ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

Published on 26 June, 2021
ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ
ഫിലഡല്ഫിയ: കേരളം കണ്ട എക്കാലത്തേയും മികച്ച വോളിബോള്‍ താരങ്ങളിലൊരാളായ ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയയില്‍ ജൂണ്‍ 25-നു അന്തരിച്ചു.

 ഫിലഡല്ഫിയ ഇമ്മാനുവല്‍സി.എസ്.ഐ.ചര്‍ച്ച് സ്ഥാപകാംഗമാണ്.

വടശേരിക്കര പാറോലില്‍ കുടുംബാംഗമായ ഭാര്യ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ) നേരത്തെ നിര്യാതയായി. മക്കള്‍: ലിസ; ലെറി & സൊക്ലി; ലെനി & ആന്‍സി. കൊച്ചുമക്കള്‍: ആവ, ഓബ്രി, ഈഥന്‍, ലുക്കാസ്.

1976-ല്‍ അദ്ദേഹത്തേപറ്റി പ്രസിദ്ധീകരിച്ച ലേഖനം അദ്ദേഹത്തിന്റെ കളിക്കളത്തിലെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. അത് ഇപ്രകാരമാണ്: 'കാഴ്ചയില്‍ ഒരു വോളിബോള്‍ കളിക്കാരനാണ് എന്ന തോന്നല്‍ പോലും ജനിപ്പിക്കാത്ത, എന്നാല്‍ അതി സമര്‍ഥനായ ഒരു സര്‍വീസസ് കളിക്കാരനാണ് നെടുങ്ങാടപ്പള്ളി സ്വദേശിയായ് തോമസ്. വീട്ടുപെരും നെടുങ്ങാടപ്പള്ളി തന്നെ.

കാഴ്ചക്കാരെ അതിശയിപ്പിക്കുകയും എതിരാളികളെ അമ്പരപ്പിക്കുകയും ബ്ലോക്കുകളെ തകര്‍ത്ത് പോയിന്റുകള്‍ നേടുകയും ചെയ്യുന്ന തൂക്കമേറിയ ഉഗ്രന്‍ ഷോട്ടുകളാണ് ഈ മെലിഞ്ഞ ഇരുപത്തെട്ടുകാരന്റെ പ്രത്യേകത. ആ കൈകള്‍ക്ക് ഇത്ര ശക്തിയോ എന്നു നാം അത്ഭുതപ്പെടും.

1962-ല്‍ നെടുങ്ങാടപ്പള്ളി സി.എം.എസ്. ഹൈ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കളിയാരംഭിച്ച തോമസ് 63-64-ല്‍ കോട്ടയം ഡിസ്ട്രിക്ട് ജൂണിയര്‍ ടീമിലും 64-65-ല്‍ സംസ്ഥാന ജൂണിയര്‍ ടീമിലും അംഗമായിരുന്നു.ആ വര്‍ഷമാണ് ഷില്ലോംഗില്‍ വച്ച് വോളിബോളിന്റെ ചരിത്രത്തില്‍ കേരളക്കുട്ടികള്‍ ആദ്യമായി ജേതാക്കളാകുന്നതും . അന്ന് ടീമിലെ പ്രതിരോധ നിരയില്‍ എല്ലാ മല്‍സരങ്ങളിലും തോമസ് കളിച്ചിരുന്നു. 66-ല്‍ എസ്.എസ്.എല്‍.സി ക്കു ശേഷം ഡല്‍ ഹിയിലെത്തിയ തോമസ് എയര്‍ ഫോഴ്‌സിലേക്കു റിക്രൂട്ട് ചെയ്യപ്പെട്ടു.ബെല്‍ഗാമിലെ പരിശീലനം കഴിഞ്ഞ് ഡള്‍ല്‍ ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിലെത്തിയ തോമസ് തന്റെ കമാന്‍ഡിനു വേണ്ടി1968 മുതല്‍ 71 വരെ കളിക്കുകയും ആ മൂന്നു വര്‍ഷങ്ങളിലും അവര്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.

1971-ലെ മല്‍സര പരമ്പരകള്‍ക്കു ശേഷം അദ്ദേഹം എയര്‍ ഫോഴ്‌സ് റ്റീമിലെക്കു തെരെഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1972-ല്‍അദ്ദേഹം ഡല്‍ ഹി സ്റ്റേറ്റിന്റെ കളറണിഞ്ഞു. 1973-ല്‍ ജോഹര്‍ഹട്ടില്‍ നടന്ന ഇന്റര്‍ സര്‍വീസസ് മല്‍സരങ്ങളിലെ അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രകടനംകണ്ട സെലക്ഷന്‍ കമ്മിറ്റി തോമസിനു സര്‍വീസസ് സെലക്ഷന്‍ നല്കി. എയര്‍ ഫോഴ്‌സില്‍ നിന്ന് ആ വര്‍ഷം തെരെഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനായിരുന്നു അദ്ദേഹം. ടീമിലെ ഏറ്റവും വേഗതയേറിയ സ്‌പൈക്കര്‍ എന്ന് എദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. 73-74 ലെ ഹൈദരബാദ് നാഷണലില്‍ സര്‍വീസസിനു വേണ്ടി കളിക്കുകയും റണ്ണേഴ്‌സ് അപ്പ് ആകുകയും ചെയ്തു.

1948 മെയ് 5-നു ആണ് തോമസിന്റെ ജനനം.മാതാപിതാക്കള്‍ ജോര്‍ജും ശോശാമ്മയും. മൂത്ത ജ്യേഷ്ടന്‍ ഇട്ടി. ഒന്‍പതു വര്‍ഷത്തെ സര്‍വീസസിനു ശേഷം പിരിഞ്ഞു പോന്നെങ്കിലും എയര്‍ ഫോഴ്‌സ് വോളിബോള്‍ ടീമിലെ ഒരു സ്ഥിരം കളിക്കാരനായിരുന്നു. അഞ്ചു സഹോദരരില്‍ ഇളയവനായ ബാബു 1973-ല്‍ കേരള യൂണിവേഴ്‌സിറ്റി ടീമില്‍ അംഗമായിരുന്നു'

തങ്കച്ചന്‍ 1975-ല്‍ അമേരിക്കയിലെത്തി. അതോടെ ഫലത്തില്‍ കളിക്കളം വിട്ടു.സഹോദരരില്‍ എന്‍.ജി. ജോര്‍ജ് ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലണ്ടില്‍ നേരത്തെ പരേതനായി.

സംസ്‌കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക