ആത്മാവുള്ള നാണയം മുതല്‍ അടിമകളെ വാങ്ങുവാന്‍ ഉപയോഗിച്ചിരുന്ന 'മാനില' വരെ പ്രദര്‍ശനമൊരുക്കി അഖിലേന്ത്യ നാണയ, കറന്‍സി, മെഡല്‍ പ്രദര്‍ശനം കോഴിക്കോട് ജൂബിലി ഹാളില്‍ ആരംഭിച്ചു.
19-ാം നൂറ്റാണ്ടില്‍ ലൈബീരിയയിലാണ് ആത്മാവുള്ള നാണയം പ്രചാരത്തില്‍ വന്നത്. ഏഴ് മുതല്‍ പന്ത്രണ്ട് വരെ നീളത്തിലാണ് നാണയമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കണ്ടാല്‍ ഒരു മരത്തിന്റെ തണ്ടാണെന്നാണ് തോന്നുക ഇതിനകത്ത് ആത്മാവുണ്ടെന്നും ഇത് പൊട്ടിപ്പോയാല്‍ ആത്മാവ് നഷ്ടപ്പെട്ട് ഇതിന് വിലയില്ലാതാകുമെന്നും അവിടത്ത്കാര്‍ വിശ്വസിച്ചിരുന്നു.
15-16 നൂറ്റാണ്ടില്‍ ആഫ്രിക്കയിലെ സ്ലോവ് കോസ്റ്റില്‍ പ്രചാരത്തിലുള്ള അടിമ കൈ ചങ്ങല നാണയമാണ് കൗതുകമുണര്‍ത്തുന്ന മറ്റൊരു നാണയം. കണ്ടാല്‍ കയ്യിലണിയുന്ന ഒരു വളയുടെ രൂപഭംഗിയാണ് ഈ നാണയത്തിന്. 10 മാനില നല്‍കിയാല്‍ അന്ന് ഒരടിമയെ ലഭിച്ചിരുന്നു.
ഒന്നും രണ്ടും സെഞ്ചറിയില്‍ പ്രചാരത്തിലുള്ള വിവിധ രാജ്യങ്ങളിലെ സ്വര്‍ണ്ണനാണയങ്ങളാണ് മറ്റൊരു പ്രത്യേകത.
മരം കൊണ്ട് തീര്‍ത്ത ചൈനീസ് നാണയങ്ങള്‍ കാനഡയിലെ ലതര്‍ നാണയം രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനില്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പുറത്തിറക്കിയ ഫൈബര്‍ നാണയങ്ങള്‍.
റഷ്യയും അമേരിക്കയും ചേര്‍ന്നു പുറത്തിറക്കിയ മിസൈല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന ലോഹം കൊണ്ട് നിര്‍മ്മിച്ച മെറ്റല്‍ നാണയം ഇരുരാജ്യങ്ങളിലും അന്ന് നിലനിന്ന സൗഹൃദത്തിന്റെ അടയാളമായാണ് ലോകം ഇന്നു കാണുന്നത്.
നാണയത്തില്‍ വലിപ്പം കൊണ്ടും തൂക്കം കൊണ്ടും ശ്രദ്ധേയമായ നാണയം ഒരു കിലോ ഭാരമുള്ള ചൈനീസ് സില്‍വര്‍ കോയനാണ്. കേരളത്തില്‍ ആദ്യമായി പുറത്തിറക്കിയ വെള്ളിനാണയം തൊട്ട് രാജ്യഭരണകാലത്ത് പുറത്തിറക്കിയ അത്യപൂര്‍വ്വവും ഏറ്റവും പഴക്കം ചെന്നതുമായ ഏറെ നാണയങ്ങളും അളവുതൂക്ക ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. കാലിക്കറ്റ് ന്യൂമിസ്മാറ്റില്‍ സൊസൈറ്റിയുടെ മെമ്പര്‍മാരുടെ ശേഖരത്തിലുള്ള നാണയങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചത്.
പുരാതന നാണയങ്ങളും കറന്‍സികളും ശേഖരിക്കാന്‍ പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശവും പ്രദര്‍ശനത്തിനുണ്ട്.
ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും, സാധാരണ വിദ്യാര്‍ത്ഥികള്‍ക്കും കൗതുകവും അറിവും പകരുന്ന പ്രദര്‍ശത്തില്‍ നാണയം വാങ്ങുവാന്‍ സൗകര്യമുണ്ട്.