''ഗദ്ദാഫിയുടെ ഭരണമായിരുന്നു ഇതിലും ഭേദം.
ഉരുക്കുമുഷ്ടി കൊണ്ടായിരുന്നു ഭരണമെങ്കിലും അന്ന് ഏതിനും ചോദിക്കാനും
പറയാനും ആളുണ്ടായിരുന്നു.'' ലിബിയയില്‍ നിന്ന് ടുണീഷ്യ, ദുബൈ വഴി
ചൊവ്വാഴ്ച രാവിലെ കൊച്ചിയില്‍ തിരിച്ചെത്തിയ 44 മലയാളി നഴ്‌സുമാരില്‍
ഭൂരിഭാഗത്തിന്റെയും അഭിപ്രായം ഇതാണ്. അവരില്‍ ഇരുപത് വര്‍ഷമായി ലിബിയയുടെ
തലസ്ഥാനമായ ട്രിപ്പോളിയില്‍ ജോലി ചെയ്യുന്ന റോസമ്മ മാത്യു കൂടുതല്‍
വാചാലയായി.
റോസമ്മക്ക് ആദ്യം ട്രിപ്പോളിയില്‍നിന്ന് 650 കി.മീ അകലെയുള്ള ബംഗാസി എന്ന
തുറമുഖ പട്ടണത്തിലായിരുന്നു ജോലി. അവിടെനിന്ന് താമസിയാതെ തലസ്ഥാന
നഗരിയിലേക്ക് മാറി. ലിബിയയില്‍ ഇപ്പോഴുള്ള ആയിരത്തോളം മലയാളി നഴ്‌സുമാരില്‍
ഏറ്റവും സീനിയോരിറ്റി ഉള്ള ഒരാളാണ് കോട്ടയത്തിനു സമീപം മോനിപ്പള്ളി
സ്വദേശിനി റോസമ്മ.
ഗദ്ദാഫിയുടെയും മക്കളുടെയും സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ 2011 ല്‍
നടന്ന ജനകീയ മുന്നേറ്റത്തിന്റെ ഫലമായുണ്ടായ അരക്ഷിതാവസ്ഥയില്‍ നാടുവിടേണ്ടി
വന്ന ഒരാളായിരുന്ന റോസമ്മ. ഇറാക്കിലേതിനെക്കാള്‍ മെച്ചപ്പെട്ട ശമ്പളവും
സുരക്ഷിതമായ താമസസൗകര്യങ്ങളും ഉള്ളതിനാല്‍ ഒരിക്കല്‍കൂടി
ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. സീനിയര്‍ ആയതിനാല്‍ സ്‌പെഷ്യലിസ്റ്റ്
നഴ്‌സിനുള്ള വേതനവും ലഭിക്കുന്നുണ്ടായിരുന്നു.
''ഇപ്പോള്‍ അവിടെ ഭരണമില്ലെന്നു പറയാം. ഒരു കേന്ദ്ര ഗവണ്‍മെന്റ്
ഉണ്ടെന്നാണ് വയ്പ്. അവരുടെ പട്ടാളത്തിനെതിരെ ഇസ്ലാമിക് പക്ഷക്കാരും
ഗദ്ദാഫിക്കെതിരെ സമരം നയിച്ച പോരാളി സംഘങ്ങളും അടരാടുകയാണ്. ആര്‍ ആരെ
വെടിവെക്കുന്നുവെന്ന കാര്യം ആര്‍ക്കും അറിഞ്ഞുകൂടാ. പരസ്പരം വെട്ടി
മരിക്കുന്നവരുടെ ഇടയില്‍ നിരപരാധികളായ ജനങ്ങള്‍ ബലിയാടാകുന്നു.'' അവര്‍
പറഞ്ഞു.
ട്രിപ്പോളിയില്‍ അരക്ഷിതാവസ്ഥ നടമാടുകയാണ്. ടാക്‌സിയില്‍ പോയ ഒരു
നഴ്‌സിന്റെ പണവും മൊബൈലും ടാക്‌സി െ്രെഡവര്‍തന്നെ പിടിച്ചെടുത്ത അനുഭവവും
അടുത്തയിടെ ഉണ്ടായി. എയര്‍പോര്‍ട്ടിലേക്കു പോയ ഒരു വിദേശ നഴ്‌സിനെ
കശ്മലന്മാര്‍ മാനഭംഗം ചെയ്ത സംഭവവും പുറത്തു വന്നിട്ടുണ്ട്.
ബംഗാസിയില്‍നിന്ന് കടല്‍ മാര്‍ഗം രക്ഷപ്പെട്ടോടുന്നവരുടെ എണ്ണവും കുറവല്ല.
ട്രിപ്പോളിയും ബംഗാസിയും തുറമുഖ പട്ടണങ്ങളാണ്. ട്രിപ്പോളിയയില്‍ നിന്ന് ഒരു
ഗ്രീക്ക് യുദ്ധകപ്പലില്‍ ഗ്രീസിലെ പിറിയസ് എന്ന തുറമുഖത്തേക്ക്
രക്ഷപ്പെട്ട ഒരു സംഘത്തില്‍ 186 പേരുണ്ടായിരുന്നു. 77 ഗ്രീക്കുകാരും 78
ചൈനാക്കാരും 10 ബ്രിട്ടീഷുകാരും 12 സൈപ്രസ്‌കാരും 7 ബല്‍ജിയംകാരും ഒരു
അല്‍ബേനിയക്കാരനും ഒരു റഷ്യക്കാരനും. ലിബിയയിലെ ചൈനീസ് അംബാസിഡറും
രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ട്രിപ്പോളിയില്‍ നിന്ന് അതിര്‍ത്തി കടന്ന് ടുണീഷ്യയിലെ റാസ് ജെദിര്‍
ചെക്ക്‌പോസ്റ്റില്‍ എത്തിയ ആദ്യ സംഘത്തില്‍ 47 ഇന്ത്യന്‍ നഴ്‌സുമാര്‍
ഉണ്ടായിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ അവരെ അനുഗമിച്ചു. ടുണീഷ്യക്കുള്ളില്‍
ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ നഗ്മ മഹമ്മദ് മാലിക് (കാസര്‍ഗോഡ്)
ഉള്‍പ്പടെയുള്ളവര്‍ അവരെ സ്വീകരിച്ച് എയര്‍പോര്‍ട്ടിനടുത്തുള്ള ലെപാച്ച
എന്ന ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.
അവിടെനിന്ന് നാട്ടിലേക്ക് ഫോണ്‍ വിളിക്കാന്‍ എളുപ്പമായിരുന്നു. പിറ്റേന്ന്
ട്യൂണിസിലെ കാര്‍ത്തേജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും വാഹനം
കിട്ടി. എമിരേറ്റ്‌സ് കമ്പനി വിമാനത്തിലാണ് 47 പേര്‍ക്ക് സീറ്റ് കിട്ടിയത്.
3 പേര്‍ ദുബൈയില്‍ ഡല്‍ഹിയിലേക്ക് മാറിക്കയറി. ബാക്കിയുള്ളവര്‍ പിന്നാലെ
എത്തും.
ട്രിപ്പോളിയില്‍ സ്ഥിതി ഒന്നിനൊന്ന് മോശമായിക്കൊണ്ടിരിക്കുന്നു.
എയര്‍പോര്‍ട്ടിലെത്താന്‍ ബസ്സിലേക്ക് നടക്കുന്നതിനിടയിലാണ് നൂറനാട്
മറ്റപ്പള്ളി സ്വദേശി സോളമന്‍ ഡാനിയേല്‍, 59, ഷെല്‍ പൊട്ടിത്തെറിച്ച്
മരിക്കാനിടയായത്. മൂന്ന് വര്‍ഷം മുമ്പ് മടങ്ങിവന്ന ശേഷം വീണ്ടും
ലിബിയയിലേക്ക് എത്തിയ ആളാണ് സോളമന്‍. ബസ്സില്‍ കയറുംമുമ്പ് നാട്ടിലുള്ള
മകളെ ഒന്നു വിളിക്കാന്‍ തോന്നി. ഏതാനും നിമിഷമേ എടുത്തുള്ളൂ. അതിനിടെ വന്നു
പതിച്ച ഷെല്ലിന്റെ ഒരു കഷണം തലയില്‍ വന്ന് തറച്ച് മരിച്ചു
വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നു.
മലയാളികളെ നാട്ടിലെത്തിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കേരള
ഗവണ്‍മെന്റിനോടും പ്രത്യേകിച്ച് മുഖ്യമന്ത്രിയോടും 'നോര്‍ക്ക'യോടും
തങ്ങള്‍ക്ക് പ്രത്യേക നന്ദിയുണ്ട്, ലിബിയന്‍ നഴ്‌സസ് പേരന്‍സ് അസോസിയേഷന്‍
സെക്രട്ടറി മോഹന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നഴ്‌സുമാരെ
സ്വീകരിക്കാന്‍ നടുപ്പാതിരായ്ക്ക് നെടുമ്പാശ്ശേരിയിലെത്തിയ നോര്‍ക്ക
ഡയറക്ടര്‍ പി. സുദീപിനും സംഘത്തിനും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പ് മടങ്ങിയശേഷം തിരികെ പോയവരില്‍ മിക്കവരും
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പോയവരാണ്. നാട്ടിലെ കടങ്ങള്‍ വീട്ടാനും
കുടുംബത്തെ രക്ഷിക്കാനും അനുജത്തിയെ കെട്ടിക്കാനും വീടു വയ്ക്കാനും
ഒക്കെയുള്ള അവരുടെ സ്വപ്നങ്ങള്‍ ബാക്കി നിലക്കുന്നു.