Image

`പാരകള്‍ പാനലുകളാകുമ്പോള്‍'

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 November, 2011
`പാരകള്‍ പാനലുകളാകുമ്പോള്‍'

വളുരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും വളരാതെ പിളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളാണ് അമേരിക്കയിലെപല മലയാളി സംഘടനകളുംഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.അഭിപ്രായവ്യത്യാസങ്ങളോ പടലപ്പിണക്കങ്ങളോ മൂലം സംഘടനകള്‍ പിളരുമ്പോള്‍ അതുമൂലം മറ്റുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കോ അതുവരെ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചവരുടെ മാനസിക സംഘര്‍ഷങ്ങളോ ഒന്നും പിളര്‍ത്തുന്നവര്‍അറിയുന്നില്ല. ഈ പിളര്‍ത്തല്‍ നാടകം അമേരിക്കയിലുടനീളം ഒരു സാംക്രമികരോഗം പോലെ പടര്‍ന്നു പിടിക്കുന്നതോടൊപ്പം,നാലുപേര്‍ക്ക്ഒരു സംഘടന എന്ന നിലയിലേക്ക് തരംതാഴ്ന്നുപോകുകയും ചെയ്യുന്നു.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ പാര പണിത് ഏതുവിധേനയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് തമ്മില്‍തല്ലിക്കുന്ന പ്രവണതയും ഏറിവരുന്നു.
സംഘടനകള്‍ പിളരുന്നത് ഒരു പരിധിവരെ നല്ലതു തന്നെ. കാരണം, മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെയ്ക്കുന്നതിന് മത്സരബുദ്ധി ആവശ്യമാണ്. ബുദ്ധിയില്ലെങ്കില്‍ പിന്നെ മത്സരിച്ചിട്ടെന്തുകാര്യം? എല്ലാ സംഘടനകളിലും ഭാരവാഹികളേക്കാള്‍ കൂടുതല്‍ പാരവാഹികളാകുന്നതാണ് ഏറെ അപകടകരം.അവരാണ് യഥാര്‍ത്ഥ പ്രശ്‌നക്കാര്‍. യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ലാത്ത ഇക്കൂട്ടര്‍ക്ക് ആത്മാര്‍ത്ഥതയുണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല, നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പ്രശ്‌നങ്ങളുണ്ടാക്കുക എന്നതായിരിക്കും മുഖ്യലക്ഷ്യവും. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍പോലും സംഘടനകള്‍ പിളര്‍ത്തുന്നവരുണ്ട്.
സാമാന്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകളും കാലക്രമേണ വിവാദക്കുരുക്കു കളില്‍പ്പെട്ട് ഭിന്നിക്കുന്ന കാഴ്ച ഇന്ന് അമേരിക്കയില്‍ നിത്യസംഭവമായിക്കൊണ്ടിരിക്കുകയാണ്. നാലു പാരകള്‍ ചേര്‍ന്ന് ഒരു പാനലുണ്ടാക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്യുമ്പോള്‍ അതുവരെ ആ സംഘടനയുടെ വളര്‍ച്ചക്ക് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവര്‍ പുറത്താകുന്നു. അസൂയയും കുശുമ്പും കുത്തിനിറച്ച് പുഴുക്കുത്തേറ്റ മനസ്സുമായി നടക്കുന്നപാരകളാകട്ടെ അവരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ നിര്‍ദ്ദാക്ഷിണ്യം തമസ്‌ക്കരിക്കുകയും ചെയ്യുന്നു.ഞാനല്ലാതെ മറ്റൊരു തമ്പുരാന്‍ നിനക്കുണ്ടാകരുതെന്ന കല്പനയുമായി ഇറങ്ങിത്തിരിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഏതുവിധേനയും സമൂഹമധ്യത്തില്‍ തേജോവധം ചെയ്യുകയും ചെയ്യുന്നു.
മറ്റൊരു കൂട്ടരാകട്ടേ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളില്‍ പ്രവര്‍ത്തിച്ച് പത്രങ്ങളില്‍ പടവും വാര്‍ത്തയും വന്ന് അല്പം പേരും പെരുമയും നേടിക്കഴിയുമ്പോള്‍ സാമുദായിക പരിവേഷമണിഞ്ഞ് ആധ്യാത്മികതയിലേക്ക് തിരിയുന്നു. മതസംഘടനകളില്‍ ചേരുകയൊ പുതിയതായി ഒന്ന് തട്ടിക്കൂട്ടുകയോ ചെയ്ത് തന്റെ പ്രവര്‍ത്തനങ്ങളുടെസിംഹഭാഗവും അതിനുവേണ്ടി ചിലവഴിക്കുന്നു. കേരളത്തില്‍നിന്നു വരുന്ന ആത്മീയഗുരുക്കളുടേയും സമുദായ നേതാക്കളുടേയും കൂടെ നടന്ന് വാര്‍ത്തകള്‍ സൃഷ്ടിച്ച് അവരും സായൂജ്യമടയുന്നു.അധികം താമസിയാതെ അവിടെയും പാരപണിത് അവര്‍ പുതിയ മേച്ചില്‍ സ്ഥലം തേടി പോകുകയും ചെയ്യുന്നു.
വെണ്‍കൊറ്റക്കുടകളായി പരിലസിക്കുന്ന സംഘടനകളില്‍നിന്ന് വേറിട്ട് ചിലര്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടന രൂപീകരിക്കുന്നു. അവിടെനിന്ന് പഞ്ചായത്ത്, ഗ്രാമം, പട്ടണം, വാര്‍ഡ് എന്നിത്യാദികളിലേക്ക് ചുരുങ്ങി ചുരുങ്ങി അവസാനം കുടുംബക്കൂട്ടായ്മയിലേക്ക് ഒതുങ്ങുന്നു. പിന്നെ പരസ്പരം പഴിചാരലിലും ആരോപണപ്രത്യാരോപണങ്ങളിലേക്കും പോര്‍വിളികളിലേക്കും ദ്വന്ദയുദ്ധങ്ങളിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. ചില തന്ത്രശാലികളാകട്ടേ തങ്ങള്‍ക്കും തങ്ങളുടെ ആജ്ഞാനുവര്‍ത്തികള്‍ക്കും സ്ഥിരമായി ഭരിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ ഭരണഘടനവരെ മാറ്റിയെഴുതുന്ന സംഭവങ്ങളുമുണ്ട്.ഈ പ്രാദേശിക സംഘടനകളാകട്ടേ കേരളത്തിന്റെ സമഗ്രവികസനത്തിനു പകരം അവരുടെ ദേശത്തിന്റെ വികസനത്തിനുമാത്രം മുന്‍തൂക്കം നല്‍കി പ്രവര്‍ത്തനങ്ങളാരംഭിക്കുന്നു. തദ്ദേശവാസികളുടെ ക്ഷേമവും വികസനവും മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദൂരഭാവിയില്‍ ഏറെ ദോഷം ചെയ്യും.

ബ്രിട്ടീഷുകാര്‍ക്കെതിരെ സുഭാഷ് ചന്ദ്രബോസിനോടൊപ്പം പ്രവര്‍ത്തിച്ച് ഹിറ്റ്‌ലറെ നേരിട്ടു കണ്ട് സംസാരിച്ച് ഉടമ്പടി ഉണ്ടാക്കിയ മലയാളിയായ ചെമ്പക രാമന്‍ പിള്ളയെപ്പോലും അംഗീകരിക്കാത്തവരാണ് മലയാളികള്‍. നമ്മുടെ നാട്ടില്‍ നിന്നുയരുന്നവരെ അഭിനന്ദിക്കാനും ആരാധിക്കാനും കഴിയാത്തമട്ടില്‍ അസൂയയില്‍ കഴുത്തറ്റംവരെ മുങ്ങിനില്ക്കുന്ന ഒരു വംശമാണ് മലയാളികള്‍. ആരാധിക്കാനും അംഗീകരിക്കാനും വയ്യെന്നേയുള്ളൂ. സ്വന്തം നാട്ടുകാരനെ ഇടിച്ചു താഴ്ത്താന്‍ അങ്ങേയറ്റം ഉത്സാഹമാണ് മലയാളിക്ക്. പ്രത്യേകിച്ച് പാരകളായി പ്രവര്‍ത്തിക്കുന്നവര്‍ക്ക്. സ്വന്തം ആളുകളെ ഇത്രകണ്ട് നിന്ദിക്കാനുള്ള ഈ ദുര്‍വാസന മലയാളികള്‍ക്കെങ്ങനെ കൈവന്നു? കേരളമുണ്ടാക്കിയെന്നു പറയുന്ന പരശുരാമന്‍തന്നെ ഒരു മാതൃഘാതകനാണ് എന്നതില്‍ നിന്നാണോ ഈ വൃത്തികെട്ട വാസനയുടെ തുടക്കം? സ്‌നേഹിക്കേണ്ടവര്‍ക്കെതിരെ മഴുവെടുക്കാന്‍ നമ്മള്‍ തയ്യാറാകുന്നത് അതുകൊണ്ടാണോ? അന്വേഷിക്കേണ്ട വിഷയമാണ്.
മലയാളിയുടെ ഈ വിചിത്ര സ്വഭാവത്തെ ഉദ്ധരിച്ച് പണ്ട്രാജീവ് ഗാന്ധി പറഞ്ഞകാര്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ കഥ പറയുന്നത്. എന്തോ ശാസ്ത്രഗവേഷണത്തിനുവേണ്ടി ഒരു അമേരിക്കന്‍ കമ്പനി ജീവനുള്ള ആയിരക്കണക്കിനു ഞണ്ടുകള്‍ക്ക് കേരളത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഓര്‍ഡര്‍ കൊടുത്തു. ഒരു കണ്ടെയ്‌നര്‍ നിറയെ ജീവനുള്ള ഞണ്ടുകളുമായി ഒരു കപ്പല്‍ കേരളത്തില്‍നിന്ന് യാത്രയായി. അമേരിക്കയിലെത്തിയപ്പോഴാണ് അത്ഭുതകരമായ ഒരു കാര്യം ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചത്.
ഞണ്ടുകളെ കയറ്റിയ കണ്ടെയ്‌നര്‍ അടച്ചിരുന്നില്ല. പക്ഷേ, ഒരു ഞണ്ടുപോലും അതില്‍നിന്ന് പുറത്തു ചാടിയിരുന്നുമില്ല. ഞണ്ടുകളെ സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴാണ് അവര്‍ക്ക് ഒരു രഹസ്യം പിടികിട്ടിയത്. ഏതെങ്കിലും ഒരു ഞണ്ട് അള്ളിപ്പിടിച്ച് കയറിയാല്‍ മറ്റേ ഞണ്ടുകളെല്ലാംകൂടി അതിന്റെ കാലില്‍ പിടിച്ച് വലിച്ചു താഴത്തിടും. കേരളത്തിന്റെ തീരത്തെ ഞണ്ടുകള്‍ക്കു മാത്രമാണത്രേ ഈ പ്രത്യേകത. ഏതാണ്ട്ഇതേ സ്വഭാവമാണ് ഒരു വിഭാഗം മലയാളികള്‍ക്കും കിട്ടിയിരിക്കുന്നത്.സ്വന്തം ആള്‍ക്കാരെ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറാവാത്ത, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ പാരപണിയുന്ന വിചിത്ര സ്വഭാവം മലയാളിക്കുണ്ടെന്നു സമ്മതിക്കാതെ വയ്യ.

`പാരകള്‍ പാനലുകളാകുമ്പോള്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക