സുഖവും ദുഃഖവും ഇടകലര്‍ന്നതാണല്ലൊ ജീവിതം.
ചിലര്‍ക്ക് ദുഖാനുഭവങ്ങളുമായി
കൂടുതല്‍ മല്ലിടേണ്ടി വരുന്നുണ്ടെങ്കിലും
സുന്ദര സ്വപ്നങ്ങള്‍ ചിറകു വിടര്‍ത്തി നിന്ന് അവരെ ആശ്വസിപ്പിക്കുന്നു.
യാഥാര്‍ത്ഥ്യം എന്തു തന്നെയായിരുന്നാലും സ്വപ്നങ്ങളുടെ ലോകത്ത്
ജീവിക്കാനാണ് മനുഷ്യര്‍ക്കിഷ്ടം. 'സ്വപ്നങ്ങളെ നിങ്ങള്‍
സ്വര്‍ഗ്ഗകുമാരികളല്ലൊ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം
ശൂന്യമീ ലോകം.'' എന്നാണല്ലൊ കവി പാടിയിരിക്കുന്നത്. മനസ്സില്‍ നിറയെ
സ്വപ്നങ്ങളും ഒക്കത്ത് കുട്ടികളുമായും അല്ലാതേയും വളരെയേറെ മലയാളികള്‍
അമേരിക്ക എന്ന സ്വപ്നഭൂമിയില്‍
വന്നിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യത്ത് എത്തിയാല്‍
സുസമൃദ്ധികളുടെ മുന്തിരിച്ചാറ് വേണ്ടുവോളം മൊത്തിക്കുടിച്ചാസ്വദിക്കാമെന്ന്
അവര്‍ സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ അത് തികച്ചും സ്വാഭാവികമാണ്.ല്പ
കുളിര്‍മയുള്ള പുഴവെള്ളത്തില്‍ കുളിച്ച് നെറ്റിയില്‍ ചന്ദനക്കുറിയും
ചാര്‍ത്തി കസവുനേരിയതുമുടുത്ത് ക്ഷേത്ര ദര്‍ശനം നടത്തിയും പള്ളിയില്‍
കുര്‍ബ്ബാന കണ്ടും കഴിഞ്ഞവര്‍ക്ക് ഈ സ്വപ്നഭൂമിയിലെ ജീവിതായോധന
ത്തിനിടയില്‍ അത്തരം സുഖാനുഭൂതികളോട് വിട പറയേണ്ടി വന്നു. ഈ
ബദ്ധപ്പാടിനിടയിലും സ്വപ്നങ്ങളുടെ പൂക്കാലത്തിന്റെ വരവിനായി അവര്‍ അനവരതം
പ്രയത്‌നിക്കാന്‍ തുടങ്ങി. പാറക്കല്ലുകളില്‍ തട്ടിയൊഴുകുന്ന പുഴകള്‍-
കായലിലേക്ക് തല ചായ്ച്ചു നില്‍ക്കുന്ന തെങ്ങുകള്‍- ആമ്പല്‍ കുളങ്ങള്‍-
പച്ചവിരിച്ച പാടങ്ങള്‍- താമര ഇല കൊണ്ടു പച്ചപിടിച്ചു കിടക്കുന്ന
തടാകങ്ങള്‍- കേരളത്തിന്റെ അത്യന്തം ഹൃദ്യമായ പ്രകൃതി രമണീയത ഓര്‍മ്മയില്‍
പച്ച പിടിച്ചു നിന്നു. സമ്പന്നതയുടെ സമുന്നത പദവിയില്‍ എത്തി നില്‍ക്കുന്ന
പരിഷ്‌ക്കാരോന്മുരായ പാശ്ചത്യരുമായി ഇടപഴകിയപ്പോള്‍ ജീവിതത്തിന്റെ തനിമയും
ലാളിത്യവും ലാവണ്യവും നഷ്ടപ്പെടുന്നതു പോലെ പലര്‍ക്കും അനുഭവപ്പെട്ടു. ഈ
നഷ്ട സൗഭാഗ്യങ്ങളുടെ ഗൃഹാതുരത്വത്തിലൂടെ കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ ഈ
സ്വപ്നഭുമിയിലെ ജീവിത യാഥാര്‍ത്ഥ്യവുമായി കൂട്ടിയുരുമ്മി പലരുടേയും
സ്വപ്നങ്ങള്‍ വാടിക്കരിഞ്ഞ് കാലചക്രത്തിന്റെ കറക്കത്തില്‍ ചതഞ്ഞരഞ്ഞു പോയി.
ഇത് ഒരു ദുഃസത്യമായി അവശേഷിക്കുന്നു. അതോര്‍ത്ത് പൊടിയുന്ന കണ്ണീരൊപ്പി
പലരും പുറകോട്ട് തിരിഞ്ഞു നോക്കാന്‍ തുടങ്ങി. കാലത്തിന്റെ
യാഗാശ്വത്തിനൊപ്പം ഓടിത്തളര്‍ന്നവര്‍- പ്രവാസ തീരങ്ങളില്‍ ഒത്തിരി
സ്വപ്നങ്ങളുടെ കതിര്‍ക്കുലകള്‍ കൊയ്തവര്‍.
ഭാരതീയ പൈതൃകത്തിന്റെ ആധാരശിലകളായ വേദേതിഹാസങ്ങളിലേയും പുരാണങ്ങളിലേയും
അന്തസത്തയും ജീവിതവീക്ഷണവും ഉല്‍ക്കൊണ്ട് സ്വന്തം ജീവിതം
സാര്‍ത്ഥകമാക്കാന്‍ ഭൗതികതയുടെ അഭിവൃദ്ധി കൊണ്ടു മാത്രം സാധിക്കുകയില്ല
എന്ന് മനസ്സിലാക്കിയവരുടെ കൂട്ടത്തില്‍
'ചെങ്കോലു ദൂരത്തിട്ട് യോഗദണ്ഡെടുത്ത, പൊന്‍ കിരീടത്തെ ജടാജ്ജുടമായ് മാറ്റിയ''
ചക്രവര്‍ത്തിമാരുമുണ്ടായിരുന്നു. മനുഷ്യത്ത്വത്തെ
പരിപൂര്‍ണ്ണമാക്കിത്തീര്‍ക്കുന്ന ധര്‍മ്മ വിശേഷത്തെ ഉയര്‍ത്തി
പ്പിടിക്കുന്നത് ഭാരതത്തിന്റെ സഹജമായ സംസ്‌ക്കാരമാണ്. അങ്ങനെയുള്ള ഒരു
സംസ്‌ക്കാരത്തിന്റെ പാരമ്പര്യം ഏറ്റു വാങ്ങി ഇവിടെ എത്തിയവര്‍ നവീന
ശാസ്ര്തപഠനത്താല്‍ സമ്പാദിച്ച വിജ്ഞാനം കൊണ്ട് പടുത്തുയര്‍ത്തിയ
സംസ്‌ക്കാരവുമായി ഇഴുകിച്ചേരാന്‍ ശ്രമിക്കുന്ന തങ്ങളുടെ സന്താനങ്ങളിലേക്ക്
സ്വന്തം സംസ്‌ക്കാരം പൂര്‍ണ്ണമായും പകര്‍ന്നു കൊടുക്കാന്‍ സാധിക്കാതെ
വിഷമിക്കുന്നു. ആര്‍ഷസംസ്‌ക്കാരത്തിന്റെ ബീജമന്ത്രങ്ങള്‍
ചൊല്ലിക്കൊടുക്കുന്നുണ്ടെങ്കിലും അത് അവരുടെ മനസ്സില്‍ പതിയാതെ ഊര്‍ന്നു
പോകുന്നു.
ഭാരതീയ സംസ്‌ക്കാരത്തിന്റെ വേരുകള്‍ അവരില്‍ പടരുന്നില്ല. എന്താണിതിനു
കാരണം?
അമ്പലവും ആല്‍ത്തറയും അവര്‍ക്ക് പരിചയമില്ല. തിരുവാതിര ഞാറ്റുവേലയെ പറ്റി
കേട്ടിട്ടില്ല. കാവിലെ ഉത്സവും പള്ളിയിലെ പരുന്നാളും അവര്‍ കണ്ടിട്ടില്ല.
ഗ്രാമീണ ജീവിതത്തിന്റെ നിഷ്‌ക്കളങ്കതയും പവിത്രതയും അവര്‍ക്ക് പരിചയമില്ല.
ആദ്ധ്യാത്മിക വിദ്യാഭ്യാസം വേണ്ടത്ര ലഭിച്ചിട്ടില്ല. മലയാളി കുട്ടികള്‍
മലയാള ഭാഷ കൈവശപ്പെടുത്തുന്നില്ല. ആര്‍ഷസംസ്‌കാരത്തിന്റെ ശുനാദം
മുഴങ്ങേണ്ടുന്ന ഗൃഹാന്തരീക്ഷത്തില്‍ പാശ്ചാത്യ സംഗീതത്തിന്റെ ഡ്രം
അടിയുടെ മുഴക്കം അലയടിക്കുന്നു. ശരീരത്തെ ഇളക്കാന്‍ മാത്രം
സാധിക്കുന്ന ഈ സംഗീതത്തിനു പകരം മനസ്സിന്റെ അകത്തളങ്ങളില്‍
ചലനമുണ്ടാക്കുന്ന കര്‍ണ്ണാടക സംഗീതമോ ഹിന്ദുസ്ഥാനി സംഗീതമോ കേള്‍ക്കാന്‍
കുട്ടികള്‍ വിമുത കാണിക്കുമ്പോള്‍ (അംഗുലീ പരിമിതമായവര്‍
കേള്‍ക്കുന്നുണ്ടായിരിക്കാം) അഷ്ടപതി കേട്ട് കുളിര്‍ത്ത മനസ്സുകള്‍
വേദനിക്കുന്നു. അത്മാര്‍ത്ഥമായി സ്‌നേഹിക്കാനും ആദരവോടെ അനുസരിക്കാനും ഭാവി
തലമുറക്ക് കഴിയുമോ എന്ന് സംശയം. ഇതെല്ലാം കേട്ടും കണ്ടും
സ്വന്തം സംസ്‌ക്കാരമെങ്കിലും ശോഷിച്ചു പോകരതേ എന്ന പ്രാര്‍ത്ഥനയോടെ
കൈകൂപ്പി നില്‍ക്കുന്നു ഒന്നാം തലമുറ.
സമയം ആരേയും കാത്തു നില്‍ക്കാറില്ല. അറുപതിന്റെ ചവിട്ടുപടിയില്‍
എത്തിനില്‍ക്കുന്ന ഒന്നാം തലമുറക്കാര്‍ കണ്ണാടിയില്‍് നോക്കുമ്പോള്‍
നെടുവീര്‍പ്പിടുന്നു. നരയും കഷണ്ടിയും മുത്തെ ചുളിവും മൂക്കത്തു
വീണിരിക്കുന്ന കണ്ണാടിയും കാലത്തിന്റെ സംഭാവനകള്‍. പിറകോട്ട് തിരിഞ്ഞു
നോക്കുമ്പോള്‍ നേടിയതെന്ത്? നഷ്ടപ്പെട്ടതെന്ത്? പണം ജീവിതത്തെ
സമ്പൂര്‍ണ്ണവും സംതൃപ്തവുമാക്കിയുരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഈ
സ്വപ്നഭൂമിയിലെ പരിതസ്ഥിതിയില്‍ പെട്ട് ജീവിത ദുരിതങ്ങളുടെ ആഴത്തില്‍
പതിച്ചവര്‍, തങ്ങളുടെ ഇച്ഛാശക്തിക്കു
മുന്നില്‍ ദുര്‍ബലരായവര്‍ പണത്തിന്റെ
പിന്നാലെയുള്ള പരക്കം പാച്ചലില്‍ മക്കള്‍ക്ക് കൊടുക്കേണ്ട
സ്‌നേഹവാത്സല്യങ്ങള്‍ കൊടുക്കാന്‍ സാധിച്ചോ എന്ന് സംശയിക്കുന്നു.
ഇന്നിപ്പോള്‍ അവരുടെ ഇഷ്ടത്തിനു വഴങ്ങിയില്ലെങ്കില്‍ കുറ്റപ്പെടുത്തലുകള്‍,
ശകാരവാക്കുകള്‍. മക്കള്‍ എയ്തു വിടുന്ന ശകാരവാക്കുകള്‍ കേട്ട് വികാരം
നിയന്ത്രിച്ചില്ലെങ്കില്‍ ജയില്‍. വാര്‍ദ്ധ്യക്യത്തില്‍ നേഴ്‌സിംഗ് ഹോമില്‍
അഭയം പ്രാപിക്കേണ്ടി
വരുന്ന ദയനീയാവസ്ഥ ഓര്‍ക്കുമ്പോള്‍ ഹൃദയഭാരം കൂടുന്നു എന്ന ദുഃസത്യം ഓരോ
പ്രവാസിയേയും ചിന്തിപ്പിച്ചേക്കാം. ഈ സ്വപ്നഭുമിയിലെ ജീവതത്തോട് വിട പറഞ്ഞ്
ജനിച്ച മണ്ണില്‍ അന്ത്യവിശ്രമം കൊള്ളാനുള്ള ആശ കൂടുന്നു. അനുയോജ്യമായ ഒരു
തോണി കിട്ടിയിരുന്നെങ്കില്‍ അക്കരക്കു തന്നെ മടങ്ങിപ്പോകാമായിരുന്നു എന്ന
തോന്നല്‍. അതു സാധ്യമാവുമോ?
സംസാരസാഗരത്തില്‍ കിടന്നുഴലുന്ന മനുഷ്യനും അതില്‍ നിന്ന് രക്ഷപെടാന്‍
ആഗ്രഹിക്കുന്നുണ്ട്. ഭവസാഗരത്തിന്റെ മറുകര കടക്കാന്‍ ആരാണ് തോണി ഇറക്കുക.
'നാവികന്‍ നീ ഭവാബ്ധിയ്‌ക്കോരാവി വന്‍തോണി നിന്‍ പദം''
സംസാരസാഗരത്തില്‍ നിന്ന് രക്ഷപെടുത്താന്‍ ദൈവം കപ്പിത്താനായിട്ടുള്ള തോണി
തന്നെ വരണം. അങ്ങനെ ഒരു തോണി ലഭ്യമായാല്‍ ജനിമൃതികളില്‍ നിന്ന് മോചനം നേടി
മോക്ഷപദം പ്രാപിക്കുകയായി. അതു എളുപ്പത്തില്‍ സാധിച്ചുകൊള്ളണമെന്നില്ല.
എങ്കിലും മോക്ഷപദപ്രാപ്തിക്കായി എല്ലാവരും അതിയായ ആഗ്രഹത്തോടെ
കാത്തിരിക്കുന്നു.
അതുപോലെ, ഈ സ്വപ്നഭൂമിയില്‍ നിന്ന് അക്കര കടക്കാന്‍ ഒരു തോണി
കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ പ്രവാസതീരത്ത് തോണിയും
കാത്തിരിക്കുന്നവരും ഏറെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ
മതാപിതാക്കന്മാരെ അക്കരയിട്ടിണ്ട് ഈ സ്വപ്നഭൂമിയില്‍ ചേക്കേറിയവര്‍
സ്വപ്നഭൂമിയോട്
വിട പറയാന്‍ല്പപ്രകടിപ്പിക്കുന്ന ആഗ്രഹം അവരുടെ വേദനിപ്പിക്കുന്ന
അനുഭവങ്ങളുടെ കഥയല്ലേ പറയുന്നത്? നാട്ടില്‍ എത്തിയാല്‍ അവിടെ ശാന്തിയും
താങ്ങും തണലുമുണ്ടകുമെന്ന സുരക്ഷാബോധം വളര്‍ത്തുന്ന സാഹചര്യങ്ങള്‍
മനുഷനില്‍ ജനിപ്പിക്കുന്ന അത്മവിശ്വാസത്തിന്റെ പ്രതീകമല്ലേ? തിരിച്ചു
പോകുന്ന പ്രവാസികള്‍
വയ്ക്കുന്ന ഓരോ കാലടികളും ഉണ്ടാക്കുന്ന പാടുകള്‍ അവരുടെ സഫലമാകാത്ത
ആഗ്രഹങ്ങളുടെ അടയാളമല്ലേ? ഇത് കഥയോ കാര്യമോ എന്ന് ചിന്തിക്കുന്നവര്‍ ഒരു
തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിയാതെ, 'അക്കരക്കുണ്ടോ, വായോ, വായോ''
എന്ന് എവിടെ നിന്നോ കേള്‍ക്കുന്ന ശബ്ദം കേട്ട് പരിഭ്രമിച്ചു നില്ക്കുന്നു.