Image

ഭഗവാനും ഞാനും പറക്കാന്‍ കെട്ടിയ പട്ടങ്ങള്‍

ജോസ് പിന്റോ സ്റ്റീഫന്‍ Published on 26 December, 2011
ഭഗവാനും ഞാനും പറക്കാന്‍ കെട്ടിയ പട്ടങ്ങള്‍
ഭഗവാന്‍ പറക്കാന്‍ കെട്ടിയ പട്ടം
ഭൂമിയില്‍ ഞാനായി അലയുന്നു.
ഞാന്‍ പറക്കാന്‍ കെട്ടിയപട്ടം
വാനിലുയര്‍ന്നു പറക്കുന്നു.

എനിക്ക് ഏറെ ഇഷ്ടമുള്ള മലയാള സിനിമാ ഗാനങ്ങളിലൊന്നാണിത്. മുകളില്‍ എഴുതിയിരിക്കുന്ന നാലു വരികളാണ് എന്നെ കൂടുതല്‍ സ്പര്‍ശിച്ചത്. ശരിയായി വരികളാണോ എന്ന് വ്യക്തമല്ല. ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്തതാണ്. എന്തായാലും അതിന്റെ സന്ദേശം ഇതുതന്നെയാണ്. എല്ലാത്തിന്റെയും സൃഷ്ടാവും നിയന്താവുമായ ദൈവം സൃഷ്ടിച്ച 'പട്ടം' 'ഞാന്‍ ' ഭൂമിയിലിങ്ങനെ അലയുമ്പോള്‍ ഞാന്‍ നിര്‍മ്മിച്ച പട്ടം ആകാശത്തിന്റെ ഉന്നതിയില്‍ ഏവരും കാണ്‍കെ ഉയര്‍ന്നു പറക്കുന്നു. എന്തൊരു വിധിവൈപരീത്യം?

ആരാണ് കൂടുതല്‍ സാമര്‍ത്ഥന്‍? 'ദൈവമോ' അതോ, 'ഞാനോ'? എന്തുകൊണ്ട് എനിക്കും ഉന്നതിയില്‍ പറന്നുനടക്കാന്‍ സാധിക്കുന്നില്ല? ആരുടെ കഴിവുകേടാണിത്? ദൈവത്തിന്റെയോ, അതോ എന്റെ തന്നെ കഴിവു കേടാണാ? എന്തുകൊണ്ടോ എന്റെ കഴിവുകേടാണ് എന്ന് സമ്മതിച്ചു തരാന്‍ മനസ്സനുവദിക്കുന്നില്ല. ഞാനത്ര കഴിവുകെട്ടവനായിരുന്നുവെങ്കില്‍ ഞാന്‍ നിര്‍മ്മിച്ച പട്ടം അങ്ങനെ പറന്നു വിലസുകയില്ലായിരുന്നുവല്ലോ?

ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ നിങ്ങളില്‍ പലരും ഈ ചിന്താക്കുഴപ്പത്തിലൂടെ കടന്നുപോകുന്നവരാകാം. ആര്‍ക്കോ, എവിടെയോ, എങ്ങനെയോ, തെറ്റു പറ്റിയിരിക്കുന്നു. അല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കുകയില്ലായിരുന്നു . എന്തായാലും ഇനിയുമിങ്ങനെ അലയാന്‍ ഞാന്‍ തയ്യാറല്ല. എനിക്കും ഉയരണം ഉയര്‍ന്നു പറക്കണം. ജീവിതമാകും ആകാശത്തിന്റെ ഉന്നതിയില്‍ വിജയശ്രീലാളിതനായി, അഭിമാനത്തോടെ, സ്വതന്ത്രവായു ശ്വസിച്ചുകൊണ്ട് എനിയും പറക്കണം. എന്തൊരു ആനന്ദവും സന്തോഷവുമായിരിക്കും ആ സമയത്ത് എന്റെ മനസ്സിലുണ്ടാവുക. കൂടെ പറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്റെ കൂടെ വരാം.

അലച്ചിലിന്റെയും അവഗണനയുടെയും പരാജയത്തിന്റെയും ആസക്തികളുടെയും പട്ടിണിയുടെയും ഏകാന്തതയുടെയും പാപത്തിന്റെയും ചങ്ങലക്കെട്ടുകളില്‍ നിന്ന് നമുക്ക് മോചനം നേടാം. അപ്പോള്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ തുറക്കും. എന്താണ് നമുക്ക് സംഭവിച്ചിരിക്കുന്നത് എന്ന് അപ്പോള്‍ നമുക്ക് ബോധ്യമാകും. പ്രതിവിധി മാര്‍ഗ്ഗങ്ങളും നമ്മുടെ മനസ്സിലേക്ക് കടന്നുവരും.

ഒരു പട്ടണത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. പല ആകൃതികളിലായി നിര്‍മ്മിച്ചിരിക്കുന്ന "ശരീരഭാഗം", ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന "വാല്‍ക്കഷ്ണങ്ങള്‍ ", ശരീരത്തില്‍ ബന്ധിച്ചിരിക്കുന്ന "നൂല്‍ക്കഷ്ണം". ഇവ മൂന്നും ചേരുമ്പോഴാണ് പട്ടം പൂര്‍ണ്ണമാകുന്നത്.

പട്ടത്തിന്റെ ശരീരഭാഗത്തിന് മാത്രമായി പറക്കാന്‍ സാധിക്കത്തില്ല. ശരീരഭാഗത്തോട് ബന്ധിച്ചിട്ടില്ലാത്ത വാല്‍ക്കഷ്ണത്തിനും തനിയെ പറക്കാനാവില്ല. നൂല്‍ക്കഷ്ണം മാത്രമായി ആകാശത്തില്‍ ഉയര്‍ന്നു നില്‍ക്കുകയുമില്ല. ഇവ മൂന്നും ഉണ്ടായിരുന്നാല്‍ പോലും അതിന്റെ പറക്കല്‍ നിയന്ത്രിക്കാന്‍ ഒരു മനുഷ്യന്റെ സഹായം വേണം. അല്ലെങ്കിലും പട്ടം ഒരു പക്ഷെ പറന്നേക്കാം. ശക്തമായ കാറ്റടിക്കുമ്പോള്‍ അത് പറന്നേക്കാം. എന്നാല്‍ നിയന്ത്രണം തെറ്റി കടലിലോ, കായലിലോ ചെന്നു വീണ് നശിച്ചുപോകും എന്നു മാത്രം.

കേവലം നശ്വരമായ മനുഷ്യന് ഒരു പട്ടത്തെ നിയന്തിച്ച് സുരക്ഷിതമായ വഴികളിലൂടെ പരത്തുവാന്‍ കഴിയുമെങ്കില്‍ അനശ്വരനായ ദൈവത്തിന് എന്തൊക്കെ ചെയ്യാന്‍ സാധിക്കാതിരിക്കില്ല. ഈ ക്രിസ്മസ-നവവല്‍സര ആഘോഷവേളയില്‍ ഇതായിരിക്കട്ടെ നമ്മുടെ ചിന്താവിഷയം.

ഭൂമിയില്‍ അലയുന്ന അവസ്ഥയാണ് നമുക്കുള്ളതെങ്കില്‍ ഓര്‍ക്കുക. ദൈവവുമായുള്ള ബന്ധത്തില്‍ നമുക്ക് ഉലച്ചില്‍ സംഭവിച്ചരിക്കുന്നു നമ്മളും ദൈവവുമായി ബന്ധിക്കുന്ന ചരടുകള്‍ക്ക് ബലക്ഷയം സംഭവിച്ചിരിക്കുന്നു അല്ലെങ്കില്‍ പൂര്‍ണ്ണമായി അറ്റുപോയിരിക്കുന്നു. ദൈവത്തിന്റെ നിയന്ത്രണത്തിലല്ല നാം ജീവിക്കുന്നത്. നമ്മുടെ സ്വാര്‍ത്ഥ മോഹങ്ങളുടെ ബന്ധനത്തിലാണ് നാം അതെല്ലാം പൊട്ടിച്ചെറിഞ്ഞ് ദൈവകരങ്ങളില്‍ നാം നമ്മെത്തന്നെ സമര്‍പ്പിക്കുക. ദൈവവുമായി ഒരു നൂല്‍ബന്ധത്തിന് തയ്യാറാവുക. ആ നിമിഷത്തില്‍ നാം വീണ്ടും പറക്കാനാരംഭിക്കും. അപ്പോഴും ഭൂമിയില്‍ കാറ്റുവീശും. അത് ചിലപ്പോള്‍ കൊടുങ്കാറ്റായി മാറും. എന്നാല്‍ അതിനെയൊക്കെ അതിജീവിച്ച് ഉന്നതങ്ങളിലേക്ക് പറക്കാന്‍ നമുക്ക് കഴിയും. അങ്ങനെ പറന്നുപറന്ന് ഒരുനാള്‍ ദൈവത്തോടൊപ്പം അനശ്വര ജീവിതത്തില്‍ പ്രവേശിക്കുവാന്‍ നമുക്ക് കഴിയും.
നമ്മുടെ മനസ്സുകള്‍ ഈ ചിന്തകള്‍ കൊണ്ട് നിറക്കാം സമാധാനത്തിന്റെ യും ശാന്തിയുടെയും നന്മയുടെയും ക്രിസ്തുമസ് നമുക്ക് ആഘോഷിക്കാം, അനുഗ്രഹ പൂര്‍ണ്ണമായ ഒരു നവവര്‍ഷം ദൈവത്തില്‍ നിന്നും നമുക്ക് ഏറ്റുവാങ്ങാം.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം.
ഭഗവാനും ഞാനും പറക്കാന്‍ കെട്ടിയ പട്ടങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക