തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട
സി.പി.എം നേതാവ് എം.വി ജയരാജന്‍ തന്റെ മൊബൈള്‍ ഫോണ്‍ മരവിപ്പിക്കാന്‍ ജയില്‍
സൂപ്രണ്ട് മുഖേന ബി.എസ്.എന്‍.എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ ഫോണ്‍നമ്പര്‍ മരവിപ്പിച്ചു.
ജയിലില്‍
പ്രത്യേക ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ നല്‍കാമെന്ന് ജയിലധികൃതര്‍ അറിയിച്ചെങ്കിലും
വേണ്ടെന്ന നിലപാടിലാണ് ജയരാജന്‍. ജയില്‍ വസ്‌ത്രം ധരിക്കുന്നതില്‍
വിരോധമില്‌ളെന്ന് അദ്ദേഹം അറിയിച്ചെങ്കിലും ആറ് മാസം മാത്രം
ശിക്ഷിക്കപ്പെട്ടതിനാല്‍ അത് ധരിക്കേണ്ടതില്ലാത്തതിനാല്‍ നല്‍കിയില്ല. സാധാരണ
ധരിക്കുന്നതുപോലെ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഇന്നലെ
അദ്ദേഹംപത്രങ്ങള്‍ വായിച്ചും തടവുകാരോടും ജയില്‍ ജീവനക്കാരോടും കുശലം പറഞ്ഞും
എം.വി. ജയരാജന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ടാംദിനം കഴിച്ചുകൂട്ടി.
ബുധനാഴ്‌ച ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയ ജയരാജന്‍ ബുധനാഴ്‌ച പലര്‍ച്ചെ ഉണര്‍ന്ന്
വസ്‌ത്രങ്ങള്‍ കഴുകി ഉണക്കാനിട്ടു. പ്രഭാതകര്‍മങ്ങള്‍ക്ക് ശേഷം ചപ്പാത്തിയും
കടലക്കറിയുമടങ്ങിയ പ്രാതല്‍ കഴിച്ചു. പിന്നീട് പത്രങ്ങള്‍ വായിച്ചു. ചില
പുസ്‌തകങ്ങള്‍ വായിച്ചും കഴിച്ചുകൂട്ടി.
ജയിലില്‍ ജയരാജനെ സന്ദര്‍ശിക്കാന്‍
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്.
അച്യുതാനന്ദന്‍, ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ
ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, എം.സി. ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റ്
അംഗങ്ങളായ എം. വി. ഗോവിന്ദന്‍, ആനത്തലവട്ടം ആനന്ദന്‍, സംസ്ഥാനകമ്മിറ്റി അംഗം എം.
വിജയകുമാര്‍, ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ എത്തിയിരുന്നു.