പ്രവീണ്‍ വര്‍ഗീസ് വധത്തില്‍ ഗവണ്‍മെന്റില്‍ നിന്നും നീതി ലഭിക്കാതെവന്ന
സാഹചര്യത്തിലാണ് കോടതി മുഖേന മുമ്പോട്ടു പോകേണ്ടിവന്നതെന്ന് പ്രവീണിന്റെ
മാതാപിതാക്കളായ മാത്യുവും ലൗലിയും മാധ്യമങ്ങളെ അറിയിച്ചു. നിസ്സാരമായി
പരിഹരിക്കാമായിരുന്ന ഈ പ്രശ്‌നത്തിന്റേയും, തുടര്‍ന്നുണ്ടായ സംശയങ്ങള്‍ക്കായുള്ള
ഉത്തരത്തിനായി അലയേണ്ടിവന്നത് ജനാധിപത്യരാഷ്‌ട്രത്തിനു തന്നെ കളങ്കം
ചാര്‍ത്തിയിരിക്കുകയാണെന്നവര്‍ കുറ്റപ്പെടുത്തി. കാര്‍ബണ്‍ഡെയില്‍ പോലീസും
സിറ്റിയും കാട്ടിയ അനാസ്ഥയും സ്റ്റേറ്റ് ട്രൂപ്പറുടെ
ഉത്തരവാദിത്വമില്ലായ്‌മയുമാണ് ഒരുപക്ഷെ ജീവനോടെതന്നെ പ്രവീണിനെ ലഭിക്കുന്നതിന്
തടസ്സമായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അരോഗദൃഢഗാത്രനും ഏവര്‍ക്കും
പ്രിയങ്കരനുമായിരുന്ന പ്രവീണ്‍ (വാവ) ചിക്കാഗോയില്‍ നിന്നും 6 മണിക്കൂര്‍ അകലെയുള്ള
സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ രണ്ടാംവര്‍ഷ ക്രിമിനല്‍ ജസ്റ്റീസ്
വിദ്യാര്‍ത്ഥിയായിരുന്നു. ഫെബ്രുവരി 12-ന് രാത്രി ഒരു പാര്‍ട്ടി കഴിഞ്ഞ് വരുന്ന
വഴിയാണ് കാണാതായത്. 6 ദിവസങ്ങള്‍ക്കുശേഷം താമസ സ്ഥലത്തുനിന്നും മൂന്നര മൈല്‍ അകലെ
ഒരു കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി. `ഒരു സുഹൃത്തിനോടൊപ്പം കാറില്‍
സഞ്ചരിക്കവെ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രവീണ്‍ കാറില്‍ നിന്നിറങ്ങി
കാട്ടിലേക്ക് ഓടിപ്പോയി. കടുത്ത തണുപ്പും തിങ്ങിയ മരങ്ങളും കൊണ്ട് പുറത്തേക്കുള്ള
വഴി കണ്ടുപിടിക്കാന്‍ പറ്റാതയതാണ് മരണകാരണം.' എന്നതായിരുന്നു പോലീസ് ഭാഷ്യം.
പരിക്കുകള്‍ ഒന്നുമില്ല. മറ്റൊന്നും സംശയിക്കാനില്ല എന്ന് കാര്‍ബണ്‍ഡെയില്‍ ഡോ.
കൂഫറും വിധിയെഴുതി. എന്നാല്‍ പ്രവീണിന്റെ ശരീരത്തിലെ പരിക്കുകള്‍
ശ്രദ്ധയില്‍പ്പെട്ട കുടുംബം പോലീസ് നിഗമനത്തെ ചോദ്യം ചെയ്‌ത് രണ്ടാമത്
ഓട്ടോപ്‌സി നടത്തി. പ്രവീണിന്റെ ശരീരത്തില്‍ മദ്യത്തിന്റേയോ, മയക്കുമരുന്നിന്റേയോ
അംശംപോലും ഇല്ലായിരുന്നുവെന്നും മരണകാരണം തലയ്‌ക്കേറ്റ ശക്തമായ അടി മൂലമാണെന്ന്
പരിക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചതില്‍ നിന്നും വ്യക്തമായി. ഉപദ്രവമേറ്റശേഷം 24
മണിക്കൂറോളം പ്രവീണിന് ജീവന്‍ ഉണ്ടായിരുന്നുവെന്നും ഷിക്കാഗോയിലെ പ്രശസ്‌ത
പതോളജിസ്റ്റ് ഡോ. ബെന്‍ മര്‍ഗോളീസ് സ്ഥിരീകരിച്ചു. പ്രവീണിന് അപരിചിതനായ ആ
പ്രതിയേയോ, അയാളുടെ കാര്‍ കണ്ട് പ്രതി കാട്ടില്‍ നിന്നും ഇറങ്ങി വരുന്നതുകണ്ട
സ്റ്റേറ്റ് ട്രൂപ്പറേയോ ഇതേവരെ ചോദ്യം ചെയ്‌തിട്ടില്ല. ഈ സംഭവത്തെ തുടര്‍ന്ന്
രൂപീകൃതമായ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ മിസ്സിസ് മറിയാമ്മ പിള്ള, മിസ്റ്റര്‍
ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നീതിക്കായുള്ള പോരാട്ടം
തുടരുന്നു. 40,000 പേരുടെ ഒപ്പുശേഖരിച്ച് തുടരന്വേഷണം ആവശ്യപ്പെട്ടു. ഇതിന്റെ ആദ്യ
മീറ്റിംഗില്‍ പങ്കെടുത്ത ലഫ്‌റ്റനന്റ് ഗവര്‍ണര്‍ ഷീല സൈമണ്‍ പിന്തുണയുമായി
ഇവരോടൊപ്പമുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് വയലേഷനാണ് ഇവിടെ
സംഭവിച്ചതെന്നും, സത്യം കണ്ടുപിടിക്കാന്‍ ഏതറ്റംവരെ പോകുമെന്നും മറിയാമ്മ പിള്ള
മാധ്യമങ്ങളോടു പറഞ്ഞു. പോലീസിന്റെ ഭാഷ്യം മറ്റൊന്നാണെങ്കിലും കുടുംബവും സമൂഹവും
ഇതൊരു കൊലപാതകമാണെന്ന് വിശ്വസിക്കുന്നുവെന്നും നീതിക്കായുള്ള പോരാട്ടം
തുടരുമെന്നും ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പ്രസ് കോണ്‍ഫറന്‍സില്‍ വെളിപ്പെടുത്തി. കുടുംബ
വക്കീലായി പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മി വാച്ചാച്ചിറയും
മാധ്യമങ്ങളോട് സംസാരിച്ചു. ശരീരത്തിലെ മുറിവുകളുടെ അടിസ്ഥാനത്തില്‍ പ്രവീണ്‍
ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു എന്നു തെളിഞ്ഞു. ഇത് വിലയേറിയ ഒരു 19-കാരന്റെ
ജീവിതമാണ്. സത്യം മാറ്റിമറിക്കപ്പെട്ടതില്‍ ഉത്തരം കിട്ടുന്നതുവരെ നിയമയുദ്ധം
തുടരും- ജിമ്മി വാച്ചാച്ചിറ പറഞ്ഞു.
കാര്‍ബണ്‍ഡെയില്‍ സിറ്റിക്കടുത്തുള്ള
അഡ്വ. ചാള്‍സ് സ്റ്റെഗെയ്‌മറാണ് സിവില്‍ കേസ് കോടതിയില്‍ ഫയല്‍
ചെയ്‌തിരിക്കുന്നത്. കാര്‍ബണ്‍ഡെയില്‍ പോലീസിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തെ
അദ്ദേഹം ചോദ്യം ചെയ്‌തു. ഇതിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍
കൊണ്ടുവരുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ചിക്കാഗോയിലും കാര്‍ബണ്‍ഡെയിലിലും
മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്ല രീതിയില്‍ പ്രചരിപ്പിക്കുന്നു. ാര്‍ബണ്‍ഡെയില്‍
പോലീസിന്റെ നിരുത്തരവാദത്തെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്ന റേഡിയോ ഹോസ്റ്റ്
മോണിക്ക സൂക്കസ് കുടുംബത്തിന് കൈത്താങ്ങാണ്. ഈ കേസിന്റെ പുരോഗതിക്ക് അവരുടെ
പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. മൂടിവെച്ച പല സത്യങ്ങളും അവര്‍
പുറത്തുകൊണ്ടുവന്നു. ഇതിന്റെയെല്ലാം വെളിച്ചത്തിലാണ് ഓഗസ്റ്റ് 7-ന് പോലീസ്
ചീഫിനും, പ്രതിക്കും എതിരായി കേസ് ഫയല്‍ ചെയ്‌തത്. ഇതേ തുടര്‍ന്ന് ഓഗസ്റ്റ്
18-ന് പോലീസ് ചീഫ് ജോഡി ഒഗ്വിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്‌തു. ഈ കേസുമായി
സ്ഥാനമാറ്റത്തിന് ബന്ധമില്ലെന്ന് സിറ്റി മാനേജര്‍ കെവിന്‍ ബെയ്‌റ്റി
പറഞ്ഞെങ്കിലും ഈ കേസാണ് തന്റെ ജോലി പോകാന്‍ കാരണമെന്ന് അദ്ദേഹം പുറപ്പെടുവിച്ച
സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഈ കേസില്‍ കൂടുതല്‍ ഇടപെടരുതെന്ന് തനിക്ക് സിറ്റി
മാനേജരില്‍ നിന്നും, ഈ കേസ് ഇപ്പോള്‍ റിവ്യൂ ചെയ്യുന്നു എന്നു പറയുന്ന സ്റ്റേറ്റ്
അറ്റോര്‍ണി മൈക്കിള്‍ കാറില്‍ നിന്നും കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു എന്നും
അദ്ദേഹം പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.
പ്രവീണിന്റെ മാതാപിതാക്കള്‍
ഓഗസ്റ്റ് 22-ന് അറ്റോര്‍ണി ജനറല്‍ ലിസാ മാഡിഗന്‍, ഗവര്‍ണര്‍ പാറ്റ് ക്യൂന്‍
എന്നിവരെ കണ്ട് ചര്‍ച്ച നടത്തുകയും അന്വേഷണോദ്യോഗസ്ഥരുടെ അനാസ്ഥയിലുള്ള വിഷമം
അറിയിക്കുകയും ചെയ്‌തു. 40,000 പേര്‍ ഒപ്പിട്ടമെമ്മോറാണ്ടവും 660 പേര്‍ എഴുതിയ
കത്തുകളും രണ്ടുപേര്‍ക്കും സമര്‍പ്പിച്ചു. അന്വേഷണത്തിന് എല്ലാ സഹായവും അവര്‍
വാഗ്‌ദാനം ചെയ്‌തു.
പോലീസ് ചീഫിനെ പിരിച്ചുവിട്ടതുകൊണ്ടു മാത്രം ഈ
പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എഴുതിയ ഡോ.
കൂഫര്‍, പ്രവീണിനെ കയറ്റിയ കാറും പ്രതിയെ കണ്ടകാര്യവും റിപ്പോര്‍ട്ട്
ചെയ്യാതിരുന്ന സ്റ്റേറ്റ് ട്രൂപ്പര്‍, പ്രതി ഗേജ് ബഥൂണ്‍ എന്നിവര്‍ക്കെതിരായ ഒരു
നടപടിയും ഇതുവരെ ഉണ്ടാകാത്തതില്‍ പ്രവീണിന്റെ കുടുംബവും സമൂഹവും അമര്‍ഷത്തിലാണ്.
നോര്‍ത്ത് ഇന്ത്യന്‍ സമൂഹവും ഇവരോടൊപ്പമുണ്ട്. സ്വാതന്ത്ര്യദിന പരേഡില്‍ നീതി
നടത്തിക്കിട്ടണമെന്ന ആവശ്യവുമായി ഫ്‌ളോട്ടം സംഘടിപ്പിച്ചിരുന്നു. പ്രവീണ്‍
കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തില്‍ വിവിധ മലയാളി സംഘടനകളും ഹിന്ദു മത സംഘടനകളും
എക്യൂമെനിക്കല്‍ ക്രൈസ്‌തവ നേതൃത്വവും പിന്തുണയുമായുണ്ട്. സ്വാതന്ത്ര്യദിനത്തില്‍
ഡിവോണ്‍ അവന്യൂവില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിച്ച പ്രവീണിന്റെ മാതാവ് ലൗലി
വര്‍ഗീസ് പ്രവീണിന് നീതി കിട്ടുംവരെ പിന്നോട്ടില്ലെന്ന് പറയുകയും ഇന്ത്യന്‍
സമൂഹം നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു.
വാര്‍ത്ത തയാറാക്കിയത്: ഡീക്കന്‍ ലിജു പോള്‍.