മധ്യവയസ്സിന്റെ
വിഹ്വലതകൾ
ചുരമാന്തി നിൽക്കുന്ന
കറുത്ത രാത്രിയിൽ
അയാൾ -
മദ്യപിച്ച് തലതിരിഞ്ഞവൻ
തനിക്കു നേരെ വിക്ഷേപിച്ച
എല്ലാ തെറി വാക്കുകൾക്കും
പകരമായ്
പുല്ലിംഗ ശബ്ദത്തിലൊരു
സമസ്തപദം
തിരികെത്തൊടുക്കുവാൻ
ഉള്ളിൽ തിരഞ്ഞു നിന്ന
അവർക്കു നേരെ ,
ഇത്രനാളും
ഇംഗ്ലീഷ് മാസികകളും
പത്രങ്ങളും
പിന്നെ
ചായക്കപ്പുകളും
നിരത്തിയ
ടീപോയ് - യുടെ
പാദമൊരെണ്ണമൂരിയെടുത്ത്
തലതകർത്ത് അയാൾ,
അവർ കരഞ്ഞു
നിലവിളിച്ചൂ
നിലം പതിച്ചു...
വ്യായാമവും കഴിച്ച്
രാത്രിക്കുവേണ്ട
നാരും മറ്റ് പോഷകങ്ങളുമടങ്ങിയ
ഭക്ഷണവും പിന്നെ
ടി വി കോലാഹലങ്ങളും
കഴിഞ്ഞ്
അന്ത്യനിദ്രപോലെ
ആണ്ടുകിടക്കുന്ന അയൽപക്കം -
മക്കൾക്കും
ഒന്നുമറിയേണ്ട
എല്ലാവരും
പുറംനാടുകളിൽ
പഠനത്തിന്
പോയിരിക്കുന്നു..
കരയാനുമില്ലൊരാളും
കടന്നുവരാനുമില്ല
മരിച്ചുപോയ
മണംപരന്ന്
ചാനലും പത്രങ്ങളും
മുഷിഞ്ഞപ്പഴേക്കും
മതിലിനപ്പുറത്തെ
വീട്ടുവാതിലുമെത്തിനോക്കി തലവലിച്ചു
മരണം കഥയായ് പറന്നു കളിക്കുമെന്നാകിലും
പോരടിക്കും
വാഗ്വാദഘോഷങ്ങളും
ഇരുളിലുലയും
നിലവിളികളും
നിറയുന്ന
പാതിരാപ്പാതകങ്ങളാരറിയാൻ !!