Image

മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനും സി.എസ.ഐ. യുടെ ചരിത്രവും: അവലോകനം

ജോസഫ്‌ പടന്നമാക്കല്‍ Published on 09 May, 2014
മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനും സി.എസ.ഐ. യുടെ ചരിത്രവും: അവലോകനം
റവ. ബിഷപ്പ്‌ തോമസ്‌ കെ ഉമ്മന്‍ 1953 നവംബര്‍, ഇരുപത്തിയൊമ്പതാം തിയതി ആലപ്പുഴ ജില്ലയിലുള്ള തലവടിയില്‍ പരേതരായ കെ.സി.ഉമ്മന്റെയും മറിയാമ്മയുടെയും മകനായി ഒരു കൃഷി കുടുംബത്തില്‍ ജനിച്ചു. തലവടിയില്‍ ഇദ്ദേഹത്തിന്റെ കുടുംബം തലമുറകളായി കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപേരില്‍ അറിയപ്പെടുന്നു. തലവടിക്കരയിലുള്ള നൂറുകണക്കിന്‌ കാഞ്ഞിരപ്പള്ളി കുടുംബങ്ങളില്‍ കത്തോലിക്കാ, യാക്കൊബാ, ഓര്‍ത്തോഡോക്‌സ്‌, സി.എസ.ഐ. എന്നിങ്ങനെ എല്ലാ സഭാ വിഭാഗക്കാരെയും കാണാം.

പൂര്‍വികരെ തേടിയുള്ള വംശാവലി ചരിത്രങ്ങള്‍ ബിബ്ലിക്കല്‍ക്കാലം മുതലുണ്ട്‌. പുതിയനിയമത്തില്‍ ദാവീദിന്റെ ഗോത്രങ്ങള്‍മുതല്‍ യേശുവിന്റെ വംശാവലിവരെ വിവരിച്ചിട്ടുണ്ട്‌. ബിഷപ്പ്‌ തോമസ്‌ ഉമ്മന്റെയും വംശാവലിയെ സംബന്ധിച്ച വിവരങ്ങള്‍ ചുരുക്കമായി വിവരിക്കാം. കാരണം, പൂര്‍വിക തലമുറകളെ തേടി അദ്ദേഹവും കുടുംബചരിത്രം രചിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചുകൂട്ടിയും നാടുമുഴുവന്‍ സഞ്ചരിച്ചതായി അറിയാം.

തലവടിയിലുള്ള 'കാഞ്ഞിരപ്പള്ളി കുടുംബം' നിലയ്‌ക്കല്‍ നിന്നും കോട്ടയം ജില്ലയിലുള്ള കാഞ്ഞിരപ്പള്ളിയില്‍ കുടിയേറിയ പൂര്‍വിക കുടുംബങ്ങളില്‍നിന്ന്‌ പതിനഞ്ചാം നൂറ്റാണ്ടില്‍ പിരിഞ്ഞുപോയവരാണ്‌. പൂര്‍വ്വകുടുംബത്തെപ്പറ്റി ഏകദേശം 200 കൊല്ലം മുമ്പ്‌ തമിഴിന്റെ ഒരു ഉപഭാഷയായ നാനംമോനത്തില്‍, താളിയോല ഗ്രന്ഥത്തില്‍ രചിച്ചത്‌ ശ്രീ പങ്കപ്പാട്ട്‌ തങ്കപ്പന്‍പിള്ള തര്‍ജ്ജമ ചെയ്യുകയുണ്ടായി. 1913ല്‍ നസ്രാണി ദീപികയില്‍ അത്‌ പ്രസിദ്ധീകരിക്കുകയും പിന്നീട്‌ പരേതനായ കാഞ്ഞിരപ്പള്ളി കല്ലറക്കല്‍ കുരുവിള വര്‍ക്കി കാഞ്ഞിരപ്പള്ളി ദേശചരിത്രത്തില്‍ ചേര്‍ക്കുകയും ചെയ്‌തു.

ചരിത്രം തുടങ്ങുന്നതിങ്ങനെ, 'ചായല്‍പ്പള്ളിയാകുന്ന നിലയ്‌ക്കല്‍പ്പള്ളി കൈക്കാരനായിട്ട്‌ പൊറുത്തുവരുന്ന കാലങ്ങളില്‍ ജന്തുക്കളുടെ ഉപദ്രവം കൊണ്ട്‌ തൊമ്മിയെന്ന കാരണവര്‍ കുടുംബങ്ങള്‍ സഹിതം നിലയ്‌ക്കല്‍നിന്നു പലായനം ചെയ്‌ത്‌ കാഞ്ഞിരപ്പള്ളിയില്‍ വന്നു പാര്‍ത്തു.' നിലയ്‌ക്കല്‍ നിന്ന്‌ ഒരു തൊമ്മി കാരണവരില്‍ നിന്ന്‌ തുടങ്ങി പതിമൂന്നു തലമുറകളുടെ ചരിത്രം ഈ കൃതിയില്‍ മുറിയാതെയുണ്ട്‌. അവരില്‍ അഞ്ചാം തലമുറക്കാരന്‍ തൊമ്മിയാണ്‌ കാഞ്ഞിരപ്പള്ളി പഴയപള്ളി സ്ഥാപിച്ചത്‌. 'പള്ളിയ്‌ക്ക്‌ സ്ഥാനം നിര്‍ണ്ണയിക്കാനായി തെക്കുകൂര്‍ രാജാവ്‌ ഇടത്തിപ്പറമ്പില്‍ കൊട്ടാരത്തില്‍നിന്നും എഴുന്നള്ളിവന്ന്‌ കാഞ്ഞിരമരത്തിന്റെ ശിഖരം മുറിച്ച്‌ തിരുമേനി തന്നെ തന്റെ തൃക്കൈകൊണ്ട്‌ അളന്ന്‌ മംഗാശ്ശേരി പുരയിടത്തിനു സമീപം കാവു നിന്ന സ്ഥലത്ത്‌ പള്ളിയ്‌ക്ക്‌ സ്ഥാനം തീര്‍പ്പ്‌ കല്‌പ്പിച്ചു.'

'അതിനുശേഷം പെരിയ(വലിയ)വീടെന്നു പറയുന്ന വീടും മരപ്പണിയായ പള്ളിയും വെയ്‌പ്പിച്ചു. മാര്‍ യൌസേപ്പ്‌ മെത്രാന്റെ അനുവാദത്താല്‍ പള്ളികൂദാശ ചെയ്‌ത്‌ ഉമ്മയുടെ (യേശുവിന്റെ അമ്മ) രൂപവും വെച്ച്‌ കുര്‍ബാന ചൊല്ലിച്ചു. (കൊല്ലവര്‍ഷം 625, ചിങ്ങം 21; എ.ഡി. 1449 സെപ്‌റ്റംബര്‍ 8). അഞ്ചാം തലമുറക്കാരന്‍ തൊമ്മിക്ക്‌ രണ്ടു മക്കള്‍. മൂത്ത മകന്‍ പട്ടമേറ്റു. രണ്ടാമത്തെ മകന്‍ കുഞ്ഞാക്കോയ്‌ക്ക്‌ തൊമ്മിയെന്ന മകനുണ്ടായി. തൊമ്മി മുണ്ടിയപ്പള്ളിയില്‍നിന്ന്‌ വിവാഹം കഴിച്ച്‌ തൊമ്മി, കുഞ്ഞാക്കോ, പുന്നൂസ്‌ എന്ന്‌ മൂന്നു മക്കള്‍. കുഞ്ഞാക്കോയെന്ന മകന്‍ നിരണത്ത്‌ പട്ടമുക്കില്‍ നിന്ന്‌ വിവാഹം കഴിച്ച്‌ തൊമ്മിയെന്നും കുഞ്ഞാക്കൊയെന്നും മക്കള്‍ രണ്ടു പേര്‍. ഇവരില്‍ തൊമ്മി കടശനാട്ടു നിന്നും വിവാഹം ചെയ്‌ത്‌ വലിയവീട്ടില്‍ താമസിച്ചു. രണ്ടാമന്‍ കുഞ്ഞാക്കോ ജേഷ്‌ഠനോട്‌ പിണങ്ങി തലവടിയില്‍പ്പോയി കാഞ്ഞിരപ്പള്ളിയെന്ന വീട്ടുപെരില്‍ ഒരു ശാഖ സ്ഥാപിച്ചു.' ജന്മനാടിന്റെ പേരില്‍ തലവടി പ്രദേശങ്ങളില്‍ കാഞ്ഞിരപ്പള്ളിയെന്നു കാണുന്ന കുടുംബങ്ങളുടെ മൂലകുടുംബം വലിയ വീടാണ്‌. കാഞ്ഞിരപ്പള്ളിയിലെ പടന്നമാക്കല്‍, കടമപ്പുഴ, കുരിശും മൂട്ടില്‍, (തീമ്പള്ളി, മണ്ണില്‍പ്പറമ്പില്‍) കരിപ്പാപറമ്പില്‍, കിഴക്കേത്തലയ്‌ക്കല്‍ എന്നീ കുടുംബങ്ങള്‍ മൂലകുടുംബത്തില്‍ നിന്നും പിരിഞ്ഞു പോയതായി താളിയോല ഗ്രന്ഥത്തില്‍ രചിച്ച കൃതിയിലുണ്ട്‌. (റഫ. കാഞ്ഞിരപ്പള്ളി ചരിത്രം, 1952)

ബിഷപ്പ്‌ ഉമ്മന്‍ തോമസ്‌ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി എന്‍.എസ്‌.എസ്‌ കോളേജില്‍ വിദ്യാഭ്യാസം നടത്തിയ ശേഷം മദ്ധ്യപ്രദേശിലെ ജബല്‍പ്പൂരുള്ള ലീയൊനാര്‍ഡ്‌ തീയോളജിക്കല്‍ കോളേജില്‍ നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ ഡിഗ്രിയും പൂനാ ബിബ്ലിക്കല്‍ സെമിനാരിയില്‍നിന്ന്‌ ബിരുദാനന്തര ഡിഗ്രിയും നേടി. 1982ല്‍ സഭയുടെ ഡീക്കനായി. അതിനടുത്ത വര്‍ഷം തന്നെ പ്രെസ്‌ബൈറ്ററായി സഭാചുമതലകളില്‍ ഏര്‍പ്പെട്ടു. 2011 ഫെബ്രുവരിയില്‍ ചര്‍ച്ച്‌ ഓഫ്‌ സൌത്ത്‌ ഇന്ത്യയുടെ മദ്ധ്യകേരള രൂപതയില്‍ ബിഷപ്പായി സ്ഥാനം ലഭിച്ചു. കോട്ടയം ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ സി.എസ.ഐ (ചര്‍ച്ച്‌ ഓഫ്‌ സൌത്ത്‌ ഇന്ത്യാ) യുടെ പന്ത്രണ്ടാമത്തെ ബിഷപ്പായി വാഴിച്ചു. സഭയുടെ മോഡറെറ്ററായ ബിഷപ്പ്‌ വസന്ത കുമാറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു സ്ഥാനാരോഹണം. 2014 ജനുവരി പതിനൊന്നാംതിയതി അദ്ദേഹത്തെ വിജയവാഡായില്‍ ചര്‍ച്ച്‌ ഓഫ്‌ സൌത്ത്‌ ഇന്ത്യയുടെ സിനഡില്‍ വെച്ച്‌ ഡെപ്യൂട്ടി മോഡറെറ്ററായി തിരഞ്ഞെടുത്തു.

ബിഷപ്പ്‌ തോമസ്‌ ഉമ്മന്‍ വിവാഹം ചെയ്‌തത്‌ ഡോ. സൂസന്‍ തോമസിനെയാണ്‌. ആത്മീയമായ ഒരു കുടുംബാന്തരീക്ഷമാണ്‌ ഈ ഭവനത്തിലുള്ളത്‌. സൂസന്‍ തോമസിന്‌ പൂനാ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്ന്‌ ബിരുദാനന്തര തീയോളജിയില്‍ ഡിഗ്രിയുമുണ്ട്‌. സൂസന്‍ന്റെ കുടുംബം നെടുങ്കപ്പള്ളി, ചവണിക്കാമണ്ണില്‍ എന്നറിയപ്പെടുന്നു. ദൈവശാസ്‌ത്രത്തില്‍ ലക്‌ചറര്‍ ആണ്‌. സോഷ്യല്‍ വര്‍ക്കറായും ജോലി ചെയ്‌തിട്ടുണ്ട്‌. ഈ ദമ്പതികള്‍ക്ക്‌ സോണിയും സന്റ്‌റീനായും രണ്ടു മക്കള്‍, മരുമക്കള്‍ ആഷായും ഡോ. ജീനും.

ബിഷപ്പ്‌ ഉമ്മന്‍ തോമസ്‌ ന്യൂയോര്‍ക്കില്‍ സേവനം ചെയ്യവേ നോര്‍മാന്‍ ഗോട്ട്‌ വാള്‍ഡിനു കീഴില്‍ ദൈവശാസ്‌ത്ര പഠനത്തില്‍ ഗവേഷണം നടത്തിയിരുന്നു. 1994ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ വികാരിയായിരുന്നു. 1982 ലാണ്‌ ഈ പള്ളി സ്ഥാപിച്ചത്‌.

സഭയുടെ അവകാശങ്ങള്‍ പങ്കുപറ്റാന്‍ രാഷ്ട്രീയത്തിലും സഭാമക്കള്‍ ഇടപെടണമെന്നാണ്‌ അദ്ദേഹത്തിന്റെ അഭിപ്രായം. രാജ്യത്തിലെ പൌരന്മാര്‍ക്കായി ജീവിക്കുകയെന്നത്‌ രാഷ്ട്രത്തിന്റെയും സഭയുടെയും ചുമതലയായി അദ്ദേഹം കരുതുന്നു. ജനങ്ങളില്‍ സമാധാനം തകരുന്നുവെങ്കില്‍ രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍

കൂടുതല്‍ സഭ ജനങ്ങളോടൊപ്പം നില്‍ക്കണമെന്ന കാഴ്‌ചപ്പാടും അദ്ദേഹത്തിനുണ്ട്‌. നാടിനുപദ്രവം നല്‌കുന്ന രാഷ്ട്രീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ കൂടെകൂടെ ആഹ്വാനം ചെയ്യാറുണ്ട്‌. മാരാമണ്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം നല്ലൊരു വാഗ്മിയും കൂടിയാണ്‌.

ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ്‌ ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ എന്ന പേരിലായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത്‌. സ്വാതന്ത്ര്യം ലഭിച്ച്‌ ഒരു മാസം കഴിഞ്ഞയുടന്‍ സഭയുടെ പേര്‌ മാറ്റി ' ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യാ' (സി.എസ.ഐ) എന്നാക്കി. ഭാരതത്തിന്റെ ദേശീയ പുഷ്‌പമായ താമരയാണ്‌ കുരിശിനോടുകൂടി അടയാളമായി സഭ സ്വീകരിച്ചിരിക്കുന്നത്‌. തെക്കേ ഇന്ത്യയിലെ ആംഗ്ലിക്കന്‍ നവീകരണ സഭകളുടെ യൂണിയനാണ്‌ സി.എസ്‌ .ഐ. സഭകള്‍. പ്രൊട്ടസ്റ്റന്റ്‌ സഭകളും അതിനോടനുബന്ധിച്ച മറ്റു സഭകളും ഒന്നായി അറിയപ്പെടുന്ന ഈ സഭയില്‍ അഞ്ചുമില്ലിയനില്‍പ്പരം വിശ്വാസികളുണ്ട്‌. കത്തോലിക്കാസഭ കഴിഞ്ഞാല്‍ അംഗസംഖ്യയില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ സഭയാണ്‌ സി.എസ്‌..ഐ. കത്തോലിക്കാസഭയിലെ പാരമ്പര്യ തത്ത്വങ്ങളെക്കാളും യേശുവിന്റെ വചനങ്ങളിലാണ്‌ സ്‌.എസ.ഐ സഭ പ്രാധാന്യം കല്‌പ്പിച്ചിരിക്കുന്നത്‌. യോഹന്നാന്‍ പതിനേഴാം അദ്ധ്യായം ഇരുപത്തിയൊന്നാം വാക്യം സഭയുടെ പ്രതിച്ഛായ ഉണര്‍ത്തുന്ന ആപ്‌ത വചനമായി സഭ കരുതുന്നു. 'അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുമ്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനുവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു'. 'അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി ' എന്ന വചനം സഭയുടെ പ്രാമാണിക സിദ്ധാന്തവും മുഖമുദ്രയുമാണ്‌.

ഏ.ഡി. 1600ല്‍ ബ്രിട്ടനില്‍ ഒന്നാം എലിസബത്ത്‌ രാജ്ഞി ഭരിച്ചിരുന്ന കാലം മുതല്‍ ഇന്ത്യയില്‍ ആംഗ്ലിക്കന്‍ സഭകളുടെ വേരൂകളൂന്നിയിരുന്നു. ബ്രിട്ടീഷ്‌ മിഷ്യനറിമാര്‍ ഈ രാജ്യത്തുവന്ന്‌ മതപ്രചരണം നടത്തിക്കൊണ്ടിരുന്നു. 1947ല്‍ ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം നേടി ഒരു മാസം കഴിഞ്ഞ്‌ സെപ്‌റ്റംബര്‍ ഇരുപത്തിയേഴാം തിയതി മദ്രാസിലെ സെന്റ്‌. ജോര്‍ജ്‌ കത്തീഡ്രലില്‍ വെച്ച്‌ ആഗ്ലിക്കന്‍ സഭകളുടെ ഒരു സമ്മേളനം കൂടി. അന്നത്തെ തീരുമാനമനുസരിച്ച്‌ സഭയ്‌ക്ക്‌ ചര്‍ച്ച്‌ ഓഫ്‌ സൌത്ത്‌ ഇന്ത്യാ (സി.എസ.ഐ.) എന്നും നാമകരണം നല്‌കി. ബിഷപ്പ്‌ സി.കെ. ജേക്കബ്‌ ചരിത്ര പ്രസിദ്ധമായ ഈ നവോത്ഥാനസമ്മേളനം ഉത്‌ഘാടനം ചെയ്‌തു. എപ്പിസ്‌ക്കൊപ്പല്‍കാരും അല്ലാത്തവരുമായുള്ള ആംഗ്ലിക്കല്‍ സഭകളുടെ ഈ ഒത്തുചേരല്‍ വിവിധ സഭകളിലെ പാരമ്പര്യ വിശ്വാസങ്ങളും ഓരോ സഭകളും അനുഷ്ടിക്കേണ്ട പൊതുധാരണകളും ഉള്‍ക്കൊണ്ടതായിരുന്നു. ആംഗ്ലിക്കല്‍ എപ്പിസ്‌കോപ്പല്‍, കോണ്‍ഗ്രിഗേഷന്‍, പ്രസ്‌ബിറ്റേറിയന്‍, മെതഡിസ്റ്റ്‌ എന്നീ സഭകളുടെ കൂട്ടായ്‌മ അന്നൊരു ചരിത്രനേട്ടമായിരുന്നു. ഭാരതത്തിന്റെ ദേശീയ പുഷപമായ താമരയും കുരിശും സഭയുടെ അടയാളമായി സ്വീകരിച്ചതും ദേശീയമായ ഒരു കാഴ്‌ചപ്പാടും കൂടിയായിരുന്നു.

റവ. ബിഷപ്പ്‌ തോമസ്‌ ഉമ്മന്റെ ചുമതലയിലുള്ള മദ്ധ്യകേരള സഭ, അഖിലേന്ത്യാ സി.എസ്‌.ഐ സഭകളുടെ 22 രൂപതകളില്‍പ്പെട്ട ഒന്നാണ്‌. അദ്ദേഹം സഭകളുടെ ഡെപ്യൂട്ടി മോഡറേറ്ററും കൂടിയാണ്‌. ആംഗളിക്കന്‍ സഭ സ്വാതന്ത്ര്യം കിട്ടിയശേഷം അതിന്റെ വിദേശനാമം ഉപേക്ഷിച്ച്‌ മദ്ധ്യ തിരുവിതാംകൂര്‍ രൂപതയെന്നറിയപ്പെട്ടിരുന്നു. പിന്നീട്‌ കേരളം രൂപീകരിച്ചശേഷം മദ്ധ്യകേരള രൂപതയായി പേരിന്‌ മാറ്റം വരുത്തി. രൂപതയുടെ ആസ്ഥാനം കോട്ടയവുമായി സ്ഥാപിച്ചു. 1879ല്‍ ആംഗളിക്കന്‍ സഭയായിരുന്നപ്പോള്‍ സഭയുടെ ആദ്യത്തെ ബിഷപ്പ്‌ റവ. ജെ.എം. സ്‌പീച്ചിയായിരുന്നു. 1947ല്‍ സി.എസ.ഐ. ആയി പുനവിഷ്‌ക്കരിച്ച സമയം ബിഷപ്പ്‌ റവ. സി.കെ.ജേക്കബായിരുന്നു സഭയെ നയിച്ചിരുന്നത്‌. 2011 മുതല്‍ സഭയുടെ ബിഷപ്പ്‌ റവ. ഉമ്മന്‍ കെ തോമസാണ്‌. കോട്ടയം സി.എം.എസ്‌ കോളേജുള്‍പ്പടെ രൂപതവക അനേകമനേക സ്‌കൂളുകളും കോളേജുകളും ഹോസ്‌പ്പിറ്റലുകളും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.

ദൈവത്തില്‍ നിന്നകലുമ്പോഴാണ്‌ മനുഷ്യന്‍ ധാര്‍മ്മികമായി അധപതിക്കുന്നതെന്ന്‌ ബിഷപ്പ്‌ ഉമ്മന്റെ മാരാമണ്‍ കണ്‍വെന്‍ഷനിലെ പണ്ഡിതോചിതമായ പ്രസംഗത്തില്‍ മുഴങ്ങി കേള്‍ക്കാം. പഴകിയ ചരിത്രത്തിന്റെ താളുകള്‍ തേടുകയാണെങ്കിലും ഈ അടിസ്ഥാന കാരണം ഓര്‍മ്മിക്കാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു, 'ഇങ്ങനെ പോവുകയാണെങ്കില്‍, ധാര്‍മ്മികത തകരുകയാണെങ്കില്‍ അടിസ്ഥാനപരമായ ഒരു വിപ്ലവം ഈ രാജ്യത്തുണ്ടാകും. ഏതു ചരിത്രവും പഠിച്ചാല്‍ രാജ്യം തകരുന്നത്‌, ഭരണ കേന്ദ്രം തകരുന്നത്‌, എവിടെയെങ്കിലും മതം തകരുന്നത്‌, മഹാ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതെല്ലാം കാരണം മതം അധപതിച്ചതുകൊണ്ടാണ്‌. തിരുത്തേണ്ട മതം, തിരുത്തേണ്ട വിശ്വാസി സമൂഹം തിരുത്തുവാന്‍ പരാജയപ്പെട്ടപ്പോഴാണ്‌ ലോകത്തിലുണ്ടായ വിപ്ലവങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും കാരണമെന്നും മനസിലാക്കുന്നു. അങ്ങനെയെങ്കില്‍ വിശ്വാസി സമൂഹമേ ഞാനല്ലെങ്കില്‍ അടുത്ത തലമുറ ഒരു വിപ്ലവത്തിന്റെ വക്കത്താണെന്ന്‌ ഓര്‍മ്മിപ്പിക്കട്ടെ. അതുകൊണ്ട്‌ തിന്മ വര്‍ധിക്കുന്നത്‌ ദൈവത്തില്‍ നിന്നുള്ള അകല്‌ച്ചയാണ്‌.'മാര്‍ത്തോമ്മാസഭയിലെ വലിയ മെത്രാപോലീത്താ ക്രിസ്‌റ്റോസം ഉള്‍പ്പടെയുള്ളയുള്ളവര്‍ അദ്ദേഹത്തിന്റെ പ്രസംഗം നിശബ്ദമായി ശ്രവിക്കുന്നത്‌ യൂടുബില്‍ കേള്‍ക്കാം.

പ്രസംഗത്തിലെ ഒരു പ്രസക്തഭാഗത്തില്‍ പറയുന്നു, ' എന്റെ ബാല്യത്തില്‍ ഒരു മദ്യപാനിക്ക്‌ കിട്ടിയിരുന്ന പരിഗണന വീടിന്റെ പിന്നാമ്പുറമായിരുന്നു. ഇന്ന്‌ എന്റെ കാലത്തെ മദ്യപാനിയുടെ സ്ഥാനം എന്നോടൊപ്പം വേദിയിലും. വ്യപിചാര കുറ്റത്തിന്‌ ഒരുവളോ ഒരുവനോ പിടിയിലായാല്‍ അവന്‌ അല്ലെങ്കില്‍ അവള്‍ക്ക്‌ അംഗീകാരം കല്‌പ്പിച്ചിരുന്നത്‌ ഗ്രാമത്തിന്റെ മൂലയിലായിരുന്നു. ഇന്ന്‌ വേദികള്‍ പങ്കിടുന്നതും വ്യപിചാരിണികള്‍ക്കാണ്‌. എത്ര ദയനീയമായ ചിത്രം. വീടും നാടും കുടുംബവും നശിക്കുന്ന ഒരു ധാര്‍മ്മിക തകര്‍ച്ച നാടിന്‌ ഭവിച്ചുകൊണ്ടിരിക്കുന്നതും ദുഃഖകരമാണ്‌. അധര്‍മ്മം അധര്‍മ്മമായി കാണാനുള്ള ഒരു പ്രാഥമിക ബോധം നമുക്കുണ്ടാവണം.'

കേരള രാഷ്ട്രീയവും വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളും കസ്‌തൂരി, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകളെ പ്രതികൂലിച്ചുകൊണ്ട്‌ സമരങ്ങള്‍ നടത്തുമ്പോള്‍ ബിഷപ്പ്‌ ഉമ്മന്‍ വ്യത്യസ്‌തമായ ഒരു നിലപാട്‌ സ്വീകരിച്ചിരിക്കുന്നതും ചിന്തനീയമാണ്‌. ഗാഡ്‌ഗില്‍, കസ്‌തൂരി റിപ്പോര്‍ട്ടുകളെ അനുകൂലിച്ചു സംസാരിച്ചുകൊണ്ട്‌ നാം വസിക്കുന്ന പ്രകൃതിയേയും, ഭൂമിയുടെ സമതുലനാവസ്ഥയേയും നമുക്കുവേണ്ടിയും നമ്മുടെ വരാനിരിക്കുന്ന തലമുറകള്‍ക്കു വേണ്ടിയും സംരക്ഷിക്കണമെന്നും അദ്ദേഹം വാദിക്കുന്നു. ഭൂമിയെയൊ, വെള്ളത്തെയോ, വായുവിനെയോ ചൂഷണം ചെയ്യുന്ന ഒരു വ്യവസായ സംരംഭത്തെയും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. കൃത്രിമമായ കൃഷി ഉത്ഭാദനത്തെയും എതിര്‍ക്കുന്നു. രാസവളങ്ങള്‍ മണ്ണിനെ വിഷമയമുള്ളതാക്കുമെന്നും വിശ്വസിക്കുന്നു. ഗാഡ്‌ഗില്‍, കസ്‌തൂരി റിപ്പോര്‍ട്ടുകള്‍ ഇല്ലാതാക്കാനുള്ള ഏതു നീക്കത്തെയും സഭ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള പരിധിയ്‌ക്കുള്ളില്‍ കൃഷിക്കാര്‍ക്ക്‌ ഭൂമി പട്ടയം നല്‌കണമെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.

കസ്‌തൂരിരംഗ റിപ്പോര്‍ട്ടിനെതിരായ ഹര്‍ത്താലുകളെയും പ്രതിഷേധങ്ങളെയും ശക്തിയായി എതിര്‍ത്തുകൊണ്ടുള്ള നയമാണ്‌ അദ്ദേഹവും സഭയും എടുത്തിരിക്കുന്നത്‌. രാഷ്ട്രീയപാര്‍ട്ടികളും ജനവും പശ്ചിമഘട്ട റിപ്പോര്‍ട്ടിനെ ശരിയായി വിലയിരുത്താതുകൊണ്ടാണ്‌ ഇന്ന്‌ രാഷ്ട്രീയ അസമത്വങ്ങള്‍ക്ക്‌ കാരണമെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. കസ്‌തൂരി, ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടുകളെ പരിപൂര്‍ണ്ണമായും പിന്താങ്ങിക്കൊണ്ട്‌ സഭാവക പ്രസ്‌താവനകള്‍ ഇറക്കുകയും ചെയ്‌തു. ഇതില്‍ അദ്ദേഹത്തിനെതിരെ മറ്റുള്ള ക്രിസ്‌ത്യന്‍ മതങ്ങളുടെയും സ്ഥാപിത താല്‌പര്യക്കാരുടെയും വിമര്‍ശനങ്ങളുമുണ്ട്‌. കേരള സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും റിപ്പോര്‍ട്ടുകളെ അംഗീകരിച്ച്‌ വേണ്ടവിധ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യാറുണ്ട്‌. പ്രകൃതിയെ നശിപ്പിക്കുന്നവര്‍ക്കാണ്‌ റിപ്പോര്‍ട്ടുകൊണ്ട്‌ ദോഷം വരുകയെന്നും വിശ്വസിക്കുന്നു. പശ്ചിമഘട്ടം റിപ്പോര്‍ട്ടുകളെ പരിഗണിക്കാന്‍ അതാത്‌ പ്രദേശത്ത്‌ വസിക്കുന്ന ജനങ്ങള്‍ക്കാണ്‌ അവകാശമെന്ന ഗാഡ്‌ഗിലിന്റെ അഭിപ്രായം ബിഷപ്പ്‌ ഉമ്മനും ശരിവെയ്‌ക്കുന്നു. ഭൂമിയുടെ സമതുലനാവസ്ഥ നിലനിര്‍ത്തി പ്രകൃതിയെ രക്ഷിക്കുകയെന്നുള്ളത്‌ അദ്ദേഹത്തിന്റെ സിദ്ധാന്തവാക്യവുമാണ്‌.

വ്യത്യസ്ഥങ്ങളായ അനേകമനേക വ്യക്തിഗുണങ്ങള്‍ റവ. തോമസ്‌ ഉമ്മനിലുണ്ട്‌. സമയത്തിന്റെ വിലയില്‍ അമിതപ്രാധാന്യം കൊടുക്കുന്നതും അദ്ദേഹത്തിന്റെ സവിശേഷതകളില്‍ ഒന്നാണ്‌. അത്‌ തന്റെ കര്‍മ്മജീവിതത്തിലുടനീളം പ്രകടമായി കാണാം. ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയാക്കാതെ മറ്റു സാമൂഹിക പരിപാടികളില്‍ അദ്ദേഹം സംബന്ധിക്കാറില്ല. സമയത്തിന്റെ വില നല്ലവണ്ണം വിലയിരുത്തി പ്രയോജനപ്പെടുത്തുന്നതുമൂലം സമയത്തെ ഒരിക്കലും ദുരുപയോഗം ചെയ്യുകയില്ല. ഒരു ദിവസം അവസാനിക്കുന്നത്‌ അദ്ദേഹത്തിന്‌ അപര്യാപ്‌തമായിട്ടാണ്‌ അനുഭവപ്പെടാറുള്ളത്‌. സമയം രക്ഷിക്കാന്‍ സ്വന്തം ഇടവക ജനത്തോടുപോലും മിതമായെ സംസാരിക്കുകയും ഇടപെടുകയുമുള്ളൂ. അധികം സംസാരിക്കുന്ന പ്രകൃതവുമില്ല. പുരോഹിതനായിരുന്ന കാലംമുതല്‍ മറ്റു പുരോഹിതരെപ്പോലെ അനാവശ്യമായി സമയം കളഞ്ഞ്‌ നടക്കാറില്ലായിരുന്നു. പഞ്ചാരവാക്കുകള്‍ പറഞ്ഞ്‌ ആരെയും പ്രീതിപ്പെടുത്താനും മെനക്കെടാറില്ല. ഓരോ ദിവസം അനുഷ്ടിക്കേണ്ട സുപ്രധാന തീരുമാനങ്ങളെ എങ്ങനെയെന്നും വിലയിരുത്തും. കാതലായ വിഷയങ്ങള്‍ പ്രാധാന്യം അനുസരിച്ച്‌ ആദ്യം കൈകാര്യം ചെയ്യും. വിഭിന്നങ്ങളായ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ചെവികൊള്ളാതെ സ്വയം യുക്തിപരമായ തീരുമാനങ്ങള്‍ എടുക്കുകകയും ചെയ്യുന്ന സ്വഭാവഗുണമാണ്‌ അദ്ദേഹത്തിനുള്ളത്‌.

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അദ്ദേഹമൊരു കര്‍ശന സ്വഭാവക്കാരനെന്ന്‌ തോന്നിയേക്കാം. ചിലര്‍ അദ്ദേഹത്തിന്റെ വിട്ടുവീഴ്‌ച്ചാ മനോഭാവങ്ങളില്‍ നീരസവും പ്രകടിപ്പിക്കാറുണ്ട്‌. തീരുമാനങ്ങളെ ഇഷ്ടപ്പെടാത്ത ചിലര്‍ തെറ്റിധാരണകള്‍ മൂലം മുഖം വീര്‍പ്പിച്ചു നടക്കും. അതൊന്നും അദ്ദേഹം ഗൌനിക്കാറില്ല. എതിര്‍പ്പുകാരുടെ വായ്‌ അടപ്പിക്കുവാനും ശ്രമിക്കില്ല. ഉത്തരവാദിത്വത്തോടെ കര്‍ത്തവ്യബോധത്തോടെ ആത്മാര്‍ഥതയോടെ സ്വന്തം ചുമതലകളെ നിര്‍വഹിക്കുന്ന അദ്ദേഹത്തിനെതിരെ ആര്‍ക്കും ഒരു ആരോപണവും ഉന്നയിക്കാന്‍ സാധിക്കില്ല. ചുറ്റുമുള്ള സഹപ്രവര്‍ത്തകരെയും പുരോഹിതരെയും മടിയന്മാരായി നടക്കാന്‍ അനുവദിക്കുകയുമില്ല. സത്യത്തില്‍ മാത്രം വിശ്വസിക്കുന്ന, മറ്റുള്ളവരുടെ നന്മ മാത്രം ചിന്തിക്കുന്ന, അദ്ദേഹത്തിനെതിരെ എതിര്‍പ്പുകാരുടെ തന്ത്രങ്ങളും വിലപ്പോവില്ല. മനസ്സുനിറയെ നന്മകള്‍ നിറച്ചുകൊണ്ടാണ്‌ അദ്ദേഹം ദൈവത്തിന്റെ വചനങ്ങള്‍ പ്രചരിപ്പിക്കാറുള്ളത്‌.

ഏതു സാഹചര്യങ്ങളിലും കാലാവസ്ഥയിലും ദുരിതവും കഠിനവുമായ പ്രദേശങ്ങളിലും ജോലിചെയ്യാന്‍ മടിയില്ല. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന നഗരങ്ങളിലും, ദരിദ്ര കോളനികളിലും, മത ഭ്രാന്തന്മാരുടെ കോട്ടകളിലും ജീവിച്ച്‌ സുവിശേഷ ജോലികള്‍ നിര്‍വഹിക്കാന്‍ ഒരിക്കലും അമാന്തം കാണിക്കാറുമില്ല. അദ്ദേഹം മദ്യനിരോധനത്തിനായുള്ള തീവ്രവക്താവും കൂടിയാണ്‌. സമര്‍ഥനായ ഒരു ആത്മീയ ഭരണാധികാരിയെന്നതിനു പുറമേ ജന്മനാ ലഭിച്ച നാനാതുറകളിലുള്ള അനേക കഴിവുകളും അദ്ദേഹത്തില്‍ പ്രകടമായി കാണാം. നല്ല വാഗ്മിയായതുകൊണ്ട്‌ ജാതി മത ഭേദമേന്യേ പ്രഭാഷണങ്ങള്‍ കേള്‌ക്കാന്‍ ജനം തിങ്ങിക്കൂടാറുണ്ട്‌. മാരാമണ്‍ കണ്‍വന്‍ഷനിലും നീണ്ട പ്രസംഗങ്ങള്‍ നടത്തി ജനങ്ങളുടെ പ്രശംസകള്‍ നേടാറുമുണ്ട്‌.
മദ്ധ്യകേരള മഹായിടവക ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനും സി.എസ.ഐ. യുടെ ചരിത്രവും: അവലോകനം
Join WhatsApp News
Moothappan 2017-01-14 15:28:35
Most rev. Moderator work a little bit on the right side of mustache. Asymmetry. 
Some moderation needed there. This is a humble comment. You are a public person.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക