Image

മദ്യനിരോധനം സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയം, ശുദ്ധ വിഡ്ഡിത്തരം (ജോസഫ്‌ പടന്നമാക്കല്‍ )

Published on 18 September, 2014
മദ്യനിരോധനം സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയം, ശുദ്ധ വിഡ്ഡിത്തരം (ജോസഫ്‌ പടന്നമാക്കല്‍ )
`മതം മനുഷ്യനെ മയക്കുന്ന കറുപ്പുമരുന്നെന്ന്‌' കാറല്‍ മാര്‍ക്‌സ്‌ പറഞ്ഞു. മതത്തെ മദ്യം മയക്കുമെന്ന പുതിയ കാഴ്‌ച്ചപ്പാടുകള്‍മൂലം മതവും മദ്യവും തമ്മില്‍ ഒരു തുറന്ന യുദ്ധം ആരംഭിച്ചിരിക്കുകയാണ്‌. അള്‍ത്താരയിലെ വീഞ്ഞ്‌ നിരോധിക്കണമെന്ന നിര്‍ദ്ദേശവുമായി മതനിരീക്ഷണ വാദികളും രംഗത്തുണ്ട്‌. കുര്‍ബാനയിലെ വീഞ്ഞ്‌ ചെറിയ ലഹരിയെങ്കിലും അത്‌ പിന്നീട്‌ പുരോഹിതരെ പൂര്‍ണ്ണമായ മദ്യപാനികളാക്കുമെന്നും അഭിപ്രായങ്ങളുണ്ട്‌. ശ്രീ വെള്ളാപ്പള്ളി നടേശന്‍ അള്‍ത്താരയിലെ വീഞ്ഞ്‌ നിരോധിക്കണമെന്ന്‌ പറഞ്ഞതിന്റെ കാരണവും അതുതന്നെയാകാം.

പുരോഹിതരുടെയിടയിലും മദ്യം ഒരു പ്രശ്‌നമാണ്‌. അരമനകളിലും കൊവേന്ത ആശ്രമങ്ങളിലും അത്തരം വിവരങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നതുകൊണ്ട്‌ പുറം ലോകം അറിയുന്നില്ലന്നേയുള്ളൂ. ഒരു പക്ഷെ സഭ മദ്യനിരോധനത്തിന്‌ തീവ്രമായ പിന്തുണ നല്‌കുന്നതും പുരോഹിതരുടെയിടയില്‍ മദ്യം വ്യാപിക്കുന്നതുകൊണ്ടായിരിക്കാം. യൂറോപ്പിലും അമേരിക്കയിലുമുള്ള പുരോഹിതന്റെ ജോലി 24 മണിക്കൂറുമാണ്‌. രോഗികള്‍ക്കും മരിക്കാന്‍ പോകുന്നവര്‍ക്കും അന്ത്യലേപനം ഏതു സമയത്തും കൊടുക്കണം. സമൂഹത്തില്‍ പുരോഹിതന്‌ സ്ഥാനം കല്‍പ്പിച്ചിരിക്കുന്നതുകൊണ്ട്‌ എല്ലാ സാമൂഹികചടങ്ങുകളിലും അവരെ വിളിക്കും. അവിടെയെല്ലാം 'ഡ്രിങ്ക്‌' എടുക്കാന്‍ പ്രേരിപ്പിക്കും. പാശ്ചാത്യരാജ്യങ്ങളിലുള്ള ക്ലബുകളില്‍ മിതമായി മദ്യം കഴിക്കുകയെന്നതും കത്തോലിക്കരുടെ സാമൂഹിക സംസ്‌ക്കാരമാണ്‌. ഏകാന്തതയും പള്ളിയിലെ ബോറടിച്ച ജീവിതവും അവരെ കുടിയന്മാരാക്കുന്നു. (റഫ: ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ സ്‌മിത്ത്‌, കത്തോലിക്‌ ഹെറാള്‍ഡ്‌യൂ.കെ.ആഗസ്റ്റ്‌ 5, 2014 )

മദ്യം സമൂഹത്തില്‍നിന്നും തികച്ചും ഇല്ലായ്‌മ ചെയ്യാന്‍ മദ്യനിരോധനം വേണമെന്നു വാദിക്കുന്നവര്‍ക്ക്‌ അനേക കാരണങ്ങളുണ്ടാവാം. മദ്യം മനുഷ്യന്റെ ജീവിതനിലവാരം താഴ്‌ത്തി ദാരിദ്ര്യത്തിലേക്ക്‌ നയിക്കും. സ്വപ്‌നങ്ങളുമായി പടുത്തുയര്‍ത്തിയ കുടുംബജീവിതം തകര്‍ക്കും. കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന മനുഷ്യന്‍ മദ്യത്തിനടിമയാകുമ്പോള്‍ മക്കളും മാതാപിതാക്കളുമായുള്ള ബന്ധം അവിടെ തകരുകയാണ്‌. കുടുംബം പോറ്റാന്‍ ഗ്രഹനാഥന്‍റെ വരുമാനമായുണ്ടായിരുന്ന ജോലിയും ലഹരിയില്‍ നഷ്ടപ്പെടാം. സമൂഹം ഗൗനിക്കാതെ വരുമ്പോള്‍ അവര്‍തന്നെ സ്വയം മാനസികമായി തകര്‍ന്നു നശിക്കും. ഭാര്യയും ഭര്‍ത്താവും മക്കളും തമ്മില്‍ തല്ലും വാശിയുമായി വൈരാഗ്യത്തോടെ കഴിയുന്ന പരിതാപകരമായ ചുറ്റുപാടുകളുമുണ്ടാകാം.വിവാഹമോചനവും സംഭവിക്കാം. അമിതമായ കുടിയാസക്തി ആരോഗ്യത്തെയും ബാധിക്കും. കിഡ്‌നിയും കരളും നശിച്ച്‌ ഒടുവില്‍ മരണത്തിലും കലാശിക്കാം.

മതങ്ങളെല്ലാം തന്നെ മദ്യത്തെ നിരുത്സാഹപ്പെടുത്തുന്നതു കാണാം. മദ്യത്തിന്റെ ലഹരിമൂലം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെന്നും കരുതുന്നു. നടുറോഡുകളിലും കുടുംബത്തിലും അടിപിടിയ്‌ക്കും അസഭ്യ ശകാരങ്ങള്‍ക്കും കാരണം മദ്യമാണെന്നു മതം കരുതുന്നു.ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ ഇവാഞ്ചലിസ്റ്റും യഹോവാ സാക്ഷികളും മദ്യത്തെ പിശാചിന്റെ പാനീയമെന്നാണ്‌ വിളിക്കുന്നത്‌. വിശുദ്ധ പുസ്‌തകത്തില്‍നിന്നും അവര്‍ക്ക്‌ അനുകൂലമായ വചനങ്ങള്‍ തപ്പി കണ്ടു പിടിക്കാനും സാധിക്കും. മദ്യം പൂര്‍ണ്ണമായും പാടില്ലായെന്നും ,ഉപേക്ഷിക്കണമെന്നും ദൈവംത്തിന്റെ കല്‌പ്പനയുണ്ടെന്നു മത തീവ്രതയില്‍ മുഴുകിയിരിക്കുന്നവര്‍ പറയും. സ്വവര്‍ഗ രതിപോലെ മദ്യവും നാശം വിതക്കുമെന്ന്‌ യാഥാസ്‌തിതികരായവര്‍ പ്രചരണം നടത്തുന്നു. രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച്‌ അവരെ മതത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതു മൂലം ജനത്തിന്‌ ഇന്ന്‌ രാഷ്ട്രീയക്കാരോടൊപ്പം മതത്തെയും ബഹുമാനമില്ലാതായി.

മദ്യം കഴിക്കാത്തവര്‍ മദ്യപാനികളെക്കൊണ്ട്‌ കുറ്റ കൃത്യങ്ങള്‍ ചെയ്യിപ്പിച്ച്‌ സ്വാര്‍ഥതാല്‌പര്യങ്ങളെ സംരക്ഷിക്കുന്നത്‌ മദ്യനിരോധന വാദികള്‍ അറിഞ്ഞില്ലെന്നും ഭാവിക്കുന്നു. കുടിച്ചു വണ്ടിയോടിക്കുന്നവര്‍ മദ്യം നിരോധിച്ചാല്‍ നിരത്തുകളില്‍ കുറയുമെന്നും കണക്കാക്കുന്നു. മദ്യവും ചാരായവും എവിടെയും സുലഭമായി ലഭിക്കുന്ന സ്ഥിതിക്ക്‌ അത്തരം ഒരു അനുമാനത്തിന്‌ പ്രസക്തിയുണ്ടെന്നും തോന്നുന്നില്ല. മദ്യം കഴിക്കുന്ന കുടുംബങ്ങള്‍ പാപ്പരാകുമെന്ന കണക്കാക്കലുമുണ്ട്‌. ഖജനാവ്‌ കാലിയായിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്തിന്റെ കമ്മി നികത്തുന്നതെങ്ങനെയെന്ന്‌ ചിന്തിക്കാന്‍ സര്‍ക്കാരിന്‌ സമയമില്ല. മദ്യനിരോധനം മൂലം സംസ്ഥാനത്ത്‌ നികുതിയിനത്തില്‍ ലഭിച്ചിരുന്ന വരുമാനം ഇല്ലാതാകുമ്പോള്‍ സാമ്പത്തിക അരാജകത്വം നാട്‌ മുഴവന്‍ അനുഭവപ്പെടും. അതൊന്നും അറിയണ്ടായെന്നു ഭാവിച്ച്‌ മതത്തെ പ്രീതി പ്പെടുത്തി സര്‍ക്കാരിനെ എങ്ങനെ നില നിര്‍ത്താന്‍ സാധിക്കുമെന്നാണ്‌ കേരളം ഭരിക്കുന്നവര്‍ ചിന്തിക്കുന്നത്‌.

ന്യൂനപക്ഷമായ ഒരു ജനം മദ്യം ദുരുപയോഗം ചെയ്യുന്നതിന്റെ പേരില്‍ സമ്പൂര്‍ണ്ണമായ മദ്യനിരോധനം മുഴുവന്‍ ജനങ്ങളുടെ ചുമലില്‍ നടപ്പാക്കുന്നത്‌ നീതികരിക്കാവുന്നതല്ല. അത്‌ ഒരാളിന്റെ വ്യക്തി സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യലാണ്‌. ഓരോരുത്തര്‍ക്കും കുടിക്കുകയോ കുടിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമോ ഉണ്ട്‌. ചിലര്‍ക്ക്‌ പശു ഇറച്ചിയും മറ്റു ചിലര്‍ക്ക്‌ പന്നിയിറച്ചിയും നിഷിക്തമാണെങ്കില്‍ അവര്‍ കഴിക്കാതെയിരിക്കട്ടെ. സമൂഹം മുഴുവനും അതിന്റെ ശിക്ഷ അനുഭവിക്കണോ? അതുപോലെ ഏതാനും മദ്യപാനികള്‍ നിമിത്തം മദ്യനിരോധനം നടപ്പിലാക്കുന്നത്‌ സമൂഹത്തെ മുഴുവനായി ശിക്ഷിക്കുകയാണ്‌. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്‌ തടസ്സമാവുകയും ചെയ്യുന്നു. ലഹരി കഴിക്കുന്നവര്‍ തമ്മിലാണ്‌ സാധാരണ തല്ലു കൂടാറുള്ളത്‌. ലഹരി കഴിക്കാത്തവര്‍ ലഹരിക്കടിമയാകുന്നവരില്‍നിന്ന്‌ അകന്നിരിക്കുകയാണ്‌ പതിവ്‌. അമിത മദ്യപാനിയ്‌ക്ക്‌ മദ്യം കഴിക്കാത്തവരെ അക്രമിച്ചു കീഴടക്കാന്‍ സാധിക്കില്ല. അത്തരക്കാരില്‍നിന്നും അകന്നു ജീവിക്കാനും ആഗ്രഹിക്കുന്നു. മദ്യനിരോധനം കരിഞ്ചന്തക്കാര്‍ക്കുള്ള പ്രോത്സാഹനമാണ്‌. കാട്ടിലും ഭൂമിക്കടിയിലും ഒളിച്ചുവെച്ചിരിക്കുന്ന ചാരായ കുപ്പികള്‍ പുറത്തിറക്കിയുള്ള വ്യവസായങ്ങള്‍ രഹസ്യമായി വളരാനും തുടങ്ങും . കുടിക്കേണ്ടവന്‍ കുടിക്കേണ്ട മറ്റു വഴികള്‍ തേടി അവന്റെ മദ്യപാനം തുടര്‍ന്നുകൊണ്ടിരിക്കും. കൂടുതല്‍ വില കൊടുത്ത്‌ വാങ്ങുന്നതുമൂലം മദ്യപാനിയുടെ കുടുംബം വീണ്ടും തകര്‍ച്ചയിലേക്കു മാത്രമേ നിലം പതിക്കുകയുള്ളൂ. രഹസ്യ സങ്കേതങ്ങളില്‍നിന്നും കിട്ടുന്ന ലഹരികളില്‍ സര്‍ക്കാര്‍ നിയന്ത്രണമോ ആരോഗ്യ വകുപ്പില്‍നിന്ന്‌ പരിശോധനയോ ഇല്ലാത്തതുകൊണ്ട്‌ ഈ നിരോധനം മൂലം ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ വഷളാകാനെ സാധ്യതയുള്ളൂ.

നിരോധനം മൂലം സര്‍ക്കാരിന്റെ സാമ്പത്തിക ഖജനാവിനെയും ബാധിക്കും. മദ്യവില്‍പ്പനകളില്‍നിന്നു കിട്ടേണ്ട നികുതി മുഴുവനായി നഷ്ടപ്പെടും. അതുമൂലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസമാകും. അനേകം പേരുടെ ജോലിയും നഷ്ടപ്പെടും. മദ്യവുമായി തൊഴില്‍ ചെയ്യുന്നവര്‍ തൊഴില്‍ രഹിതരാകേണ്ടി വരുന്നു. ഇതും കുറ്റവാളികളുടെ വളര്‍ച്ചയ്‌ക്ക്‌ കാരണമാകും. തൊഴില്‍ കണ്ടു പിടിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ തൊഴില്‍ രഹിതരായവര്‍ മയക്കു മരുന്നു വ്യവസായങ്ങളില്‍ അകപ്പെടാനും സാധ്യതകളുണ്ട്‌.

പരിഷ്‌കൃതരാജ്യങ്ങളില്‍ സാമൂഹികമായ ലഹരിയുപയോഗം അനുവദനീയമാണ്‌. മിക്ക സംസ്‌ക്കാരങ്ങളിലുമുള്ള വിവാഹ ദിനങ്ങളിലും ആചാരങ്ങളിലും മിതമായ മദ്യം ഉപയോഗിക്കാം. ഗാന്ധിജിയും ലഹരി ഉപയോഗിക്കുന്നത്‌ ഒരു സാമൂഹിക ദ്രോഹമായിട്ടായിരുന്നു കണ്ടിരുന്നത്‌. ആരോഗ്യപരിപാലനയില്‍ മുന്‍ഗണന നല്‌കുന്നതിനായി മദ്യം നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരം നല്‌കിയതും ഗാന്ധിജിയുടെ മദ്യനയങ്ങളുടെ വെളിച്ചത്തിലായിരുന്നു. എന്നാല്‍ ഗാന്ധിജിയുടെ ചിന്താഗതികളെ സ്വാതന്ത്ര്യം ലഭിച്ച ശേഷം മിക്ക സംസ്ഥാനങ്ങളും പരിഗണനയില്‍ എടുത്തില്ല. മദ്യത്തില്‍നിന്ന്‌ ലഭിക്കുന്ന നികുതി വരുമാനം ഇല്ലാതാക്കുവാന്‍ സംസ്ഥാനങ്ങള്‍ തയ്യാറായിരുന്നില്ല. ഗാന്ധിജി മദ്യനിരോധനത്തിനായി ആഹ്വാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ മദ്യം ഉപയോഗിക്കുന്നവരായിരുന്നു. അവരെ അദ്ദേഹം മദ്യം വര്‍ജിക്കാന്‍ പ്രേരിപ്പിച്ച ചരിത്രമില്ല.എന്നിരുന്നാലും കേരളത്തിലെ മദ്യനിരോധനം വെറും ഭാഗികമായേ നടപ്പിലാക്കുന്നുള്ളൂ. കേരളത്തിലെ ബാറുകള്‍ അടച്ചിടാന്‍ പദ്ധതിയിട്ടെങ്കിലും തെങ്ങും കള്ളുകളും പനം കള്ളും വില്‍ക്കുന്ന ഷാപ്പുകള്‍ക്ക്‌ നിയമം ബാധകമല്ല. പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യം വില്‍ക്കുന്നതില്‍ തടസമില്ല.

1920- 1933 കാലങ്ങളില്‍ അമേരിക്കയിലും മദ്യ നിരോധനം നടപ്പിലാക്കിയ ചരിത്രമുണ്ട്‌. ഇന്ത്യയിലെ നാലിലൊന്ന്‌ ജനവിഭാഗങ്ങള്‍ 1954 വരെ മദ്യനിരോധന മേഖലകളില്‍ വസിക്കുന്നവരായിരുന്നു. എന്നാല്‍ ഇന്ന്‌ ഭൂരിഭാഗം സംസ്ഥാനങ്ങളും മദ്യ നിരോധനം നടപ്പിലാക്കാന്‍ തയ്യാറല്ല. നാഗാലാന്റിലും, മണിപ്പൂരിലും ഗുജറാത്തിലും ലക്ഷദ്വീപിലും മദ്യനിരോധനം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളാണ്‌. കോടതികള്‍ അനുവദിച്ച സ്ഥിതിക്ക്‌ കേരളസര്‍ക്കാരും മദ്യം നിരോധിക്കാനുള്ള നടപടികളുമായി മുമ്പോട്ടു തന്നെയാണ്‌.

ഇത്തരം ഒരു സാമൂഹിക വിപത്തിനെ നേരിടാന്‍ സര്‍ക്കാര്‍ ഒരു തീരുമാനമെടുത്തത്‌ കേരളത്തിലെ കുടിയന്മാരുടെ എണ്ണം വര്‍ദ്ധിച്ചതുകൊണ്ടായിരിക്കാം. അമേരിക്കയിലെയും ഇന്ത്യയിലെയും ചരിത്രമൊന്നു പരിശോധിക്കുകയാണെങ്കില്‍ മദ്യനിരോധനംകൊണ്ട്‌ പിന്നീട്‌ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കാണാം. വന്‍തോതിലുള്ള ചാരായം വാറ്റും വിപ്ലാവാരിഷ്ടവും കരിഞ്ചന്ത മാര്‍ക്കറ്റിലിറങ്ങും. ഒരു കൂട്ടം ചാരായ വാറ്റുകാരായ ഇത്തരം സംഘിടിത കുറ്റവാളികളെ സൃഷ്ടിക്കുന്നതിനും കാരണമാകും. ഇവരെ നിയന്ത്രിക്കാനായി സര്‍ക്കാരിന്‌ കൂടുതല്‍ പോലീസിന്റെ സഹായവും വേണ്ടി വരും. നിയമം തന്നെ ആരാജകത്തിലാകുകയും ചെയ്യും. സര്‍ക്കാരിന്റെ നികുതിയിനത്തിലുള്ള ഭീമമായ വരുമാനവും നഷ്ടപ്പെടും. മദ്യ നിരൊധനമൂലം ആറായിരം കൊടിയോളം നഷ്ടമുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ട്‌. ഈ കമ്മി കേരളത്തിന്റെ വികസന പദ്ധതികളെയും ഇല്ലാതാക്കും. നികുതിദായകരില്‍ നിന്നു ലഭിച്ചിരുന്ന നഷ്ടം നികത്താന്‍ കൂടുതല്‍ നികുതിയും ചുമത്തേണ്ടി വരും. അധിക നികുതി പെട്രോളിലും നിത്യ ഉപയോഗ സാധനങ്ങളിലും ചുമത്തുന്നതുമൂലം സാധാരണണക്കാരന്റെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യും.

ലഹരി വിപത്ത്‌ സാമൂഹിക തിന്മയെന്ന്‌ ജനങ്ങളെ ബോധവല്‌ക്കരിക്കുന്ന ശ്രമങ്ങള്‍ നല്ലതാണ്‌. എന്നിരുന്നാലും മദ്യ നിരോധനത്തില്‍ക്കൂടി ആ ലക്ഷ്യം പ്രാപിക്കില്ല. മദ്യ ദുരന്തത്തിന്റെ പരിണിത ഫലങ്ങളെയും അതിന്റെ ദൂക്ഷ്യവശങ്ങളെയും സര്‍ക്കാര്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ്‌ വേണ്ടത്‌. അതിനായി അവരെ പഠിപ്പിക്കാനുള്ള സംവിധാനങ്ങളും സെമിനാറുകളും ക്ലാസ്സുകളും സംഘടിപ്പിക്കണം. സര്‍ക്കാരിന്റെ മദ്യനിരോധനം മദ്യത്തിനടിമകളാകുന്നവരെ സഹായിക്കാന്‍ ഉതകുകയില്ല. മാത്രവുമല്ല ചില പാര്‍ട്ടികളിലും കൂട്ടായ്‌മയിലും സാമൂഹിക കൂടികാഴ്‌ചകളിലും നല്‌കുന്ന മിതമായ മദ്യം നിയന്ത്രിക്കുന്നത്‌ ഒരു സാമൂഹിക ദ്രോഹമാണ്‌.

അടുത്തുള്ള ഒരു അയല്‍ വാസി ചാരായക്കടയില്‍ പോയി ബ്രാണ്ടിയും വിസ്‌ക്കിയും കഴിച്ചാലോ മറ്റൊരാള്‍ ലഹരി കഴിച്ചു വണ്ടി ഓടിച്ചാലോ അവരെ ശിക്ഷിച്ചാല്‍ പോരെ? മിതമായ സാമൂഹിക 'ഡ്രിങ്ക്‌' കഴിക്കുന്നവരെ എന്തിനു ശിക്ഷിക്കണം? കുറച്ചു പേര്‍ ചെയ്‌ത തെറ്റിന്‌ സമൂഹമാകെ മദ്യനിരോധനം മൂലം ശിക്ഷിച്ചാല്‍ അവിടെ നീതിയെവിടെ? മദ്യനിരോധനം മൂലം സര്‍ക്കാര്‍തന്നെ നിയമത്തിന്റെ അതിരൂം ലംഘിക്കുകയാണ്‌. ഒരു സര്‍ക്കാരിന്റെ ജോലിയെന്നാല്‍ രാജ്യത്തിലെ പൌരന്മാരുടെ ജീവനും സ്വത്തുക്കള്‍ക്കും സുരക്ഷ നല്‍കുകയെന്നതാണ്‌. ഒരുവന്റെ സാമൂഹികമായ കൂട്ടായ്‌മയും മിതമായ ലഹരി ഉപയോഗിക്കുന്നതിലുള്ള സന്തോഷവും ഇല്ലാതാക്കുകയെന്നതല്ല. കേസുമായി സര്‍ക്കാരിനെതിരെ ബാറുടമകള്‍ പോവുന്നതു കാരണം സര്‍ക്കാരിന്‌ കോടതി ചിലവുകളായി വലിയ നഷ്ടങ്ങളുമുണ്ടാകാം.

മദ്യ നിരോധനം നടപ്പിലാക്കുന്നതുമൂലം പൊതു ജനത്തിനു സര്‍ക്കാരിന്റെ നിയമ വ്യവസ്ഥകളോടുള്ള മതിപ്പില്ലാതാകും. മയക്കു മരുന്നുകളുടെയും ചാരായ വാറ്റുകാരുടെയും എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം നിയമം ലംഘിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കും. `ഒരു ജനം മുഴുവനായി നിയമത്തെ ലംഘിക്കുന്ന സ്ഥിതിവിശേഷം വന്നാല്‍ രാജ്യത്തെയും രാജ്യത്തിലെ നിയമത്തെയും ബഹുമാനിക്കുന്നില്ലായെന്നു മനസിലാക്കണമെന്ന്‌`എബ്രാഹം ലിങ്കണ്‍ പറഞ്ഞിട്ടുണ്ട്‌. മദ്യനിരോധനം ഭൂരിഭാഗം ജനങ്ങളും അനുസരിക്കില്ലെങ്കില്‍ രാജ്യം മുഴുവന്‍ കുറ്റവാളികളാകും. അല്‌പ്പം മദ്യം സന്തോഷത്തിനു വേണ്ടിയും ഉണ്മേഷത്തിനായും കഴിക്കുന്നതും നിരോധിക്കുന്നുവെങ്കില്‍ നിരോധനം കൊണ്ടു എന്ത്‌ നന്മയാണ്‌ ജനങ്ങള്‍ക്ക്‌ ലഭിക്കാന്‍ പോവുന്നത്‌? നിലവിലുള്ള നിയമത്തെ മാനിക്കുന്ന മനുഷ്യ മനസുകളില്‍ നിന്ദയുണ്ടാക്കാന്‍ മാത്രമേ മദ്യനിരോധനം കൊണ്ട്‌ പ്രയോജനപ്പെടുകയുള്ളൂ.

മദ്യം കരിഞ്ചന്തയില്‍നിന്നു മേടിക്കാന്‍ അതിനായി മെരുക്കിയെടുത്ത ഗുണ്ടാകളുടെ സംഘടനകളും ഉണ്ടാകാം. മദ്യം മൂലം അമിത പണമൊഴുക്കുള്ള കച്ചവട രഹസ്യങ്ങളെ ഒറ്റു കൊടുക്കുന്നവരെ വകവരുത്താനും ഈ മാഫിയാകള്‍ മടി കാണിക്കില്ല. ചാരായ ബ്രാണ്ടി കുപ്പികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ കടത്തുന്നതിനൊപ്പം സംസ്ഥാനാതിര്‍ത്തിയിലുള്ള പോലീസും പണത്തിന്റെ തണലില്‍ അവരോടൊപ്പം നില്‌ക്കും. കൊലപാതകവും മോഷണവും ഈ മദ്യനിരോധനത്തില്‍ക്കൂടി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്‌. ചൂതുകളിയും വ്യപിചാരവും മയക്കു മരുന്നും ഇതോടൊപ്പം വിപുലവുമാകാനും ഇടയാകുന്നു. മദ്യ നിരോധനം പോലീസിനെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കൂടുതല്‍ അഴിമതിയ്‌ക്കു കാരണമാക്കും. സഹികെട്ട ജനങ്ങള്‍ക്ക്‌ സര്‍ക്കാരിനോടുള്ള വിശ്വാസവും ക്രമേണ നഷ്ടപ്പെടുകയും ചെയ്യും.

മദ്യ നിരോധനത്തിന്റെ പ്രതികരണമായി പോലീസിനും പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതകളുണ്ട്‌. മദ്യ നിരോധനത്തെ എതിര്‍ക്കുന്നവര്‍ ചെറിയ ശതമാനമാണെങ്കില്‍ തന്നെയും അവരെയെല്ലാം ജയിലില്‍ അടയ്‌ക്കാനും വമ്പിച്ച ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. ജനങ്ങളുടെ സ്വത്തും ജീവനും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട പോലീസിന്‌ മദ്യനിരോധനം കൊണ്ടുണ്ടായ മറ്റൊരു ക്രിമിനല്‍ ദുരന്താവസ്ഥകളും കൈകാര്യം ചെയ്യേണ്ടി വരുന്നു. അത്‌ കോടതികളെയും ഇന്ത്യന്‍ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടായിരിക്കും. സര്‍ക്കാരിന്റെ നിയമപാലകര്‍ക്ക്‌ മദ്യ നിരോധനത്തിനെതിരായി പ്രതികരിക്കുന്ന ജനത്തെ നിയന്ത്രിക്കേണ്ടിയും വരും.

മദ്യ നിരോധനം വൈകാരികമായും സാമ്പത്തികമായും അനേകരെ തകര്‍ക്കും. മദ്യവ്യവസാങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ തൊഴില്‍ രഹിതരാകും. തൊഴിലില്ലായ്‌മ വര്‍ദ്ധന രാഷ്ട്രത്തിനുതന്നെ ഭാരമാകും. തൊഴില്‍ രഹിതരായവര്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുകയോ കുറ്റകൃത്യങ്ങളില്‍ പങ്കു ചേരുകയോ മോഷണം, മയക്കു മരുന്ന്‌ വ്യവസായങ്ങളില്‍ ഇടപെടുകയോ ഉണ്ടാവാം. മതങ്ങള്‍ മദ്യമെന്നുള്ളത്‌ പിശാചിന്റെ കരവേലയെന്നു പ്രചരിപ്പിച്ചതു കാരണം മദ്യഷാപ്പില്‍ ജോലി ചെയ്‌തവര്‍ക്ക്‌ അന്തസ്സായി ജീവിക്കാന്‍ മറ്റൊരു തൊഴില്‍ കണ്ടു പിടിക്കാനും പ്രയാസമാകും.

പഴവര്‍ഗങ്ങളില്‍ നിന്നുള്ള മദ്യത്തില്‍നിന്നും കാര്യമായ ഉപദ്രവം ഉണ്ടാവുകയില്ലെങ്കിലും മദ്യം നിരോധിക്കുന്നതു കാരണം കള്ള വാറ്റുകാര്‍ വിഷവും നവസാരവുമിട്ടു വാറ്റു ചാരായം ഉണ്ടാക്കും. ഇത്‌ ജനങ്ങളുടെ ആരോഗ്യത്തിനെ ബാധിക്കുകയും ആയിരക്കണക്കിന്‌ ജനത്തിന്റെ അകാലത്തിലുള്ള മരണത്തില്‍ കലാശിക്കുകയും ചെയ്യും. ചിലര്‍ അന്ധരാവുകയും ശരീരത്തിലെ അവയവങ്ങളില്‍ കേടു പാടുകള്‍ സംഭവിക്കുകയും ചെയ്യും. മദ്യവുമായുള്ള കേസ്സില്‍ പോലീസ്‌ സമയം ചെലവാക്കുന്നതുമൂലം മറ്റുള്ള ക്രിമിനല്‍ കേസുകളില്‍ അശ്രദ്ധരാവുകയും നിലവിലുള്ള ഭീകര കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയും ചെയ്യും.

കുടിച്ചു ജീവിച്ചവര്‍ക്ക്‌ കുടിച്ചുമാത്രമേ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. കുടിയന്മാര്‍ വീട്ടിലിരുന്നു കുടിക്കാന്‍ നിര്‍ബന്ധിതരാകും. അവര്‍ കുടിക്കാന്‍ രഹസ്യ ചാരായ വാറ്റുകാരുടെ സങ്കേതത്തില്‍ പോവുന്ന സമയം അവിടെ വെച്ചുതന്നെ കുപ്പി കാലിയാക്കേണ്ടി വരും. കുപ്പിയുമായി മടങ്ങി വരുന്ന സമയം പിടി കൂടാനും സാധ്യതയുണ്ട്‌. മദ്യനിരോധനം മനുഷ്യരെ കൂടുതല്‍ മദ്യാസക്തിയുള്ളവരാക്കും. അവര്‍ കുടിക്കുന്നതിന്റെ അളവും കൂട്ടും. കരളുപോലും വെളുപ്പിക്കുന്ന പട്ടചാരായങ്ങള്‍ കുടിക്കാനും കുടിയന്മാര്‍ക്ക്‌ പ്രശ്‌നമല്ല.മദ്യം കിട്ടാത്ത സ്ഥിതി വിശേഷം വരുന്ന ചിലര്‍ അമിതമായ പുകവലിയെ ആശ്രയിക്കാനും തുടങ്ങും. പുകവലി മദ്യത്തെക്കാള്‍ ഹാനികരമാണ്‌. ചിലര്‍ മദ്യത്തിലും പുകവലിയിലും ഒരു പോലെ മത്തു പിടിച്ചവരാകും.

മദ്യ നിരോധനം നന്മയോ തിന്മയോയെന്ന്‌ വിധിയെഴുതാന്‍ പ്രയാസമാണ്‌. അമേരിക്കാപോലും മദ്യനിരോധനമെന്ന നിയമം നടപ്പിലാക്കാന്‍ പരാജയപ്പെട്ടു.മദ്യം പല വഴികളില്‍ക്കൂടി കേരളത്തിലെത്തുന്ന സ്ഥിതിക്ക്‌ മദ്യ നിരോധന നയമെന്നത്‌ സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. ഫാര്‍മസികളിലും ആയുര്‍വേദ വൈദ്യശാലകളിലും വിപ്ലവാരിഷ്ടമെന്ന പേരില്‍ മനുഷ്യനെ കുടഞ്ഞു നിലത്തിടുന്ന ഒരു തരം ലഹരിയും വന്‍തോതില്‍ വില്‍പ്പന തുടങ്ങും. സര്‍ക്കാരിന്‌ നഷ്ടപ്പെടുന്ന നികുതി ചാരായ മാഫിയാകളുടെ പൊക്കറ്റിലുമെത്തും. അവര്‍ക്കു വേണ്ടി മണിമന്ദിരങ്ങളും വിലകൂടിയ കാറുകളും കാത്തു കിടക്കുന്നു. അതിന്റെ വീതം താഴെക്കിടയിലുള്ള വെറും പോലീസുകാരന്‍ മുതല്‍ മന്ത്രിമന്ദിരങ്ങള്‍ വരെയെത്തും. മദ്യ നിരോധനം വെറും ഒരു തമാശ മാത്രം. നിയമവും കോടതികളും വിലയ്‌ക്കു മേടിക്കാന്‍ കഴിവുള്ള മദ്യ മാഫിയാകള്‍ക്ക്‌ സര്‍ക്കാരിനെ തന്നെ വരച്ച വരയില്‍ നിര്‍ത്താനുമറിയാം. നിയമമുണ്ടെങ്കിലും അനുസരിക്കാന്‍ ജനമില്ലാതെ മദ്യനിരോധനം കൊണ്ടെന്തു പ്രയോജനം?
മദ്യനിരോധനം സര്‍ക്കാരിന്റെ ഭ്രാന്തന്‍ നയം, ശുദ്ധ വിഡ്ഡിത്തരം (ജോസഫ്‌ പടന്നമാക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക