Image

അന്ന ഹസാരേ വിമോചകനോ? (മൊയ്‌തീന്‍ പുത്തന്‍ചിറ)

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 22 August, 2011
അന്ന ഹസാരേ വിമോചകനോ? (മൊയ്‌തീന്‍ പുത്തന്‍ചിറ)
ലോകജനത ഇന്ന്‌ തിരക്കിലാണ്‌. ആര്‍ക്കും ശ്വാസം കഴിക്കാന്‍ പോലും സമയമില്ലാത്തത്ര തിരക്ക്‌. ഈ ശ്വസനപ്രക്രിയ ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമായതിനാലും അത്‌ യാന്ത്രികമായി നാസാ രന്ധ്രത്തിലൂടെ അനുസ്യൂതം ഇടതടവില്ലാതെ സ്വയം സംഭവിക്കുന്നതിനാലും, പ്രത്യേകമായി ഒരു ബദല്‍ സംവിധാനത്തിന്റെ ആവശ്യമില്ല. പക്ഷേ, ഭക്ഷണം കഴിക്കാനും ജലപാനീയങ്ങള്‍ അകത്താക്കാനും കൈകളും വായും പ്രവര്‍ത്തിക്കണം. ലോകത്തിന്റെ ഓരോ സ്വപ്‌ന്ദനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഈ ത്വര നമ്മുടെ ചലനത്തേയും കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ അതിനെല്ലാം ഘടകവിരുദ്ധമായി ഇന്ന്‌ ജനങ്ങള്‍ ഒരേ കേന്ദ്രബിന്ദുവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. ശ്വസനപ്രക്രിയ താനേ നടക്കുന്നുണ്ടെങ്കിലും ഭക്ഷണം കഴിക്കാന്‍ പോലും ജനങ്ങള്‍ക്ക്‌ സമയമില്ല. എല്ലാവരുടേയും മനസ്സ്‌ ദില്ലിയിലെ രാംലീലാ മൈതാനിയിലാണ്‌. കാരണം, അവിടെയാണ്‌ അവരുടെ വിമോചകന്‍ പട്ടിണി കിടക്കുന്നത്‌.

ആഭ്യന്തര, രാജ്യാന്തര കലാപങ്ങള്‍, നൂറ്റാണ്ടുകള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ സുനാമികള്‍, ഭൂകമ്പങ്ങള്‍, മഹാത്മാക്കളുടെ വിയോഗങ്ങള്‍, നിഷ്‌ഠൂരമായ കൊലപാതകങ്ങള്‍, ആത്മഹത്യകള്‍, വിവിധ സാമൂഹിക പ്രശ്‌നങ്ങള്‍.....ഓരോ വാര്‍ത്തയില്‍ നിന്നും മറ്റൊന്നിലേക്ക്‌ ജനശ്രദ്ധ വഴിതിരിച്ചു വിടുമ്പോള്‍ ഈ ഒരു വാര്‍ത്ത മാത്രം ഇന്ന്‌ ലോകമൊട്ടാകെ പരന്നു പിടിക്കുന്നു. ദിനംപ്രതി വാര്‍ത്തകളുടെ എരിവും പുളിയും കുറഞ്ഞുവരുന്നുണ്ടെങ്കിലും, അതിന്റെ അരോമ അന്തരീക്ഷത്തില്‍ അങ്ങനെ തങ്ങിനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഫേസ്‌ ബുക്കിലൂടെയും, ഓര്‍ക്കൂട്ടിലൂടെയും, ഗ്രൂപ്പ്‌ ഇ-മെയിലിലൂടെയുമൊക്കെ അതങ്ങനെ ലോകമൊട്ടാകെ പ്രചരിക്കുകയാണ്‌.

അന്ന ഹസാരേ എന്ന വിമോചകന്റെ?ഈ പ്രകടനമെല്ലാം സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ സ്വയം ഗാന്ധി ചമയാനാണെന്ന്‌ ഒരു വിഭാഗം വാദിക്കുമ്പോള്‍, അതൊന്നുമല്ല ബി.ജെ.പി.യും, ആര്‍.എസ്‌.എസ്സും, വിശ്വഹിന്ദു പരിഷത്തും ഹസാരെയെ ഉപയോഗിച്ച്‌ യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന്‌ ദോഷൈകദൃക്കുകളും വാദിക്കുന്നു. എഴുപതുകളില്‍ രാജ്‌ നരയിന്‍, ജയപ്രകാശ്‌ നാരായണ്‍ മുതലായവരുടെ വിമോചന സമരത്തിന്റെ തീച്ചൂളയില്‍ കടഞ്ഞെടുത്ത അന്നത്തെ ജനത പാര്‍ട്ടിയാണ്‌ എഴുപതുകളില്‍ നാലു സീറ്റും എണ്‍പതുകളില്‍ 79 സീറ്റും നേടി പിന്നീട്‌ ബി.ജെ.പി.എന്ന ബഹു പാര്‍ട്ടിയായി കേന്ദ്രഭരണം വരെ പിടിച്ചടക്കിയതെന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌. അധികാരം നഷ്ടപ്പെട്ട അതേ ബി.ജെ.പി. തന്നെയാണ്‌ അന്നത്തെ ജയപ്രകാശ്‌ നാരായണനുപകരം ഇപ്പോള്‍ അന്ന ഹസാരേയെ കൂട്ടുപിടിച്ചിരിക്കുന്നതെന്നാണ്‌ ഇക്കൂട്ടരുടെ അഭിപ്രായം. അറുപതുകളില്‍ അഞ്ചുവര്‍ഷം പട്ടാളത്തില്‍ സേവനം ചെയ്‌ത്‌ സ്വയം വിരമിച്ചെങ്കിലും, പതിനഞ്ചു വര്‍ഷം സേവനമനുഷ്‌ഠിച്ചെന്ന്‌ വ്യാജം പറഞ്ഞ്‌ ഇപ്പോഴും ഇന്ത്യന്‍ പട്ടാളത്തിന്റെ പെന്‍ഷന്‍ വാങ്ങി ഉപജീവനം കഴിക്കുന്ന അന്ന ഹസാരെ, സ്വയം നീതിമാനായ കഥ വടക്കേ ഇന്ത്യയില്‍ പാണന്മാര്‍ പാടി നടക്കുന്നുണ്ടത്രേ.

യാതൊരു വരുമാനവുമില്ലാത്ത അന്ന ഹസാരെയെ രാംലീല മൈതാനിയിലെ സമരപ്പന്തലില്‍ പട്ടിണിക്കിട്ട്‌, കൂടെ പട്ടിണി കിടക്കാമെന്നു പറഞ്ഞ്‌ കൂടെക്കൂടിയ പതിനായിരങ്ങള്‍ക്ക്‌ ദിവസേന സുഭിക്ഷമായ ശാപ്പാട്‌ കൊടുക്കാനും, രാംലീല മൈതാനിയിലെ നിത്യചിലവുകളും വഹിക്കുന്നത്‌ ആരാണെന്ന്‌ അന്വേഷിച്ചാല്‍ ഇപ്പോള്‍ നടക്കുന്ന ജഗപൊഗയുടെ അണിയറ ശില്‌പികളെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുകയില്ല എന്നാണ്‌ സമരപ്പന്തലില്‍ ചിലര്‍ അടക്കം പറയുന്നത്‌. ആയിരക്കണക്കിന്‌ അനുയായികള്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച്‌ സര്‍ക്കാരിനെതിരെ കീജയ്‌ വിളിക്കണമെങ്കില്‍ അവരുടെ ചിലവ്‌ ആരാണ്‌ വഹിക്കുന്നതെന്നാണ്‌ ഇവിടെ ചോദ്യം.  അഡ്വാനിയും, സുഷമ സ്വരാജും ഇതര ബി.ജെ.പി. നേതാക്കളും ഹസാരേയുടെ പുറകെ കൂടിയിരിക്കുന്നത്‌ ദേശസ്‌നേഹം കൊണ്ടൊന്നുമല്ല എന്നത്‌ പകല്‍ പോലെ സത്യമാണ്‌. എങ്ങനെയെങ്കിലും യു.പി.എ. സര്‍ക്കാരിനെ താഴെയിറക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണവര്‍ക്ക്‌. സത്യസന്ധരും ദേശസ്‌നേഹികളുമായിരുന്നു അവരെങ്കില്‍ ഈ ലോക്‌പാല്‍ ബില്‍ അവരുടെ ഭരണകാലത്ത്‌ നടപ്പാക്കാമായിരുന്നു. അന്നും ഹസാരെ ജീവിച്ചിരിപ്പുണ്ടായിരുന്നുവല്ലോ.

ജനാധിപത്യവ്യവസ്ഥയെ അട്ടിമറിച്ച്‌ സ്വേഛാധിപത്യം സ്ഥാപിക്കാനുള്ള ചില രാഷ്ട്രീയ തല്‌പരകക്ഷികളുടെ നിഗൂഢമായ നീക്കത്തിന്‌ കളമൊരുക്കുകയാണ്‌ അന്ന ഹസാരെയുടെ ലക്ഷ്യം. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. രാജ്യത്ത്‌ ഏതൊരു വ്യക്തിക്കും ഗാന്ധിയനാകാം. എന്തിന്‌ ഒരു അന്ന ഹസാരെ മാത്രമാകണം  ഗാന്ധിയന്‍ ചിന്താഗതിയും, ഗാന്ധിത്തൊപ്പിയുമുണ്ടെങ്കില്‍ നാമെല്ലാം ഗാന്ധിയന്മാരാണ്‌.

അഴിമതിയില്ലാത്ത ഒറ്റ രാജ്യം പോലും ഈ ഭൂമുഖത്ത്‌ കാണാന്‍ കഴിയില്ല. അതില്‍ ഏറ്റവും അഴിമതി നടക്കുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയാണെന്നതിലും തര്‍ക്കമില്ല. മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം അഴിമതിയില്‍ മുങ്ങിക്കുളിക്കുന്നവരാണ്‌. അവരെ നിയന്ത്രണവിധേയമാക്കേണ്ടത്‌ അവരെ അവരാക്കിയ ഇന്ത്യയിലെ ഓരോ സമ്മതിദായകരുടേയും ഉത്തരവാദിത്വമാണ്‌. പക്ഷെ, ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഒരു സമാന്തര സര്‍ക്കാര്‍ രൂപീകരിക്കാന്‍ അന്ന ഹസാരെ എന്നല്ല ഒരു വ്യക്തിക്കും രാഷ്ട്രീയപ്പാര്‍ട്ടിക്കും അനുമതി കൊടുത്തുകൂടാ.

ലോക്‌പാല്‍ ബില്ലിന്റെ കരടുരൂപം തയ്യാറാക്കിയ ജസ്റ്റിസ്‌ സന്തോഷ്‌ ഹെഗ്‌ഡേ, പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കേജ്‌രിവാള്‍ എന്നിവരും അവരെ സഹായിക്കാനായി ഇറങ്ങിത്തിരിച്ച കിരണ്‍ ബേദി, സ്വാമി അഗ്നിവേഷ്‌, ശ്രീശ്രീ രവിശങ്കര്‍, അന്ന ഹസാരെ, മല്ലികാ സാരാഭായി എന്നിവരൊക്കെ തീരുമാനിച്ചാല്‍ മതിയോ ഇന്ത്യ ആരു ഭരിക്കണം എങ്ങനെ ഭരിക്കണം എന്നൊക്കെ അല്ലെങ്കില്‍ യാതൊരു തൊഴിലും പണിയുമില്ലാത്ത കുറെ ആയിരങ്ങളെ കൂലിക്കെടുത്ത്‌ ഒരു മൈതാനത്ത്‌ ഒരുമിച്ചു കൂട്ടി ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിനും നീതിപീഠത്തിനുമെതിരായി കീജയ്‌ വിളിപ്പിച്ചാല്‍ അത്‌ ജനാധിപത്യമാകുമോ?

സുപ്രീം കോടതിയെപ്പോലും അവരുടെ വരുതിയിലാക്കി അവര്‍ക്ക്‌ ഇഷ്ടപ്പെടാത്തവരെയെല്ലാം ജയിലിലടച്ച്‌ അവരുടെ ഇംഗിതത്തിനനുകൂലമായി ഇന്ത്യയിലെ ഒന്നര ബില്യണ്‍ ജനങ്ങളെ ഭരിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇവരില്‍ എത്രപേര്‍ അഴിമതി വിമുക്തരാണ്‌  തന്നെയുമല്ല, ഇവരൊക്കെ അഴിമതി കാണിച്ചാല്‍ ആര്‍ക്കാണ്‌ അവരെ ശിക്ഷിക്കാന്‍ കഴിയുക? കോടതിയേയും, സര്‍ക്കാരിനേയും മാനിക്കാത്ത ഇവര്‍ക്ക്‌ ആര്‌ മണികെട്ടും?
അന്ന ഹസാരേ വിമോചകനോ? (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക