Image

മനുഷ്യക്കുരുതിയ്‌ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ -ഭാഗം 2 (ലേഖനം: രചന: സുനില്‍ എം എസ്‌)

Published on 04 May, 2015
മനുഷ്യക്കുരുതിയ്‌ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ -ഭാഗം 2 (ലേഖനം: രചന: സുനില്‍ എം എസ്‌)
ആയിരത്തറുനൂറോളം വാക്കുകള്‍ നീണ്ട രചന; സമയമുള്ളപ്പോള്‍ മാത്രം വായിയ്‌ക്കുക.

ഫിഷന്‍ ബോംബ്‌ വിഘടനം (ഫിഷന്‍) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുമ്പോള്‍ ഫ്യൂഷന്‍ ബോംബ്‌ സംയോജനം (ഫ്യൂഷന്‍) എന്ന പ്രക്രിയയെ അടിസ്ഥാനമാക്കുന്നു. അണുക്കളുടെ ഫിഷനും ഫ്യൂഷനും അതിസങ്കീര്‍ണ്ണമായ പ്രക്രിയകളാണ്‌. ഞാനൊരു ശാസ്‌ത്രജ്ഞനല്ലാത്തതുകൊണ്ട്‌ അവയെപ്പറ്റി ഒരേകദേശരൂപം ഉണ്ടാക്കിയെടുക്കാന്‍ നന്നെ ബുദ്ധിമുട്ടി. മനസ്സിലായെന്നു തോന്നുന്നത്‌ ലളിതമായി വിവരിയ്‌ക്കാന്‍ ശ്രമിച്ചു നോക്കട്ടെ. ഇത്തരം ബോംബുകളുടെ നശീകരണശക്തിയെപ്പറ്റി ബോദ്ധ്യപ്പെടാന്‍ ഈ ലഘുവിവരണം ഉപകരിയ്‌ക്കുമെന്നാണാശ.

ഫിഷന്‍

ഫിഷന്‍ എന്താണെന്നു ലളിതമായി മനസ്സിലാക്കാന്‍ വേണ്ടി മാധുര്യമുള്ളൊരു വഴി നമുക്കു സ്വീകരിയ്‌ക്കാം. ഒരു സ്റ്റീല്‍ പ്ലേറ്റില്‍ ഒരു ലഡ്ഡു ഇരിയ്‌ക്കുന്നു എന്നു കരുതുക. വൃത്തിയുള്ള, ചെറിയൊരു സ്റ്റീല്‍ ചുറ്റിക കൊണ്ട്‌ ലഡ്ഡുവിന്റെ നെറുകയില്‍ നാം മെല്ലെ ഒന്നടിയ്‌ക്കുന്നു. ലഡ്ഡു രണ്ടായി പിളരുന്നു. ഇതാണു ഫിഷന്‍. വിഘടനം, വിഭജനം, പിളരല്‍ എന്നൊക്കെ ഇതിനു പറയാം. ലഡ്ഡു രണ്ടു വലിയ കഷ്‌ണങ്ങളായി പിളരുന്നതോടൊപ്പം ചെറിയ ചില കഷ്‌ണങ്ങള്‍ തെറിച്ചു പോയി എന്നും വരാം.

ഫ്യൂഷന്‍

ഫിഷനില്‍ ഒരു ലഡ്ഡു മാത്രമേ വേണ്ടിയിരുന്നുള്ളു. ഫ്യൂഷനില്‍ രണ്ടെണ്ണം വേണം. നമ്മുടെ ഇടതു കൈയ്യിലും വലതു കൈയ്യിലും ഓരോ ലഡ്ഡു. ഒരല്‌പം ശക്തിയോടെ നാം അവ രണ്ടും കൂട്ടിയിടിപ്പിയ്‌ക്കുന്നു. രണ്ടു ലഡ്ഡുകളും കൂടിച്ചേര്‍ന്ന്‌ വലിയൊരു ലഡ്ഡുവായിത്തീരുന്നു (എന്നു സങ്കല്‌പിയ്‌ക്കുക). ഇതാണ്‌ ഫ്യൂഷന്‍ അഥവാ സംയോജനം. രണ്ടു ലഡ്ഡുകളും കൂടിച്ചേര്‍ന്ന്‌ വലിയൊരു ലഡ്ഡു ഉണ്ടാകുന്നതിനിടയില്‍ ചെറിയ ചില കഷ്‌ണങ്ങള്‍ തെറിച്ചുപോയി എന്നും വരാം.

വ്യത്യാസങ്ങള്‍

ഈ അദ്ധ്യായത്തില്‍ നമുക്ക്‌ ഫിഷനെപ്പറ്റി ചര്‍ച്ച ചെയ്യാം. ലഡ്ഡുവിന്റേയും അണുവിന്റേയും പിളരലുകള്‍ തമ്മില്‍ വലുതായ വ്യത്യാസങ്ങളുണ്ട്‌. അണുവിന്റെ പിളരല്‍ അതിസങ്കീര്‍ണ്ണമാണെന്നു മുകളില്‍ സൂചിപ്പിച്ചു. അണുവിന്റെ വലിപ്പം, അഥവാ വലിപ്പക്കുറവ്‌, ആണ്‌ അതിന്റെ കാരണങ്ങളിലൊന്ന്‌. ഒരു മീറ്ററിന്റെ ആയിരം കോടിയിലൊരു ഭാഗം മാത്രമാണ്‌ അണുവിന്റെ വലിപ്പം. എന്നാല്‍, അണുവിനേക്കാള്‍ ചെറിയതായി മറ്റൊന്നുമില്ല എന്ന ധാരണയുണ്ടെങ്കില്‍ അത്‌ തിരുത്തുക. അണുവിന്റെ മദ്ധ്യത്തില്‍, ന്യൂക്ലിയസ്‌ എന്നറിയപ്പെടുന്ന ഭാഗത്ത്‌ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നീ വസ്‌തുക്കളുണ്ട്‌. ഇവ അണുവിനേക്കാള്‍ ചെറുതാണെന്നു പറയേണ്ടതില്ലല്ലോ. അണുവിലുള്ള വസ്‌തുക്കളുടെ ലിസ്റ്റു തീര്‍ന്നില്ല: ന്യൂക്ലിയസ്സിനു പുറത്ത്‌, ന്യൂക്ലിയസ്സിനെ സദാ പ്രദക്ഷിണം വച്ചുകൊണ്ടിരിയ്‌ക്കുന്ന ഇലക്ട്രോണുകളുണ്ട്‌. ഇലക്ട്രോണിന്റെ ആപേക്ഷികവലിപ്പം എത്രയെന്ന്‌ അറിയുന്നത്‌ കൌതുകകരമായിരിയ്‌ക്കും. ന്യൂട്രോണിന്‌ ഇലക്ട്രോണിനേക്കാള്‍ 1842 ഇരട്ടി വലിപ്പമുണ്ട്‌. പ്രോട്ടോണ്‍ ഇലക്ട്രോണിനേക്കാള്‍ 1837 ഇരട്ടി വലുതാണ്‌. ഊഹിയ്‌ക്കാന്‍ പോലും പറ്റാത്ത വിധം ചെറുതാണ്‌ ഇലക്ട്രോണ്‍. ന്യൂട്രോണിന്‌ പ്രോട്ടോണിനേക്കാള്‍ ചെറിയൊരു വലിപ്പക്കൂടുതലുണ്ട്‌.

പ്രോട്ടോണുകള്‍ക്ക്‌ പോസിറ്റീവ്‌ ചാര്‍ജും ഇലക്ട്രോണുകള്‍ക്ക്‌ നെഗറ്റീവ്‌ ചാര്‍ജുമുണ്ട്‌. ന്യൂട്രോണുകള്‍ക്ക്‌ ചാര്‍ജില്ല. പ്രോട്ടോണുകളുടെ എണ്ണവും ഇലക്ട്രോണുകളുടെ എണ്ണവും തുല്യമായിരിയ്‌ക്കും. അതുകൊണ്ട്‌ അണു ന്യൂട്രല്‍ ആയിരിയ്‌ക്കും. അണുവിനകത്ത്‌ മൂന്നു ശക്തികളുണ്ട്‌. പ്രോട്ടോണിനേയും ന്യൂട്രോണിനേയും പരസ്‌പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയാണൊന്ന്‌; ഇതിനെ ന്യൂക്ലിയര്‍ ശക്തി എന്നു പറയുന്നു. ഇലക്ട്രോണിനെ പ്രോട്ടോണിലേയ്‌ക്ക്‌ ആകര്‍ഷിയ്‌ക്കുന്ന ശക്തിയാണ്‌ രണ്ടാമത്തേത്‌. ഇതൊരു ഇലക്ട്രോമാഗ്‌നറ്റിക്‌ ശക്തിയാണ്‌. വിപരീത ചാര്‍ജുകള്‍ പരസ്‌പരം ആകര്‍ഷിയ്‌ക്കുകയും സമാന ചാര്‍ജുകള്‍ വികര്‍ഷിയ്‌ക്കുകയും ചെയ്യുന്നു എന്നാണു പ്രമാണം. പോസിറ്റീവ്‌ ചാര്‍ജുള്ള പ്രോട്ടോണുകള്‍ പരസ്‌പരം വികര്‍ഷിയ്‌ക്കുന്നുണ്ട്‌; ഈ വികര്‍ഷണമാണ്‌ മൂന്നാമത്തെ ശക്തി. ഇതും ഇലക്ട്രോമാഗ്‌നറ്റിക്‌ ശക്തി തന്നെ. ന്യൂക്ലിയര്‍ ശക്തി പ്രോട്ടോണുകളുടെ പരസ്‌പരവികര്‍ഷണത്തേക്കാള്‍ ശക്തമായതു കൊണ്ട്‌ പ്രോട്ടോണുകളും ന്യൂട്രോണുകളും ആലിംഗനബദ്ധരായി കഴിയുന്നു.

ലഡ്ഡുവിനെ പിളര്‍ത്താന്‍ വേണ്ടി നാമുപയോഗിച്ച ഉപകരണം ചെറിയൊരു ചുറ്റികയാണ്‌. മനുഷ്യദൃഷ്ടിയ്‌ക്കു ഗോചരമല്ലാത്ത അണുവിനെ പിളര്‍ത്താന്‍ ചുറ്റിക ഉപയോഗിയ്‌ക്കാനാവില്ല. ചുറ്റികയ്‌ക്കു പകരമായി ഉപയോഗിയ്‌ക്കപ്പെടുന്നത്‌ വളരെച്ചെറിയൊരു വസ്‌തുവാണ്‌: ന്യൂട്രോണ്‍. ഒരണുവിനെ പിളര്‍ത്താന്‍ വേണ്ടി അതിനെ മറ്റൊരണുവില്‍ നിന്നുള്ള ന്യൂട്രോണിനെക്കൊണ്ട്‌ അതിശക്തമായി ഇടിപ്പിയ്‌ക്കുന്നു. പുറത്തു നിന്നു വരുന്ന ന്യൂട്രോണുകള്‍ അണുക്കളെ പിളര്‍ത്തുന്ന ചുറ്റികകളായി പ്രവര്‍ത്തിയ്‌ക്കുന്നു. പുറത്ത്‌, എവിടെ നിന്നാണ്‌ ഈ ന്യൂട്രോണ്‍ ചുറ്റികകള്‍ വരുന്നത്‌? ഇതിനു തുടക്കമിടുന്നത്‌ പൊളോണിയം210 എന്നൊരു മൂലകമാണ്‌. പൊളോണിയം210 സദാ ആല്‍ഫാ രശ്‌മികള്‍ പുറപ്പെടുവിയ്‌ക്കുന്നു. ഈ ആല്‍ഫാ രശ്‌മികളെ ബെറീലിയം9 എന്ന മൂലകത്തിന്മേല്‍ പതിപ്പിയ്‌ക്കുന്നു. ആല്‍ഫാ രശ്‌മികളെക്കൊണ്ടുള്ള ആഘാതമേല്‍ക്കുമ്പോള്‍ ബെറീലിയം ഒമ്പതില്‍ നിന്ന്‌ ന്യൂട്രോണുകള്‍ ശക്തിയോടെ പുറത്തു ചാടുന്നു. ഈ ന്യൂട്രോണുകളാണ്‌ അണുക്കളെ പിളര്‍ത്തുന്ന ചുറ്റികകളായി പ്രവര്‍ത്തിയ്‌ക്കുന്നത്‌. ലിറ്റില്‍ ബോയിലും ഫാറ്റ്‌ മാനിലും പൊളോണിയംബെറീലിയം യുഗ്മം ഉപയോഗിയ്‌ക്കപ്പെട്ടു.

ലഡ്ഡുവിന്‌ അടിയേറ്റു പിളര്‍ന്നുണ്ടായ ചെറുതും വലുതുമായ കഷണങ്ങളെല്ലാം ലഡ്ഡുവിന്റേതു തന്നെയായിരുന്നു. എന്നാല്‍ യുറേനിയത്തിന്റെ അണു അടിയേറ്റു പിളരുമ്പോളുണ്ടാകുന്നത്‌ മറ്റ്‌ രണ്ട്‌ മൂലകങ്ങളാണ്‌. ഇതിന്റെ തത്വം പറയാം: ഒരു മൂലകത്തിന്റെ അണുവിലെ പ്രോട്ടോണുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുമ്പോള്‍ ആ അണു മറ്റൊരു മൂലകമായിത്തീരുന്നു. പ്രോട്ടോണുകളുടെ എണ്ണമാണ്‌ മൂലകം ഏതെന്നു തീരുമാനിയ്‌ക്കുന്നത്‌. (പ്രോട്ടോണുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ പുതിയ മൂലകം ഉണ്ടാകുകയും, ന്യൂട്രോണുകളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ അതേ മൂലകത്തിന്റെ തന്നെ പുതിയ ഐസോട്ടോപ്പുണ്ടാകുകയും ചെയ്യുന്നു എന്ന തത്വം ഇവിടെ പ്രസക്തമാണ്‌.) യുറേനിയത്തിന്റെ അണുവില്‍ 92 പ്രോട്ടോണുകളുണ്ട്‌. യുറേനിയം അണു പുറത്തുനിന്നു വരുന്ന ന്യൂട്രോണിന്റെ ഇടി കൊണ്ടു പിളരുമ്പോള്‍ 56 പ്രോട്ടോണുകളുള്ള ഒരു മൂലകവും, 36 പ്രോട്ടോണുകളുള്ള മറ്റൊരു മൂലകവും ഉണ്ടാകുന്നു. 56 പ്രോട്ടോണുകളുള്ള മൂലകം ബേറിയവും, 36 പ്രോട്ടോണുകളുള്ള മൂലകം ക്രിപ്‌റ്റനുമാണ്‌. യുറേനിയം അണു പിളര്‍ന്ന്‌ ബേറിയവും ക്രിപ്‌റ്റനും ഉണ്ടായി എന്നു ചുരുക്കം. പ്ലൂട്ടോണിയത്തിന്റെ കാര്യം യുറേനിയത്തിന്റേതില്‍ നിന്ന്‌ അല്‌പം വ്യത്യസ്‌തമാണ്‌. ന്യൂട്രോണുകളുടെ ഇടിയേറ്റ്‌ പ്ലൂട്ടോണിയം239 പ്ലൂട്ടോണിയം240 എന്ന ഐസോടോപ്പായിത്തീരുകയാണു ചെയ്യുന്നത്‌.

ചുറ്റിക കൊണ്ടുള്ള അടിയേറ്റ്‌ ലഡ്ഡു രണ്ടായി പിളരുകയും, ചെറിയ ചില ഭാഗങ്ങള്‍ തെറിച്ചു പോകുകയും ചെയ്‌തുവെന്നു പറഞ്ഞുവല്ലോ. ഇവയെല്ലാം തൂത്തുവാരി തൂക്കി നോക്കിയാല്‍ അടിയേല്‍ക്കുന്നതിനു മുമ്പ്‌ ലഡ്ഡുവിനുണ്ടായിരുന്ന തൂക്കം തന്നെയുണ്ടാകും. അടിയേറ്റു പിളരുന്നെങ്കിലും ലഡ്ഡുവിന്‌ ഭാരനഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ യുറേനിയം അണു പിളര്‍ന്നതിനു ശേഷമുള്ള ആകെ ഭാരം, പിളരുന്നതിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ അല്‌പം കുറവായിരിയ്‌ക്കും. അണു പിളരുമ്പോള്‍ ഭാരനഷ്ടം ഉണ്ടാകുന്നു എന്നു ചുരുക്കം. അണുവിന്റെ ഭാരം വളരെച്ചെറുതായതുകൊണ്ട്‌ അണു പിളര്‍ന്നപ്പോളുണ്ടാകുന്ന ഭാരനഷ്ടം നിസ്സാരമാണ്‌. പിളരുന്നതിനു മുമ്പുണ്ടായിരുന്ന ഭാരത്തിന്റെ വെറും 0.1 ശതമാനം മാത്രമാണ്‌ ഭാരനഷ്ടം. നഷ്ടപ്പെട്ട ഈ ഭാരം ഊര്‍ജ്ജമായിത്തീരുന്നു. ഇത്‌ അതിപ്രധാനമാണ്‌. ഭാരനഷ്ടം 0.1 ശതമാനം മാത്രമാണെങ്കിലും ആ ഭാരനഷ്ടം പരിവര്‍ത്തിച്ചുണ്ടാകുന്ന ഊര്‍ജ്ജം ചെറുതല്ല: 21.5 കോടി ഇലക്ട്രോണ്‍ വോള്‍ട്ട്‌!

അടികൊണ്ട്‌ അണു പിളരുമ്പോള്‍ മറ്റു രണ്ടു വസ്‌തുക്കള്‍ കൂടി പുറത്തേയ്‌ക്കു തെറിയ്‌ക്കുന്നുണ്ട്‌. ഗാമാ രശ്‌മികളാണ്‌ അവയിലൊന്ന്‌. മറ്റേത്‌ ന്യൂട്രോണുകളും. പ്രകാശവേഗത്തില്‍ സഞ്ചരിയ്‌ക്കുന്ന ഗാമാ രശ്‌മികളുടെ തരംഗദൈര്‍ഘ്യം (വേവ്‌ ലെങ്‌ത്‌) വളരെക്കുറവായതുകൊണ്ട്‌ മനുഷ്യശരീരമുള്‍പ്പെടെയുള്ള മിയ്‌ക്ക വസ്‌തുക്കളിലൂടെയും അവയ്‌ക്കു കടന്നുപോകാനാകും. ഗാമാരശ്‌മികളുടെ ശക്തി എളുപ്പം നശിയ്‌ക്കുമെങ്കിലും, ശക്തിയുള്ളപ്പോള്‍ അവയ്‌ക്ക്‌ മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സാരമായ കേടു വരുത്താനാകും. ഗാമാ രശ്‌മികളോടൊപ്പം ഓരോ അണുവില്‍ നിന്നും രണ്ടോ മൂന്നോ ന്യൂട്രോണുകളും പുറത്തേയ്‌ക്കു തെറിയ്‌ക്കുന്നു. ഈ ന്യൂട്രോണുകള്‍ സമീപത്തുള്ള മറ്റ്‌ അണുക്കളെ പിളര്‍ത്തുന്ന ചുറ്റികകളായിത്തീരുന്നു.

പ്രഥമചുവടില്‍ ഒരണു മാത്രം പിളരുന്നു എന്നു കരുതുക. അതില്‍ നിന്നു തെറിയ്‌ക്കുന്ന രണ്ട്‌ (മൂന്നുമാകാം) ന്യൂട്രോണുകള്‍ അടുത്തുള്ള രണ്ട്‌ അണുക്കളെ പിളര്‍ത്തുന്നതാണ്‌ രണ്ടാമത്തെ ചുവട്‌. ഈ പിളരലുകളില്‍ നിന്നുള്ള നാല്‌ (അഞ്ചോ ആറോ ആകാം) ന്യൂട്രോണുകള്‍ മറ്റ്‌ നാല്‌ അണുക്കളെ പിളര്‍ത്തുന്നു. ഇത്‌ മൂന്നാമത്തെ ചുവട്‌. പിളരലുകള്‍ ഒരു ശൃംഖല പോലെ 1, 2, 4, 8, 16 എന്നിങ്ങനെ ക്രമപ്രവൃദ്ധമായി വര്‍ദ്ധിയ്‌ക്കുന്നു. ഈ ആവര്‍ത്തനം മുഖ്യമായും യുറേനിയത്തിനും പ്ലൂട്ടോണിയത്തിനും മാത്രമുള്ള വൈശിഷ്ട്യമാണ്‌. എണ്‍പതു ചുവടുകള്‍ കൊണ്ടു നടക്കുന്ന പിളരലുകളുടെ എണ്ണം ഭീമമായ 600000000000000000000000 ആയിരിയ്‌ക്കുമത്രെ. തലകറക്കമുണ്ടാക്കാന്‍ തക്ക വലിപ്പമുള്ള ഈ സംഖ്യ അറുനൂറ്‌ കോടിക്കോടിക്കോടിയായിരിയ്‌ക്കാമെന്ന്‌ ഞാനൂഹിയ്‌ക്കുന്നു. ഇതിന്‌ അറുനൂറ്‌ സെക്‌സ്റ്റില്യന്‍ എന്നും പറയാം. മില്യന്‍ (പത്തു ലക്ഷം), ബില്യന്‍ (നൂറു കോടി), ട്രില്യന്‍ (ലക്ഷം കോടി), ക്വാഡ്രില്യന്‍, ക്വിന്റില്യന്‍, പിന്നെ സെക്‌സ്റ്റില്യന്‍; ഇനിയുമുണ്ട്‌, പക്ഷേ തത്‌കാലത്തേയ്‌ക്ക്‌ ഇത്രയും മതി.

https://manushyakkuruthiykkaayimanushyarundaakkiyaaanavaay.wordpress.com/2015/05/04/uranium-fission-chain-reaction/

ചിത്രം: യുറേനിയത്തിന്റെ ശൃംഖലാരൂപത്തിലുള്ള പിളരലുകള്‍

ഇത്രത്തോളം പിളരലുകള്‍ നടക്കാന്‍ കുറേയേറെ സമയം വേണ്ടിവരും എന്നു കരുതേണ്ട. ഈ പ്രക്രിയയില്‍ പങ്കെടുക്കുമ്പോള്‍ ന്യൂട്രോണുകളുടെ വേഗം സെക്കന്റില്‍ രണ്ടു കോടി മീറ്ററാണ്‌: പ്രകാശവേഗത്തിന്റെ ഏഴു ശതമാനം. പ്രകാശവേഗം എത്രയെന്നു കൂടി പറഞ്ഞേയ്‌ക്കാം: ഒരു സെക്കന്റില്‍ ഏകദേശം മൂന്നു ലക്ഷം കിലോമീറ്റര്‍. ഇത്രത്തോളം ഉയര്‍ന്ന വേഗത്തില്‍ ന്യൂട്രോണുകള്‍ സഞ്ചരിയ്‌ക്കുന്നതുകൊണ്ട്‌ 15 കിലോഗ്രാം യുറേനിയത്തിന്റെ വിഘടനത്തിന്‌ സെക്കന്റിന്റെ ദശലക്ഷത്തിലൊരു ഭാഗം മാത്രം മതി. ഒന്നു കണ്ണു ചിമ്മാന്‍ ഒരു സെക്കന്റിന്റെ മൂന്നിലൊരംശം വേണം. നാമൊന്നു കണ്ണുചിമ്മിത്തീരുന്നതിനു മുമ്പ്‌ 15 കിലോ യുറേനിയം വിഘടിച്ചു തീര്‍ന്നിരിയ്‌ക്കും. പ്ലൂട്ടോണിയത്തിന്‌ യുറേനിയത്തേക്കാള്‍ കുറവു സമയം മതി.

ഊര്‍ജ്ജം അതാണ്‌ സര്‍വ്വപ്രധാനം. ശരീരത്തിന്റേയും മനസ്സിന്റേയും പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്ജം ആവശ്യമാണ്‌. നാം കഴിയ്‌ക്കുന്ന ആഹാരത്തിലുള്ള അന്നജവും മാംസ്യവും കൊഴുപ്പും ആമാശയത്തിലും ചെറുകുടലിലും ഒടുവില്‍ കരളിലും വച്ച്‌ ഊര്‍ജ്ജമായി മാറുന്നു. എങ്ങനെ? ആഹാരത്തിന്റെ നല്ലൊരു ഭാഗം ദഹനപ്രക്രിയയിലൂടെ ഗ്ലൂക്കോസായി മാറുന്നു. ഗ്ലൂക്കോസ്‌ ഓക്‌സിജനുമായിച്ചേരുമ്പോള്‍ ഊര്‍ജ്ജമുണ്ടാകുന്നു. ഗ്ലൂക്കോസ്‌ ഓക്‌സിജന്റെ സഹായത്തോടെ കത്തുന്നു എന്നും പറയാം. `ഷുഗര്‍ ബേണിംഗ്‌'. ഗ്യാസു കത്തിച്ചു തീ `ഊര്‍ജ്ജം' ഉണ്ടാക്കുന്നതു പോലെ, ശരീരത്തിനകത്ത്‌ ഗ്ലൂക്കോസു കത്തിച്ച്‌ ഊര്‍ജ്ജമുണ്ടാക്കുന്നു. ശരീരത്തിലുള്ള 37 ലക്ഷം കോടി കോശങ്ങള്‍ക്കാവശ്യമുള്ള ഊര്‍ജ്ജം ഇങ്ങനെ കിട്ടുന്നു.

അണുബോംബുകളുടെ കാര്യത്തിലും ഊര്‍ജ്ജം തന്നെ സര്‍വ്വപ്രധാനം. എല്ലാ നാശനഷ്ടങ്ങളും വരുത്തിവച്ച ഊര്‍ജ്ജത്തെ വില്ലന്‍ എന്നു തന്നെ വിശേഷിപ്പിയ്‌ക്കണം. ഹിരോഷിമയില്‍ പ്രയോഗിച്ച ലിറ്റില്‍ ബോയ്‌ എന്ന അണുബോംബില്‍ 64 കിലോഗ്രാം യുറേനിയം ഉണ്ടായിരുന്നെങ്കിലും ഒരു കിലോയില്‍ താഴെ മാത്രമേ ഫിഷനു വിധേയമായുള്ളു. ഫാറ്റ്‌ മാനില്‍ ആറു കിലോ പ്ലൂട്ടോണിയം ഉണ്ടായിരുന്നെങ്കിലും അവിടേയും ഒരു കിലോയില്‍ താഴെ മാത്രമേ ഉപയോഗിയ്‌ക്കപ്പെട്ടുള്ളു. രണ്ടും ഓരോ കിലോ വീതം വിഘടിച്ചു എന്നു കരുതാം. ഒരു കിലോ യുറേനിയം 15000 ടണ്‍ ടി എന്‍ ടിയ്‌ക്കു തുല്യമായ ഊര്‍ജ്ജവും, ഒരു കിലോ പ്ലൂട്ടോണിയം 21000 ടണ്‍ ടി എന്‍ ടിയ്‌ക്കു തുല്യമായ ഊര്‍ജ്ജവും ഉത്‌പാദിപ്പിച്ചു. ഈ ഒരു കിലോ ഇന്ധനത്തിനുള്ളില്‍ എവിടെയാണ്‌ ഇത്രയധികം ഊര്‍ജ്ജം ഒളിച്ചിരുന്നിരുന്നത്‌?

യുറേനിയത്തിന്റെ അണു പിളരുമ്പോള്‍ അതിന്‌ 0.1 ശതമാനം ഭാരനഷ്ടം ഉണ്ടാകുന്നെന്നും, ഈ നഷ്ടപ്പെട്ട ഭാരമാണ്‌ ഊര്‍ജ്ജമായി മാറുന്നതെന്നും മുകളിലെ ഖണ്ഡികകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്‌. ഒരു യുറേനിയം അണുവിന്റെ ആകെ ഭാരം 0.000000000000000000000390 ഗ്രാം മാത്രമായിരിയ്‌ക്കെ, ഈ ഭാരനഷ്ടം നിസ്സാരമാണെന്നു നമുക്കു തോന്നാം. വസ്‌തുത നേരേ മറിച്ചാണ്‌. ഈ ഭാരനഷ്ടത്തില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജം എത്രയെന്നു കണക്കാക്കാന്‍ വിഖ്യാത ശാസ്‌ത്രജ്ഞനായിരുന്ന ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീന്‍ ഒരു സമവാക്യം `ഇക്വേഷന്‍ ഉണ്ടാക്കിയിരുന്നു: ഇ = എം സി സ്‌ക്വയേഡ്‌. കാഴ്‌ചയില്‍ അതിലളിതമാണ്‌ ഈ ഇക്വേഷന്‍. `ഇ' ഊര്‍ജ്ജത്തെ, എനര്‍ജിയെ, സൂചിപ്പിയ്‌ക്കുന്നു. എം ഭാരനഷ്ടത്തെ സൂചിപ്പിയ്‌ക്കുന്നു. സി പ്രകാശവേഗത്തേയും. ഈ സമവാക്യത്തില്‍ പ്രകാശവേഗത്തെ പ്രകാശവേഗം കൊണ്ടു തന്നെ ഗുണിയ്‌ക്കേണ്ടി വരുന്നുണ്ട്‌; പ്രകാശവേഗത്തിന്റെ `വര്‍ഗ്ഗം? (സ്‌ക്വയര്‍) ഈ സമവാക്യഫലത്തെ സങ്കല്‌പിയ്‌ക്കാനാകാത്ത വിധം വലുതാക്കുകയും, അണുബോംബിനെ വിനാശകാരിയാക്കുകയും ചെയ്യുന്നു.

അണുബോംബുകള്‍ പൊട്ടിയപ്പോള്‍ ഉത്‌പാദിപ്പിയ്‌ക്കപ്പെട്ട ഊര്‍ജ്ജത്തിന്റെ പകുതിയോളം ഉപയോഗിയ്‌ക്കപ്പെട്ടത്‌ വിപുലമായൊരു വായൂസമ്മര്‍ദ്ദം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു. സ്‌ഫോടനസ്ഥലത്ത്‌ ആയിരത്തഞ്ഞൂറു കിലോമീറ്ററിലേറെ വേഗമുള്ളൊരു വായൂപ്രവാഹമുണ്ടായി. അതിശക്തമായ ഈ കൊടുങ്കാറ്റില്‍ ഏകദേശം രണ്ടു കിലോമീറ്ററിനുള്ളിലുള്ള എല്ലാ നിര്‍മ്മിതികളും തകര്‍ന്നു തരിപ്പണമായി. മനുഷ്യര്‍ക്ക്‌ എന്തു സംഭവിച്ചുവെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ലിറ്റില്‍ ബോയ്‌ നിലത്തു നിന്ന്‌ ഏകദേശം അറുനൂറു മീറ്റര്‍ ഉയരത്തില്‍ വച്ചു പൊട്ടിയപ്പോള്‍ ഫാറ്റ്‌ മാന്‍ ഏകദേശം അഞ്ഞൂറു മീറ്റര്‍ ഉയരത്തില്‍ പൊട്ടി. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ അഗ്‌നിഗോളത്തിനകത്തെ ഊഷ്‌മാവ്‌ മൂന്നു ലക്ഷം ഡിഗ്രി സെല്‍സ്യസ്‌ ആയിരുന്നിരിയ്‌ക്കണമെന്നു കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നു. അഗ്‌നിഗോളത്തിനടിയിലുണ്ടായിരുന്ന ഭൂവിഭാഗങ്ങളിലെ ഊഷ്‌മാവ്‌ 6000 ഡിഗ്രി വരെ ഉയര്‍ന്നിരുന്നെന്നും രേഖപ്പെടുത്തപ്പെട്ടിരിയ്‌ക്കുന്നു. (അടുക്കളയിലെ ഗ്യാസ്‌ സ്‌റ്റൌവ്വിന്റെ താപം 1900 ഡിഗ്രിയില്‍ കൂടാറില്ലെന്ന്‌ ഓര്‍ക്കുക.) ഏകദേശം മൂന്നു കിലോമീറ്ററിനുള്ളിലുണ്ടായിരുന്ന സര്‍വ്വവും കത്തിനശിച്ചു. തീക്ഷ്‌ണമായ ആ ചൂടില്‍ സ്‌ഫോടനസ്ഥലത്തുണ്ടായിരുന്ന മനുഷ്യരില്‍ പലരും ആവിയായിപ്പോയെന്നും പരാമര്‍ശമുണ്ട്‌. ചൂട്‌ അത്ര തീക്ഷ്‌ണമായിരുന്നു. നമ്മുടെ ക്രിമറ്റോറിയങ്ങളിലെ ഏറ്റവുമുയര്‍ന്ന താപം 1800 ഡിഗ്രി സെല്‍സ്യസ്‌ മാത്രമാണ്‌.

സ്‌ഫോടനത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിയ്‌ക്കപ്പെട്ട ആകെ ഊര്‍ജ്ജത്തിന്റെ പകുതിയുടെ മൂന്നിലൊന്ന്‌ മുകളില്‍ പറഞ്ഞിരിയ്‌ക്കുന്ന വിധം അഗ്‌നിയായിത്തീര്‍ന്നപ്പോള്‍, ഊര്‍ജ്ജത്തിന്റെ പകുതിയുടെ മൂന്നില്‍ രണ്ട്‌ ആണവവികിരണമുണ്ടാക്കാന്‍ ഉപയോഗിയ്‌ക്കപ്പെട്ടു. ആല്‍ഫ, ബീറ്റ, ഗാമ, ന്യൂട്രോണ്‍ എന്നിവയുടെ ശക്തമായ വികിരണമുണ്ടായി. ആല്‍ഫയേയും ബീറ്റയേയും അന്തരീക്ഷവായു വലിച്ചെടുത്തു. ആല്‍ഫാരശ്‌മി ശരീരത്തിനകത്തു കടന്നാല്‍ ആപല്‍ക്കാരിയാണെങ്കിലും, ശരീരത്തിനു പുറത്ത്‌ അത്‌ അപകടകാരിയല്ല; ത്വക്കിന്‌ അതിനെ തടഞ്ഞു നിര്‍ത്താനാകും. ബീറ്റാരശ്‌മി അപകടകാരിയാണെങ്കിലും അവയ്‌ക്ക്‌ അധികദൂരം സഞ്ചരിയ്‌ക്കാനാകില്ല. എന്നാല്‍ ഗാ!മ, ന്യൂട്രോണ്‍ എന്നിവയുടെ വികിരണങ്ങള്‍ ആപത്‌കരമാണ്‌. ഹിരോഷിമയില്‍ മാരകമായ ഈ വികിരണങ്ങള്‍ മൂലമുണ്ടായ മരണങ്ങള്‍ ഏഴുവര്‍ഷത്തോളം തുടര്‍ന്നു.

ന്യൂട്രോണുകള്‍ കൊണ്ടുള്ള ഇടിയേല്‍ക്കുമ്പോള്‍ തുടര്‍ച്ചയായ പിളരലുകള്‍ക്കിടയാകുന്നത്‌ മുഖ്യമായും യുറേനിയം (കൃത്യമായിപ്പറഞ്ഞാല്‍ യുറേനിയം235), പ്ലൂട്ടോണിയം (കൃത്യമായിപ്പറഞ്ഞാല്‍ പ്ലൂട്ടോണിയം239) എന്നീ മൂലകരൂപങ്ങള്‍ മാത്രമാണെന്ന്‌ മുകളില്‍ സൂചിപ്പിച്ചു. യുറേനിയം235 പ്രകൃതിയില്‍ നിന്നു ലഭ്യമാണെങ്കിലും സുലഭമല്ല. ഇരുപതു രാജ്യങ്ങളില്‍ യുറേനിയം ഖനികളുണ്ടെങ്കിലും, ലോകത്ത്‌ ഉത്‌പാദിപ്പിയ്‌ക്കപ്പെടുന്ന യുറേനിയം235ന്റെ പകുതിയും ക്യാനഡ, ആസ്‌ട്രേലിയ, നൈജര്‍, കസാക്കിസ്ഥാന്‍, റഷ്യ, നമീബിയ എന്നീ ആറു രാജ്യങ്ങളില്‍ നിന്നാണു കിട്ടുന്നത്‌. പ്രകൃതിയില്‍ നിന്നു കിട്ടുന്ന യുറേനിയത്തില്‍ 99.3 ശതമാനവും യുറേനിയം238 എന്ന ഐസോടോപ്പാണ്‌; ശേഷിയ്‌ക്കുന്ന 0.7 ശതമാനം മാത്രമായിരിയ്‌ക്കും യുറേനിയം235. ഖനനം ചെയ്‌തെടുക്കുന്ന യുറേനിയം അയിരില്‍ നിന്ന്‌ യുറേനിയം238നെ നീക്കം ചെയ്‌ത്‌, യുറേനിയം235ന്റെ ശതമാനം വര്‍ദ്ധിപ്പിയ്‌ക്കുന്ന പ്രക്രിയ `യുറേനിയം എന്‍റിച്ച്‌മെന്റ്‌' എന്നറിയപ്പെടുന്നു. യുറേനിയം235ന്റെ പരിശുദ്ധി അഥവാ സാന്ദ്രത കൂടുന്തോറും അണുബോംബിന്റെ ശക്തി കൂടുന്നു. ലിറ്റില്‍ ബോയില്‍ ഉപയോഗിച്ച 64 കിലോ യുറേനിയം235ന്‌ 80 ശതമാനം പരിശുദ്ധിയുണ്ടായിരുന്നു. ഫാറ്റ്‌ മാനിലെ പ്ലൂട്ടോണിയത്തിന്റെ സാന്ദ്രത ഉയര്‍ത്താന്‍ വേണ്ടി അതിനു ചുറ്റും ആര്‍ ഡി എക്‌സ്‌, ടി എന്‍ ടി എന്നിവയുടെ മിശ്രിതത്തിനു തീ കൊളുത്തിയിരുന്നു.

യുറേനിയം235മായി താരതമ്യം ചെയ്യുമ്പോള്‍ യുറേനിയം238 അണുബോംബുനിര്‍മ്മാണത്തില്‍ ഉപയോഗശൂന്യമാണെന്ന്‌ തോന്നിപ്പോയിട്ടുണ്ടെങ്കില്‍ ആ തോന്നല്‍ തിരുത്തുക തന്നെ വേണം. പ്ലൂട്ടോണിയം കൊണ്ടുള്ള അണുബോംബു നിര്‍മ്മാണത്തില്‍ യുറേനിയം238ന്‌ കാതലായ പങ്കുണ്ട്‌. ഫാറ്റ്‌ മാനില്‍ പ്ലൂട്ടോണിയം239 ഉപയോഗിച്ചെന്നു മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്‌. പ്ലൂട്ടോണിയം239 പ്രകൃതിയില്‍ ലഭ്യമല്ല. യുറേനിയം238ല്‍ നിന്നാണ്‌ അതു ലഭ്യമാകുന്നത്‌. യുറേനിയം238 ന്യൂട്രോണ്‍ റേഡിയേഷനു വിധേയമാകുമ്പോള്‍ അത്‌ ന്യൂട്രോണ്‍ വലിച്ചെടുത്ത്‌ യുറേനിയം239 എന്ന ഐസോടോപ്പ്‌ ആയിത്തീരുന്നു. രൂപപ്പെട്ട ഉടന്‍ യുറേനിയം239ന്‌ ഇലക്ട്രോണ്‍ നഷ്ടമുണ്ടാകുകയും, അത്‌ നെപ്‌റ്റിയൂണിയം239 ആയിത്തീരുകയും ചെയ്യുന്നു. നെപ്‌റ്റിയൂണിയം239നും ഹ്രസ്വനേരത്തെ അസ്‌തിത്വമേയുള്ളു. അതിനും ഇലക്ട്രോണ്‍ നഷ്ടമുണ്ടാകുകയും, തത്‌ഫലമായി പ്ലൂട്ടോണിയം239 ഉത്‌പാദിപ്പിയ്‌ക്കപ്പെടുകയും ചെയ്യുന്നു.

യുറേനിയം235 ഉത്‌പാദിപ്പിയ്‌ക്കുന്നത്‌ ഒട്ടും എളുപ്പമല്ല. സാമ്പത്തികമായും അണുശാസ്‌ത്രപരമായും ഉന്നതിയില്‍ നില്‍ക്കുന്ന വിരലിലെണ്ണാവുന്ന ചില രാഷ്ട്രങ്ങള്‍ക്കു മാത്രമേ യുറേനിയം235 ഉത്‌പാദിപ്പിയ്‌ക്കാനാകുകയുള്ളു. എന്നാല്‍, യുറേനിയം238 പ്രകൃതിയില്‍ നിന്ന്‌ താരതമ്യേന സുലഭമായി കിട്ടുന്നതു കൊണ്ട്‌ അതുപയോഗിച്ച്‌ പ്ലൂട്ടോണിയം239 ഉത്‌പാദിപ്പിയ്‌ക്കുക എളുപ്പമാണ്‌. മാത്രവുമല്ല, യുറേനിയം235നേക്കാള്‍ കൂടുതല്‍ കാര്യക്ഷമമായ വിഘടനം പ്ലൂട്ടോണിയം239നു സാദ്ധ്യമായതുകൊണ്ട്‌ വെറും 5 കിലോഗ്രാം പ്ലൂട്ടോണിയം239 മതി അണുബോംബുണ്ടാക്കാന്‍. യുറേനിയം235 ആണെങ്കില്‍ 15 കിലോയെങ്കിലും വേണ്ടിവരും. വെറും ഒരു കിലോ പ്ലൂട്ടോണിയം കൊണ്ടു പോലും അണുബോംബുണ്ടാക്കാമെന്നാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞരുടെ അഭിപ്രായം. ഇതു മൂലം വൈദ്യുതോത്‌പാദനത്തിന്റെ മറവില്‍ പ്ലൂട്ടോണിയം ബോംബുണ്ടാക്കാന്‍ പല രാജ്യങ്ങള്‍ക്കും കെല്‌പുണ്ടെന്നു കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നു. വന്‍ശക്തികളുടെ മാത്രമല്ല, ചെറു രാജ്യങ്ങളുടെ പക്കലും പ്ലൂട്ടോണിയം ബോംബുകളുണ്ടായിരിയ്‌ക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

ആണവവികിരണം അളക്കുന്നത്‌ റാഡുകളിലാണ്‌. ആയിരം റാഡോളം ശക്തമായ വികിരണമേറ്റാല്‍ മജ്ജ നശിയ്‌ക്കുന്നു, ശ്വേതരക്താണുക്കളുടേയും അരുണരക്താണുക്കളുടേയും സംഖ്യ താഴുന്നു, രക്തസ്രാവമുണ്ടാകുന്നു, ആമാശയത്തിനും കുടലുകള്‍ക്കും നാശം സംഭവിയ്‌ക്കുന്നു. മിയ്‌ക്കവരും മുപ്പതു ദിവസത്തിനകം മരിയ്‌ക്കുന്നു. ആയിരം റാഡ്‌ ഏറ്റാലുള്ള സ്ഥിതി ഇതാണെങ്കില്‍, ഹിരോഷിമയിലുണ്ടായതു പോലുള്ള, 10300 റാഡ്‌ ശക്തമായ വികിരണമേറ്റാലുള്ള സ്ഥിതിയെപ്പറ്റി പറയാതിരിയ്‌ക്കുകയാകും ഭേദം. നാഗസാക്കിയിലേത്‌ 25100 റാഡ്‌ ആയിരുന്നു. ഗാമാ രശ്‌മികള്‍ മാത്രമല്ല, ന്യൂട്രോണ്‍ വികിരണവും രണ്ടിടങ്ങളിലുമുണ്ടായി; ഹിരോഷിമയില്‍ 14100 റാഡും, നാഗസാക്കിയില്‍ 3900 റാഡും.

അണുബോംബു പ്രയോഗത്തെത്തുടര്‍ന്ന്‌ രണ്ടു നഗരങ്ങളിലുമുണ്ടായ മരണസംഖ്യകളുടെ ഏകദേശരൂപം മുന്‍ അദ്ധ്യായത്തില്‍ കൊടുത്തിരുന്നു. ഹിരോഷിമയിലുണ്ടായിരുന്ന 298 ഡോക്ടര്‍മാരില്‍ 90 ശതമാനം പേരും അണുബോംബിന്നിരയായി. ഫാര്‍മസിസ്റ്റുകളും നഴ്‌സുമാരുമെല്ലാം ഇതേ തോതില്‍ത്തന്നെ മരണമടഞ്ഞു. നിരവധി ആശുപത്രികളും തകര്‍ന്നു. നാഗസാക്കിയിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല. പരിക്കേറ്റവരില്‍ നിരവധിപ്പേര്‍ ശുശ്രൂഷ ലഭിയ്‌ക്കാതെ മരണമടഞ്ഞു. ആണവവികിരണങ്ങളുണ്ടാക്കിയ വിവിധതരം രോഗങ്ങള്‍ രണ്ടു നഗരങ്ങളിലേയും ജനതകളെ ദശാബ്ദങ്ങളോളം വേട്ടയാടി. ആയിരക്കണക്കിനാളുകള്‍ക്ക്‌ അര്‍ബുദം, രക്താര്‍ബുദം എന്നിവയ്‌ക്കു പുറമെ, ക്രോമസോമുകള്‍ വികലമായിത്തീര്‍ന്നതുകൊണ്ടുള്ള രോഗങ്ങളും ഉണ്ടായി.

ജപ്പാന്‍ കീഴടങ്ങിയ ഉടന്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ജപ്പാനില്‍ അധിനിവേശം നടത്തി. അണുബോംബുകള്‍ വിതച്ച ദുരിതങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക്‌ സഖ്യകക്ഷിഭരണം വിലക്കേര്‍പ്പെടുത്തി. ഏഴു വര്‍ഷം കഴിഞ്ഞ്‌, 1952ല്‍ സഖ്യകക്ഷികളുടെ അധിനിവേശം അവസാനിച്ച ശേഷം മാത്രമാണ്‌ ആ വിലക്ക്‌ നീങ്ങിയത്‌. രണ്ടു ലക്ഷത്തിലേറെ മനുഷ്യജീവനുകളെ തുടച്ചു നീക്കിയ ആ ദുരന്തങ്ങളെപ്പറ്റിയുള്ള യഥാര്‍ത്ഥവിവരങ്ങളില്‍ പലതും ആ നിര്‍ഭാഗ്യരോടൊപ്പം മറഞ്ഞുകാണണം.

കുറിപ്പ്‌: ഈ ലേഖനപരമ്പരയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വിവരങ്ങളെല്ലാം വിക്കിപ്പീഡിയയില്‍ നിന്നും മറ്റനേകം വെബ്‌സൈറ്റുകളില്‍ നിന്നുമുള്ളവയാണെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട്‌ ഈ ലേഖനത്തില്‍ കൊടുത്തിരിയ്‌ക്കുന്ന വിവരങ്ങള്‍ക്ക്‌ ആധികാരികതയില്ല.

(ലിറ്റില്‍ ബോയും ഫാറ്റ്‌ മാനും ഫിഷന്‍ ബോംബുകളായിരുന്നു. അടുത്ത അദ്ധ്യായം ആണവായുധങ്ങളിലെ രാക്ഷസരാജാക്കളായ ഫ്യൂഷന്‍ ബോംബുകളെപ്പറ്റിയായിരിയ്‌ക്കും.)
മനുഷ്യക്കുരുതിയ്‌ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ -ഭാഗം 2 (ലേഖനം: രചന: സുനില്‍ എം എസ്‌)മനുഷ്യക്കുരുതിയ്‌ക്കായി മനുഷ്യരുണ്ടാക്കിയ ആണവായുധങ്ങള്‍ -ഭാഗം 2 (ലേഖനം: രചന: സുനില്‍ എം എസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക