Image

രാജ്യാന്തര ചലച്ചിത്ര മേള: വനിതാ സംവിധായകരുടെ 26 ചിത്രങ്ങള്‍

ആശ എസ്‌. പണിക്കര്‍ Published on 09 December, 2014
രാജ്യാന്തര ചലച്ചിത്ര മേള: വനിതാ സംവിധായകരുടെ 26 ചിത്രങ്ങള്‍
സിനിമയെ വികാരവിനിമയത്തിനുള്ള ശക്തമായ മാധ്യമമാക്കിയ ഒരുകൂട്ടം വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാകുകയാണ്‌ ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള. വിവിധ വിഭാഗങ്ങളിലായി 23 വനിതാ സംവിധായകരുടെ 26 ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. കേവലം സ്‌ത്രീപക്ഷ ചിന്തകളിലൊതുങ്ങാതെ, ക്ലാസിക്കല്‍ റിയലിസത്തെയും വൈകാരിക യാഥാര്‍ഥ്യങ്ങളെയും അവര്‍ തിരശ്ശീലയില്‍ ചിത്രീകരിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ സിനിമയ്‌ക്ക്‌ നല്‍കിയ വിശാല പ്രവര്‍ത്തന മണ്‌ഡലം ഉപയോഗപ്പെടുത്തി സ്വതന്ത്ര ചിന്താപ്രവാഹത്തെ തിരശ്ശീലയിലൂടെ അവതരിപ്പിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ജാപ്പനീസ്‌ വനിതാ സംവിധായിക കണ്ടംപററി വിഭാഗത്തില്‍ നവോമി കവോസുവിന്റെ നാല്‌ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

12 ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന മത്സരവിഭാഗത്തില്‍ രണ്ടു ചിത്രങ്ങള്‍ സ്‌ത്രീ സംവിധായകരുടേതാണ്‌. സൗത്ത്‌ കൊറിയന്‍ സംവിധായിക ജൂലി ജങ്ങിന്റെ `എ ആര്‍ട്ട്‌ അറ്റ്‌ മൈ ഡോര്‍', സിനിമയെ തന്റെ രാഷ്‌ട്രീയ നിലപാട്‌ പ്രഖ്യാപിക്കാനുള്ള മാധ്യമമാക്കിമാറ്റിയ താലാ ഹദീദിന്റെ `എ നാരോ ഫ്രെയിം ദി മിഡ്‌നൈറ്റ്‌' എന്നീ ചിത്രങ്ങളാണ്‌ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ജാപ്പനീസ്‌ സിനിമാ ലോകത്തെ ശക്തമായ സ്‌ത്രീസാന്നിധ്യമായ 45 കാരി നവോമി കവാസെയുടെ നാല്‌ ചിത്രങ്ങളും കണ്ടംപററി മാസ്റ്റേഴ്‌സ്‌ ഇന്‍ ഫോക്കസ്‌ വിഭാഗത്തെ ആകര്‍ഷകമാക്കും. പഴയ ജാപ്പനീസ്‌ സിനിമകളെ ഓര്‍മ്മിപ്പിക്കുംവിധം ചിത്രീകരിച്ച `സുസാക്കു', ഡോക്യു ഫിക്ഷനായ `ഹൊതാരു', മസാക്കോ ബാന്റെയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ `ഹനൈസു', ഉള്‍ക്കാഴ്‌ചയുടെ ഉണര്‍വ്‌ സമ്മാനിക്കുന്ന `സ്റ്റില്‍ ദി വാട്ടര്‍' എന്നിവയാണ്‌ ചിത്രങ്ങള്‍.

36 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 19 അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആന്‍ ഹുയി, ടെലിവിഷന്‍ അവതാരിക എന്ന നിലയില്‍ പ്രശസ്‌തയായ ഴാങ്‌ മെങ്‌ എന്നിവരുടെ സിനിമകള്‍ ചൈനീസ്‌ ഫിലിം പാക്കേജില്‍ പ്രദര്‍ശിപ്പിക്കും. കലുഷിതമായ ഹോംങ്കോം പശ്ചാത്തലമാക്കി ആന്‍ നിര്‍മിച്ച ചിത്രമാണ്‌ `ദി ഗോള്‍ഡന്‍ ഇറ'. ഴാങ്ങിന്റെ മൂന്നാമത്തെ ചിത്രമാണ്‌ `അങ്കിള്‍ വിക്ടറി'.

കണ്‍ട്രിഫോക്കസ്‌ -ടര്‍ക്കി എന്ന വിഭാഗത്തിലെ ഏക സ്‌ത്രീ സാന്നിധ്യമാണ്‌ യസിം ഉസ്‌താഗുലു. യസിം തിരക്കഥയെഴുതി സംവിധാനം ചെയ്‌ത `പണ്ടോറാസ്‌ ബോക്‌സ്‌', ഗ്രീക്ക്‌ പുരാണത്തിലെ പണ്ടോരയുടെ പെട്ടി തുറന്നതുപോലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെടുന്ന ഒരുപറ്റം മനുഷ്യരുടെ കഥപറയുന്നു.

ഫ്രഞ്ച്‌ ഫിലിം പാക്കേജില്‍ മൂന്ന്‌ വനിതാസംവിധായകരുടെ ചിത്രങ്ങളുണ്ട്‌. ആദ്യ ചിത്രത്തിലൂടെ തന്നെ രാജ്യാന്തര പ്രശംസപിടിച്ചുപറ്റിയ ജസ്റ്റിന്‍ ട്രയറ്റിന്റെ `ഏജ്‌ ഓഫ്‌ പാനിക്ക്‌,' സംവിധായികയും തിരക്കഥാകൃത്തുമായ മറിയം വര്‍ണോക്‌സിന്റെ `ബ്രൈറ്റ്‌ ഡെയ്‌സ്‌ എഹഡ്‌', റൊമാന്റിക്‌ സിനിമയുടെ വക്താവായ റബേക്ക സ്ലോവാസ്‌കിയുടെ `ഗ്രാന്റ്‌ സെന്റര്‍' എന്നിവയാണ്‌ പ്രദര്‍ശിപ്പിക്കുക.

ചലച്ചിത്രമേളയുടെ ജൂറി അംഗമായ സുമിത്രാ ഭാവെയുടെ `വാസ്‌തുപുരുഷ്‌', മാഗ്‌സസെ അവാര്‍ഡ്‌ ജേതാവായ ഡോ. ഭാസ്‌കര്‍ നാരായണന്റെ കഥപറയുന്നു.

ലോകസിനിമാവിഭാഗം 13 സ്‌ത്രീ സംവിധായകരുടെ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാണ്‌. അമേരിക്കന്‍ സംവിധായികയായ ഗില്യന്‍ റൊബേസ്‌പിയറിന്റെ `ഒബ്യസ്‌ ചൈല്‍ഡ്‌', ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന സ്‌ത്രീകള്‍ നേരിടേണ്ടിവരുന്ന സുഖകരമല്ലാത്ത യാഥാര്‍ഥ്യങ്ങളിലൂടെ കടന്നുപോകുന്നു. കൊളംബിയ, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ മറിയ ഗ്യാമ്പോയ സംവിധാനം ചെയ്‌ത ചിത്രമാണ്‌ `മാറ്റിയോ'. നോളിവുഡ്‌ സംവിധായിക ചിക്ക അനാതുവിന്റെ `ബി ഫോര്‍ ബോയ്‌', ലാറ്റിനമേരിക്കന്‍ സംവിധായിക നടാലിയ ഷിമേറുവിന്റെ `ലോക്‌ ചാര്‍മര്‍', ഹ്രസ്വസിനിമാ സംവിധായിക എന്നനിലയില്‍ പ്രശസ്‌തയായ ബെറ്റി റീസിന്റെ `ബിയാട്രിസ്‌ വാര്‍', ഫ്രാന്‍സ്‌ -സെനിഗല്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ ഡയാന ഗെയേ സംവിധാനം ചെയ്‌ത `അണ്ടര്‍ ദി സ്റ്റെയറി സ്‌കൈ', ഫ്രഞ്ച്‌ സംവിധായികയായ പാസ്‌കല്‍ ഫെറാന്റെ `ബേര്‍ഡ്‌ പീപ്പിള്‍', തിരക്കഥാകൃത്തും സംവിധായികയുമായ ക്ലൗഡിയ പിന്റോയുടെ `ലോങ്ങസ്റ്റ്‌ ഡിസ്റ്റന്റ്‌സ്‌', ആന്‍ വെയില്‍ സംവിധാനം ചെയ്‌ത ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട രാഷ്‌ട്രീയ ചിത്രമായ `ഫ്രഞ്ച്‌ ഫ്രം ഫ്രാന്‍സ്‌', എഴുത്തുകാരിയായ നര്‍ഗിസ്‌ അബെയുടെ `ട്രാങ്ക്‌ 143', തജ്‌നാ ബോയ്‌സിന്റെ `ഹാപ്പിലെ എവര്‍ ആഫ്‌റ്റര്‍', സ്ലൊവേനിയന്‍ സംവിധായികയായ സോഞ്ചാ പ്രൊസങ്കിന്റെ `ദി ട്രീ' എന്നീ സിനിമകള്‍ ഈ വിഭാഗത്തിലുണ്ട്‌. അനു മേനോന്‍ ഉള്‍പ്പെടെ 11 സംവിധായകര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍ സിനിമയായ `എക്‌സ്‌' ഉം ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക