`കാറ്റേ കാറ്റേ നീ പൂക്കാമരത്തില്
പാട്ടും മൂളിവന്നു,
ഞാലിപ്പൂങ്കദളി
വാഴപൂക്കളില്‍ ആകെ തേന്‍ നിറഞ്ഞു...'
കാഴ്‌ച പോയൊളിച്ച
വിജയലക്ഷിക്ക് സ്റ്റേറ്റ് അവാര്‍ഡ് നേടിക്കൊടുത്ത `സെല്ലുലോയിഡി'ലെ ഈ ഗാനം
ടെലിവിഷന്‍ സ്‌ക്രീനില്‍ പീലി നിറഞ്ഞാടിയപ്പോള്‍ മലയാളികള്‍ ഒരിക്കല്‍ കൂടി മാത്യു
ടി. തോമസിന്റെ മുഖം കണ്ടു. `ഹാര്‍മണി ഓഫ് അസംബ്ലി' - കേരള നിയമസഭയുടെ 125-ാം
വാര്‍ഷികത്തെ ഓര്‍മ്മിച്ചുകൊണ്ട് അവതരിപ്പിച്ച വാരാന്ത പരിപാടിയില്‍ ഈ ഗാനം
ആവശ്യപ്പെട്ട എം.എല്‍.എ എന്ന നിലയില്‍ പാട്ടിന് ആമുഖം അവതരിപ്പിച്ചത് മാത്യു
ആണ്.
മണിക്കൂര്‍ രണ്ടു കഴിഞ്ഞപ്പോള്‍ കോട്ടയം തിരുനക്കര മൈതാനത്ത്
നിറഞ്ഞു കവിഞ്ഞ സദസിനു മുമ്പാകെ ആവേശോജ്വലമായ ഒരു രാഷ്‌ട്രീയ പ്രസംഗം കൂടി മാത്യു
ടി. തോമസ് ചെയ്‌തു. ലോക് സഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ (എസ്) സ്ഥാനാര്‍ത്ഥിയായി കോട്ടയത്തെ പ്രബലനായ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ്. കെ
മാണിയെ നേരിടാന്‍ അവസാന നിമിഷമാണ് ഗോദായില്‍ ഇറങ്ങിയതെങ്കിലും ഉഗ്രനായ
എതിരാളിയാണ് മാത്യുവെന്ന് പ്രചരണോദ്‌ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചവരെല്ലാം
എടുത്തുകാട്ടി.
ആമുഖ പ്രസംഗം ചെയ്‌ത മുന്‍ സി.പി.എം. എം.എല്‍.എ വി.എന്‍.
വാസവന്‍, മലയാള മനോരമയുടെ ഒരു മുഖപ്രസംഗം വായിച്ചുകൊണ്ടായിരുന്നു തുടങ്ങിയതുതന്നെ.
അച്യുതാനന്ദന്‍ മന്ത്രി സഭയില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്നു മാത്യു ടി.
തോമസ്. മന്ത്രിയായിരിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍് യാത്ര ചെയ്യുകയും
ചരിത്രത്തില്‍ ആദ്യമായി ആയിരം പുതിയ ബസ് വാങ്ങാന്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കുകയും
ചെയ്‌ത മന്ത്രിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു മുഖപ്രസംഗം.
എല്‍.ഡി.എഫ്.
കണ്‍വീനര്‍ വൈക്കം വിശ്വന്‍, മുന്‍ കോട്ടയം എം.പിയും ഇപ്പോള്‍ എം.എല്‍.എ.യുമായ
സുരേഷ് കുറുപ്പ്, മുന്‍ മന്ത്രി നീലലോഹിതദാസന്‍ എന്നിവരുടെ പ്രസംഗങ്ങള്‍
കത്തിപ്പടര്‍ന്നു. മുന്‍ എം.പി. പി.സി. തോമസ് ചെയ്‌ത ഉദ്‌ഘാടന പ്രസംഗത്തില്‍
തറപറ്റി നില്‍ക്കുന്ന റബ്ബറിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്ത ആളാണ് ജോസ് കെ.
മാണിയെന്ന് ആക്ഷേപിച്ചു. (റബ്ബറിന്റെ പേരില്‍ പാര്‍ലമെന്റ് ഹൗസിനു മുമ്പില്‍
`ഉരുള്‍ നേര്‍ച്ച' കഴിച്ച എം.പി. ആയിരുന്നു തോമസ് എന്ന് പ്രസംഗകരില്‍ ആരോ
ചൂണ്ടിക്കാണിച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ പി.ടി. ചാക്കോയുടെ
പുത്രന്‍ ഇത്തവണ കളത്തിനു പുറത്താണല്ലോ എന്ന് പലരും ഓര്‍മ്മിച്ചിട്ടുണ്ടാവണം.
കൂട്ടിനും ആളുണ്ട്. സാക്ഷാല്‍ കെ.എം. ജോര്‍ജിന്റെ മകനും മുന്‍മന്ത്രിയുമായ
ഫ്രാന്‍സീസ് ജോര്‍ജ്).
പേമാരിക്കു ശേഷം വന്ന കുളിര്‍ചാറ്റല്‍
പോലെയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. `ഞാന്‍ ഒരു ഔട്ട്‌സൈഡര്‍ ആണെന്ന്
പറഞ്ഞുകേട്ടു. അതു ശരിയല്ല. എന്റെ പിതാവ് റവ. ടി. തോമസ് കോട്ടയം ജറുസലേം
മാര്‍ത്തോമ്മാ പള്ളി വികാരിയായതിനാല്‍ ഈ നഗരത്തില്‍ താമസിച്ചാണ് പഠിച്ചത്. 84
-ല്‍ ഞാന്‍ കന്നിവോട്ട് ചെയ്‌തത് സുരേഷ് കുറുപ്പി നാണ്. ഇവിടത്തെ ഉൂടു
വഴികളെല്ലാം എനിക്ക് പരിചിതമാണ്. 87 ല്‍ 25-ാം വയസ്സില്‍ തിരുവല്ലയില്‍ ആദ്യ
മത്സരത്തില്‍ വോട്ടര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് കോട്ടയത്തു നിന്നാണ്' മാത്യു
സ്വതസിദ്ധമായ ലോ പിച്ചില്‍ തുടങ്ങി ഹൈ പിച്ചിലേക്ക് നീങ്ങി.
ആണുങ്ങള്‍
നിറഞ്ഞ സ്റ്റേജില്‍ ഒരേയൊരു പെണ്‍തരി 96-ല്‍ രമേശ് ചെന്നിത്തലയോട് 67,048
വോട്ടിനു തോറ്റ കോട്ടയംകാരി ജനതാദള്‍ സ്ഥാനാര്‍ത്ഥി പ്രൊഫ. ജയലക്ഷ്‌മി
ശാസ്‌താംകോട്ട കോളജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. മെഡിക്കല്‍ കോളജിലെ
സൈക്യാട്രി പ്രൊഫ. ജോണ്‍ മാത്യുവിന്റെ ഭാര്യ. കഴിഞ്ഞതവണ ജോസ് കെ. മാണി സുരേഷ്
കുറുപ്പിനെ തോല്‍പിച്ചപ്പോള്‍ മാര്‍ജിന്‍ 71,570 ആയിരുന്നു.
ആദര്‍ശം
വിട്ട് രാഷ്‌ട്രീയം കളിക്കാത്ത തിരുവല്ല ബാറിലെ അഭിഭാഷകനാണ് മാത്യു. 52 വയസ്സായി.
മല്ലപ്പള്ളി റോഡില്‍ കിഴക്കന്‍ മുത്തൂറിനടുത്ത് പടപ്പാട് ദേവീ ക്ഷേത്രത്തിടന്
ചേര്‍ന്നാണ് തുമ്പുംപ്പാട്ട് വീട്. പിതാവ് റവ. ടി. തോമസും (83) അമ്മ
അന്നമ്മയുമൊത്ത് താമസം. ഭാര്യ ചേന്നങ്കരി വാഴക്കാട്ട് അച്ചാമ്മ അലക്‌സ്
ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. തിമോത്തി
ഫിന്‍ഡ്‌ലി എന്ന കനേഡിയന്‍ കഥാകൃത്തിന്റെ ആത്മ രോഷങ്ങളെക്കുറിച്ചാണ്
ഡോക്‌ട്രേറ്റ്. ഒരു ആങ്ങളേയേ ഉള്ളൂ- വി. ചാക്കോ അലക്‌സാണ്ടര്‍ (മോഹന്‍)
ഭാര്യയോടൊപ്പം ഭൂട്ടാനില്‍ അദ്ധ്യാപകനാണ്. മാത്യു - അച്ചാമ്മമാര്‍ക്ക് രണ്ട്
പെണ്‍മക്കള്‍. അച്ചു അന്ന മാത്യു ഇംഗ്ലീഷ് എം.എ കഴിഞ്ഞ് ബി.എഡ്. ചെയ്യുന്നു.
അമ്മു തങ്കം മാത്യു പ്ലസ് വണ്ണില്‍.
മന്ത്രിയായിരിക്കുമ്പോള്‍ ഒരു ദിനം
കൂടെ പോകാന്‍ ഈ ലേഖകന് അവസരം ഉണ്ടായി. ആറു വിവാഹങ്ങള്‍ ഒന്നിച്ചു വന്ന ദിവസം
എന്നിട്ടും കച്ചേരിക്കുന്നിലെ സിവില്‍ സ്റ്റേഷന് അടുത്തുള്ള ഓഫീസില്‍ മുടക്കം
കൂടാതെ എത്തി നിവേദനങ്ങള്‍ സ്വീകരിച്ചു. അവരില്‍ യുവതീ യുവാക്കള്‍ ഉണ്ട്, വൈദികര്‍
ഉണ്ട്. എല്ലാവരോടും സൗമ്യമായ ഇടപെടല്‍ `നടക്കില്ലല്ലോ കുട്ടീ' മറ്റൊരാളോട്
കര്‍ക്കശ്ശമായ മറുപടി, പക്ഷേ പുഞ്ചിരി കൈവിട്ടില്ല.
കല്ല്യാണങ്ങള്‍ ആറിനും
പോയി മുഖം കാണിച്ചു, വീഡിയോയിക്ക് നിന്നുകൊടുത്തു. ഒരു വിവാഹം ആശിര്‍വദിക്കുന്നത്
സ്വന്തം പിതാവുതന്നെ. (ഇത്ര ആദര്‍ശനിഷ്‌ഠനും സാത്വികനുമായ ഒരു ഇടയനെ കാണാന്‍
വിഷമമാണ് എന്ന് ജസ്റ്റീസ് കെ.ടി. തോമസ്.) ഇടയ്‌ക്ക് ഒരു മെഡിക്കല്‍
സ്റ്റോപ്പിനു മുമ്പില്‍ കാര്‍ നിര്‍ത്തി. ഷോപ്പിന്റെ ഉടമ പതിവുപോലെ ഒരു
പായ്‌ക്കറ്റില്‍ മരുന്നുകള്‍ എത്തിച്ചുകൊടുത്തു. അപ്പച്ചനുള്ളതാണ്. `മോഹനാ
അപ്പച്ചനോട് പൈസ വാങ്ങരുതേ. ഇതെല്ലാം എന്റെ അക്കൗണ്ടില്‍ വേണം' അദ്ദേഹം
ഓര്‍പ്പിച്ചു. `ഞാന്‍ ഉദ്‌ഘാടനം ചെയ്‌ത കടയാണിത്.'
കല്ല്യാണങ്ങള്‍ക്കെല്ലാം
മുഖം കാണിച്ച് രണ്ടര ആയപ്പോള്‍ ഇരവിപേരൂരിനടുത്ത് ഒരു മാര്‍ത്തോമ്മാ പള്ളിയില്‍
കല്ല്യാണ സദ്യ ഉണ്ടു. മൂന്നരക്ക് തിരുവന്തപുരത്തേക്ക് കാറില്‍ പറക്കുമ്പോള്‍
ക്ഷീണം കൊണ്ട് ഉറക്കം വരുന്നു. പക്ഷേ ഇടയ്‌ക്കിടെ വരുന്ന മൊബൈല്‍ വിളികള്‍ക്ക്
സ്‌നേഹപൂര്‍വ്വം മറുപടി. `തൈക്കാടു ഹൗസില്‍ കാത്തിരുന്നോളൂ ഞാനിതാ എത്തിക്കഴിഞ്ഞു.'