ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടി ഒരു
പ്രവര്‍ത്തി ചെയ്യുക , അത് മാധ്യമങ്ങള്‍ പര്‍വതീകരിചു വലിയ വാര്‍ത്ത ആക്കുക
, അത് കുറെ ആളുകള്‍ ഏറ്റു പിടിക്കുക, അതിലെ തെറ്റും ശരിയും പറഞ്ഞു
വിഭാഗീയത സൃഷ്ടിക്കുക . അങ്ങിനെ വഴക്ക് വിലക്ക് വാങ്ങുക . ചാനലുകളും ഫേസ്
ബുക്ക് ഉം അത് ചര്‍ച്ച ചെയ്യുക . അത് പിന്നീട് ഭരണകൂട അസഹിഷ്ണുത ആയും
ആവിഷ്‌കാര സ്വാതന്ത്യത്തിനു എതിരെയുള്ള നീക്കമായി അത് ചിത്രീകരിക്കുക.
ഇത്രയും പറഞ്ഞത് കുന്നകുളം ഗവ പോളിടെക്‌നിക് കോളേജു മാഗസിന്‍
പ്രസിദ്ധീകരിച്ച ഒരു 'നെഗറ്റീവു പേജ് ' നെ ചൊല്ലി ഉണ്ടായ കേസും കച്ചേരിയും
ഒടുവില്‍ ഏഴു പേരുടെ അറസ്റ്റ് ഇല്‍ എത്തി നില്ക്കുന്ന വിവാദത്തെ
സൂചിപ്പിക്കാനാണ് . .
പോളിടെക്‌നിക് കോളേജ് പുറത്തിറക്കിയ 'ലിറ്റ്‌സോക്‌നിഗ' (Litoskniga)
മാഗസിനാണ് വിവാദത്തില്‍പ്പെട്ടത്. മാഗസിന്റെ 57ാമത്തെ പേജില്‍ 'നെഗറ്റീവ്
ഫെയ്‌സസ്' എന്ന തലക്കെട്ടില്‍ തീവ്രവാദികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉള്‍പ്പെടുത്തിയതാണ് കേസിനാധാരം. (
മാതൃഭൂമി )
ഞാന്‍ മനസ്സിലാക്കിയത് ശരി ആണെങ്കില്‍ ഫെബ്രുവരി മാസം അച്ചടിച്ച് വിതരണം
ചെയ്ത ഒരു മാസിക ആണിത് . അന്ന് അത് ആരും ശ്രദ്ധിക്കുകയോ വിവാദം ആകുകയോ
ചെയ്തില്ല . ഈ മാസിക അടുത്തിടെ വീണ്ടും കുറെ കോപ്പികള്‍ വീണ്ടും അച്ചടിച്ച്
സൌജന്യമായി വിതരണം ചെയ്തു പോലും . അതിനെത്തുടര്‍ന്ന് യുവ മോര്‍ച്ചാ നേതാവ്
ശ്രീ . അനില്‍ കുമാര്‍ നല്കിയ ഒരു സ്വകാര്യ പരാതിയില്‍ ആണ് കേരളാ പോലീസ്
കേസെടുത്തു അന്വേഷണം തുടങ്ങിയതും സമൂഹത്തിലെ സൗഹാര്‍ദ അന്തരീക്ഷം
തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് വകുപ്പ് ചുമത്തി അറെസ്റ്റു ചെയ്തതും, .
പലരും പ്രച്ചരിപ്പിക്കുന്നതുപോലെ കേന്ദ്ര സര്ക്കാരോ സീ ബീ ഐ ഓ
മറ്റേതെങ്കിലും കേന്ദ്ര എജെന്‍സി യോ കേരള സര്ക്കാരോ സ്വമേധയാ നടപടി
എടുക്കുക അല്ല ഉണ്ടായത് . അതിനാല്‍ തന്നെ ഇത് സര്‍ക്കാരിനെയോ ഭരണ
കൂടത്തിനെയോ വിമര്‍ശിച്ചതിന് എതിരെ ഉള്ള ഭരണകൂട അസഹിഷ്ണുത ആയി
ചിത്രീകരിക്കുന്നത് ശരിയല്ല . വന്‍പിച്ച ഭൂരിപക്ഷത്തോടെ
തിരഞ്ഞെടുക്കപ്പെട്ട തന്റെ പാര്‍ടി നേതാവിനെ അപകീര്ത്തിപ്പെടുത്തുന്ന
നടപടിക്ക് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടു
ഒരു പൊതു പ്രവര്‍ത്തകന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ്
കേസെടുത്തത് .
നാഥുറാം ഗോട്‌സെ , പാകിസ്ഥാന്‍ ഭീകരന്‍ കസബ് , തമിഴ് പുലി പ്രഭാകരന്‍ ,
വീരപ്പന്‍ , ഹിറ്റ്‌ലര്‍, തുടങ്ങി ഭീകര പരിവേഷം ഉള്ള ഒരു കൂട്ടം ആളുകളുടെ
ചിത്രത്തോടൊപ്പം ആണ് ശ്രീ . നരേന്ദ്ര മോഡി യുടെ ചിത്രവും പ്രസിദ്ധീകരിച്ചത്
. അതില്‍ ശ്രീ മോഡിയുടെ ഓഫീസോ കേരള സര്‍ക്കാരോ പരാതി പെട്ടിട്ടില്ല .
പരാതി ഒരു വ്യക്തി നല്കിയതാണ് . കുറെ നാള്‍ മുന്‍പ് ശ്രീ പിണറായി വിജയന്‍
പണി കഴിപ്പിച്ച വീട് എന്ന് കാണിച്ചു ഫേസ് ബുക്ക് ഇല്‍ മറ്റേതോ വീടിന്റെ
ചിത്രം പ്രസിദ്ധീകരിച്ചത് തനിക്കു അപകീര്‍ത്തികരം ആണ് എന്ന്
പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആ ചിത്രം പോസ്റ്റ് ചെയ്ത ആളെ അറസ്റ്റ് ചെയ്യുക
ഉണ്ടായി . കൊടിക്കുന്നില്‍ സുരേഷും അതുപോലെ അടുത്തകാലത്ത് ഒരു ചിത്രം
പ്രസിദ്ധീകരിക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടു പരാതി നല്‍കി . ഈ
പ്രവര്‍ത്തികള്‍ ഒക്കെ ആവിഷ്‌കാര സ്വാതന്ത്യമാണോ അതോ ഫോട്ട്‌ടോഷോപ്പ്
ദുരുപയോഗം ആണോ എന്ന് നമുക്ക് സ്വയം വിലയിരുത്താവുന്നതാണ് .
ദൈവത്തിന്റെയോ മത നേതാവിന്റെയോ ഗാന്ധിജിയുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ
നേതാവിന്റെയോ ചിത്രമോ അപകീര്‍ത്തികരമായ വാര്‍ത്തയോ പ്രസിദ്ധീകരിക്കുന്നത്
അവര്‍ക്ക് എന്തെങ്കിലും പ്രയാസമോ പ്രശ്‌നമോ ഉണ്ടാക്കാന്‍ യാതൊരു സാധ്യതയും
ഇല്ല . പക്ഷെ അത് സമാധാനം ആഗ്രഹിക്കുന്ന ഒരു സമൂഹത്തില്‍ വിഭാഗീയതയോ ലഹളയോ
അസഹിഷ്ണുതയോ ഉണ്ടാക്കാന്‍ സാധ്യത ഉണ്ട് . അതിനാല്‍ അത്തരം വിവാദപരമായ
പ്രവര്‍ത്തികള്‍ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരു പറഞ്ഞു ആരാധകരെയോ
അനുകൂലികളെയോ പ്രകോപിപ്പിക്കാന്‍ വളരെ എളുപ്പവും ആണ് . അത് പലപ്പോഴും
മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും .
തൊടുപുഴ ഒരു കോളേജു അദ്ധ്യാപകന്റെ കൈപ്പത്തി നഷ്ടപെട്ട സംഭവം എങ്ങിനെയാണ്
സൃഷ്ടിപ്പെട്ടത് എന്ന് നമ്മള്‍ മറന്നിട്ടില്ല .
കോളേജു മാഗസിന്‍ ചിത്രം വിവാദമായത് അത് വീണ്ടും അച്ചടിച്ച് വിതരണം
ചെയ്തതാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു . അത് ശരി ആണെകില്‍ അതിനു
പിന്നില്‍ ഒരു ദുരുദ്ദേശം ഉണ്ട് എന്ന് ഒരു പരാതിക്കാരന്‍ പറയുന്നത് ന്യായം
ആണെന്ന് കരുതേണ്ടി വരും . വീണ്ടും അച്ചടിക്കുമ്പോള്‍ അതില്‍ ' നെഗറ്റീവു
ഫേസ് ' ആയി ചിത്രീകരിക്കപ്പെട്ട വ്യക്തി സ്വതന്ത്ര ഇന്ത്യയുടെ
പ്രധാനമന്ത്രി ആണ് എന്നും അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്ന ആളുകള്‍ അത്
അപകീര്‍ത്തികരം ആയ ചിത്രീകരണം ആയി കാണും എന്ന് മനസ്സിലാക്കാമായിരുന്നു .
അവര്‍ക്ക് പരാതിപ്പെടാന്‍ നമ്മുടെ നിയമ വ്യവസ്ഥയില്‍ അവകാശവും ഉണ്ട് .
അവര്‍ കോടതിയില്‍ പോയപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം തട്ടിയെടുത്തു
എന്ന് പരാതി പെടേണ്ട കാര്യം ഇല്ല . കോടതിയില്‍ അവരുടെ സദുദ്ദേശം
തെളിയിക്കട്ടെ . അത് സര്ക്കാരിന്റെ അസഹിഷ്ണുത ആയി ചിത്രീകരിക്കാന്‍
ശ്രമിക്കുന്നതില്‍ അര്‍ഥം ഇല്ല . ആ ചിത്രം വെറും ഒരു ' ഹാസ്യ ആവിഷ്‌കാരം '
ആയി എല്ലാവരും കണക്കാക്കണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയുമോ ?
സല്‍മാന്‍ രാഷ്ദിയുടെ പുസ്തകവും തസ്ലീമ നസ്രീന്റെ പുസ്തകവും ഒക്കെ
നിരോധിച്ചതിന് പിന്നില്‍ അത് സമൂഹത്തില്‍ നില നില്ക്കുന്ന സമാധാനം
തകര്ക്കും എന്ന് ഭയപ്പെട്ടത് കൊണ്ടാണ്. രാഷ്ട്രീയമായ കാരണങ്ങളും അതിന്റെ
പിന്നില്‍ ഉണ്ട്. ഭാരതത്തില്‍ ഒരാളുടെ വിശ്വാസം മറ്റൊരാളുടെ അവിശ്വാസവും
ഒരാളുടെ ആചാരം മറ്റൊരാളുടെ അനാചാരവും ആണ് . അതിനാല്‍ തനിക്കു സ്വാതന്ത്ര്യം
ഉണ്ട് എന്ന് പറഞ്ഞു മറ്റൊരാളുടെ വിശ്വാസത്തെയോ അചാരത്തെയോ പരസ്യമായി
ചോദ്യം ചെയ്യാന്‍ ചില പരിമിതികള്‍ ഉണ്ട്.
പരസ്പര വിശ്വാസവും സഹിഷ്ണുതയും ബഹുമാനവും കൊണ്ടുമാത്രമേ നമ്മുടെ
മതങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടികള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ .
എതിര്ക്കുന്നവരുടെ കോലം കത്തിക്കലും പ്രതീകാത്മക നാട് കടത്തലും കരി ഓയില്‍
ഒഴിക്കലും കരിമ്പട്ടികയും ഒക്കെ നമ്മള്‍ കേരളീയര്‍ക്ക് ഇപ്പോള്‍ നിത്യ
പരിചയം ആയിരിക്കുന്നു. എതിരാളികളെ മോശം വാക്കും പ്രവര്ത്തിയും ഉപയോഗിച്ച്
അപകീത്തിപ്പെടുത്താതെ നമുക്ക് നല്ല കാര്യങ്ങള്‍ ചെയ്തു ശീലിക്കാം
സര്‍ക്കാര്‍ ബലം പ്രയോഗിച്ചു നിയന്ത്രിക്കുന്നതിലും എത്രയോ നല്ലതാണ് നമ്മള്‍ സ്വയം നിയന്ത്രിക്കുക .
ശുഭദിനം ! .