പെയ്തൊഴിയാതെ
മമ്മിയുടെ തീരുമാനത്തിന് വഴങ്ങില്ലെന്ന് അവള് തീരുമാനിച്ചിട്ടുള്ളതാണ്. എന്നുകരുതി മാതാപിതാക്കളെ ധിക്കരിക്കാനും താല്പര്യമില്ല. ഇന്ന് ഏത് കുബേരനാണോ പ്രത്യക്ഷപ്പെടാന്‍ പോകുന്നത്? മമ്മി ഒരു ചുവടു മുന്നോട്ടു വച്ചാല്‍ മകള്‍ രണ്ടു ചുവടു പിറകോട്ട് വയ്ക്കുമെന്ന് പപ്പായ്ക്കറിയാം. എല്ലാം മനുഷ്യര്‍ക്കും അവരവരുടെ സ്വപ്നങ്ങളും മോഹങ്ങളുമുണ്ട്. അത് സമ്പത്തോ അഡംബരമോ നോക്കി നിര്‍ണ്ണയിക്കാനാവില്ല. തെറ്റും ശരിയും കുട്ടികളെ പഠിപ്പിക്കുന്നത് ശരിക്കും മാതാപിതാക്കള്‍ തന്നെയാണ്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് കാഴ്ചപ്പാടുകള്‍ ധാരാളമുണ്ട്. അവിടെ അന്ധമായ അനുസരണയുടെ ആവശ്യമില്ല. വെറുതെ എന്തിനാണ് മനസ്സിനെ സംഘര്‍ഷഭരിതമാക്കുന്നത്? ഏതൊരു പെണ്ണും അവളുടെ ഹൃദയത്തില്‍ ഒരു പുരുഷനെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അവരൊക്കെ ദൈവത്തെപ്പോലെ ആ വിഗ്രഹത്തെ ആരാധിക്കുന്നു, സ്നേഹിക്കുന്നു. ആ ദൈവത്തെ സ്വന്തമാക്കുംവരെ ഞാനെന്റെ പൂജയും ആരാധനയും തുടരുകതന്നെ ചെയ്യും. ഇപ്പോള്‍ മമ്മിക്ക് എന്ത് മറുപടിയാണ് മമ്മിക്ക് കൊടുക്കേണ്ടത്.
ഉള്ളിലെ ആഗ്രഹം പുറത്തുപറയാന്തന്നെ ഓമന തീരുമാനിച്ചു. ""മോളെ വളരെ നല്ലൊരു ആലോചന. തിരുവല്ലായില്‍ റ്റി.എം. വര്‍ഗ്ഗീസച്ചന്റെ കുടുംബത്തിലെയാണ്. ചെറുക്കന് ഡോക്ടര്‍. ലണ്ടനില്‍ ഉപരിപഠനം കഴിഞ്ഞ് വന്നയുടനെ മെഡിക്കല്‍ കോളേജില്‍ ജോലി കിട്ടി.''
മമ്മിയുടെ മുഖത്തേക്ക് സ്നേഹപൂര്‍വ്വം നോക്കി. എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചാണ് മമ്മിയും കൂട്ടരും മകള്‍ക്ക് വേണ്ടി വരനെ തിരയുന്നത്.
""എന്താ മമ്മിയിത്. എന്റെ തൊഴിലും അയാളുടെ തൊഴിലുമായി എന്തെങ്കിലും ഒരു പൊരുത്തം വേണ്ടായോ? അല്ലേ പപ്പാ?''
""നീ വെറുതെ ഒഴിഞ്ഞുമാറാതെ ഉള്ളത് തുറന്നു പറക. നീ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ?'' പപ്പ ചോദിച്ചു.
""ഇപ്പോഴെങ്കിലും ആ കാര്യം ചോദിച്ചല്ലോ. വളരെ നന്നായി. അതുടനെയില്ല. എന്നാല്‍ പെട്ടെന്നുണ്ടാകും.''
ആ വാക്കുകള്‍ ഓമനയുടെ തലച്ചോറില്‍ തുളഞ്ഞുകയറി. ഇതിന് മുമ്പൊന്നും ഇവള് ഇതിനെപ്പറ്റി പരാമര്‍ശിച്ചിരുന്നില്ല. സത്യത്തില്‍ ഇവള് ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ? ഇപ്പോഴും പെട്ടെന്നുണ്ടാകുമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണോ? എന്നാണതുണ്ടാകുക? എന്നെക്കാള്‍ ലോകം കണ്ടവളാണ്. അതിനാല്‍ കാര്യങ്ങള്‍ വ്യത്യസ്തരീതിയില്‍ മാത്രമേ അവള് ചിന്തിക്കൂ. അവളത് പറയുമ്പോള്‍ കണ്ണുകള്‍ക്ക് എന്തൊരു തിളക്കമായിരുന്നു. അതില്‍ കൂട്ടിളിയെ കണ്ടെത്തിയെന്നൊരു സൂചനിയില്ലേ? സ്ത്രീയായും പുരുഷനായാലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ വച്ചൊരു കൂട്ടാളിയെ കണ്ടെത്തുക സ്വാഭാവികമാണ്. ഇപ്പോഴും മാതാപിതാക്കളെ അവള് ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്.
മകളെ മനസ്സിലാക്കിയ പിതാവിന് സംശയങ്ങള്‍ ഏറിവന്നു. ഇവള്‍ക്കങ്ങനെ ഒരാളുമായി പ്രണയത്തിലാകാന്‍ കഴിയുമോ? പലപ്പോഴും സ്ത്രീകളുടെ മനസ് സഞ്ചരിക്കുന്നത് നിഗൂഢത നിറഞ്ഞ പ്രപഞ്ചത്തിലൂടെയാണ്. ആ പ്രപഞ്ചത്തില്‍ അവള് ഒരു കാട്ടുകുതിരയായി മാറിയാല്‍ അതാപത്താണ്. തടവറയാണ്. രക്ഷപെടാനാകില്ല. ഇരുള് നിറഞ്ഞ് കാട്ടില്‍ സൂര്യനുദിക്കുന്നത് മറയുന്നതോ കാണാനാകില്ല. യഥാര്‍ത്ഥപ്രണയം ക്ഷണികമല്ല. അത് അനുരാഗമായി വളര്‍ന്ന് വര്‍ണ്ണപ്പൊലിമകള്‍ തീര്‍ക്കുന്നതാണ്. ദാഹിച്ചു വലയുന്ന പ്രണയത്തിന് എന്നും ദാഹമേയുള്ളൂ. ആ ദാഹമകറ്റാന്‍ നാടോ നഗരമോ ഒന്നും ഒരു വിഷയമല്ല. കാട്ടാറുകള്‍ തേടിയലയുവാനും മടി കാട്ടില്ല. തന്റെ മകള്‍ അങ്ങനെയൊരു പ്രണയക്കയത്തില്‍ വീണു പിടയുമെന്ന് വിശ്വാസമില്ല. നിര്‍മ്മല സ്നേഹം ഈ പ്രപഞ്ചത്തില്‍ മറ്റെന്തിനെക്കാളും വളരെ വളരെ മുന്നിലാണ്.
മകളുടെ അഭിപ്രായത്തോടെ യോജിപ്പോ വിയോജിപ്പോ ഒന്നുംതന്നെ ചാരുംമൂടന് പ്രകടിപ്പിച്ചില്ല. അവളുടെ ആഗ്രഹം പോലെ വിവാഹം നടത്തട്ടെ. നാളത്തെ ജീവിതഫലം ഇന്നത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലമെന്ന് അവള്‍ക്കറിയാം. ആ പൂക്കള്‍ വിടരുന്നത് കാണാന്‍ മാത്രമേ ആഗ്രഹമുള്ളു. ഇന്നവള്‍ ദുര്‍ഘടം പിടിച്ച ഒരു കേസന്വേഷണവുമായി വന്നിരിക്കയാണ്. അതിനിടയില്‍ അമ്മയും മോളും ഈ വിഷയം സംസാരിക്കാന്‍ പാടില്ല. അത് അന്വേഷണത്തെ സാരമായി ബാധിക്കും.
ഭക്ഷണം കഴിച്ച് എഴുന്നേല്‍ക്കുന്നതിന് മുമ്പായി സൈമണ്‍ അറിയിച്ചു. ""തല്ക്കാലം നമുക്ക് വിവാഹവിഷയം അവസാനിപ്പിക്കാം. കാരണം ഇവള് വന്നിരിക്കുന്നത് ഒരു കൊലയാളിയെ തേടിയാണ്. അല്ലാതെ കല്യാണച്ചെറുക്കനെ തേടിയല്ല. വലിയൊരു വെല്ലുവിളിയാണ് മകള്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിക്കുക.''
കിരണിന്റെ മുഖം തെളിഞ്ഞു. പപ്പായോട് നന്ദി പറഞ്ഞു, ''താങ്ക്സ് പപ്പാ....''
മകള്‍ പുഞ്ചിരിക്കുന്നത് കണ്ട് ഓമനയ്ക്ക് ദേഷ്യമാണ് തോന്നിയത്. ആ അഭിപ്രായം മനസ്സിനെ നൊമ്പരപ്പെടുത്തുകതന്നെ ചെയ്തു. സ്വന്തം സഹോദരന് കൊണ്ടുവന്ന നല്ലൊരു ആലോചനയാണ് തട്ടിക്കളയുന്നത്. എപ്പോഴും മകള്‍ക്ക് ഒത്താശ ചെയ്യുന്ന ഒരു പപ്പാ. ഓമന ചിന്തിച്ചുകൊണ്ടിരിക്കെ സൈമണ്‍ ഒന്നുകൂടി തറപ്പിച്ചു പറഞ്ഞു.
""കിരണ്‍, ദാമ്പത്യജീവിതം നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ കേസ്സിന്റെ അന്തിമ വിധികഴിഞ്ഞാല്‍ അടുത്തതായി തുറക്കുന്നത് നിന്റെ വിവാഹ കേസിന്റെ ഫയലായിരിക്കണം. ഇനിയും നീ മമ്മിയെ കബളിപ്പിക്കാമെന്ന് കരുതേണ്ട. ആ കേസ് അന്വേഷിക്കുന്നത് ഞാനായിരിക്കും. ഓ.കെ.''
സൈമണ്‍ കൈകഴുകാനായി എഴുന്നേറ്റ് അകത്തേക്കു പോയതും നോക്കി അമ്മയും മകളുമിരുന്നു. അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല. മകള്‍ക്ക് അങ്ങനെയൊരു അവസാനതാക്കീതു കൊടുത്തതില്‍ ഓമനയ്ക്കും ആശ്വാസം. എന്നും മകളുടെ അഭിപ്രായത്തിനാണ് പിതാവ് മുന്‍തൂക്കം കൊടുക്കുന്നത്. ഇപ്പോഴെങ്കിലും തന്റെ അഭിപ്രായത്തോടെ യോജിച്ചല്ലോ. ഓമനയുടെ മുഖം കൂടുതല്‍ തെളിഞ്ഞുവന്നു.
എങ്ങും ഇരുള് വ്യാപിച്ചു കിടന്നു. അടുത്ത വീടുകളിലെ മതിലുകള്‍ക്കുള്ളില്‍ നേരിയ വെളിച്ചം കാണുന്നുണ്ട്. കിരണ്‍ അവളുടെ മുറിക്കുള്ളിലെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. പേരും പാസ് വേര്‍ഡും അടിച്ചു. അതില്‍ വന്നിട്ടുള്ള കത്തുകള്‍ വായിച്ചിട്ട് ചിലതിന് മറുപടി അയച്ചു. ശങ്കരന്റെ മുറിയില്‍ നിന്ന് കൊണ്ടുവന്ന ഫയലുകളിലൂടെ കണ്ണുകളോടിച്ചു. ഫയലില്‍ നോക്കി പലതും കമ്പ്യൂട്ടറിലേക്ക് പകര്‍ത്തി. അയാളുമായി ബന്ധമുള്ള പലരുടെയും മൊബൈല്‍ നമ്പരുകള്‍ കമ്പ്യൂട്ടറിലാക്കി. എല്ലാം ഒരു ഫയലില്‍ സേവ് ചെയ്യുക മാത്രമല്ല ഒരു സി.ഡിയിലാക്കി അലമാര തുറന്ന് അതിനുള്ളിലെ പുസ്തകൂട്ടങ്ങള്‍ക്കിടയില്‍ ഭദ്രമായി വയ്ക്കുകയും ചെയ്തു. അവിടെ മറ്റു സിഡികളും മൊബൈലുകളുമുണ്ടായിരുന്നു. അവള് കമ്പ്യൂട്ടറിലേക്ക് കണ്ണുകളോടിച്ചു. ശങ്കരന്റെ മുറിയില്‍ നിന്നെടുത്ത സി.ഡികളില്‍ ശ്രദ്ധാലുവായി.
അയാള്‍ പങ്കെടുത്ത് മീറ്റിംഗുകളുടെ സി.ഡി.കള്‍ മാറിയിടുന്നതിനിടയില്‍ ലൈംഗികതനിറഞ്ഞ മൂന്നു സി.ഡി.കളും കാണാനിടയായി. ഒരല്പം ആസ്വദിച്ചിട്ട് അത് നിര്‍ത്തിയിട്ട് എഴുന്നേറ്റു മുറിക്കുള്ളില്‍ ചിന്താകുലയായി നടന്നു. ഇത്തരത്തിലള്ള ഒരു നഗ്നചിത്രം ഈ പ്രായത്തില്‍ അയാളുടെ കൈവശം എങ്ങിനെ വന്നു. ആസൂത്രിതമായി നടന്ന ഈ കൊലപാതകവും ഈ ചിത്രവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എല്ലാവരില്‍ നിന്ന് കേട്ടത് സ്ത്രീകളോട് വളരെ ബഹുമാന്യത്തോടെ പെരുമാറുന്ന വ്യക്കിയെന്നാണ്. സംശയം മുറുകുന്നു. ചില കാമഭ്രാന്തുള്ള പുരുഷന്മാര് ഇത്തരത്തിലുള്ള നഗ്നചിത്രങ്ങള്‍ രഹസ്യമായി കാണാറുണ്ട്. അത് സ്വന്തം ഭാര്യപോലും അറിയണമെന്നില്ല. ഈ കൊലപാതകത്തിന് പിന്നില്‍ ഒരു സ്ത്രീലമ്പടന്‍ ഒളിഞ്ഞിരിപ്പുണ്ടോ?
അവള് കസേരയില്‍ വന്നിരുന്ന് ചാനലിലെ വാര്‍ത്ത ശ്രദ്ധിച്ചു. ഭരണരംഗത്തുനിന്നുള്ള വാര്‍ത്തകള്‍ മിക്കവയും ഉത്കണ്ഠയുണ്ടാക്കുന്നവയാണ്. ഭരണത്തിലിരുന്ന് രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്യുന്നവരുടെ വിസ്താരമാണ് ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്നത്. വളരെ ദയനീയമായി കണ്ടത് പിഞ്ചുപെണ്കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. പെണ്മക്കളെയോര്ത്ത് ഭാരപ്പെടുന്ന അമ്മമാരെ ഒരുനിമിഷം ഓര്‍ത്തു. സ്ത്രീപിഡനം ഒരു തുടര്‍ക്കഥയായി തുടരുന്നത് കണ്ട് ടി.വി.ഓഫ് ചെയ്തു കിടക്കയില്‍ വന്നുകിടന്നു. നീണ്ടമാസങ്ങള്ക്കു ശേഷം സ്വന്തം മുറിയില്‍ കിടന്നപ്പോള്‍ എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ് അനുഭവപ്പെട്ടത്. കരുണിനെ വിളിച്ചാലോ എന്നോര്‍ത്തു. പകല്‍ വിളിച്ചതല്ലേ? ഇനിയും വിളിച്ച് ബുദ്ധിമുട്ടിക്കണ്ട.
അവള് ഭിത്തിയിലേക്ക് ചേര്‍ന്നുള്ള വലിയ കണ്ണാടിയിലേക്ക് നോക്കി നെഞ്ചത്ത് മുറുകിക്കിടന്ന ഷര്‍ട്ടിന്റെ ബട്ടണുകള്‍ മാറ്റി. അഴകാര്‍ന്ന ശരീരഭംഗി കണ്ടപ്പോള്‍ ആഹ്ലാദം തോന്നി. കരുണ്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ അവനെ മാറോടമര്‍ത്തി ഒന്നായി പുണര്‍ന്ന് ഒരു പുതപ്പിനടിയിലെ ചൂട് പങ്കുവയ്ക്കാമായിരുന്നു.
പപ്പായുടെ വാക്കികള്‍ ഒരിക്കല്‍ക്കൂടി ഓര്‍ത്തു. ആ വാക്കുകള്‍ അക്ഷരങ്ങളെപ്പോലെ ശക്തമാണ്. കരുണിന് പപ്പയെ ധിക്കരിക്കാനാവില്ല. ഇന്നും അനുസരണയുള്ള കുട്ടിയാണ്. എല്ലാമറിയുമ്പോള്‍ ഒരല്പം തളര്‍ച്ച അമ്മയ്ക്കുണ്ടാവും. കണ്ണാടിയിലേക്ക് ഒരിക്കല്‍ക്കൂടി നോക്കി. വികാരത്തിളക്കം ആ കുണ്ണുകളില് പുറത്തെ നിലാവുപോലെ തെളിഞ്ഞുനിന്നു.
മേശപ്പുറത്തിരുന്ന പപ്പയുടെ പുതിയനോവല്‍ വായിക്കാനായെടുത്തിട്ട് തലയിണ ഉയര്‍ത്തിവച്ച് വായന ആസ്വദിച്ചു. ഏതാനും അദ്ധ്യായങ്ങള്‍ വായിച്ചിട്ട് കിടന്നുറങ്ങാനാണ് ആഗ്രഹിച്ചത്. പക്ഷേ, കഴിയുന്നില്ല. ഇത് തന്റെയും കരുണിന്റെയും ജീവിതമാണെന്ന് തോന്നുന്നു. ഉള്ളില്‍ സംശയങ്ങള്‍ ഉയര്‍ന്നു. വെണ്മയാര്ന്ന മാര്‍ബിള്‍ കല്ലില്‍ കടഞ്ഞെടുത്ത അക്ഷരങ്ങള്‍. അവളുടെ മിഴികള്‍ വിടര്‍ന്നു. അവള് പുസ്തകത്തില്‍ നിന്ന് കണ്ണുകള്‍ എടുത്ത് അഭിമുഖമായിരുന്ന വലിയ കണ്ണാടിയിലേക്ക് തുറിച്ചുനോക്കി. നിമിഷങ്ങള്‍ സ്തബ്ധയായിരുന്നു. പപ്പ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാരനായി എങ്ങിനെ വന്നു? ആത്മസംതൃപ്തിയോടെ അവള് വായന തുടര്‍ന്നു.