Image

എഴുത്ത്‌, നിരൂപണം, സാഹിത്യസംഘടനകള്‍! (ജോണ്‍ മാത്യു)

Published on 16 June, 2014
എഴുത്ത്‌, നിരൂപണം, സാഹിത്യസംഘടനകള്‍! (ജോണ്‍ മാത്യു)
ഒരു കഥ, കുറേക്കാലം മുന്‍പ്‌ വായിച്ചത്‌:

നാലു പതിറ്റാണ്ടുകാലം ഒന്നിലും താല്‍പര്യമില്ലാതെ നടന്ന ഒരാള്‍ ആകസ്‌മീകമായി സാധാരണ ലോകത്തിലേക്ക്‌ ഇറങ്ങിവരുന്നു. അപ്പോള്‍ കണ്ടതെല്ലാം, സൂര്യാസ്‌തമനംപോലും, പുതുമതന്നെ. അത്ഭുതംകൂറിക്കൊണ്ട്‌ അയാള്‍ ചോദിക്കുന്നു:

``ഇതെല്ലാം എവിടെനിന്ന്‌ വന്നു, ഞാനൊന്നും അറിഞ്ഞില്ലല്ലോ?''

അതുപോലെ കഴിഞ്ഞ നാലു പതിറ്റാണ്ടുകാലം ഇവിടെയുണ്ടായിരുന്ന സാഹിത്യചര്‍ച്ചകളും എഴുത്തുകളും കണ്ടില്ലെന്ന്‌ നടിച്ച്‌ ഇപ്പോള്‍ ഉറക്കത്തില്‍നിന്ന്‌ എഴുന്നേറ്റുവരുന്നവര്‍:

``അമേരിക്കയില്‍ എവിടെ മലയാള സാഹിത്യം? എവിടെ നിരൂപണം?''

ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ ഹൂസ്റ്റനിലെ ഒരു സാഹിത്യചര്‍ച്ചയില്‍ ഒരു ചെറുപ്പക്കാരന്‍ അങ്ങ്‌ തറപ്പിച്ച്‌ പറഞ്ഞു ഇവിടെ മലയാളം എഴുത്തുകളേയില്ലെന്ന്‌. സമ്മേളനത്തില്‍ പങ്കെടുത്ത ഒരാള്‍ ചോദിച്ചു:

``നിങ്ങള്‍ കുറഞ്ഞപക്ഷം അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രമെങ്കിലും വായിച്ചിട്ടുണ്ടോ?''

ഉത്തരം : ``ഇല്ല...''

എത്രയോ പ്രാവശ്യം എഴുതിക്കഴിഞ്ഞു എഴുപതുകളുടെ തുടക്കംമുതല്‍ത്തന്നെ ഏറിയും കുറഞ്ഞും ഇവിടെ മലയാളം എഴുത്തുണ്ട്‌, ചര്‍ച്ചകളുണ്ട്‌, പ്രസിദ്ധീകരണങ്ങളുമുണ്ട്‌. ഡിട്രോയ്‌റ്റിലെ ജോസഫ്‌ ഇ. വറുഗീസ്‌ സദസ്സ്‌, രാജന്‍ മാരേട്ടിന്റെ `അശ്വമേധം' മാസിക, ഹൂസ്റ്റനിലെ കാഫീ ക്ലാഷ്‌, `ഉപാസന' മാസിക, ഈ പ്രസ്ഥാനങ്ങളിലെല്ലാം അതാതിന്റെ ആദ്യകാലത്തുതന്നെ സഹകരിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി ഞാന്‍ കണക്കാക്കുകയാണ്‌.

ആയിരത്തിതൊള്ളായിരത്തിയെഴുപത്തിനാലിലെ ഓണക്കാലത്ത്‌ ഡിട്രോയ്‌റ്റില്‍ വെയ്‌ന്‍ സറ്റേറ്റ്‌ കലാശാലക്കടുത്തുള്ള കാസ്‌ റോഡിലെ ഒരു പള്ളിയുടെ ബേസ്‌മെന്റില്‍ കേരളക്ലബ്ബ്‌ തുടങ്ങിയത്‌, പിന്നീട്‌ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സെക്കന്‍ഡ്‌ സ്‌ട്രീറ്റില്‍ ഇന്ത്യാഹൗസിലെ സാഹിത്യസദസ്സുകള്‍, കാനഡയില്‍നിന്ന്‌ ഒരു വോള്‍സ്‌വാഗണ്‍ നിറയെ `മലയാളി' മാസികയുമായിട്ടെത്തിയ പാലക്കലചന്‍, അദ്ദേഹം ഒരു മലയാളിയെ യാദൃശ്ചികമായിട്ടെങ്കിലും കണ്ടുമുട്ടാന്‍ അന്ന്‌ മലയാളിക്കുട്ടികള്‍ പഠിച്ചുകൊണ്ടിരുന്ന `ബര്‍ട്ടന്‍ ഇന്റര്‍നാഷണല്‍' സ്‌കൂളിന്റെ മുന്നില്‍ കാത്തുനിന്നത്‌; ഇതെല്ലാം അമേരിക്കയിലെ മലയാളം വായനയിലെയും എഴുത്തിലെയും നാഴികക്കല്ലുകളായി ഞാന്‍ കാണുകയാണ്‌. തുടരുന്നു മനയിലിന്റെയും, എം.എസ്‌.ടി.യുടെയും കവിതകള്‍, കുട്ടനാടന്റെ കഥകള്‍, എസ്‌.കെ. പിള്ളയുടെ നാടകങ്ങള്‍, മണ്ണിക്കരോട്ടിന്റെയും തെക്കേമുറിയുടെയും നോവലുകള്‍, മാനു മാത്യുവിന്റെ കാര്‍ട്ടൂണുകള്‍ ചെറിയാന്‍ ചെറിയാന്റെ എഴുത്തുകള്‍ തുടങ്ങിയവ സാഹിത്യകൂട്ടായ്‌മകളിലെ ചര്‍ച്ചാവിഷയങ്ങളായിരുന്നു. പാരമ്പര്യം പറഞ്ഞ്‌ കാടുകയറുന്നില്ല.

ഇവിടെ എഴുത്തും വായനയും ചര്‍ച്ചയും നേരത്തെയും ഉണ്ടായിരുന്നെന്നും സാഹിത്യരംഗത്ത്‌ ചലനങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടത്‌ മറക്കരുതെന്നും പറയാനാണ്‌ ഇത്രയും എഴുതിയത്‌.

ഇന്ന്‌ പ്രസിദ്ധീകരണരംഗത്തുണ്ടായിരിക്കുന്ന ത്വരിതഗതി എവിടെ ഇരുന്ന്‌ എഴുതുന്നു എന്നതിന്റെ പ്രാധാന്യം ഇല്ലാതാക്കിയിരിക്കുന്നു. സാഹിത്യത്തില്‍ പ്രസ്ഥാനങ്ങളില്‍ക്കൂടിയല്ലാത്ത വേര്‍തിരിവുകളുടെയും പ്രസക്തി നഷ്‌ടപ്പെട്ടിരിക്കുന്നു. അതായത്‌ മറ്റൊരു രാജ്യത്ത്‌ പോയിരുന്ന്‌ എഴുതിയതുകൊണ്ട്‌ മാത്രം ഒരാള്‍ക്ക്‌ പ്രവാസി, കുടിയേറ്റം മുതലായ പട്ടം ചാര്‍ത്തിക്കൊടുക്കാന്‍ കഴിയുമോ? വിദേശത്തുനിന്നെഴുതുന്നതിന്‌ നിരൂപകന്റെ വാത്സല്യത്തലോടലൊന്നും അര്‍ഹിക്കുന്നില്ലെന്ന്‌ ചുരുക്കം.

അതുകൊണ്ട്‌ എന്നത്തേക്കാളുപരി നിരൂപണരംഗത്ത്‌ പ്രവര്‍ത്തിക്കാനുള്ള ചുമതല അമേരിക്കയിലെ പ്രത്യേക സാഹചര്യത്തില്‍ സാഹിത്യസംഘടനകള്‍ക്ക്‌ ഏറിക്കൊണ്ടിരിക്കുന്നു. ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്‌, ഡാളസ്‌, ചിക്കാഗോ, ടൊറാന്റൊ തുടങ്ങി എത്രയോ നഗരങ്ങളില്‍ സാഹിത്യചര്‍ച്ചയും നിരൂപണവും ഇപ്പോള്‍ സജ്ജീവമാണ്‌.

ചിലരുടെ ആഗ്രഹമാണ്‌, മോഹമാണ്‌, ഒരു കഥയെഴുതിയാല്‍ കവിത എഴുതിയാല്‍ ഉടനെ `പ്രവാസി സംവരണം' കണക്കിലെടുത്ത്‌ ഏതെങ്കിലും പ്രമുഖ നിരൂപകര്‍ ആസ്വാദനം എഴുതിയിരിക്കണം, അവാര്‍ഡ്‌ കിട്ടിയിരിക്കണം, അല്ലെങ്കിലോ സ്വന്തമായിത്തന്നെ ഇതെല്ലാം സംഘടിപ്പിച്ചുകളയുംപോലും. ചിലരെങ്കിലും ബലമായി വിശ്വസിക്കുന്നത്‌ ജോസഫ്‌ മുണ്ടശ്ശേരിയും കുട്ടി കൃഷ്‌ണമാരാരും അക്കാലത്ത്‌ മലയാളത്തില്‍ പ്രസിദ്ധീകരിച്ച സര്‍വ്വകൃതികളെയും വിലയിരുത്തിക്കൊണ്ട്‌ എഴുതാന്‍ കരാറെടുത്തിട്ടുണ്ടായിരുന്നെന്നാണ്‌.

അല്‌പംപോലും ബഹുമാനം ചോര്‍ത്തിക്കളയാതെ പറയട്ടെ പ്രൊഫ.എം. കൃഷ്‌ണന്‍നായര്‍ ഒരു കൃതിക്കും ഇവിടെ നിരൂപണം എഴുതിയതായി കണ്ടിട്ടില്ല. പത്രത്തില്‍ ഒരു പംക്തി എഴുതുക മാത്രമാണ്‌ അദ്ദേഹം ചെയ്‌തത്‌. ആഴ്‌ചതോറും പ്രസ്‌തുത പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന, അതായത്‌ തന്റെ മുന്നില്‍ യാദൃശ്ചികമായി വന്നുപെടുന്നവയുടെ `ക്രാഫ്‌റ്റ്‌' മാത്രം അദ്ദേഹം വിലയിരുത്തി.

അതുകൊണ്ടാണ്‌ ഇവിടെ നമ്മുടെ കൃതികളെ നമ്മുടെ സാഹിത്യവേദികളില്‍ത്തന്നെ വായിച്ച്‌ വിമര്‍ശിക്കുന്ന രീതി തുടരണമെന്ന്‌ പറയുന്നത്‌. അഭിനന്ദിക്കാനും വിമര്‍ശനം എഴുതാനും നമുക്ക്‌ ഇപ്പോള്‍ത്തന്നെ ഇവിടെ ധാരാളം പ്രസിദ്ധീകരണങ്ങളും ഉണ്ടല്ലോ.

എഴുത്ത്‌, നിരൂപണം, സാഹിത്യസംഘടനകള്‍! (ജോണ്‍ മാത്യു)
Join WhatsApp News
Dr.Sasi 2014-06-16 20:20:36
Nothing inferior to say and nothing superior to write about this. You are one hundred percent right! I really respect your sensible perspectives!!People have eyes but they do not see!!!I 
(Dr.Sasi)
Sudhir Panikkaveettil 2014-06-17 19:49:09
എം. ക്രുഷ്ണനായർ ഇവിടത്തെ പത്രത്തിൽ എഴുതിയിരുന്നത് നിരൂപണം എന്ന് പറയാൻ അർഹതയുള്ളവയയിരുന്നില്ലെന്ന്
 ഞാൻ ഇ-മലയാളിയിൽ  എഴുതിയപ്പോൾ
സ്വന്തം പേരു വക്കാൻ ഭയമുള്ള ഒരു സാധു അപരനാമത്തിൽ എഴുതി " കൃഷ്ണൻ നായരെ
കുറിച്ചെഴുതാൻ ഞാൻ ആരു എന്ന്" താങ്കളെങ്കിലും
കൃഷ്ണൻ നായരെ കുറിച്ച്  അദേഹത്തെ ഭയപ്പെടാതെ ഒരഭിപ്രായം
എഴുതിയല്ലോ  അതിൽ സന്തോഷം. പിന്നെ ചെറിയാന്റെ എഴുത്തുകൾ
എന്നെഴുതിയത് ന്യൂയോർക്കുക്കാരെ ശകലം കുഴപ്പിക്കും. കാരണം അദേഹം കലാകൌമുദിയിൽ
എഴുതിയ ഒരു എഴുത്ത് ഇവിടെ വലിയ ചർച്ചക്ക്
വിധേയമായി.
വിദ്യാധരൻ 2014-06-18 08:22:24
ഏകദേശം മുപ്പത്തിയാറു വർഷം സാഹിത്യ വാരാഫലം എന്ന തലകെട്ടിൽ കേരളത്തിലെ മലയാളനാട്, തുടങ്ങി പല മാസികകളും, വിമർശനത്തിന്റെ കൂരമ്പുകൾ എയ്യ്തും, കുത്തി കയറ്റിയും ധാരാളം ശത്രുക്കളെയും മിത്രങ്ങളെയും സ്മ്പാതിച്ച ഒരു ബഹുമാന്യ വ്യക്തിയാണ് എം. കൃഷ്ണൻനായർ. കേരളത്തിനു പുറത്തു ലാറ്റിനിലിലും യൂറോപ്പ്യൻ ഭാഷകളിലും എഴുതിയ (അമേരിക്കൻ പ്രവാസികളുടെയല്ല) ഗ്രന്ഥങ്ങൾ വായിക്കാൻ കേരളത്തിലെ വായനക്കാരെ പ്രേരിപ്പിച്ച ഒരു ദീർഘദർശികൂടിയായിരുന്നു ഇദ്ദേഹം. അമേരിക്കയിലെ എഴുതിയ പുസ്തകങ്ങളെ വിമർശിച്ചില്ല എന്നത്കൊണ്ട് ഈ ഭാഷസ്നേഹിയുടെ മഹത്വം നിലത്തു വീണു ഉടയാൻപോകുന്നില്ലെന്ന് ഇദ്ദേഹത്തിനെക്കുറിച്ച് അറിയാവുന്നവർക്ക്‌ അറിയാം. നമ്മളുടെ കയ്യിൽ ഇരിക്കുന്ന പോന്നു ചീത്തയായ്തിനു തട്ടാനെ കുറ്റം പറയുന്ന സ്വഭാവം നിറുത്തണം. സാഹിത്യവേദികളും അവർ സംഘടിപ്പിച്ച സംവാദകോലാഹലങ്ങളും ആരും ഓർക്കാൻ പോകുന്നില്ല. എന്നാൽ ആരെങ്കിലും എഴുതി വച്ച പുസ്തകം നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഓർമ്മയിൽ തങ്ങി നിന്നെന്നിരിക്കും. പക്ഷെ അതിനു വായന ആവശ്യമാണ്. വായന എന്നാ സ്വഭാവം ആർക്കാനുള്ളത്? യാതൊരു കഴമ്പും ഇല്ലാത്ത ലേഖനങ്ങളും വായിച്ചാൽ മനസിലാകാത്ത കവിതകളും എഴുതി വിട്ട്, കച്ചവട സൂത്രങ്ങൾ ഉപയോഗിച്ച്, അതായത് ആഴചയിൽ ഒരു ലേഖനം അതിനോട് അനുബന്ധിച്ച് ഒരു ഫോട്ടോയും കേറ്റി വിട്ട് മനുഷ്യ മനസ്സിൽ ഇടം തേടി, കാശുക്കൊടുത്തും, സംഘടനകളിൽ ചേർന്നും, സമ്മർദ്ധം ചെലുത്തിയും അവാർഡു കൾ വാങ്ങിയും ബുദ്ധിജീവി ചമഞ്ഞു നടക്കുന്ന ഇവന്മാരുടെ തട്ടിൻപുറത്തു കളിമണ്ണ് അല്ലാതെ എന്ത് കാണാനാണ്? ജോണ്‍ മാത്യു ഉദാഹരണമായി പറഞ്ഞ ചെറുപ്പക്കാരൻ ഇതിനു ഉദാഹരണമാണ്. കേരളത്തിലെ വായനശീലത്തെ വളർത്തിയതിൽ വായനശാലകൾക്കു ഒരു പങ്കുണ്ട്. അമേരിക്കയിൽ സായിപ്പിന്മാരുടെ ശല്യം ഇല്ലാതെ സ്വസ്ഥമായി ഇരുന്നു വായിക്കാൻ ഒരു വായനശാലയുണ്ടോ? അത് ഉണ്ടായാൽ തന്നെ അവിടെ നിന്ന് എടുക്കുന്ന പുസ്തകം തിരിച്ചു കൊടുക്കാനുള്ള മനോഭാവം ഉണ്ടോ? കക്ഷത്തിൽ ഔര് പുസ്തകം വച്ച് താടിയും വളർത്തി, സഞ്ചിയും തൂക്കി, വീട്ടിൽ പണിചെയ്യാതെ, വെള്ളം അടിച്ചു കേറ്റി മലയാളികളുടെ ഗ്രോസറി കടയിൽ പോയി നിന്ന് വാചകം അടിച്ചാൽ ആരും സാഹിത്യകാരന്മാരകില്ല. അമേരിക്കയിലെ മിക്ക സാഹിത്യകാരന്മാരും മുതുകാള പശുവിനെ മിനക്കെടുത്തും എന്ന് പറഞ്ഞതുപോലെയാണ്. ഇവിടെ സാഹിത്യം ഉണ്ടാകണമെങ്കിൽ ആദ്യമായി ചെയ്യേണ്ടത് വിലകുറഞ്ഞ ഈ അവാർഡു വിതരണവും പൊന്നാട വിതരണവും നിറുത്തുക. പിന്നെ കാശുകൊടുത്ത് കേരളത്തിലെ പ്രസിദ്ധരായ എഴുത്തുകാരെകൊണ്ട് നല്ലതു നല്ലത് എന്ന ആമുഖം എഴുത്ത് നിറുത്തുക. വായനക്കാർ പൊട്ടന്മാർ ആണെന്നുള്ള തെറ്റ്ധാരണ തിരുത്തി അവരെ ബഹുമാനിക്കാൻ പഠിക്കുക. അന്ന് മാത്രമേ സാഹിത്യം ഇവിടെ പൊടിക്കുകയുള്ളൂ. " നെഞ്ചാളും വിനയമൊടെന്യ പൗരഷത്താൽ' ആരും സാഹിത്യകാരന്മാരോ കവികളോ ആയിട്ടില്ല.
Observer 2014-06-18 09:18:35
സാഹിത്യ സംഘടനകൾ സ്വയം നിരൂപണം നടത്തുന്നതും ചില സംഘടനയിലെ അവാർഡു വിധികർത്താക്കൾ സ്വയം ഒരു അവാർഡു എടുത്തിട്ടു ബാക്കിയുള്ളവർക്ക് (ഇന്ന് വരെ കിട്ടാത്തവർക്ക്) അവാർഡു കൊടുക്കുന്നതും ഒരേ ഫലമേ ചെയ്യുകയുള്ള. ഞാൻ നൂറു ശതമാനം വിദ്യാധരന്റെ അഭിപ്രായത്തോട് യോചിക്കുന്നു. ഒരു സംഘടന ഒന്പത് അവാർഡു വച്ച് കൊടുത്താൽ മൂന്നു പ്രധാനപെട്ട സംഘടനകളും കൂടി 27 അവാർഡുകൾ കൊടുക്കും. ഇതെല്ലാം കൂടി ഇവിടെ അവാർഡിന്റെ പ്രളയം സ്രിഷിട്ടിക്കാം എന്നാലാതെ നല്ല ഗ്രന്ഥങ്ങൾ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. കുറേക്കുടി സാഹിത്യലോകത്തെ നശിപ്പിക്കാനെ സഹായിക്കുകയുള്ളൂ. അതുകൊണ്ട് അവാർഡു കൊടുക്കുന്നതിന്റെ മാനദ ണ്ണ്ടങ്ങളെ പുനപരിശോധിക്കേണ്ടാതാണ്. സാഹിത്യം നന്നാകണം എങ്കിൽ ഈ അവാരുഡ് പൊന്നാട ഭ്രമം അവസാനിക്കണം. If I reveal my real name here some of this writers will call me and say bad things over the phone. so I take this false name.
John Varghese 2014-06-18 11:34:10
അഭിപ്രായം പറയുന്നവനെ വീട്ടിൽ വിളിച്ചു ചീത്ത വിളിക്കുന്ന സംസ്കാരസമ്പന്നരായ മലയാളി സാഹിത്യകാര്നമാർ. ഇവന്മാര്ക്ക് നാട്ടിൽപോയി ഗുണ്ടാപ്പണി ചെയ്യുത്കൂടെ.
Zid 2014-06-18 20:08:34
വിധ്യാധാരന്
 താങ്കളുടെ അഭിപ്രായത്തിനോട്  യോജിക്കുന്നു.
പക്ഷെ  അമേരിക്കയിൽ വന്നിട്ട് അമേരിക്കകാരെ
കൊഞ്ഞനം കാണിക്കുന്ന ഇത്തരം അഭിപ്രായം  അത്ര നല്ലതല്ല.
സായിപ്പിന്റെ നാട്ടില വന്നിട്ട്  " അമേരിക്കയിൽ സായിപ്പമാരുടെ ശല്യം ഇല്ലാതെ സസ്ത്മായി ഇരുന്നു വായിക്കാൻ  ഒരു വായനശാല ഉണ്ടോ " എന്നുഷിതിയ നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ. ഇംഗ്ലീഷിൽ ഇതിനു രയ്സിസ്റ്റ് കമെന്റു എന്ന് പറയും. സായിപ്പു പിന്നെ എവിടെ പോകും? ഇത്തരം ഭാഷ പ്രയോഗം നമുക്ക് വേണ്ട. ഇതു ആരുക്കും ഗുണം ചെയില്ല.
വിദ്യാധരൻ 2014-06-19 08:06:27
സത്യം പറയുമ്പോൾ അസ്വസ്ഥരായിട്ടു കാര്യം ഇല്ല. മലയാളി അമേരിക്കയിൽ വന്നിട്ടും വർഷങ്ങളോളം ജീവിച്ചിട്ടും മിക്കവരും ഒറ്റയാന്മാരാണ് അവർക്ക് ഈ സംസ്ക്കാരവുമായി ഇണങ്ങി ചേരാൻ വളരെ ബുദ്ധിമുട്ടാണ്. പലരും ആംഗലേയ ഭാഷ പഠിക്കുന്നതിനും സംസാരിക്കുന്നതിനും യാതൊരു വിധത്തിലുള്ള ഉത്സാഹവും ഇല്ല. . അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷ പഠിക്കാതെ ബ്രിട്ടിഷ് ഇംഗ്ലീഷാണ് നല്ലത് എന്ന് പറയുകയും എന്നാൽ ബ്രിട്ടീഷ്‌ ഇംഗ്ലീഷു സംസാരിക്കുമോ എന്ന് ചോതിച്ചാൽ അതും അറിയാൻ വയ്യാത്ത കപട ജീവിതം നയിക്കുന്നവരാണ്‌ മിക്കവരും. ഏതു ഭാഷക്കും അതിന്റേതായ ഉച്ഛാരണ ശൈലി ഉണ്ട്.. ദന്ത്യം, താലവ്യം, ഒഷ്ട്യം, തുടങ്ങിയവ. ഇതെല്ലാം ആംഗലേയ ഭാഷയിലും ഉണ്ട്. ഇങ്ങനെ എല്ലാം കൊണ്ടും അസ്വസ്ഥ ജീവിതം നയിക്കുന്ന ഇക്കൂട്ടർ അമേരിക്കൻ വായനശാലയിൽ പോയിരുന്നു മലയാള പുസ്തകം വായിക്കുകയും ചെയ്യുന്ന ഒരു സ്ഥിതി വിശേഷത്തെക്കുറിച്ച് ഓർത്തപ്പോൾ ഏഴുതിയതാണ്. അമേരിക്കക്കാർക്ക് നമ്മൾ ഒരു ശല്യം നമ്മളുടെ മേല്പ്പറഞ്ഞ അസ്വാസ്ഥ്യംകൊണ്ട് അമേരിക്കകാർ മേല്പ്പറഞ്ഞ കൂട്ടര്ക്കു ഒരു ശല്യം എന്നാണു ഉദ്ദേശിച്ചത്. മലയാളിക്ക് ഒരു വായനശാല സ്വന്തമായി ഉള്ളത് കൊണ്ട് അമേരിക്കൻ ജീവിതത്തിൽ നിന്ന് ഒളിച്ചോടണം എന്ന് അർത്ഥമാക്കണ്ട. ഈ രാജ്യം എല്ലാം കൊണ്ടും നല്ല രാജ്യം തന്നെ. അമേരിക്കാൻ മലയാള സാഹിത്യത്തെ സംബന്ധിച്ചു വായിക്കാതെയും പഠിക്കാതെയും ആർക്കും സാഹിത്യകാരനും-കാരിയും ആകാമല്ലോ? ഈ-പത്രങ്ങളുടെ കാലം അല്ലെ? കൂടാതെ കാശുകൊടുത്താൽ അജ്ഞാനപീടം (അ=അമേരിക്ക) അവാർഡും കിട്ടും. "വിദ്വാനേവ വിജാനാതി, വിദ്വജ്ജന പരിശ്രമം, നഹി വന്ധ്യ വിജാനാതി ഗുർവീം പ്രസവ വേദനാം" (നീതിസാരം) എന്ന് പറഞ്ഞാൽ വിദ്വാന്മാരുടെ പരിശ്രമത്തെക്കുറിച്ച് വിദ്വാന്മാര്ക്ക് മാത്രമേ അറിയൂ. വന്ധ്യക്ക് വർദ്ധിച്ച പ്രസവ വേദന എങ്ങനെ മനസിലാകാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക