Image

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും രാഷ്ട്രീയ അബദ്ധങ്ങളും (ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 30 June, 2020
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും രാഷ്ട്രീയ അബദ്ധങ്ങളും  (ബാബു പാറയ്ക്കല്‍)
ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. 1962 നു ശേഷം വീണ്ടും ഒരു തുറന്ന യുദ്ധത്തിന് ചൈന ധൃതികൂട്ടുകയാണ്. 58 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യ വെറുമൊരു ശിശുവായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് എല്ലാവര്‍ക്കും ഓരോ തോക്കുപോലുമില്ലായിരുന്നു. അതിനുശേഷം പ്രതിരോധ സംവിധാനത്തില്‍ അസൂയാവഹമായ മാറ്റങ്ങളുണ്ടായി. പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ അവര്‍ പടിഞ്ഞാറു നിന്നും കീഴക്കുനിന്നും ആക്രമിക്കുന്നത് അവരുടെ തന്ത്രമായിരുന്നു. 1971 ല്‍ കിഴക്കന്‍ പാക്കിസ്ഥാന്‍ ഇല്ലാതായി ബംഗ്ലാദേശ് ജന്മമെടുത്തു. പിന്നെ ഇന്ത്യക്ക് വടക്കുനിന്നു മാത്രമേ ശത്രുവിന്റെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നുള്ളൂ. ഇന്ത്യ ശാസ്ത്രരംഗത്ത് അതിവേഗം മുന്നേറി. അതീവ പ്രഹരശേഷിയുള്ള അണുബോംബുകളും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ പോലും സ്വന്തമായി ഉണ്ടാക്കി. ലോകത്തിലെ നാലാമാത്തെ മിലിട്ടറി ശക്തിയായി ഇന്ത്യ അസൂയാവഹമായി വളര്‍ന്നു. ഇ്‌പ്പോള്‍ ഇതാ ചൈന വീണ്ടും കൊമ്പു കോര്‍ക്കുന്നു. പ്രത്യക്ഷത്തില്‍ ഇന്ത്യക്കു കൂടുതല്‍ ഭയപ്പെടേണ്ട ആവശ്യമില്ല. അടിച്ചാല്‍ തിരിച്ചടിക്കാനുള്ള കഴിവുണ്ട്. അതു സര്‍വ്വനാശത്തിനായാല്‍ പോലും! പിന്നെ എന്താണ് ചൈന ഇത്ര ധൈര്യം കാണിക്കുന്നത്? ഇന്ത്യയുടെ 20 ധീരജവാന്മാരെ അതി ദാരുണവും പ്രാകൃതവുമായ രീതിയില്‍ മൃഗീയമായി കൊലപ്പെടുത്തിയിട്ടും ഇന്ത്യ 'ക്ഷമയുടെ മാര്‍ഗ്ഗം' മാത്രം അവലംബിക്കുന്നത് എന്തുകൊണ്ട്? കാരണമുണ്ട്.

ചൈന ഈ അവസരത്തിനായി വര്‍ഷങ്ങള്‍ മുന്‍പേ പണി തുടങ്ങിയതാണ്. നമ്മെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ വെട്ടിലാക്കിയിരിക്കയാണ്. അല്ല, നമ്മള്‍ തന്നെ വെട്ടിലായതാണ്. നമ്മുടെ ദീര്‍ഘവീക്ഷണമില്ലായ്മയും ഇന്റെലിജന്‍സ് പാളിച്ചകളുമാണ് നമുക്കു വിനയായത് എന്നതാണു സത്യം. നയതന്ത്രപരമായി നമ്മുടെ അയല്‍രാജ്യങ്ങളുമായി നമുക്കു കാലാകാലങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതില്‍ തന്ത്രപ്രധാനമായ രണ്ടുരാജ്യങ്ങളാണ് വടക്ക് നേപ്പാളും തെക്ക് ശ്രീലങ്കയും. നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രം കൂടി ആയതു കൊണ്ട് ഊഷ്മളമായ ഒരു ബന്ധമാണ് എന്നും ഉണ്ടായിരുന്നത്. അവര്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ പാസ്‌പോര്‍ട്ടോ വിസയോ ആവശ്യമില്ല. പുരാതന കാലത്ത് 'ഗോര്‍ഖാ രാജ്യം' എന്നറിയപ്പെട്ടിരുന്നതുകൊണ്ടായിരിക്കാം ഇവിടത്തെ പൗരന്മാരെ 'ഗൂര്‍ഖാകള്‍' എന്നു പിന്നീട് വിളിച്ചത്. ഈ ലേഖകന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കൂടെ പഠിച്ച നേപ്പാളികള്‍ നമ്മെപോലെ തന്നെ ഇന്ത്യെ മാതൃരാജ്യംപോലെ ബഹുമാനിക്കയും സ്‌നേഹിക്കയും ചെയ്തവരായിരുന്നു. എന്നാല്‍ ഇന്ന് നേപ്പാള്‍ ഇന്ത്യക്ക് എതിരാണ്. അകാരണമായി നമ്മുടെ ഭൂപ്രദേശം അവകാശപ്പെടുകയും ആ പ്രദേശം ഉള്‍പ്പെടെ പുതിയ ഭൂപടം നിര്‍മ്മിക്കയും അവരുടെ പാര്‍ലമെന്റ് അതിന് അംഗീകാരം നല്‍കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയെ വെല്ലുവിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അനേകം നേപ്പാളി വീഡിയോകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു. യുവാക്കളില്‍ ഇന്ത്യയ്‌ക്കെതിരെ  വൈരാഗ്യബോധം വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനമാണിത്. നേപ്പാളിലെ റോഡുകളും പാലങ്ങളും  പണിയുകയും സാമ്പത്തികമായി ആ രാജ്യത്തെ 'അകമഴിഞ്ഞു' സഹായിക്കയും ചെയ്ത ചൈന അവരുടെ ഉറ്റ ചങ്ങാതിയായി മാറിയിരിക്കയാണ് ഇന്ന്. ആയിരക്കണക്കിനു ചൈനക്കാരാണ് നേപ്പാളില്‍ ജോലിക്കാരായി ഉള്ളത് ചൈനയുടെ ഈ തന്ത്രപരമായ നീക്കം നമുക്കു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.

ഇനി ശ്രീലങ്കയുടെ കാര്യം. ഇന്ത്യയുമായി എക്കാലത്തും നല്ല ബന്ധം കാത്തു സൂക്ഷിച്ചവര്‍. ഇന്നു ശ്രീലങ്കയും ചൈനയുടെ സ്വാധീനത്തില്‍ മുങ്ങികഴിഞ്ഞിരിക്കുന്നു. തുറമുഖത്തിന്റെ നിര്‍മ്മാണത്തിനെന്നു പറഞ്ഞു വന്നിറങ്ങിയ ആയിരക്കണക്കിനു ചൈനാക്കാര്‍ ഇന്നിവിടെ സ്ഥിരമായി താമസിക്കയാണ്. ചൈനയോട് കനത്ത സാമ്പത്തിക ബാധ്യതയില്‍പ്പെട്ടിരിക്കുന്ന ശ്രീലങ്ക ഇനിയും അവരുടെ ആജ്ഞാനുവര്‍ത്തികള്‍ ആയിരിക്കും. ചുരുക്കത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്ക്ക് അവിടെയൊരു താവളം വേണമെങ്കിൽ ശ്രീലങ്കയോടു ചോദിക്കുകപോലും വേണ്ടെന്നു ചുരുക്കം. ശ്രീലങ്കയില്‍ നിന്നും വെറും 34 മൈല്‍ ദൂരം മാത്രമേ ഇന്ത്യയിലേക്കുള്ളൂ. ഇവിടെയാണ് അതീവ അപകടകരമായ രീതിയില്‍ കൊറോണാ വൈറസു പോലെ ചൈന നമ്മുടെ മൂക്കിനു കീഴില്‍ വന്നിരുന്നു പണി തുടങ്ങിയ കാര്യം മനസ്സിലാക്കേണ്ടത് ഇതും നമുക്കു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല.

ചൈന ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും ഒരു ഏകാധിപത്യരാജ്യമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് അവിടത്തെ പൗരന്മാര്‍ക്ക് മൗലികാവകാശങ്ങളോ അഭിപ്രായ സ്വാതന്ത്ര്യമോ ഇല്ല. പക്ഷേ, മിലിട്ടറിയെ അതിനൂതനമായി വളര്‍ത്തി വലുതാക്കുന്നതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 40 വര്‍ഷങ്ങള്‍ക്കു മുമ്പ് നാമമാത്രമായ നേവി ഉണ്ടായിരുന്ന ചൈന ഇന്ന് ലോകത്തില്‍ ഏററവും കൂടുതല്‍ യുദ്ധകപ്പലുകള്‍ ഉള്ള രാജ്യമാണ്. 180 ബില്യണ്‍ ഡോളറാണ് ചൈന പ്രതിരോധത്തിനുവേണ്ടി ചെലവിടുന്നത് ഈ വര്‍ഷം. എന്നാല്‍ ഇന്ത്യയുടേത് വെറും 74 ബില്യണ്‍ മാത്രം. ഇതിന്റെ മുഖ്യപങ്കും പ്രതിരോധ വകുപ്പിന്റെ കീഴിലുള്ളവര്‍ക്ക് പെന്‍ഷന്‍ കൊടുക്കാനാണുപയോഗിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തില്‍ ചൈനീസ് മിലിട്ടറിയുടെ വളര്‍ച്ച അതിവേഗം ബഹുദൂരമായിരുന്നെങ്കില്‍ നമ്മുടെ മിലിട്ടറിക്ക് കാര്യമായ വലിയ പുരോഗതിയൊന്നും ഉണ്ടായില്ലെന്നതാണു സത്യം. ഇതിനു മുഖ്യമായ കാരണം പ്രതിരോധ വകുപ്പിന്റെ തലപ്പത്തു പ്രതിഷ്ഠിക്കുന്നവരുടെ നിശ്ചയദാര്‍ഢ്യമില്ലായ്മയാണ്.
  
ഏ.കെ.ആന്റണിയെപ്പോലെയുള്ള കടലാസുപുലികള്‍ ഒരു ദശാബ്ദം ആ വകുപ്പിനു മുകളില്‍ അടയിരുന്നാല്‍ പിന്നെ ഇതില്‍ കൂടുതല്‍ എന്തു സംഭവിക്കാന്‍ അതു കഴിഞ്ഞു വന്ന നിര്‍മ്മലാ സീതാരാമന്‍ അതേ പാത തന്നെ പിന്തുടര്‍ന്നു. അവര്‍ ഒന്നും സംഭവാന ചെയ്തില്ലെന്നു പറഞ്ഞാല്‍ ശരിയല്ല. ഇന്ന് ഇന്ത്യന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന സുരക്ഷാ കവചമായ 'ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്' ചൈനീസ് നിര്‍മ്മിതിയാണെന്നു മനസ്സിലാക്കുമ്പോള്‍ നാം ഞെട്ടിയേക്കാം. മിലിട്ടറിയുടെ കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം പോലും ചൈനക്കാര്‍ ഉണ്ടാക്കി നല്‍കുന്നതാണ്. ദീര്‍ഘവീക്ഷണമില്ലാതെ പ്രവര്‍ത്തിച്ച് ഇനി പാട്ട കൊട്ടിയാലോ വിളക്കു കത്തിച്ചു കാണിച്ചാലോ 'ഗോബാക്ക് ' വിളിച്ചാലോ ഒന്നും ചൈനീസ് പട്ടാളം പോകുകയില്ല എന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കണം.

 നമ്മുടെ പാരമ്പര്യം വേറെയൊന്നാണ് പ്രതിപക്ഷം ഭരണകക്ഷിയെ കുറ്റം പറയുക, ഭരണകക്ഷി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുക പ്രതിപക്ഷം പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നിയാല്‍ 'പപ്പു' എന്നു വിളിച്ചു കളിയാക്കി ചിരിക്കുക. പക്ഷേ, ആ പപ്പുവിന്റെ അച്ഛനും വല്യച്ഛനും വല്യമ്മയും ഉണ്ടാക്കി വച്ചിരിക്കുന്ന മിലിട്ടറി മാത്രമേ ഇന്നും ഇന്ത്യക്കുള്ളൂ എന്നതാണു ദുഃഖസത്യം.

ഇന്ത്യയില്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയാല്‍ അവരെ ശാന്തമാക്കാന്‍ ഇന്നു നിഷ്പ്രയാസം സാധിക്കും. ഒരു രാമക്ഷേത്രമോ പശുവിനെ കൊന്നകഥയോ എടുത്തിട്ടാല്‍ മതിയല്ലോ. മതം മനുഷ്യനുണ്ടാക്കിയതാണെന്നും മതവിശ്വാസം മിഥ്യാബോധമാണെന്നുമുള്ള സത്യം തിരിച്ചറിയുന്നതുവരെ ആടിനെ പട്ടിയാക്കി ഭരിക്കാന്‍ കഴിയും എന്നാല്‍ രാജ്യാന്തര നയതന്ത്ര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും അയല്‍ക്കാരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും ചൈനയെപോലെയുള്ള വന്‍ ശക്തിയെ വേലിക്കപ്പുറത്തു തന്നെ നിര്‍ത്താനും കഴിയണമെങ്കില്‍ തന്ത്രപരമായ ചാണക്യബുദ്ധി തന്നെ വേണം.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും രാഷ്ട്രീയ അബദ്ധങ്ങളും  (ബാബു പാറയ്ക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2020-07-01 06:57:56
രാഷ്ട്രീയ ചായ്‌വില്ലാത്ത ലേഖനങ്ങൾ എഴുതുന്ന ശ്രീ ബാബു പാറക്കലിന്റെ നിഗമനങ്ങൾ വായനക്കാർക്ക് വിശ്വസനീയമായി തോന്നുന്നു. മതത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടുന്ന രാഷ്ട്രീയക്കാരെയും വെറുതെ വിടുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക