ഞാൻ നടന്നു...
ഭാരം കുറഞ്ഞ ആ മരക്കുരിശ് എന്റെ തോളിലേറ്റി. ഭാരമേറിയ കുരിശും തോളിലേറ്റിക്കൊണ്ട് ആ നസ്രായൻ നടന്നു പോയ വഴിയിലൂടെ.
എന്റെ കുരിശുമായി ഓരോ ചുവടുകൾ മുന്നോട്ടു വെച്ചപ്പോഴും, എന്റെ കൺമുൻപിൽ ആ രൂപമായിരുന്നു. കാൽവരിയിലേക്ക് തന്റെ മരണത്തിനായി ഒരുക്കിയ കുരിശുമേന്തി, എനിക്കു മുന്നേ... വർഷങ്ങൾക്കു മുൻപ് നടന്നു പോയ, ആ രക്ഷകന്റെ രൂപം. എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. "ഈ വഴിയേ വരുവാൻ, ഭാരം കുറഞ്ഞതെങ്കിലും ഈ കുരിശു വഹിക്കുവാൻ, നീയെനിക്ക് അവസരമേകി. നന്ദി യേശുവേ" ആകാശത്തേക്ക് കണ്ണുകളുയർത്തി ഞാൻ പറഞ്ഞു.
2012 മാർച്ച് 22- 29. ആ ഒരാഴ്ചക്കാലം വിശുദ്ധനാട്ടിൽ ഞാനുണ്ടായിരുന്നു.
ഗലീലിയ കടലിലൂടെ ബോട്ടിൽ സവാരി ചെയ്തു. അലകളില്ലാതെ...ശാന്തമായി കിടന്ന കടലിലേക്ക് നോക്കി നിന്നപ്പോൾ, പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ശാന്തത എന്റെ മനസ്സിലും എനിക്കു തോന്നി.
ഞാൻ കടന്നു പോയ പാതയോരങ്ങളിലെ മണൽത്തരികളോടെല്ലാം ഞാൻ പറഞ്ഞു, " നിങ്ങൾ ഭാഗ്യമുള്ളവർ. എന്റെ യേശുവിന്റെ പാദസ്പർശം ഏൽക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായല്ലോ". ആ സമയം എന്നെ തലോടി കടന്നു പോയ കാറ്റും. .. എന്നെ നോക്കി പുഞ്ചിരി തൂകിയ പൂക്കളും, മരങ്ങളും....പ്രകൃതി മുഴുവൻ എന്നോട് മന്ത്രിക്കുന്നതായി എനിക്കു തോന്നി, അവയിലെല്ലാം ഞാനാ ദിവ്യസ്വരം കേട്ടു, "ഭയപ്പെടേണ്ടാ, ഞാൻ നിന്റെ കൂടെയുണ്ട്."