Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 04 April, 2014
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും  (ജോസഫ് പടന്നമാക്കല്‍)
അസോസിയേഷന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇന്ന് സംഘടനയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും അറിയാമെന്നു തോന്നുന്നില്ല. തിരുമേനിമാരും മന്ത്രിമാരും രാഷ്ട്രീയ സാമൂദായിക സാമൂഹിക തലങ്ങളിലെ നേതാക്കന്‍മാരും ഇന്നതിലെ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് പത്രങ്ങളില്‍ വായിക്കാറുണ്ട്.എന്നാല്‍ ഈ സംഘടനയും അതിന്റെ പേരും സിംസന്റെ ഭാവനയില്‍നിന്നുണ്ടായതാണ്. ശൈശവത്തില്‍ ആ സംഘടനയെ പരിപോഷിപ്പിച്ചു വളര്‍ത്തുന്നതില്‍ സിംസനോടൊപ്പം അന്തരിച്ച റോസമ്മയ്ക്കും പങ്കുണ്ടായിരുന്നു.
അമേരിക്കന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയവരായവര്‍ ഓരോരുത്തരായി ജീവിതത്തില്‍നിന്നും പൊഴിഞ്ഞുപോവുന്ന വാര്‍ത്തകളറിമ്പോള്‍ മനസ്സെവിടെയോ ഭൂതകാലത്തിലേക്ക് കണ്ണോടിക്കാന്‍ തോന്നും. ഇന്നാരുമല്ലാത്ത ഞാന്‍ ഇതൊക്കെയെന്തിന് കുറിക്കുന്നുവെന്നും വായനക്കാര്‍ ചിന്തിച്ചേക്കാം. ഓര്‍മ്മകളിലെ ഓളങ്ങളില്‍ തെളിഞ്ഞുവരുന്ന ചില നല്ല വ്യക്തികളുടെ ചരിത്രം ഇന്ന് കുറിച്ചുവെച്ചില്ലെങ്കില്‍ വിസ്മൃതിയിലാകുന്ന ആദ്യതലമുറകള്‍ പിന്നീടത് കടംകഥകളായി മാറും. തലമുറകള്‍ കടന്നുപോവുമ്പോള്‍ ഈ മണ്ണില്‍ ആദ്യം വന്ന മക്കളെപ്പറ്റി ഒരിക്കലൊരിടത്ത് ഒരു മുത്തച്ചനുണ്ടായിരുന്നുവെന്ന് അമ്മമാര്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടിവരും. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഗ് ആപ്പിളിന്റെ നാട്ടില്‍ ഞാന്‍ വരുമ്പോള്‍ എന്നെയും എന്റെ കുടുംബത്തെയും സ്‌നേഹിക്കാന്‍ സ്‌നേഹമുള്ള കുടുംബങ്ങള്‍ ന്യൂറോഷല്‍ പരിസരങ്ങളില്‍ ഉണ്ടായിരുന്നു. പാര്‍ട്ടികളും വിവാഹ വാര്‍ഷികങ്ങളും ആഘോഷങ്ങളും ഞങ്ങള്‍ക്കന്ന് ഉത്സവംതന്നെയായിരുന്നു. മങ്ങാത്ത യുവത്വത്തില്‍ അന്ന് ചിരിയും കളിയുമായി നടന്നിരുന്നു. അന്നൊക്കെ കുടുംബ സൗഹാര്‍ദ്ദ മേളകളില്‍ ഭക്ഷണം ഉണ്ടാക്കലും സല്ക്കരിക്കലും നടത്തിയിരുന്നത് സിംസണ്‍ റോസമ്മ ദമ്പതികളായിരുന്നു. അത്തരം പരിപാടികളില്‍ സഹായിക്കാനായി മറ്റുചില കുടുംബങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.
അന്നുള്ള പ്രവാസികളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരികളും ചെറുപ്പക്കാരുമായിരുന്നു.
പുരുഷന്മാര്‍ പകലും സ്ത്രീകള്‍ ഭൂരിഭാഗവും രാത്രിയും ജോലി ചെയ്തിരുന്നു. ചില സ്ത്രീകള്‍ക്ക് സൂര്യോദയവും അസ്തമയവുമില്ലായിരുന്നു. സ്വന്തം കുടുംബത്തോടൊപ്പം നാട്ടിലുള്ള ബന്ധുജനങ്ങളെയും സഹായിക്കാന്‍ ബാദ്ധ്യസ്ഥരായിരുന്നതുകൊണ്ട് നിലനില്‍പ്പിനായി അന്നുള്ളവര്‍ക്കു ഓവര്‍ ടൈം ചെയ്യണമായിരുന്നു. സഹോദരി സഹോദരന്മാരായി മാതാപിതാക്കളടങ്ങിയ സ്വന്തം വീട്ടില്‍ ആറും ഏഴും പേരുണ്ടായിരുന്ന കാലവും. പെണ്മക്കളെ കെട്ടിക്കാന്‍ പ്രയാസപ്പെടുന്ന ദുഖിതരായ നാട്ടിലെ മാതാപിതാക്കളും. അവര്‍ക്കെല്ലാം താങ്ങും തണലുമായിരുന്നത് അന്നത്തെ ആദ്യകുടിയേറ്റക്കാരായിരുന്നു. ഓരോരുത്തരും ദുഖങ്ങളന്ന് സുഹൃത്തുക്കളായ കുടുംബങ്ങളുമൊത്ത് ഈകര്‍മ്മ ഭൂമിയില്‍ പങ്കിട്ടിരുന്നു. ഇന്നും ആ പഴംങ്കാലത്തിലെ സ്‌നേഹബന്ധങ്ങളിലുള്ള ചങ്ങാതികളെ കാണുമ്പോള്‍ സ്വന്തം കുടുംബത്തിലെ ഉറ്റവരെന്ന ആത്മബോധമാണുണ്ടാകുന്നത്. മനസിലെവിടെയോ അന്നുള്ളവരോട് പ്രത്യേകമായൊരു ബന്ധവും ഇന്നുമൊളിഞ്ഞിരിപ്പുണ്ട്.
സിംസണ്‍-റോസമ്മ കുടുംബത്തെ ആദ്യമായി ഞാന്‍ പരിചയപ്പെടുന്നത് 1974ഡിസംബര്‍ രണ്ടാം തിയതിയാണ്. വ്യക്തമായ ഒരു തിയതി ഒര്‍ത്തിരിക്കുന്നത് അമേരിക്കയില്‍ ഞാനെത്തിയത് അതിന്റെ തലേദിവസം ഡിസംബര്‍മാസം ഒന്നാം തിയതിയായിരുന്നതു കൊണ്ടാണ്. അന്ന് സിംസന്റെയും എന്റെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത് ന്യൂറോഷല്‍ ഹോസ്പിറ്റല്‍ വക തൊട്ടടുത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലായിരുന്നു . മധുവിധു കാലമായിരുന്നതുകൊണ്ട് ഞാനും അന്ന് ജോലിയ്ക്ക് പോകേണ്ടിയിരുന്ന ഭാര്യയുമൊത്ത് ഹോസ്പിറ്റല്‍ വാതില്‍ക്കല്‍വരെ നടന്ന് തിരിച്ച് മടങ്ങുന്ന സമയത്താണ് സിംസനെ ആദ്യമായി വഴിയില്‍വെച്ച് പരിചയപ്പെട്ടത്. അന്നുതന്നെ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചു. സിംസനൊപ്പം വീട്ടില്‍ ചെന്നപ്പോള്‍ ചിരിച്ചുകൊണ്ട് ചായയുമായി വന്ന അദ്ദേഹത്തിന്റെ ഭാര്യ റോസമ്മയെ ഇന്നലെ പോലെയോര്‍ക്കുന്നു. ഈ നാട്ടില്‍ വന്ന് മറ്റൊരു വീട്ടില്‍നിന്നും ആദ്യമായി ചായ കുടിച്ചതും അന്നായിരുന്നു. പടിഞ്ഞാറുള്ള നസ്രാണി കുടുംബത്തിലാണ് റോസമ്മ വളര്‍ന്നതെന്നറിഞ്ഞപ്പോള്‍ സംസാരിക്കാന്‍ ഏറെ വിഷയങ്ങളുമുണ്ടായിരുന്നു. കാരണം എന്റെ അമ്മവീടും പടിഞ്ഞാറന്‍ കുട്ടനാട്ടിലായിരുന്നു. അങ്ങനെ ആദ്യ ദിവസംതന്നെ സിംസന്റെ കുടുംബമായി ഒരു സൗഹാര്‍ദ്ദ ബന്ധം സ്ഥാപിച്ചു.
ഭാരതത്തിലെ അനേക പൌരാണിക കലകളും ചിത്രങ്ങളും ഹൈന്ദവ ബുദ്ധ വിഗ്രഹങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ വീടുമുഴുവന്‍ അലങ്കരിച്ചിരുന്നു. കാണാന്‍ വളരെ സൌന്ദര്യമുള്ള ആ കലാരൂപങ്ങള്‍ ഇന്നും എന്റെ മനസിലുണ്ട്. നമ്മുടെ പുണ്യഭൂമിയുടെ സംസ്‌ക്കാര ചരിത്രവും ആ ദിവസം ഓര്‍ത്തുപോയി. ഇത്തരം ശേഖരണം അദ്ദേഹത്തിന്റെ നന്നേ ചെറുപ്പം മുതലുള്ള ഹോബിയായിരുന്നെന്നും പറഞ്ഞതോര്‍ക്കുന്നു. ബുദ്ധവിഗ്രഹങ്ങളും കൃഷ്ണവിഗ്രഹങ്ങളും പ്രാചീന കലകളും പടങ്ങളുമൊക്കെ കാണാന്‍ എനിക്കുമിഷ്ടമായിരുന്നു. പിന്നീടദ്ദേഹം ആ കലാരൂപങ്ങള്‍ വീട്ടില്‍നിന്നും റെസ്‌റ്റോറന്റ് തുടങ്ങിയപ്പോള്‍ അവിടെയ്ക്ക് മാറ്റി.
ആദ്യത്തെ ഈ കൂടി കാഴ്ചയില്‍ മലയാളികള്‍ക്കായി ഒരു സംഘടന രൂപീകരിക്കണമെന്നതും സിംസണ്‍ സംസാരത്തില്‍ പറഞ്ഞു. ഒരു സംഘടനയുണ്ടാക്കാന്‍ മൂന്നോ നാലോ മലയാളികള്‍ മതിയോയെന്ന് ചോദിച്ചയുടന്‍ സി.എം.സി. അപ്പച്ചന്‍ സിംസന്റെ ഭവനത്തില്‍ കയറി വന്നു. തലേയാഴ്ചയില്‍ വിജയപുരം ബിഷപ്പ് ന്യൂറോഷലില്‍ വന്ന കഥയും സിംസന്റെയും റോസമ്മയുടെയും നേതൃത്വത്തില്‍ ബിഷപ്പിന് സ്വീകരണം കൊടുക്കാന്‍ നൂറില്‍പ്പരം പേര്‍ക്ക് ഭഷണമുണ്ടാക്കിയതും അദ്ദേഹം വിവരിച്ചു.
അന്നത്തെ പുതുമക്കാരില്‍ കാറോടിക്കാന്‍ അറിയാവുന്നത് ബിഷപ്പു വന്നസമയം അപ്പച്ചന്‍ മാത്രമായിരുന്നു. ന്യൂറോഷലില്‍ മലയാളികളിലാദ്യമായി കാര്‍ മേടിച്ചതും അദ്ദേഹം തന്നെ. എന്നെ െ്രെഡവിംഗ് പഠിപ്പിച്ചതില്‍ പിന്നീടദ്ദേഹം എന്റെ ഗുരുവുംകൂടിയായി. എന്നെമാത്രമല്ല, അന്നത്തെ ഗുരുകുലത്തിലെ ആശാനായിരുന്ന അപ്പച്ചന്‍ ദക്ഷിണപോലും മേടിക്കാതെ മറ്റനേകംപേരെ െ്രെഡവിംഗ് പഠിപ്പിച്ചിട്ടുമുണ്ട്.
വിജയപുരം ബിഷപ്പിനെ കെന്നഡി എയര്‍പോര്‍ട്ടില്‍ സിംസണും, റോസമ്മയും അപ്പച്ചനും കൂടി സ്വീകരിക്കാന്‍പോയ കഥ പറഞ്ഞതും ഇന്നും മനസിലുണ്ട്. എയര്‍ പോര്‍ട്ടില്‍നിന്ന് പോരുന്നവഴി 'തന്റെ കാറില്‍ സുരക്ഷിതമായി ഇരിക്കാവോയെന്ന്' ബിഷപ്പിന്റെ ചോദ്യവും 'തിരുമേനി, അപകടമുണ്ടായാല്‍ എന്റെ ജീവനെ രക്ഷിക്കാന്‍ ആദ്യം ഞാന്‍ ശ്രമിക്കും, കൂടെ അങ്ങയുടെ ജീവന്‍ രക്ഷപ്പെട്ടാല്‍ ഭാഗ്യം' എന്ന അപ്പച്ചന്റെ മറുപടിയും ഇന്നും മനസിന് രസമായി തോന്നുന്നു.

സിംസനുമായ ആദ്യകൂടികാഴ്ചയില്‍തന്നെ അവരുടെ കുടുംബമായി ഒരു ആത്മ ബന്ധവും സ്ഥാപിച്ചു.
സ്ത്രീകള്‍ ജോലിക്കു പോകുന്ന സമയം ഭര്‍ത്താക്കന്മാര്‍ കൂടുന്ന അസംബ്ലി യോഗം അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു. ചിരിച്ചുകൊണ്ട് ജോലികഴിഞ്ഞു വരുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരെ സ്വീകരിക്കാന്‍ വരുന്നതും സിംസ!ന്റെ വീട്ടിലായിരുന്നു. പലരുടെയും മധുവിധു കാലവും. അക്കാലങ്ങളില്‍ മാസത്തില്‍ കുടുംബങ്ങള്‍ തമ്മില്‍ കുശലം പറയാന്‍ ഒരു ഒത്തുചേരല്‍ പാര്‍ട്ടികള്‍ ആ കെട്ടിടത്തിനുള്ളിലെ ഒരു ഹാളില്‍ നടത്താറുണ്ടായിരുന്നു. നൂറുപേര്‍ക്കിരിക്കാവുന്ന ഒരു സമ്മേളന ഹാളായിരുന്നുവത്. ഓരോ കുടുംബങ്ങളും സ്വയം പാകം ചെയ്തു ഭക്ഷണം കൊണ്ടുവരുമെങ്കിലും അതിനെല്ലാം നേതൃത്വം കൊടുത്തിരുന്നത് റോസമ്മയായിരുന്നു. ഈ കുടുംബ കൂട്ടായ്മയില്‍ സംബന്ധിക്കുന്ന എല്ലാവരുമായി ഇടപെടുന്ന റോസമ്മയുടെ പെരുമാറ്റ രീതികളെയും ഒര്‍മ്മിക്കുന്നുണ്ട്. കുട്ടനാടന്‍ നസ്രാണി സ്ത്രീകള്‍ക്കുള്ള എല്ലാ ഐശ്വര്യവും വിനയവും നല്ല പെരുമാറ്റവും അവരുടെ സവിശേഷതകളായിരുന്നു. പിന്നീടത് അവരുടെ ഹോട്ടല്‍ വ്യവസായത്തിലും പ്രതിഫലിച്ചു.

പുതിയതായി വരുന്ന കുടിയേറ്റക്കാരുടെയെണ്ണം വര്‍ദ്ധിക്കുന്നകാരണം മാസത്തിലൊരിക്കല്‍ നടത്തിയിരുന്ന കുടുംബസമ്മേളനങ്ങളും വലുതായിക്കൊണ്ടിരുന്നു. കുടുംബങ്ങളുടെ എണ്ണവും കൂടി വന്നിരുന്നു. സിംസണ്‍ ഒരു കൊച്ചുകാറ് മേടിച്ചുകഴിഞ്ഞ് ടൌണില്‍നിന്ന് പഴയ ക്ലാസ്സിക്കല്‍ മലയാളം സിനിമാകളുടെ ഫിലിമുകളും കൊണ്ടുവരാന്‍ തുടങ്ങി. അന്ന് സിനിമാക്കൊട്ടക ഇവരുടെ മുറിയിലോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും അപ്പാര്‍ട്ട്‌മെന്റിലൊ സ്ഥിരം സമ്മേളിക്കുന്ന പാര്‍ട്ടി ഹാളിലോ ആയിരിക്കും. വീടും നാടും വിട്ട് ഈ നാട്ടില്‍ വന്ന് ജീവിക്കുന്നവര്‍ക്ക് മലയാളം ഫിലിം കാണുമ്പോള്‍ പ്രത്യേകമായ സന്തോഷമുണ്ടാകുമായിരുന്നു. പിന്നീട് അസോസിയേഷനായി കഴിഞ്ഞപ്പോള്‍ അത്തരം സിനിമാകള്‍ ക്ലബുകളിലും പള്ളികളിലുമായി മാറ്റി. സിനിമാ കാണാന്‍ സ്ത്രീകള്‍ നിലത്ത് ബഡ് ഷീറ്റിലിരിക്കും. ഒന്നിച്ചിരുന്ന് സിനിമാ കാണലും വില്ലന്‍ വരുമ്പോള്‍ സ്ത്രീകള്‍ ബഹളം വെക്കുന്നതും പുരുഷന്മാര്‍ നിലക്കടലയെന്ന് വിളിച്ചു പറയുന്നതുമായ ദിനങ്ങള്‍ അന്ന് നാടിന്റെ പ്രതീതിയുണ്ടാക്കുമായിരുന്നു.

ആദ്യകുടിയേറ്റക്കാരുടെ കുടുംബസൌഹാര്‍ദ്ദ മേളകളില്‍ ഒരു അസോസിയേഷനില്ലാതെ ഇങ്ങനെയൊരു സംരംഭം മുമ്പോട്ടു കൊണ്ടുപോകണമെന്നുള്ളതായിരുന്നു പലരുമന്ന് ചിന്തിച്ചിരുന്നത്. മാസത്തില്‍ ഒരു സമ്മേളനം കൂടി പരസ്പരം കണ്ടറിഞ്ഞുപോകണമെന്ന ഉദ്ദേശ്യമായിരുന്നു അന്നത്തെ കൂടികാഴ്ചകളിലുണ്ടായിരുന്നത്. ഭക്ഷണവും സ്ത്രീ ജനങ്ങള്‍ പാകം ചെയ്തുകൊണ്ടുവരും. പിന്നീട് അസോസിയേഷനെപ്പറ്റിയും ചര്‍ച്ചകള്‍ വരാന്‍ തുടങ്ങി. അത്തരം ഒരു അഭിലാഷം കൂടുതലായുമുണ്ടായിരുന്നത് സിംസണ്‍ റോസമ്മ ദമ്പതികള്‍ക്കായിരുന്നു . പിന്നീട് ഒരു അസോസിയേഷന്‍ സ്ഥാപിക്കാനായി ഞാന്‍ മുന്‍ഗണനയെടുക്കണമെന്നു പറഞ്ഞ് സിംസണ്‍ എന്നെയെന്നും ടെലിഫോണ്‍ വിളിക്കുമായിരുന്നു. അസോസിയേഷന്‍ വരുംമുമ്പേ അദ്ദേഹം 'വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനെ'ന്ന പേരും നല്കി. അറിയാവുന്നവരെയെല്ലാം വിളിച്ച് സംഘടനാ രൂപികരണത്തിനായി ഒരു യോഗവും വിളിച്ചുകൂട്ടി. ഞാനന്ന് ബ്രൂക്കിലിനില്‍ എന്റെ സുഹൃത്തായ അന്തരിച്ച വിജയന്റെ വീട്ടിലായിരുന്നു. പില്‍ക്കാലത്ത് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നത് വിജയനായിരുന്നു. സ്ഥലത്തില്ലാത്ത എന്നെ അന്നുകൂടിയ യോഗം സെക്രട്ടറിയായി തീരുമാനിച്ചു. പ്രസിഡന്റ് ശ്രീ എം.സി. ചാക്കോയും ട്രഷറര്‍ ശ്രീ കെ.ജി. ജനാര്‍ദ്ദനനുമായിരുന്നു. ട്രഷററായി ചുമതലയെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാമ്പത്തികകാര്യങ്ങളുടെ ചുമതലകള്‍ വഹിക്കാന്‍ ഞാനില്ലാന്നും അറിയിച്ചു. അസോസിയേഷന്റെ അന്നത്തെ ആസ്തി പൂജ്യവും. എനിയ്ക്കുതന്ന സ്ഥാനം പല തവണകള്‍ നിരസിച്ചിട്ടും സെക്രട്ടറിയുടെ ചുമതല ഞാന്‍ വഹിച്ചേ തീരൂവെന്ന് സിംസണ്‍ നിര്‍ബന്ധവും തുടങ്ങി. അങ്ങനെയാണ് ഞാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളിയസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയായത്. പിന്നീട് അന്നുകൂടിയ പൊതുയോഗം ഔദ്യോഗികമായി എന്നെ അസോസീയേഷന്റെ സെക്രട്ടറിയായി അംഗീകരിച്ചു. അന്നുവരെ ഒന്നുമല്ലാതായിരുന്ന എന്റെ പേര് സമൂഹത്തില്‍ സെക്രട്ടറിജോസെന്നുമായി. സിംസ!നും റോസമ്മയും എന്നെ കാണുമ്പോള്‍ ആ പേരായിരുന്നു വിളിച്ചിരുന്നത്. അസോസീയേഷന്‍ അക്കാലങ്ങളില്‍ മുടങ്ങാതെ നടത്തിയിരുന്ന ആഘോഷങ്ങള്‍ ഈസ്റ്ററും വിഷുവും ക്രിസ്തുമസുമായിരുന്നു. സംഘടനയുടെ അടയാളമായ പീലി വിടര്‍ത്തിയ മയില്‍ വിഭാവന ചെയ്തത് ജോബ് ആറാഞ്ചേരിയും. പില്ക്കാലത്ത് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന ജോണ്‍ ജോര്‍ജ് പീലിവിടര്‍ത്തി നില്ക്കുന്ന മയില്‍ അടയാളമായിക്കൊണ്ട് ലെറ്റര്‍പാഡും അസ്സൊസീയേഷനുവേണ്ടി സീലുമുണ്ടാക്കിവന്നതും ഒര്‍മ്മയിലുണ്ട്. ഇതാണ് സിംസണ്‍ റോസമ്മ കുടുംബത്തില്‍നിന്ന് പൊട്ടിമുളച്ച 'വെസ്റ്റ് ചെസ്റ്റര്‍ മലയാളീ അസോസിയേഷന്റെ' പ്രഭവ കഥ. ഇന്നിത് അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മാറിക്കഴിഞ്ഞു. ഞാനും സിംസ!നും അതിലെ അജ്ഞാത കഥാപാത്രങ്ങളും. ആദ്യകാല പ്രവര്‍ത്തകരായ വിജയന്‍, സീ.റ്റി. തോമസ്, സെബാസ്റ്റ്യന്‍ ആഴാത്ത്, ചെറിയാന്‍ മത്തായി, ജോസ് വടക്കേല്‍ എന്നിവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.
ഔദ്യോഗിക ഭാരവാഹിത്വം സിംസണ്‍ വഹിച്ചില്ലെങ്കിലും ഞാനും സിംസനും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അതീവ താല്പര്യത്തോടെ മുമ്പില്‍ത്തന്നെ പ്രവര്‍ത്തിച്ചിരുന്നു. ഞങ്ങള്‍ ഒരു ടീമായി ഫീല്‍ഡ് വര്‍ക്കിന് ഒപ്പം വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചിരുന്നു. സംഘടനാ ഫീസുള്ളതുകൊണ്ട് പലര്‍ക്കും അംഗമാകാന്‍ മടിയുമായിരുന്നു. സംഘടനയുടെ ഭരണഘടന എഴുതുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പുതിയ ഒരു രാജ്യത്തിന്റെ നിയമങ്ങളോ അതറിയാനുള്ള ഉറവിടങ്ങളോ അറിയത്തില്ലായിരുന്നു. തികച്ചും അപരിചിതമായ ഒരു രാജ്യത്തില്‍ ഉപദേശങ്ങള്‍ തരുവാനും ആരുമുണ്ടായിരുന്നില്ല. എങ്കിലും ലൈബ്രറിയില്‍ പോയി ചില പുസ്തകങ്ങളുടെ സഹായത്തോടെ പന്ത്രണ്ടു പേജ് റ്റൈപ്പ് ചെയ്ത് അസ്സൊസീഷന്റെ ആദ്യഭരണഘടനയുണ്ടാക്കിയത് ഞാനാണ്. പിന്നീട് ഞാനും സിംസണുംകൂടി ഒരു വക്കീലിനെ കണ്ട് സംഘടന രജിസ്റ്റര്‍ ചെയ്തു. 150 ഡോളര്‍ വക്കീല്‍ ഫീസും കൊടുത്തു. അന്നത് വലിയ ഒരു തുകയായിരുന്നു. ഇതാണ് 'വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ' ശൈശവകഥ. അസോസിയേഷന്റെ ബാല്യവുമായി ചിലര്‍ക്കെന്നെയറിയാമെങ്കിലും പ്രഭവകേന്ദ്രം സിംസനാണെന്ന് അധികം പേര്‍ക്കറിയത്തില്ല.
അന്ന് സംഘടനയ്ക്കുള്ളില്‍ മതമോ രാഷ്ട്രീയചേരി തിരിവുകളോ നേതൃവടംവലിയോ സാമ്പത്തികവിവാദങ്ങളോ സ്വാര്‍ഥതയോ ഉണ്ടായിരുന്നില്ല. അംഗങ്ങളെ ചേര്‍ക്കാന്‍ ഞങ്ങളൊരുമിച്ച് ജോലികഴിഞ്ഞാലുടന്‍ യാത്ര തുടങ്ങും. വൈറ്റ് പ്ലൈന്‍സ്, യോങ്കെഴ്‌സ്, പോര്‍ട്ട്‌ചെസ്റ്റര്‍ എന്നിവിടങ്ങളിലുള്ള വീടുകളില്‍ സന്ദര്‍ശിച്ച് അസോസിയേഷനില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നു. സംഘടനയുടെ ആറു ഡോളര്‍ അംഗത്വഫീസെന്നു കേള്‍ക്കുമ്പോള്‍ പലരും പിന്‍വാങ്ങുകയും ഞങ്ങളെ പരിഹസിക്കുകയും ചെയ്തതോര്‍ക്കുന്നു. പിന്നീട് സംഘടന വലുതായപ്പോള്‍ അവരെല്ലാം തലപ്പത്തിരിക്കുന്നതും കണ്ടിട്ടുണ്ട്. അതിനുള്ളില്‍ വികാരപരമായ പല സംഭവങ്ങളുമുണ്ടായി. ഞങ്ങളുടെയെല്ലാം സഹോദരനെപ്പോലെ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച വിജയന്റെ മരണം വെസ്റ്റ്‌ചെസ്റ്റര്‍ മലയാളികള്‍ക്ക് അന്നൊരാഘാതമായിരുന്നു. അതുപോലെ നെപ്ട്യൂണ്‍ എന്ന ഒരു കമ്പനിയിലുണ്ടായ വെടിവെപ്പില്‍ ഒരു പോലീസുകാരനുള്‍പ്പടെ അഞ്ചുപേര് കൊല ചെയ്യപ്പെട്ടു. അതില്‍ സംഘടനയിലെ ഒരംഗം മലയാളിയായ പരിയാരം വര്‍ഗീസുമുണ്ടായിരുന്നു. അസോസിയേഷനന്ന് പതിനായിരത്തിലധികം ഡോളര്‍വീതം ദുഖിതരായ ഓരോ കുടുംബത്തിനും പിരിച്ചു കൊടുത്തു. കുടുംബങ്ങളോടുള്ള ബന്ധങ്ങളും അത്രയ്ക്കന്ന് വൈകാരികമായിരുന്നു. മലയാളീ മനസുകളുടെ നിര്‍ണ്ണായകമായ മുറിവേറ്റ ദിനങ്ങളില്‍ സഹായങ്ങളുമായി സിംസണ്‍ കുടുംബം മുമ്പില്‍ത്തന്നെയുണ്ടായിരുന്നു.
ലക്ഷ്മിയെന്ന സിനിമാതാരം വന്നപ്പോള്‍ സ്വീകരിക്കാന്‍ മുമ്പിലുണ്ടായിരുന്നത് അന്തരിച്ച റോസമ്മയായിരുന്നു. അതുപോലെ ഓരോ പരിപാടികള്‍ വരുമ്പോഴും വിശിഷ്ട്ടാതിഥികള്‍ക്ക് പൂക്കള്‍ കൊടുക്കുന്നതും അവരായിരുന്നു. അത്തരം അവസരങ്ങള്‍ റോസമ്മയ്ക്ക് കൊടുത്തിരുന്നത് സദാ പ്രഫുല്ലമായ പുഞ്ചിരിയോടെ വിരുന്നുകാരെ സ്വീകരിക്കാനുള്ള കഴിവുകൊണ്ടായിരുന്നു. പിന്നീട് സംഘടനയുടെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. പ്രമുഖരായ പലരും സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചെന്നുമറിയാം. അവര്‍ക്കൊന്നും റോസമ്മയുടെയും സിംസന്റെയും സംഘടനയ്ക്കുവേണ്ടിയുള്ള ആദ്യകാല സാമൂഹിക സേവനങ്ങളെ തള്ളിക്കളയുവാന്‍ കഴിയില്ല. അതിനുശേഷം സിംസണ്‍ കുടുംബം ഹോട്ടല്‍ വ്യവസായത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചു. ഒരു പ്രസ്ഥാനം വിജയിക്കണമെങ്കില്‍ ഒപ്പം ഭാര്യയും ഉണ്ടായിരിക്കണമെന്ന് ആരോ തത്ത്വചിന്തകന്‍ പറഞ്ഞിട്ടുണ്ട്. സിംസന്റെ വിജയവും എന്നും വലത്തുതോളില്‍ ചാരിനിന്ന റോസമ്മയായിരുന്നു. 'നാദം' എന്ന പത്രം രണ്ടുകൊല്ലം വിജയകരമായി നടത്തിയിരുന്നതും സിംസണ്‍ കുടുംബമായിരുന്നു. അമേരിക്കയിലെ ആദ്യകാല കുടിയേറ്റ തലമുറകളുടെ ചരിത്രമായി റോസമ്മ ഇന്ന് നിത്യനിദ്രയില്‍ ലയിക്കുന്നു.
ആര്‍ക്കും വിധിയെ തടയാന്‍ സാധിക്കില്ല. ജനിച്ചാല്‍ മരണം ഓരോരുത്തര്‍ക്കും തീര്‍ച്ചയാണ്. മരിച്ചുവെന്നറിഞ്ഞാല്‍ മരിച്ചവര്‍ ദൈവത്തിന്റെ കരങ്ങളിലെന്നോര്‍ത്ത് ഭൂമിയിലുള്ളവര്‍ ആശ്വസിക്കും. സ്‌നേഹിക്കുന്നവര്‍ നഷ്ടപ്പെടുമ്പോള്‍ നമ്മെ കാത്തുകൊള്ളാന്‍ സ്വര്‍ഗത്തിലൊരു മാലാഖയെ ലഭിക്കുകയാണെന്നും ചിന്തിക്കുന്നു. തീര്‍ച്ചയായും അവരുടെ അഭാവവും നാം അറിയും. അവര്‍ പോയേ തീരൂ. അത് പ്രകൃതി നിയമമാണ്. സത്യത്തില്‍ ലോകത്തില്‍നിന്ന് ഗുണികളാരും പോവുന്നില്ല. സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ പോയവരെന്നും കാണും. പ്രാര്‍ഥനകളും അവരുടെ ജീവിതത്തിലെ സുന്ദരമായ ഓര്‍മ്മകളും നാം ഹൃദയത്തില്‍ സൂക്ഷിച്ചു വെക്കും. ദുഖിതരായിരിക്കുന്ന സമയത്ത് നമുക്കത് ആശ്വാസവും നല്കും. സ്‌നേഹിക്കുന്നവരോട് നമുക്കു ചിലപ്പോള്‍ യാത്ര പറയേണ്ടി വരും.' ഗുഡ് ബൈ ഗുഡ് ബൈ' ഞാന്‍ ആ വാക്കിനെ വെറുക്കുന്നു. എല്ലാവിധ ശാന്തിയും അനുഗ്രഹങ്ങളും സിംസ!ന്റെ ഭവനത്തിലുണ്ടാകട്ടെയെന്നും അഭിലക്ഷിക്കുന്നു. പരേതയുടെ ആത്മാവിനു നിത്യശാന്തിയും.

http://padannamakkel.blogspot.com/2014/04/blog-post.html
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും സിംസണ്‍-റോസമ്മ കളത്ര കുടുംബവും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2014-04-04 08:03:02
സിംസണ്‍ റോസമ്മ ഒരു ഓർമ്മ എന്നായിരുന്നു ഇതിന്റെ തലക്കെട്ട്‌ എങ്കിൽ മുഴുവൻ വായിക്കുമായിരുന്നു. പക്ഷെ അതിനോട് മലയാളി അസോസിയേഷൻ ചേർത്തപ്പോൾ ആദ്യം ശര്ദ്ധിച്ചു. കാരണം പന്നി പ്രസവിക്കുന്നത്പോലെയാണ് ഇവിടെ അസോസിയേഷൻ ഉണ്ടാകുന്നത്. അതുകൊണ്ട് മാതൃത്വവും പിതൃത്വവും അന്വേഷിക്കാറില്ല. കൂടെ ചേറ്റിൽ കുത്തി മറിയുന്ന പന്നിക്കുട്ടികളുടെ മണവുംകൂടിയായപ്പോൾ ശര്ദ്ധിച്ചുപോയി. ഇത് ഈ മലയാളിഇടില്ല എന്നറിയാം. എങ്കിലും എഴുതി കഴിഞ്ഞപ്പോൾ ഒരു ആശ്വാസം.
A.C.George, Houston 2014-04-04 12:49:37

First of all our heartfelt Condolences and Prayers to Simson Kalathra & Rosamma family. This family is always very close to our community.  I lived long period of time in White Plains at Westchester County, New York.  The article above written by my friend Joseph Padannamakkal is filled with facts and fitting to bring up the fond memories and the contributions of late Rosama and her entire Simson Kalathra family there  at White Plains, Westchester New York.  I am one of the past president, board of trustee chairman of Westchester Malayalee Association.  I also used to write in the weekly paper “Nadam” owned by Simson and Rosamma Kalathra. During those times their sincerity, patronage and guidance were great to me. Now I Iive in Houston, Texas.

Late Rosamma, who was loved by all who knew her, will be sorely missed.

 

thomas koovalloor 2014-04-04 21:56:42
Condolences to the bereaved family and prayers to the departed soul. Thanks for Joseph Padannamackal's flashback about Simson family so that people like me know the Simson and Rosamma very well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക