Image

കവി ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു

Published on 21 November, 2011
കവി ഏറ്റുമാനൂര്‍ സോമദാസന്‍ അന്തരിച്ചു
കോട്ടയം: കവിയും ഗാനരചയിതാവുമായ ഏറ്റുമാനൂര്‍ സോമദാസന്‍(75)അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി. കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം തുടങ്ങിയ ലഭിച്ചിട്ടുണ്ട്.

സഖി, നീയെന്റെ കരളാ, അതിജീവനം എന്നീ നോവലുകള്‍ രചിച്ചിട്ടുള്ള സോമദാസന്‍ ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. പടവാളില്ലാത്ത കവി-എന്ന ആദ്യ കവിതാസമാഹാരം 1956 ല്‍ പുറത്തിറങ്ങി.

58ല്‍ പി.ആര്‍ ചന്ദ്രന്റെ 'പുകയുന്ന തീമലകള്‍' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂര്‍ നാടകശാല തുടങ്ങിയ നാടക സമിതികള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതി.

67 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങള്‍ എഴുതി. 'ശിവന്‍ശശി' എന്ന പേരിലെടുത്ത ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് 'തീരങ്ങള്‍' എന്ന എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. അക്കല്‍ദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ പാട്ടുകള്‍ എഴുതി.

1936 മെയ് 16 ന് എസ് മാധവന്‍ പിള്ളപാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനായി ഏറ്റുമാനൂര്‍ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ച എം. സോമദാസന്‍ പിള്ള പിന്നീടാണ് പേരുമാറ്റി ഏറ്റുമാനൂര്‍ സോമദാസനായത്. 1959 മുതല്‍ 64 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 66 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും തുടര്‍ന്ന് വിവിധ എന്‍. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകന്‍ ആയിരുന്നു. 91 ല്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന് വിരമിച്ചു. 91 മുതല്‍ 2009 വരെ പെരുന്നയില്‍ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി.

എ. തുളസീബായി അമ്മയാണ് ഭാര്യ. മക്കള്‍: എസ്. കവിത, ഡോ. എസ്. പ്രതിഭ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക