അദ്ദേഹം എങ്ങനെ അവിടെ ലോക്‌സഭാ നിയോജകമണ്‌ഡലത്തില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്‌തു എന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ - നാടാര്‍ ക്രിസ്‌ത്യാനിയാണ്...\\\"
\\\"...നാടാര്‍ ക്രിസ്‌ത്യാനിയായ എ. ചാള്‍സിനെ തുടര്‍ച്ചയായി മൂന്നു തവണ ലോക്‌സഭയിലേക്കു കോണ്‍ഗ്രസില്‍ ടിക്കറ്റില്‍ തെരഞ്ഞെടുത്തയച്ച പാരമ്പര്യമാണ് ആ മണ്‌ഡലത്തിനുള്ളത്...\\\"
മഹാകേരളത്തിലെ ജാതി-മത വിഭാഗങ്ങള്‍ക്കതീതമായ വ്യക്തിപ്രഭാവം മനസ്സിലാക്കുമ്പോൾ മയങ്ങിപ്പോവുന്നു.