Image

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 7: കാരൂര്‍ സോമന്‍ )

Published on 30 March, 2014
കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 7: കാരൂര്‍ സോമന്‍ )
മണ്‍ചെരാതുകള്‍

കപ്പല്‍ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി. കപ്പല്‍ക്കാര്‍ ഭയപ്പെട്ടു ഓരോരുത്തന്‍ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവര്‍ അതിലെ ചരക്കു സമുദ്രത്തില്‍ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടില്‍ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു. കപ്പല്‍പ്രമാണി അവന്റെ അടുക്കല്‍ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു. അനന്തരം അവര്‍: വരുവിന്‍; ആരുടെ നിമിത്തം ഈ അനര്‍ത്ഥം നമ്മുടെമേല്‍ വന്നിരിക്കുന്നു എന്നറിയേണ്ടതിന്നു നാം ചീട്ടിടുക എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു. അങ്ങനെ അവര്‍ ചീട്ടിട്ടു; ചീട്ടു യോനെക്കു വീണു.

ജോബിന്റെ ചിരി ഒരു വാളായി സീസ്സര്‍ അടക്കമുള്ളവരുടെ ഇടനെഞ്ചില്‍ തുളഞ്ഞുകയറി.

വിടര്‍ന്ന കണ്ണുകളോടെ പലരും അവനെത്തന്നെ നോക്കി.

മന്ദബുദ്ധിയുള്ളവന്‍ ബുദ്ധിയും സാമര്‍ത്ഥ്യവുമുള്ള മനുഷ്യരെ നോക്കി പരിഹസിച്ചു ചിരിക്കുന്നു.

പല മുഖങ്ങളും ആ ചിരിയില്‍ ഇരുണ്ടുപോയി.

ഒരാള്‍ മറ്റൊരാളോട്‌ അടക്കിയ ശബ്‌ദത്തില്‍ പറഞ്ഞു, ``അവന്‍ കളിയാക്കി ചിരിച്ചതാ. ഞാനല്ല മന്ദബുദ്ധി നിങ്ങളും നിങ്ങളുടെ പാപങ്ങളുമാ.''

അവരുടെ മുഖത്ത്‌ എന്തെന്നില്ലാത്ത പരിഭ്രമമായിരുന്നു. നീണ്ടവര്‍ഷങ്ങള്‍ യാതൊരു പരിഭ്രമവുമില്ലാതെയല്ലേ കുര്‍ബാന കൈക്കൊണ്ടത്‌. സത്യത്തില്‍ ദൈവത്തെ വഞ്ചിക്കുകയായിരുന്നോ? കത്തനാര്‍ പറയുന്നതുപോലെ എല്ലാം ത്യജിച്ച്‌ എങ്ങനെയാണ്‌ കുര്‍ബാന കൈക്കൊള്ളുക. ഇന്നുള്ള മദ്യപാനവും മറ്റും സല്ലാപസന്തോഷങ്ങളും ഒന്നുകൂടി മെച്ചപ്പെടുത്തുവാന്‍ നോക്കുമ്പോള്‍ കത്തനാരുടെ ഒരുപദേശം!

പലരും തല കുനിച്ചിരിക്കുകയാണ്‌. കത്തനാരുടെ വാക്കുകളും ജോബിന്റെ ചിരിയും അവരുടെ ശിരസില്‍ പാപഭാരം പോലെ കുമിഞ്ഞുകൂടുന്നു. കത്തനാര്‍ അപ്പവും വീഞ്ഞും കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ സീസ്സറിന്റെ കണ്ണുകളും കൈസറിന്റെ കണ്ണുകളും തമ്മില്‍ സംവദിച്ചു. ഗായകസംഘത്തിലിരുന്നു പാടുന്ന ലിന്‍ഡയെ നോക്കി. അവള്‍ കുര്‍ബാന കൈക്കൊണ്ടിരുന്നു, പിന്നാലെ ജയിസും. കൈസറുടെ രണ്ടു മക്കളും കൈക്കൊണ്ടില്ല.

കൈസറുടെ മനസ്സ്‌ നിറയെ അകന്ന ബന്ധു ഹെലനുമായുള്ള അവിഹിതബന്ധത്തെക്കുറിച്ചുള്ള കുറ്റബോധം കലരാത്ത ചിന്തകളായിരുന്നു. ഈ കത്തനാര്‍ക്കു മുന്നില്‍ ഒന്നുമൊന്നും ഒളിച്ചു വയ്‌ക്കാന്‍ സാധിക്കാത്തതുപോലെ ഒരു തോന്നല്‍. ദൈവം ഓരോരുത്തരുടെ അന്തരംഗങ്ങളെ ശോധനചെയ്‌ത്‌ ഓരോരുത്തനും അവനവന്റെ നടപ്പിനും പ്രവര്‍ത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നുവെന്നും പറഞ്ഞ്‌ മനുഷ്യരെ പേടിപ്പിച്ചാല്‍ എന്താണ്‌ ചെയ്യുക. ഈ കത്തനാര്‍ക്ക്‌ അപ്പവും വീഞ്ഞും കൊടുത്ത്‌ ബാക്കിയുള്ളത്‌ അകത്താക്കി മര്യാദയായി മടങ്ങിപ്പോയാല്‍ പോരേ. എന്തിനാണ്‌ ഓരോരുത്തരുടെ അന്തരംഗങ്ങളെ ശോധന ചെയ്യാന്‍ നടക്കുന്നത്‌? ഈ മണ്ണില്‍ സ്‌ത്രീയെ മോഹിക്കാത്ത ഒരു പുരുഷനുണ്ടോ? സ്‌ത്രീക്ക്‌ സൗന്ദര്യവും മുന്തിരിക്കുലപോലുള്ള സ്‌തനങ്ങളും ശരീരത്തില്‍ തേനും പാലും നല്‌കിയത്‌ ദൈവമല്ലേ. അവളുടെ പ്രേമം വീഞ്ഞിനേക്കാള്‍ ശ്രേഷ്‌ഠമല്ലേ. ഒരു പുരുഷന്റെ ഹൃദയത്തെ അവള്‍ അപഹരിച്ചാല്‍ അതിലെന്താണിത്ര തെറ്റ്‌. ഈ വിവാഹം കഴിക്കാത്ത പട്ടക്കാര്‍ക്ക്‌ സ്‌ത്രീകളുടെ മഹത്വത്തെപ്പറ്റി എന്തറിയാം. ഒരു സത്രീയും പുരുഷനുമായി ശാരീരികബന്ധം പുലര്‍ത്തിയാല്‍ അതിനെ വ്യഭിചാരമായി കാണുന്നതെന്തിനാണ്‌. പത്ത്‌ കല്‌പനപോലും! പുച്ഛം തോന്നി. കൈസര്‍ക്ക്‌ അവിടെ ഇരുപ്പുറച്ചില്ല. എഴുന്നേറ്റ്‌ പുറത്തേക്ക്‌ പോയി. പിറകെ സീസ്സറും ചെന്നു.

``ഇയാള്‍ എന്തൊക്കെയാ വിളിച്ചുകൂവുന്നേ?''

സീസ്സര്‍ നീരസത്തോടെ ചോദിച്ചു.

``ഇയാളൊന്ന്‌ ശാന്തനാക്‌. വന്നതല്ലേയുള്ളൂ. അതിന്റെ ഒരു ചൂട്‌. ഇയാളെക്കാള്‍ വലിയ കത്തനാരന്‍മാര്‍ വന്നിട്ട്‌ തണുത്തുറഞ്ഞ്‌ പോയിട്ടില്ലേ?''

സീസ്സറിന്റെ മുഖം പൊങ്ങുന്നുണ്ടായിരുന്നു.

``ഇയാള്‍ ഒരു കാര്യം ചെയ്യ്‌. ആ വീഞ്ഞ്‌പെട്ടി തിരികെ തന്നേക്ക്‌. ഇയാള്‍ അത്‌ കഴിക്കുന്ന ആളല്ല. ഞാനത്‌ ആദ്യമൊന്ന്‌ പരീക്ഷിച്ചതാണ്‌. അതെടുത്ത്‌ മോന്തുന്നതിന്‌ പകരം അയാളെന്നെ മാന്തിക്കീറാനാണ്‌ ശ്രമിച്ചത്‌.''

കൈസര്‍ തിടുക്കത്തില്‍ പറഞ്ഞു.

``എന്നാലിയാള്‍ വാ. ആള്‍ക്കാര്‍ ഇറങ്ങുന്നതിന്‌ മുന്നേ ഞാനങ്ങ്‌ തരാം. വെറുതെ കാറില്‍ രണ്ട്‌ ദിവസം കൊണ്ടുനടന്നു.''

കത്തനാര്‍ക്കായി മുന്തിയ ഇനം വീഞ്ഞ്‌ സീസ്സര്‍ വാങ്ങിയതാണ്‌. പള്ളിയില്‍ നടക്കേണ്ട ഏതൊരു വിഷയത്തിലും സീസ്സറും കൈസറും കൂടിയാലോചിക്കും. ഒന്നും അറിയാത്ത ഭാവത്തില്‍ കമ്മിറ്റിയില്‍ ഇരിക്കും. മറ്റുള്ളവരുമായി ശണ്‌ഠകൂടാനും എതിര്‍ക്കാനും ഉച്ചത്തില്‍ സംസാരിക്കാനും കൈസര്‍ മിടുക്കനാണ്‌. അതിനാല്‍ പലരും തര്‍ക്കങ്ങളില്‍ നിന്ന്‌ ഒഴിവാകും. മന്ത്രിമാരോ മറ്റ്‌ ഉന്നതരോ വന്നാല്‍ അവര്‍ക്ക്‌ ഹോട്ടലില്‍ വിളിച്ചുവരുത്തി സല്‍ക്കരിക്കാറുണ്ട്‌. രാഷ്‌ട്രീയത്തിലെപോലെ ഇവര്‍ക്ക്‌ ഉപജാപസംഘങ്ങള്‍ പള്ളിയിലുമുണ്ട്‌. ഈ സംഘത്തിന്റെ ഒരു പ്രത്യേകത ചിലര്‍ ഉച്ചത്തില്‍ സംസാരിക്കും. ചിലര്‍ മൂങ്ങയെപ്പോലിരിക്കും. ഈ കൂട്ടരെ ഇടയ്‌ക്കൊക്കെ സീസ്സര്‍ സല്‍ക്കരിക്കാറുണ്ട്‌, പള്ളിയുടെ ചെലവില്‍ തന്നെ. അംഗത്വഫീസിനുള്ള രസീത്‌ കൊടുക്കുനെങ്കിലും സംഭാവനയ്‌ക്കായി പല വിധത്തില്‍ വാങ്ങുന്ന തുകകള്‍ക്ക്‌ അങ്ങനെ കണക്കൊന്നുമില്ല. ആരും തിരക്കാറുമില്ല. എല്ലാവര്‍ വര്‍ഷവും ഓഡിറ്റിംഗ്‌ നടക്കാറുണ്ടെങ്കിലും കാതലായ ഭാഗത്തേക്ക്‌ അവര്‍ പോകാറില്ല. കൊടുക്കുന്ന രീസീതുവെച്ച്‌ അവര്‍ കണക്ക്‌ പാസ്സാക്കുന്നു.

കാറിന്റെ ഡിക്കി തുറന്ന്‌ ഒരു ഡസന്‍ വീഞ്ഞിന്റെ വലിയ കവര്‍ സീസ്സറിന്റെ കാറിന്റെ ഡിക്കിയിലേക്ക്‌ മാറ്റി. കൈസര്‍ വളരെ പ്രതീക്ഷയോടെ കത്തനാര്‍ക്കൊപ്പം വീഞ്ഞ്‌ കഴിക്കാനിരുന്നതാണ്‌. വീട്ടിലെങ്കില്‍ നേഴ്‌സായ ഭാര്യ കരോള്‍ ജോലിക്ക്‌ പോകുമ്പോഴാണ്‌ അല്‌പമടിക്കുന്നത്‌. അവള്‍ പോയാലേ മനസ്സമാധാനമുള്ളൂ. എന്നും നൈറ്റ്‌ ഡ്യൂട്ടി വരണേ എന്നാണ്‌ പ്രാര്‍ത്ഥന. സീസ്സറും അവളുമായുള്ള അടുപ്പമൊന്നും കൈസര്‍ക്കറിയില്ല. പള്ളിക്കുള്ളിലും സ്‌ത്രീകളുടെ തല ഞാനെന്ന ഭാവത്തിലാണ്‌ ഇരിപ്പ്‌. കരോളില്‍ കഴുത്തും കാതുകളും കൈകളും സ്വര്‍ണ്ണത്താല്‍ തിളങ്ങുന്നു. സ്‌ത്രീ വിഭാഗം സെക്രട്ടറികൂടിയാണ്‌. കൈസര്‍ക്ക്‌ ഭാര്യയെ ഭയമാണ്‌. കാരണം അവളാണ്‌ വീടിന്റെ ഭരണാധികാരി. തനിക്കു കിട്ടുന്ന ശമ്പളത്തിന്റെ മൂന്നിരട്ടി ശമ്പളം അവള്‍ വാങ്ങുന്നുണ്ട്‌. അതിനാല്‍ അവള്‍ പറയുന്നത്‌ അനുസരിക്കാനാണ്‌ നിയോഗം. പള്ളിക്കുള്ളിലെ കണക്കില്‍ നിന്ന്‌ ഒരല്‌പം തിരിമറി നടത്തി കൊച്ചുകൊച്ചു കുപ്പികള്‍ വാങ്ങി അവള്‍ അറിയാതെ ഒളിച്ചുവയ്‌ക്കും. ഒരിക്കല്‍ അവള്‍ അത്‌ കണ്ടുപിടിച്ചു. ആ കുപ്പി തലയ്‌ക്കു നേരെ ഉയര്‍ന്ന്‌ വന്നപ്പോള്‍ അമ്പരന്നുപോയി.

``ഇത്‌ എപ്പോള്‍ വാങ്ങി. ഞാന്‍ എത്രയോ പ്രാവശ്യം പറഞ്ഞു മദ്യക്കുപ്പി ഈ വീട്ടില്‍ കയറ്റരുതെന്ന.്‌''

കോപംപൂണ്ട അവളുടെ കണ്ണുകള്‍ ജ്വലിച്ചു.

രക്ഷപെടാനായി പറഞ്ഞു:

``അത്‌ സീസ്സര്‍ തന്നതാ.''

മുഖം ചുളിഞ്ഞ്‌ നില്‌ക്കേ അവള്‍ പറഞ്ഞു.

``അത്‌ ശരി, അവിടെ ഇരുന്ന്‌ കുടിക്കാന്‍ ഷാപ്പുണ്ടല്ലോ. നിങ്ങള്‍ അവിടെയല്ലേ കൂടാറ്‌. ഞാന്‍ പറഞ്ഞാല്‍ എന്താ മനുഷ്യാ നിങ്ങള്‍ടെ തലേ കേറാത്തേ? എന്നിട്ടും പോയിരുന്ന്‌ പ്രാര്‍ത്ഥിക്കും പ്രസംഗിക്കും.''

അവള്‍ ആ കുപ്പി മുകളിലേക്കുയര്‍ത്തി താഴേക്ക്‌ എറിഞ്ഞു. അത്‌ തറയില്‍ പൊട്ടിച്ചിതറി നനഞ്ഞൊഴുകി. ഒരു വൃദ്ധനെപ്പോലെ അത്‌ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. ഇപ്പോള്‍ കുപ്പികള്‍ ഒളിച്ചുവയ്‌ക്കുന്നത്‌ കാറിന്റെ ഡിക്കിയിലും ടോയ്‌ലറ്റിലെ ഫ്‌ളഷ്‌ ടാങ്കിലുമൊക്കെയാണ്‌.

വൈന്‍കുപ്പികള്‍ കൈമാറിയിട്ട്‌ അവര്‍ പള്ളിക്കുള്ളില്‍ വന്നിരുന്നു. എല്ലാവരും കണ്ണുകളടച്ച്‌ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു. കരോള്‍ കണ്ണുതുറന്ന്‌ മറ്റുള്ളവരെ നോക്കുകയും പെട്ടെന്ന്‌ കണ്ണുകളടയ്‌ക്കുകയും ചെയ്‌തു.

സീസ്സറിന്റെ കണ്ണുകള്‍ തുറന്നുതന്നെയിരുന്നു. കത്തനാര്‍ പറഞ്ഞു.

''പാപികള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കയില്ല.''

അതുകേട്ട്‌ സീസ്സറിന്റെ ഉള്ളൊന്ന്‌ പൊള്ളി. ഇവര്‍ക്കൊക്കെ മനുഷ്യര്‍ കാട്ടുന്നത്‌ എന്തും തിന്മയായി ആരോപിക്കാം. എന്നുവച്ച്‌, ഒരു ജീവിതമേയുള്ളൂ, സര്‍വസംഗ പരിത്യാഗിയായി അതു ജീവിച്ചുതീര്‍ക്കാന്‍ പറ്റുമോ? യേശുവിന്റെ പത്ത്‌ കല്‌പനകള്‍ അനുസരിക്കുന്ന എത്രപേരുണ്ട്‌ ഈ കൂട്ടത്തില്‍? ശ്രീബുദ്ധന്‍ മൃഗബലി പാടില്ലെന്നും മത്സ്യവും മാംസവും ഉപേക്ഷിക്കണമെന്നും ഉപദേശിച്ചു. എന്നിട്ട്‌ എത്ര ബുദ്ധമതവിശ്വാസികള്‍ അത്‌ അംഗീകരിച്ചു. ഹിന്ദുക്കള്‍ അഹിംസയില്‍ ജീവിക്കണമെന്ന്‌ പഠിപ്പിച്ചു. എന്തുകൊണ്ടവര്‍ ഹിംസ ചെയ്യുന്നു. എന്തുകൊണ്ട്‌ തീവ്രവാദികള്‍ ഇസ്ലാംമതത്തില്‍ നിന്നും ഉടലെടുക്കുന്നു. ഗുരുദേവന്‍ മദ്യം ഉണ്ടാക്കരുതെന്നും ഉപയോഗിക്കരുതെന്നും പഠിപ്പിച്ചു. എന്തുകൊണ്ട്‌ ഈഴവന്‍ അതുണ്ടാക്കുന്നു. കത്തനാരുടെ വാക്കുകളെ തള്ളിക്കളയാനേ എനിക്കു കഴിയൂ. ഈ പള്ളി ഇന്നുവരെ ഒരു പ്രശ്‌നവുമില്ലാതെ മുന്നോട്ടുപോകുന്നു. ഇയാള്‍ വന്ന്‌ കാലുകുത്തിയിട്ട്‌ ഒരാഴ്‌ചയായില്ല. പ്രശ്‌നങ്ങള്‍ക്ക്‌ അടിത്തറയിട്ടു കഴിഞ്ഞു. നാവില്‍ നിന്ന്‌ വരുന്നത്‌ മുഴുവനായി വിഴുങ്ങാന്‍ കുറെ ആള്‍ക്കാരുണ്ടാകും. എന്നാല്‍ എനിക്കതു കേള്‍ക്കുമ്പോള്‍ ഓക്കാനമാണ്‌ വരുന്നത്‌. ഇയാളെ ഇങ്ങനെ കയറൂരി വിട്ടാല്‍ ആപത്താണ്‌. മുളയിലെ നുള്ളണം.

ഗായകസംഘത്തിന്റെ അവസാനത്തെ പാട്ടോടെ ആരാധന പൂര്‍ണ്ണമായി. സീസ്സറുടെ കുടില ചിന്തകള്‍ ധാര മുറിഞ്ഞു. ഓരോരുത്തരായി പുറത്തേക്കിറങ്ങി. കത്തനാരുമായി കുശലാന്വേഷണങ്ങള്‍ പങ്കു വച്ചു. വന്നവര്‍ ഒന്നിന്‌ പിറകെയൊന്നായി ഉച്ചയ്‌ക്കുള്ള ആഹാരം കഴിക്കാന്‍ ഭക്ഷണമുറിയിലേക്ക്‌ പോയി.

വരാന്തയില്‍ നിന്ന കത്തനാരുടെ അടുത്തേക്ക്‌ മധുരം തുളുമ്പുന്ന ഒരു കള്ളച്ചിരിയുമായി ഒരു യുവതി വന്നു. കാഴ്‌ചയില്‍ വേഷത്തിലും സുന്ദരി. പട്ടുസാരിയാണ്‌ ഉടുത്തിരിക്കുന്നത്‌. കഴുത്തില്‍ ഒരു പളുങ്കുമാല. അസാധാരണമായ ഒരു ഭംഗിയും പ്രൗഢിയും അവളുടെ കണ്ണുകള്‍ക്കുണ്ട്‌. വളരെ അടുത്തേക്കവള്‍ ചേര്‍ന്നുനിന്നു. ചുവന്ന ചുണ്ടുകള്‍. വടിവൊത്ത മാറിടം. അകലെ നിന്ന പുരുഷന്മാര്‍ക്ക്‌ അവളില്‍ നിന്ന്‌ കണ്ണെടുക്കാനായില്ല.

കത്തനാര്‍ ചോദിച്ചു,

``എന്താ പേര്‌?''

``ഹലന്‍ തോമസ്‌, സ്ഥലം തിരുവനന്തപുരം. എയര്‍പോര്‍ട്ടിലാണ്‌ ജോലി.''

ഒരു വശ്യതയാര്‍ന്ന ചിരിയോടെ പറഞ്ഞു. എന്നിട്ടവള്‍ യാത്ര പറഞ്ഞുപോയി. മറ്റ്‌ പലരും കത്തനാര്‍ക്ക്‌ ചുറ്റുംകൂടി സൗഹാര്‍ദ്ദം പങ്കുവച്ചു. ആ കൂട്ടത്തില്‍ ഒരു മദ്ധ്യവയസ്‌കന്‍ കത്തനാരുടെ മുഖത്തേക്ക്‌ നോക്കി. കത്തനാരും ആ തീക്ഷ്‌ണതയുള്ള കണ്ണുകളിലേക്ക്‌ നോക്കി കൈകൊടുത്തു. എന്നിട്ട്‌ പരിചയപ്പെടുത്തി.

``ഞാന്‍ ചാര്‍ളി കരിംതോട്ടം, ഇവിടുത്തെ സ്‌കൂളിലെ അദ്ധ്യാപകനാണ്‌.''

ചാര്‍ളിയുടെ കണ്ണുകളിലേക്ക്‌ നോക്കുമ്പോള്‍ എന്തോ പറയാനുള്ള ഒരു തിടുക്കം ആ കണ്ണുകള്‍ക്കുണ്ട്‌. പള്ളിക്കുള്ളില്‍ അധികാരം നിലനിര്‍ത്താനായി സീസ്സറും കൈസറും പല കാര്യങ്ങളും മറ്റുള്ളവരുടെ മുന്നില്‍ ചെയ്‌തു കാണിക്കുന്നുണ്ട്‌. അതിനുള്ളിലെ നിഗൂഢത മറ്റാര്‍ക്കും മനസ്സിലാകാതിരിക്കാന്‍ ഏത്‌ കാര്യത്തിലും മുന്നിലുണ്ട്‌. എല്ലാവരും അതുകൊണ്ട്‌ പറയും. സീസ്സറച്ചായനെപ്പോലെ ദൈവവേലയ്‌ക്കായി സമയം ചിലവിടാന്‍ എത്ര പേരുണ്ടിവിടെ? കൈസറച്ചായനാകട്ടെ മക്കളടക്കമല്ലേ പ്രാര്‍ത്ഥനയ്‌ക്കു വരുന്നത്‌. വേറെ എത്ര മാതാപിതാക്കളും മക്കളും അങ്ങനെ വരുന്നു. കാറില്ലാത്തവരെ കാറില്‍ കൊണ്ടുവിടുന്നില്ലേ? എല്ലാ ഞായറാഴ്‌ചയും പള്ളിയില്‍ വരുന്നില്ലേ? ഇതുപോലെ മറ്റ്‌ ആരെങ്കിലും ചെയ്യുന്നുണ്ടോ? പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കും പാട്ടിനും പ്രസംഗത്തിനും അപ്പനും മക്കളുമല്ലാതെ മറ്റ്‌ ആരെങ്കിലും മുന്നോട്ട്‌ വരുന്നുണ്ടോ?

ഒരിക്കല്‍ ചാര്‍ളി നേരിട്ടു ചോദിച്ചു.

``എല്ലാവര്‍ഷവും നിങ്ങള്‍ പള്ളിയുടെ സെക്രട്ടറിയും ട്രഷറാറും വൈസ്‌ പ്രസിഡന്റും ഒക്കെയാകുന്നതിന്റെ കാരണമെന്താണ്‌? ഒന്ന്‌ മാറിനിന്ന്‌ പ്രവര്‍ത്തിച്ചുകൂടെ? മക്കളും അതുതന്നെയല്ലേ ചെയ്യുന്നത്‌. ഇവിടെ മറ്റാര്‍ക്കും മക്കളില്ലേ? മറ്റാരും ഇതിന്‌ അര്‍ഹരല്ലേ? സീസ്സറും കൈസറും മാര്‍ട്ടിനും ആ ചോദ്യത്തിന്‌ ഒരേ സ്വരത്തില്‍ മറുപടി കൊടുത്തു.

``അത്‌ തെരഞ്ഞെടുക്കന്നവരോട്‌ ചോദിച്ചാല്‍ മതി.''

ചാര്‍ളിക്ക്‌ തോന്നി. വെറുതെയല്ല പൊതുജനം കഴുതയെന്ന്‌ പറയുന്നത്‌. സീസ്സര്‍ ഈര്‍ഷ്യയോടെ ചോദിച്ചു.

``ഇദ്ദേഹം എങ്ങനെ വൈസ്‌പ്രസിഡന്റായി. അതും അവരല്ലേ തെരഞ്ഞെടുത്തത്‌?''

ചാര്‍ളിക്ക്‌ അതിനെ നിക്ഷേധിക്കാനായില്ല.

``അതെനിക്കറിയാം. മറ്റുള്ളവരുടെ കണ്ണില്‍ കരടായി മാറാതിരിക്കാന്‍ നിങ്ങള്‍ കളിച്ച കളി. സെക്രട്ടറിയുടെയോ കണക്കപ്പിള്ളയുടെയോ പദവി നിങ്ങള്‍ ആര്‍ക്കും കൊടുക്കാതെ എത്രയോ വര്‍ഷങ്ങളായി കൊണ്ടുനടക്കുന്നു. ഇതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ലെന്നു കരുതരുത്‌.''

ആ ശബ്‌ദം ഒരു ശങ്കയായി ചോദ്യചിഹ്നമായി അവരില്‍ ആഴ്‌ന്നിറങ്ങി. ചാര്‍ളി നടന്നകന്നു. എന്നും അവന്മാരുടെ കണ്ണിലെ കരട്‌ ഞാനാണ്‌. വരുന്ന അച്ചന്മാരൊക്കെ അവന്മാര്‍ക്ക്‌ കൂട്ടുനില്‌ക്കും. മുന്‍പ്‌ മാസത്തില്‍ രണ്ടുപ്രാവശ്യം ബ്രിസ്റ്റോലില്‍ നിന്ന്‌ പട്ടക്കാര്‍ വന്നപ്പോള്‍ അത്‌ കാണുകയും ചെയ്‌തു. ശത്രു ചാര്‍ളി. എന്തുകൊണ്ട്‌ അവരുടെ കൂട്ടത്തില്‍കൂടി കളിച്ച്‌ രസിച്ച്‌ പൊയ്‌ക്കൂടാ. അതിന്‌ മനഃസാക്ഷി അനുവദിക്കണ്ടേ? യേശുക്രിസ്‌തുവിന്റെ പക്ഷക്കാരനായിപ്പോയില്ലേ? ഈ കത്തനാരും മറ്റുള്ളവരെപ്പോലെ ആകില്ലെന്ന്‌ എന്താണുറപ്പ്‌. ഇന്നത്തെ പ്രസംഗം കേട്ടപ്പോള്‍ അത്തരക്കാരനല്ലെന്ന്‌ തോന്നുന്നു. പാപികളുടെ സമൂഹം പള്ളിക്കുള്ളില്‍ വളര്‍ന്നു വരുമ്പോള്‍ അദ്ദേഹം ആഞ്ഞടിക്കയില്ലേ? എല്ലാവരെയും സുഖിപ്പിച്ചും രസിപ്പിച്ചും പ്രസംഗിക്കുന്നവരുടെ കൂട്ടത്തില്‍ ഇദ്ദേഹം വ്യത്യസ്‌തനാണോ? അങ്ങനെയെങ്കില്‍ അവര്‍ കാഴ്‌ചക്കാരായി കണ്ടു നില്‌ക്കുമോ? പത്രോസിനെപ്പോലെ വെട്ടിയരിയാന്‍ വാള്‍ ഉറയിലിട്ട്‌ കത്തനാര്‍ക്ക്‌ ഒപ്പം നടക്കില്ലെന്ന്‌ എന്താണുറപ്പ്‌? ആദ്യമായിട്ടാണ്‌ ക്ഷമയോടെ ഒരു പ്രസംഗം കേട്ടിരുന്നത്‌. നന്മയുടെ പാതയിലേക്കുള്ള പ്രസംഗം. ചിലരുടെ പ്രസംഗം കേട്ടാല്‍ തമാശയുടെ മാലപ്പടക്കം. കേട്ടിരുന്നവര്‍ ചിരിക്കും, പ്രസംഗം കൊള്ളാം. സിനിമ കൊട്ടകയായിരുന്നെങ്കില്‍ കയ്യടിക്കാമായിരുന്നു. യേശുവിന്റെ പേരില്‍ നടത്തുന്ന പ്രഹസനങ്ങള്‍.

``കത്തനാര്‍ വരിക, നമുക്ക്‌ വല്ലതും കഴിക്കാം.''

അവര്‍ അകത്തേക്കു കയറിയിരുന്നു. എല്ലാവരും തീന്‍മേശയുടെ മുന്നിലിരുന്ന്‌ ആഹാരം കഴിക്കുന്നു. അവരും ഒരു ഭാഗത്തിരുന്ന്‌ ആഹാരം കഴിച്ചു.

ചാര്‍ളിയുടെ മുഖത്തെ വെറുപ്പ്‌ മാറിയിരുന്നില്ല. ഇവിടുത്തെ ഉച്ചയ്‌ക്കുള്ള ഭക്ഷണത്തില്‍ അയാള്‍ പങ്കെടുക്കാറില്ല. കുര്‍ബാന കഴിഞ്ഞാലുടന്‍ സ്ഥലം കാലിയാക്കുകയാണ്‌ പതിവ്‌. ഈ കാലിത്തൊഴുത്തില്‍ ഒരു കാളയാകാന്‍ ആഗ്രഹിച്ചില്ല. ഒരു കൂട്ടര്‍ വന്നിരിക്കുന്നത്‌ തന്നെ ഭക്ഷണം കഴിക്കാനാണ്‌. ഒരു യഥാര്‍ത്ഥ പുരോഹിതന്റെ ശബ്‌ദം ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്‌. അതു തന്നെയാണ്‌ ഇന്നു ഭക്ഷണം കഴിക്കാന്‍ നില്‍ക്കാനുള്ള കാരണവും. മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. ദൈവത്തിന്റെ സന്നിധിയില്‍ നില്‌പാന്‍ ഞാന്‍ യോഗ്യനെന്ന്‌ ഇന്നാണ്‌ എനിക്ക്‌ തോന്നിയത്‌. ഇതിനുള്ളില്‍ നേരുള്ളവനും നേരില്ലാത്തവനും നില്‌ക്കയാണ്‌. എന്നെപ്പോലുള്ളവന്റെ ശബ്‌ദം ആരാണ്‌ കേള്‍ക്കാന്‍. പള്ളിക്കുള്ളില്‍ പട്ടക്കാരനും കൂട്ടരും പ്രഭുക്കന്മാരെപ്പോലെ വാഴുമ്പോള്‍ മറ്റുള്ളവരുടെ മുറിവുകള്‍ അവരറിയുന്നില്ല. അല്ലെങ്കില്‍ത്തന്നെ എന്റെ ചിന്തയും ശബ്‌ദവും ആ മഹാജ്ഞാനികളുടെ മുന്നില്‍ ഭോഷ്‌ക്കല്ലേ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്‌ തുല്യം തന്നെ. ചാര്‍ളിക്ക്‌ മനസ്സില്‍ പലവിധ ചിന്തകള്‍ വളര്‍ന്നു. അവിടെ ചൂടുള്ള കാറ്റ്‌ ആഞ്ഞുവീശി. കത്തനാരുടെ വാക്കുകള്‍ നിസ്സാരമായി തള്ളിക്കളയാന്‍ മനസ്സ്‌ അനുവദിക്കുന്നില്ല.

കത്തനാരുടെ മനസ്സിലേക്ക്‌ ഹെലന്‍ കടന്നുവന്നു. അവളുടെ ഭര്‍ത്താവ്‌, കുട്ടികള്‍ ചോദിക്കാന്‍ മറന്നുപോയി. ഉള്ളില്‍ തന്നോടുതന്നെ അമര്‍ഷം തോന്നി. എവിടെയോ ഒരു കുറ്റബോധം.

ഇതിനിടയില്‍ ഭക്ഷണം കഴിച്ചവരൊക്കെ കത്തനാരോട്‌ യാത്ര പറഞ്ഞു. ചിലര്‍ വീട്ടിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തു. കത്തനാര്‍ അത്‌ സ്വാഗതം ചെയ്‌തിട്ട്‌ പറഞ്ഞു.

``ഭവന സന്ദര്‍ശനം പതുക്കെയാകാം. മറ്റൊന്ന്‌, ആരുടെയും വീട്ടില്‍ നിന്ന്‌ ഞാന്‍ ഭക്ഷണം കഴിക്കാറില്ല. ഒരു ചായ മാത്രം.''

അവരൊക്കെ കത്തനാരെ അമ്പരപ്പോടെ നോക്കി. അവര്‍ വിരുന്നകാരെപ്പോലെ വിരുന്നുണ്ണാന്‍ നടക്കുന്ന പട്ടക്കാരെ ഓര്‍ത്തു. ചാര്‍ളിയുടെ കണ്ണുകള്‍ പെട്ടെന്ന്‌ കത്തനാരിലേക്ക്‌ തിരിഞ്ഞു. സന്തോഷം തോന്നി. അവിടേയ്‌ക്ക്‌ ഗ്ലോറിയായും മാരിയോനുമെത്തി. ഗ്ലോറിയായുടെ ദുഃഖമാര്‍ന്ന കണ്ണുകളിലേക്ക്‌ നോക്കി. ഇടത്തെ കൈകൊണ്ട്‌ മകളുടെ തലയില്‍ തലോടി. കത്തനാരെപ്പറ്റി ഗ്ലോറിയ നാട്ടില്‍വെച്ചേ കേട്ടിട്ടുണ്ട്‌. ചാര്‍ളി അവരെ കത്തനാര്‍ക്ക്‌ പരിചയപ്പെടുത്തി.

``ഇത്‌ എന്റെ ഭാര്യ ഗ്ലോറിയ. മകള്‍ മാരിയോന്‍. മൂത്തത്‌ മകനാണ്‌. നാട്ടില്‍ പത്തില്‍ പഠിക്കുന്നു. ഇവര്‍ നാട്ടില്‍ നിന്ന്‌ വന്നത്‌ ഈയാഴ്‌ചയാണ്‌. മകള്‍ക്ക്‌ സുഖമില്ലാത്തതിനാല്‍ എല്ലാവര്‍ഷവും രണ്ട്‌ പ്രാവശ്യം ചികിത്സയ്‌ക്കായി ഇവിടെ വരാറുണ്ട്‌.''

``എങ്കില്‍ അവരെ ഇവിടെത്തന്നെ നിര്‍ത്തിക്കൂടേ?''

``വീട്ടില്‍ മാതാപിതാക്കളെ നോക്കാന്‍ ഞങ്ങളല്ലാതെ മറ്റാരുമില്ല. അഗതിമന്ദിരത്തില്‍ വിടാന്‍ മനസ്സ്‌ അനുവദിക്കുന്നില്ല.''

``അത്‌ നന്നായി, മക്കളായാല്‍ അങ്ങനെ വേണം.''

``അങ്ങ്‌ മകള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം.''

``വിശ്വസിക്കുക, കര്‍ത്താവ്‌ സൗഖ്യം തരും. ഞാന്‍ പ്രാര്‍ത്ഥിക്കാം.''

അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. കത്തനാര്‍ ഭക്ഷണം കഴിച്ച്‌ പള്ളിക്കുള്ളിലേക്ക്‌ ചെന്നു. കൈസറും സീസ്സറും പണം എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു.

``സീസ്സര്‍ അടുത്താഴ്‌ച പള്ളി ആരാധന കഴിഞ്ഞ്‌ നമുക്ക്‌ പള്ളി കമ്മിറ്റിയൊന്ന്‌ കൂടണം. എല്ലാവരെയും അറിയിക്കുക.''

അവര്‍ ആകാംക്ഷയോടെ കത്തനാരെ നോക്കി. എന്തിനാ കമ്മിറ്റി കൂടുന്നെ?


(തുടരും.....)
കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍ (നോവല്‍-ഭാഗം 7: കാരൂര്‍ സോമന്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക