Image

ഖത്തറില്‍ തൊഴിലെടുക്കുന്നവരില്‍ 12 ലക്ഷം പ്രവാസികള്‍

Published on 29 December, 2011
ഖത്തറില്‍ തൊഴിലെടുക്കുന്നവരില്‍ 12 ലക്ഷം പ്രവാസികള്‍
ദോഹ: രാജ്യത്ത്‌ തൊഴിലെടുക്കുന്നവരില്‍ 12 ലക്ഷം പേര്‍ പ്രവാസികള്‍. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്‍െറ തൊഴില്‍ സേനയില്‍ നാല്‌ മടങ്ങ്‌ വര്‍ധനവാണുണ്ടായതായും 77,000 സ്വദേശികളടക്കം 12,77,000 പേര്‍ തൊഴില്‍ ചെയ്യുന്നതായും ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളില്‍ പറയുന്നു.

രാജ്യത്തെ തൊഴില്‍ സേനയുടെ 94 ശതമാനവും പ്രവാസികളാണ്‌. ഇവരില്‍ ഇന്ത്യക്കാര്‍ അഞ്ച്‌ ലക്ഷത്തോളമുണ്ട്‌. ഒരു സ്വദേശി തൊഴിലാളിക്ക്‌ 16 പ്രവാസി തൊഴിലാളികള്‍ എന്ന തോതിലുള്ളതായാണ്‌ കണക്ക്‌. 2008ലെ കണക്ക്‌ പ്രകാരം തൊഴിലെടുക്കുന്നവരില്‍ 10.7 ശതമാനമായിരുന്നു സ്‌ത്രീകള്‍. ഈ വര്‍ഷം ഇത്‌ 12.4 ശതമാനമായി ഉയര്‍ന്നു. സ്‌ത്രീകള്‍ ആഴ്‌ചയില്‍ ശരാശരി 53 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ 51 മണിക്കൂറര്‍ തൊഴിലെടുക്കുന്നു. എന്നാല്‍, സ്വദേശി പുരുഷന്‍മാര്‍ ആഴ്‌ചയില്‍ 39 മണിക്കൂറും സ്‌ത്രീകള്‍ 38 മണിക്കൂറുമാണ്‌ ജോലി ചെയ്യുന്നത്‌. ശരാശരി പ്രതിമാസ ശമ്പളം സ്വദേശി പുരുഷന്‍മാര്‍ക്ക്‌ 20,721 റിയാലും സ്‌ത്രീകള്‍ക്ക്‌ 15,33 റിയാലും ആണെങ്കില്‍ പ്രവാസികളുടെ കാര്യത്തല്‍ ഇത്‌ യഥാക്രമം 5,588 റിയാലും 3,634 റിയാലുമാണ്‌.
രാജ്യത്ത്‌ തൊഴിലില്ലായ്‌മ കുറഞ്ഞുവരുന്നതായും സ്വകാര്യമേഖലയില്‍ തൊഴില്‍ സ്വീകരിക്കുന്ന സ്വദേശികളുടെ എണ്ണവും തൊഴില്‍ രംഗത്തെ സ്‌ത്രീകളുടെ എണ്ണവും കൂടിവരുന്നതായും അതോറിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 0.6 ആണ്‌. ഇതില്‍ 0.1 ശതമാനം പുരുഷന്‍മാരാണ്‌. തൊഴിലില്ലാത്ത സ്വദേശി പുരുഷന്‍മാരില്‍ 93 ശതമാനവും സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടില്ല. ഇവരില്‍ 50 ശതമാനം പേര്‍ കഴിഞ്ഞ ആറ്‌ മാസമായി തൊഴിലന്വേഷിക്കുന്നവരാണ്‌.

സ്വദേശികളില്‍ 60.7 ശതമാനം മാന്‍പവര്‍ പ്‌ളാനിംഗ്‌ വകുപ്പിലും തൊഴില്‍ വകുപ്പിലും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത സ്വദേശി തൊഴില്‍ രഹിതരില്‍ പകുതിയോളം പേര്‍ കമ്പ്യൂട്ടര്‍, ഇംഗ്‌ളീഷ്‌ ഭാഷാ പരിശീലന കോഴ്‌സുകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും സര്‍വ്വെയില്‍ കണ്ടെത്തി. തൊഴിലെടുക്കുന്നവരില്‍ 62 ശതമാനം പേര്‍ ഹയര്‍സെക്കന്‍ഡറിക്ക്‌ മേലെ വിദ്യാഭ്യാസം നേടിയവരാണ്‌. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളില്‍ മൂന്നില്‍ രണ്ട്‌ ഭാഗം സെക്കന്‍ഡറി വിദ്യാഭ്യാസത്തില്‍ താഴെയുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ മേഖലയിലെ സ്വദേശികളില്‍ 39 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

6,920 സ്വദേശി, വിദേശി കുടുംബങ്ങള്‍ക്കും 35,839 വ്യക്തികള്‍ക്കുമിടയില്‍ ഈ വര്‍ഷം നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ്‌ അതോറിറ്റി റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക