പൊട്ടിയോരോട്ടുകിണ്ണത്തില്
പാടകെട്ടിയോരീ
പഴംകഞ്ഞിവെള്ളത്തില്‍
ഇത്തിരിവറ്റിനായ് പരതി
പരല്മീനാം വിരലുകള്‍..!
ഒട്ടിയവയറുമായ് ഒട്ടുദൂരം അലഞ്ഞിട്ടൊടുവില്‍
കെഞ്ചിക്കെഞ്ചി നീട്ടിയ
കൈകളില്‍,
കൈയ്യൊഴിയുവാനായ്
നീക്കിവച്ചുതന്നോരീകിണ്ണത്തില്
തെളിയുവതാര്ത്തിമൂത്ത് മുത്തിക്കുടിക്കുവാന്‍
അടുത്തടുത്തണയും മുഖം!
ദൈന്യതയുടെ മുഖം...
ദാരിദ്ര്യത്തിന് കരിമഷികറുപ്പിച്ച
കുഴിഞ്ഞിരുകണ്ണുകള്
വിറച്ചുതെളിയും
മിന്നാമിനുങ്ങുകള്‍!
ഉണ്ടുനിറഞ്ഞവനിനിയുമുണ്ടുണ്ണുവാന്
തലമുറകളോളം
തിന്നുതിമിര്ക്കുവാന്...
പിന്നെയും പിന്നെയും
വാരിനിറയ്ക്കുന്നു
പിന്നിട്ടവഴിയും മറന്നു രമിക്കുന്നു.
ഇല്ലായ്മക്കാരനു
കൂട്ടിനില്ലാരും
കുലമഹിമപോലും പരിഹാസ്യലിഖിതം...
*** *** ***
നേരിന്റെ
വഴിയേ നടപ്പവര്‍
നാടിന്റെ നന്മയാഗ്രഹിക്കുവോര്
അദ്ധ്വാനശീലര്‍
പ്രബുദ്ധരായുള്ളോര്
നെറ്റിയിലൂറും
വിയര്പ്പിന്
വിലയെന്തെന്നറിയുവോര്
നാടിനുമാനം
വീടിന്നഭിമാനം...
കൊല്ലം തെല്‍മ, ടെക്സസ്
കവിതയിൽപ്പറയുന്നത് അക്കാര്യമല്ല എങ്കിലും പട്ടിണിയുടെ ഉടമയുടെ സൃഷ്ട്ടിയിൽ തൻകുഞ്ഞു പോൻകുഞ്ഞു മനോഭാവം ഇന്ത്യയിലും (വളരെക്കൂടുതൽ) കാണാനുണ്ട്. അതു മാറ്റാനാവില്ലായിരിക്കും, പ്രത്യേകിച്ചു, വേണ്ടതു തികഞ്ഞുപറ്റാത്ത സാഹചര്യത്തിൽ. അത്തരമൊരു സാഹചര്യം തന്നെ മേല്‍പ്പറഞ്ഞ മനോഭാവക്കാരന്റെ കുത്സിതമായ പ്രവർത്തിയിൽ നിന്ന് ഉടലെടുക്കുന്നു എന്നതാണ് കഷ്ടം. ജീവിക്കാൻ നിർവ്വാഹമുള്ള ഒരു സ്ഥലത്ത് അതിനു കഴിയാതെ പട്ടിണി നേരിടുക അതിന്റെ ഫലമല്ലേ? കവിതയിൽ അത് നേരിടുന്നവന്റെ ഗതിയെ കൂടുതൽ ചൂണ്ടിക്കാണിക്കുമ്പോൾ അതിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് കടക്കുന്നവർ കാണുന്ന കഥകൾ മറ്റുപലതാണ്. അഭിനന്ദനം!