സിനിമയില്‍ കാണുന്നതിനേക്കാള്‍ ദു:ഖകരമായിരുന്നു ജീവന്‍ സത്യന്റെ അവസ്ഥ. ബാധ്യതകള്‍ എഴുതിച്ചേര്‍ത്ത ഒരു കെട്ട് കടലാസുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ആദ്യം അധികമാരും അയാളെ തിരിച്ചറിഞ്ഞില്ല. സാമ്പത്തിക ബാധ്യതകളുടെ നടുവില്‍ പെട്ട് തീരാദുരിതം പേറുന്ന ആ മനുഷ്യന്‍ മറ്റാരുമായിരുന്നില്ല. അതുല്യമായ അഭിനയ പാടവം കൊണ്ട് വെള്ളിത്തിരയെ ജ്വലിപ്പിച്ച അനശ്വര നടന്‍ സത്യന്റെ ഇളയ മകന്‍ ജീവന്‍ സത്യനായിരുന്നു അത്. അച്ഛന്റെ പ്രതാപകാലത്തെ വെള്ളിത്തിരയുടെ തിളക്കമില്ല. ജീവിതത്തില്‍ കൂട്ടിനുള്ളത് കുറേ പ്രാരാബ്ദങ്ങള്‍ മാത്രം.
കടം താങ്ങാവുന്നതിലധികമായപ്പോഴാണ് ജീവന്‍ സത്യന്‍ നിവേദനവുമായി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിയത്. മക്കളുടെ വിദ്യാഭ്യാസത്തിനായി സഹകരണബാങ്കില്‍ നിന്നുള്‍പ്പെടെ മൂന്ന് ബാങ്കുകളില്‍ നിന്ന് പലപ്പോഴായി വായ്പയെടുത്ത തുക പലിശയും പിഴപലിശയും ചേര്‍ന്ന് 6.65 ലക്ഷം രൂപയായി. ഭാര്യയുടെ പേരിലെടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.. ബാങ്കിലെ പലിശയും നോട്ടീസുകളും പെരുകിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
ബന്ധുവിന്റെ സഹായത്തോടെയാണ് ജീവന്‍ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് 48,000 രൂപ പിഴ പലിശ ഒഴിവാക്കി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍, ഇതുകൊണ്ട് ഒന്നുമാകില്ല. പലിശ പൂര്‍ണമായും ഒഴിവാക്കിയാലേ ബാധ്യതകളില്‍ നിന്നും അല്‍പമെങ്കിലും മോചനം ലഭിക്കൂ. അനുകൂല നപടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ ജനസമ്പര്‍ക്കപരിപാടി തീരുംവരെ ജീവന്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലുണ്ടായിരുന്നു.
കരടിച്ചേട്ടന്‍ മരത്തില്‍ കയറി തേനീച്ചക്കൂട്ടിൽ കയ്യിട്ട് തേനെടുക്കുന്നു.
പറക്കാന്‍ പോലും വയ്യാത്ത
ദുർബലരായ ഏതാനും തേനീച്ചകള്‍ക്കു മാത്രം കുറച്ച് തേൻ തിരികെ നൽകാൻ കരടിച്ചേട്ടന്‍ തീരുമാനിക്കുന്നു.
ഇതിനായി ഈ തേനീച്ചകളോട് 20 മൈല്‍ ദൂരെയുള്ള തന്‍റെ ഗുഹയ്ക്കു മുന്നില്‍ പറന്നുവന്നു കാത്തിരിക്കാന്‍ കരടിച്ചേട്ടന്‍ ആവശ്യപ്പെടുന്നു. അതൊരു പുണ്യപ്രവര്‍ത്തി ആയതുകൊണ്ട് മറ്റു തേനീച്ചകൾ ആ സമയത്ത് പറക്കുന്നതും തീറ്റതേടുന്നതും കരടിച്ചേട്ടന്‍ വിലക്കുന്നു. ദുര്‍ബലരായ തേനീച്ചകള്‍ക്ക്, കവർന്നെടുത്ത തേനിൽ നിന്നും ഓരോ തുള്ളി വീതം നൽകിയ ശേഷം കരടിച്ചേട്ടന്‍ എല്ലാറ്റിനെയും പറപ്പിക്കുന്നു.
തേനീച്ചകളെ ഉദ്ധരിക്കാൻ സ്വന്തം രക്തം ഊറ്റി നൽകിയ പുണ്യാത്മാവായി കരടിച്ചേട്ടനെ കുരങ്ങന്‍മാര്‍ വാഴ്ത്തുന്നു. നല്ല തൊലിക്കട്ടിയും ദേഹം നിറയെ രോമവുമുള്ള കരടിച്ചേട്ടനെ കുത്തിക്കൊല്ലാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് തേനീച്ചകള്‍ എല്ലാം സഹിക്കുന്നു.
# മൃഗസമ്പര്‍ക്കപരിപാടി