Image

ഇര (ചെറുകഥ :എസ്. അനിലാല്‍)

എസ്. അനിലാല്‍ Published on 15 March, 2021
ഇര (ചെറുകഥ :എസ്. അനിലാല്‍)
 ('സബ്രീന' കഥാ സമാഹാരത്തില്‍ നിന്ന്)
       
       വിറളി  പിടിച്ച കാറ്റില്‍  വൈകുന്നേരത്തിന്റെ മഞ്ഞവെയിലില്‍  തടാകത്തിലെ വെള്ളം കുഞ്ഞോളങ്ങളില്‍ പുളഞ്ഞു. 
       തടാക മദ്ധ്യത്തെ  ഏകാന്തതയില്‍ , മുങ്ങിയും പൊങ്ങിയും കുണുങ്ങി നീങ്ങുന്ന രണ്ടു താറാവുകള്‍. ചാരനിറമുള്ള അവനും തലയിലും മുതുകിലും മയില്‍നിറമുള്ള അവളും മിക്കപ്പോഴും  ഒരുമിച്ചായിരുന്നു. അവര്‍ ഒരുമിച്ചു നീന്തുകയും കാര്യം പറഞ്ഞു കരയില്‍ ഒരുമിച്ചു നടക്കുകയും ചെയ്തു. ഇടയ്ക്കു ജലോപരിതലത്തെ ഉലച്ചിരുന്ന കൊടുങ്കാറ്റില്‍പ്പെട്ടു കുറച്ചൊന്നകന്നു പോയാലും അടുത്ത അവസ്സരം നോക്കി അവര്‍ ഒരുമിക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഇതൊക്കെ കൊണ്ടു തന്നെ അവര്‍ ഇണകളാണ്. ബാക്കി താറാവുകള്‍ ഇവരെ ഒറ്റപ്പെടുത്തിയതും ഇതേ കാരണം കൊണ്ടു തന്നെ.

        ഒന്നരമൈല്‍ ചുറ്റളവില്‍ തീര്‍ത്ത കരിങ്കല്‍ ഭിത്തിക്കുള്ളില്‍  ജല ജീവിതം ഏറെക്കുറെ സുരക്ഷിതമായിരുന്നു. താറാവുകളെ  കൂടാതെ അവിടെ ഉണ്ടായിരുന്നത് ഗൂസ് ഇനത്തില്‍ പെട്ട വല്യ പക്ഷികളായിരുന്നു. എണ്ണത്തില്‍ അവര്‍ വളരെ കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ ഗ്രൂപ്പിസം നിലനിന്നിരുന്നു. ഗ്രൂപ്പുകള്‍ ഒരുമിച്ചു നീന്തുകയും ഒരുമിച്ചു പറന്നു കരക്കു കേറി തടാകത്തിനു ചുറ്റും ഉണ്ടായിരുന്ന നടപ്പാതയെ നിയന്തണമില്ലാതെ  വിസര്‍ജിച്ചു  നാശമാക്കുകയും ചെയ്തു. സ്വന്തം ജാതി കൂട്ടാക്കാത്തതു കാരണമാവും ഇണ താറാവുകള്‍  എല്ലാ ഗ്രൂപ്പുകളുമായും രഞ്ജിപ്പിലായിരുന്നു. അവര്‍ സന്ധ്യക്ക് തടാകത്തിനു ചുറ്റുമുള്ള മതിലിലെ  ചെറിയ കല്‍ത്തിട്ടകളില്‍ ഉറങ്ങി പ്രഭാതത്തില്‍ ഉണര്‍ന്നു കൂട്ടങ്ങളായി വെള്ളത്തിലിറങ്ങി ദൈനം ദിന ജീവിതം നടത്തിപ്പോന്നു.
       ശൈത്യം മരവിപ്പിക്കുന്ന തടാകത്തില്‍ നിന്നവര്‍ കൂട്ടങ്ങളായി അയല്‍നാടുകളിലേക്കു പറക്കുമ്പോള്‍ ഇണതാറാവുകള്‍ ഒറ്റപ്പെട്ടു. അങ്ങിനെ അത്രദൂരമൊന്നും പറക്കുക അവര്‍ക്കു ചില്ലറകാര്യമല്ല. ഭക്ഷ്യക്ഷാമം ഉണ്ടാവുമെങ്കിലും തണുപ്പ് കാര്യമായി അവരെ ബാധിച്ചിരുന്നില്ല. വാട്ടര്‍ പ്രൂഫ് തൂവലുകളും ദേഹക്കൊഴുപ്പും പ്രത്യേക രക്ത ചംക്രമണവുമാണ് അതിനു കാരണമെന്നറിഞ്ഞു  ദൈവങ്ങള്‍ക്കു നന്ദിപറയാനുള്ള ബോദ്ധ്യം അവര്‍ക്കില്ലല്ലോ. ശൈത്യ ശേഷം, പോയവര്‍ കൂട്ടങ്ങളായി തിരിച്ചെത്തുമ്പോള്‍, പുനഃ സമാഗമത്തിന്റെ സന്തോഷത്തില്‍ പ്രത്യേക ശബ്ദത്തില്‍ ആര്‍പ്പുവിളിച്ചാഘോഷിക്കുമ്പോള്‍ ഇണ താറാവുകള്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.

തടാകത്തിനും ചുറ്റുമുള്ള നടപ്പാതക്കു മിടയിലായി സിറ്റിയുടെ അച്ചടക്കത്തില്‍ വളരുന്ന പച്ചപ്പുല്ലില്‍ അവിടവിടെ മരങ്ങളും തടികൊണ്ടുള്ള ബഞ്ചുകളും മേല്‍നോട്ടത്തിനെന്നപോലെ ഉയരമുള്ള കാലുകളില്‍ ഉറപ്പിച്ച വൈദ്യതി വിളക്കുകളും. എല്ലാം കൂടിച്ചേരുന്ന പാര്‍ക്കില്‍ , മറ്റു സമയങ്ങളിലും  ആളുകളെത്തിയിരുന്നെങ്കിലും ശരിക്കും വേനലാണ് തിരക്കുകാലം.
       എന്നാല്‍ വേനല്‍ക്കാലമാണ്  ജലജീവിതത്തിനു ഏറ്റവും ഭീഷണി ഉയര്‍ത്തിയിരുന്നത്. അതിനു  ലൈസന്‍സു കൊടുത്തത്  സിറ്റി തന്നെ, ഫിഷിങ് ലൈസന്‍സ്. ചിലര്‍ നിയമപ്രകാരമുള്ള  ദിവസ കോട്ടയില്‍ കവിഞ്ഞും മീന്‍ പിടിച്ചു കൊണ്ടുപോയി. ഇവിടെ ഇവരുടെ വര്‍ഗ ശത്രുവായ   ഒരാളെ സൂചിപ്പിക്കാതിരിക്കാന്‍ വയ്യ. അയാള്‍ എല്ലാ വേനലിലും എത്തിയിരുന്നു.  നിക്കറും  ടി -ഷര്‍ട്ടും വേഷമിട്ട അയാള്‍ സൂര്യനില്‍ നിന്നും തലയെ ഒളിപ്പിക്കാന്‍  തൊപ്പിയും വച്ചിരുന്നു. കത്തിച്ച ചുരുട്ട് ചുണ്ടത്തു വച്ചു കൃത്യമായ ലക്ഷ്യത്തില്‍ ചൂണ്ടയെറിഞ്ഞു. എന്നും ഒരേ സ്ഥലത്തുനിന്നായിരുന്നു ഈ ആക്രമണം. ഇത് കാരണം ദിവസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍ തദ്ദേശവാസികളായ മീനുകള്‍ സ്ഥലം വിട്ടു. ഇത് മനസ്സിലാക്കിയ അയാള്‍ പിന്നുള്ള ദിവസ്സങ്ങളില്‍ തടാകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിജയകരമായി ഫിഷിങ് ആക്രമണം നടത്തി നിയമം മറികടന്നു മീനുകളെ ദിവസ്സവും കൊന്നൊടുക്കി.
        ബാക്കി വരുന്ന ചൂണ്ടക്കാര്‍ വിനോദത്തിനായി മാത്രം മീന്‍ പിടിക്കുന്നവരായിരുന്നു.  പിന്നൊന്ന് എവിടൊന്നോ വല്ലപ്പോഴും ചിതറി പറന്നെത്തുന്ന നീണ്ട കൊക്കുകളുള്ള വെള്ള പക്ഷികളുടെ മിന്നലാക്രമണമായിരുന്നു. അവ ജലോപരിതലത്തില്‍ പറന്നിറങ്ങി, 
കുറെ ദൂരം സ്വയം നിര്‍മിത റണ്‍ വെയിലുടെ ഓടി, ഒടുവില്‍ പെട്ടെന്നു വെള്ളത്തിനടിയില്‍ മുങ്ങി അല്‍പ്പ നേരത്തില്‍ പൊങ്ങി എങ്ങോട്ടോ പറന്നു പോയിരുന്നു. തിരിച്ചു പറക്കുമ്പോള്‍ ഹതഭാഗ്യനായ ഒരു മീനെങ്കിലും കൊക്കില്‍ ഇരയായിരിക്കും.
        കഥ നടക്കുന്ന ഈ  വേനലിന്റെ  തുടക്കം   താറാവുകള്‍ക്കു നല്ല കാലമായിരുന്നു.  ചിലദിവസ്സങ്ങളില്‍, നട്ടുച്ചക്ക് വെള്ളം വെള്ളിത്തേച്ചു നില്‍ക്കുമ്പോള്‍, അവര്‍ തലകള്‍ മാത്രം പുറത്തു കാട്ടി, ബാക്കി ശരീരം മുഴുവന്‍ വെള്ളത്തിലാഴ്ത്തി കിടന്നു രസിച്ചു.  ഇഷ്ട്ടം പോലെ ആളുകള്‍ നടക്കാനും, വെറുതെ ബഞ്ചുകളില്‍ വിശ്രമിക്കാനും, സൈക്കിള്‍ സവാരിക്കുമായി  വന്നു.  കുടുംബങ്ങളായി വന്നവര്‍ കുട്ടികളുടെ  സന്തോഷത്തിനു  താറാവുകള്‍ക്കു  റൊട്ടി പൊടിയോ  അതുപോലെ മറ്റെന്തെങ്കിലുമൊക്കെയൊ എറിഞ്ഞു കൊടുത്തു. ചിലര്‍ വെള്ളത്തിലേക്കിറങ്ങാനുള്ള പടികളില്‍ കുട്ടികളെയിറക്കി അടുത്ത് വരുന്ന താറാവുകളെ തൊടാന്‍ വിഫല ശ്രമം നടത്തി. എന്നാല്‍ മറ്റുചിലര്‍  താറാവുകളെ പറ്റിക്കുകയും ചെയ്തിരുന്നു. നിര്‍ദോഷമായ പറ്റിക്കലുകളായിരുന്നെങ്കിലും താറാവുകള്‍ക്കതു  പിടിച്ചിരുന്നില്ല. കരയ്ക്കു  നിന്നും ചിലര്‍ റൊട്ടി പൊടി എറിയുന്നപോലെ കാണിക്കും. ചിലര്‍ ചെറിയകല്ലുകള്‍ ഏറിയും. വെള്ളത്തില്‍ അകലെ നില്‍ക്കുന്ന താറാവി ണകള്‍ പ്രതീക്ഷയേയുടെ ഓടിയടുക്കും..നിരാശരായി തിരിച്ചുപോകുമ്പോള്‍ അവന്‍ അവളോട് ഒരിക്കല്‍ പറഞ്ഞു 'ചതിയന്മാര്‍'.
         അങ്ങിനെയിരിക്കെ,  ഒരു വൈകുന്നേരം  നടപ്പാതയില്‍ രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. തോട്ടത്തില്‍ കറിയാച്ചനും ഭാര്യ മാറിയക്കുട്ടിയും. രണ്ടുപേര്‍ക്കും ഒരറുപത്തഞ്ചു വയസ്സിനുമേല്‍ തോന്നിക്കും. കറിയാച്ചന്‍  വെള്ളയില്‍ ചുവന്ന നിറത്തില്‍  നൈക്കി 
ഡിസൈന്‍ ഉള്ള ഷൂസ് ഇട്ടിരിക്കുന്നു; മകന്റെയാണ്. കുറച്ചു ടൈറ്റ് ആയതിനാല്‍ നടക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട്. ഷര്‍ട്ടും പാന്റും വേഷം. മുക്കാല്‍ ഭാഗവും കഷണ്ടി ആക്രമണം നടത്തിയിരിക്കുന്നു. ആളിത്തിരി കറുത്തിട്ടാണ്. പൊതുവെ നരച്ച മീശയുള്ള കറിയാച്ചന്‍ അമേരിക്ക ട്രിപ്പ് കാരണം ക്ലീന്‍ ഷേവ്  ആണ്. മാറിയക്കുട്ടിക്ക് ആവട്ടെ തടി ഇത്തിരി കൂടുതലാണ്. അത് കാരണമാവാം പുറകില്‍ നിന്ന് നോക്കുന്നയാളിന്, ആണി  രോഗമുള്ളയാളാണോ മുന്നില്‍ നടക്കുന്നത് എന്ന് തോന്നിക്കും വിധം നടത്തത്തില്‍ കുറച്ചു ആട്ടമുണ്ട്.
        നാട്ടില്‍ നിന്നും തിരിക്കുന്നതിനൊരു ദിവസ്സം മുന്‍പ്, കിടക്കുമ്പോള്‍, കറിയാച്ചന്റെ  മോന്‍ കുര്യാക്കോസ് ഭാര്യ ഷാനിയോടു  ശബ്ദം താഴ്ത്തി പറഞ്ഞു.
       'എടി ആറു  മാസം കഴിഞ്ഞു തിരികെയുള്ള  ടിക്കറ്റ് എടുത്താ  മതി. എങ്ങിനെ നോക്കിയാലും ഇവിടെ ഡേ കെയറില്‍ (ബേബി സിറ്റിംഗ്)
എണ്ണി  കൊടുക്കുന്ന വച്ച് നോക്കുമ്പോ ലാഭം തന്നെയാന്നേ. അവരാവുമ്പോ പിള്ളേരെ നന്നായി നോക്കുവേം ചെയ്യും' - ഷാനി  ഒന്ന് മൂളുകമാത്രം ചെയ്തു.
       എന്തായാലും, അമേരിക്ക കാണാനെന്ന വിശ്വാസത്തിലാണ് രണ്ടുപേരും അവിടുന്ന് പ്ലെയിന്‍  കേറിയത്.
       അവര്‍ കാഴ്ചകള്‍ കണ്ടു നടന്നു. നടപ്പാതയിലൊരിടത്തു, സാമുവല്‍ ആഡംസിന്റെ വയറൊഴിഞ്ഞൊരു കുപ്പി കണ്ട്, കറിയാച്ചന്‍ ഭാര്യയോടു  പറഞ്ഞു 'നീ കണ്ടോ - ഇവിടെ ഇതൊക്കെ നടക്കുമെന്നേ'.

താറാവിന് തീറ്റ കൊടുക്കുന്ന സ്ഥലത്തിയപ്പോള്‍ ഒന്ന് നിന്നു - എന്താണവിടെ  എന്നു കാണാനാവണം. ഇണ താറാവുകളെ കണ്ടപ്പോള്‍  കറിയാച്ചന്റെ  മനസ്സില്‍ ലഡ്ഡുപൊട്ടി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. കുറച്ചുനേരം നോക്കി നിന്ന ശേഷം അവര്‍ നടത്തം തുടര്‍ന്നു.
      പിറ്റേ ദിവസ്സം മുതല്‍ അവര്‍ നടക്കാനിറങ്ങുമ്പോള്‍ മറിയക്കുട്ടിയുടെ കൈയ്യില്‍ 'വാള്‍ മാര്‍ട്ട്' എന്നെഴുതിയ ഒരു പ്ലാസ്റ്റിക് കൂടുമുണ്ടായിരുന്നു. കൂടിനുള്ളില്‍ താറാവിനു  കൊടുക്കാനായി റൊട്ടി പൊടി കൂടാതെ നാട്ടില്‍ താറാവിനു  കൊടുക്കുന്ന ചില ധാന്യങ്ങളുമുണ്ടായിരുന്നു. ഒന്ന് രണ്ടു ദിവസങ്ങള്‍ക്കകം, ഇണതാറാവുകള്‍ക്കു കറിയാച്ചനെ  കാണുമ്പോള്‍ ലഡ്ഡു പൊട്ടാന്‍ തുടങ്ങി. റൊട്ടി പൊടി മാത്രം തിന്നുശീലിച്ചവക്ക്  ഇപ്പൊ ഓണക്കാലം പോലെയാണ്. പല കൊതിയൂറുന്ന സാധനങ്ങളും കിട്ടിത്തുടങ്ങിയിരിക്കുന്നു. കറിയാച്ചന്‍ വെള്ളത്തില്‍ കാലുകളും വച്ചിരിക്കുമ്പോള്‍ അവ കാലില്‍ വന്നുരസി സ്‌നേഹം അറിയിച്ചു..മെല്ലെ കുറുകി. കറിയാച്ചന്‍  അവയെ മെല്ലെ തലോടി.മറ്റു താറാവുകളെ കറിയാച്ചന്‍  അടുപ്പിച്ചിരുന്നില്ല.
       ഒന്ന് രണ്ടു ദിവസ്സങ്ങള്‍ കഴിഞ്ഞു. ഇത്തിരി വൈകിയ ഒരു സന്ധ്യ. ആള്‍ക്കാരധികമില്ല. താറാവിന് തീറ്റ കൊടുക്കുന്ന ഭാഗം ഒഴിഞ്ഞു കിടക്കുന്നു..പതിവില്ലാതെ അന്ന് തീറ്റപ്പൊടി നിറച്ച ബാഗിനൊപ്പം മാറിയക്കുട്ടീടെ സാമാന്യം വലിപ്പമുള്ള ഹാന്‍ഡ് ബാഗും കാണാനുണ്ടായിരുന്നു. ഇത്തവണ പ്ലാസ്റ്റിക് ബാഗ് കറിയാച്ചന്‍  പിടിച്ചിരുന്നു കാരണം മാറിയക്കുട്ടിയുടെ കൈയ്യില്‍ ഹാന്‍ഡ്ബാഗുണ്ടല്ലോ.

തീറ്റ കൊടുക്കുന്ന സ്ഥലത്തെത്തിയപ്പോള്‍, മറിയക്കുട്ടി ഹാന്‍ഡ്ബാഗ് കറിയാച്ചന്റെ കൈയ്യില്‍ കൊടുത്തിട്ടു, വെള്ളത്തിലേക്കുള്ള പടിയിറങ്ങാതെ അവിടെ തന്നെ നിന്നു. കാവലിനെന്നോണം. കറിയാച്ചന്‍  കല്‍പ്പടവുകളിറങ്ങിയതും  ഇണ താറാവുകള്‍ ഓടിയടുത്തേക്കുവന്നു. ഇത്തവണ കറിയാച്ചന്‍ കാലുകള്‍ വെള്ളത്തിലിട്ടല്ലായിരുന്നത്. കല്പടവില്‍ കുത്തിയിരുന്നാണ് തീറ്റ കൊടുത്തത് . അരികില്‍ ഹാന്‍ഡ് ബാഗ് തുറന്നു വച്ചിരുന്നു. ഒന്ന് തിരിഞ്ഞു മാറിയക്കുട്ടിയെ നോക്കി സുരക്ഷ ഉറപ്പു വരുത്തി. കുത്തിയിരിപ്പില്‍ ഒന്ന് ബലമായി മുന്നോട്ടൊന്നാഞ്ഞു ഇണ താറാവുകളിലൊന്നിനെ കയ്യിലാക്കി ഹാന്‍ഡ് ബാഗിലിട്ടു ബാഗിന്റെ സിപ്പിട്ടു. ബലമായ മുന്നോട്ടു ആയലില്‍, ഒരധോവായു ശബ്ദമുണ്ടാക്കി പറന്നുപോയി. ആ ശബ്ദം മുകളില്‍ നിന്നു  കേട്ട മറിയക്കുട്ടി അതിനെ മറ്റൊരു പരിസരശബ്ദമായി അവഗണിച്ചു. ഈ ബഹളത്തില്‍, ഇണകളില്‍ മറ്റേതു ശബ്ദമുണ്ടാക്കി മുന്നോട്ടു നീന്തിപ്പോയിരുന്നു.
       രാത്രി അത്താഴത്തിനു മാത്തുക്കുട്ടിയും ഭാര്യയും ഉണ്ടായിരുന്നു. അവര്‍ പത്തു നാല്‍പ്പതു വര്‍ഷമായി കാണാതിരുന്ന, നാട്ടിലെ പഴയ സ്‌കൂള്‍ കൂട്ടുകാരനെ കാണാനെത്തിയതാണ്. റെമി  മാര്‍ട്ടിന്‍ വിസ്‌കി ഇരുവരെയും പഴയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചു; കുറെ കഥകള്‍ പറഞ്ഞു ചിരിച്ചു. അത്താഴത്തിനു ചപ്പാത്തിക്കൊപ്പം ചിക്കന്‍ കറിയും താറാവിറച്ചിയുമുണ്ടായിരുന്നു. മാത്തുക്കുട്ടി താറാവുമാത്രമേ കഴിച്ചുള്ളൂ ചിക്കന്‍ തൊട്ടില്ല. കഴിച്ചെണീക്കുമ്പോള്‍, താറാവിറച്ചി  വച്ചിരുന്ന പാത്രത്തില്‍ കൈയ്യിട്ടു ചാര്‍  വടിച്ചെടുത്തു  നുണഞ്ഞുകൊണ്ടു പറഞ്ഞു.

'അല്ലേ ഇവിടെ വന്നിട്ടു  പത്തു നാല്‍പ്പതു വര്‍ഷമായി. താറാവിറച്ചി ഇത്രേം രുചിക്ക് കൂട്ടുന്നത് ആദ്യമായാണ്; ഇനി നല്ല താറാവിറച്ചിക്കു ഇങ്ങോട്ടു പോരാം!.' എന്നിട്ടു ഭാര്യയെ നോക്കി, എങ്ങിനെയുണ്ടെന്റെ ഐഡിയ എന്ന മട്ടില്‍.
       മറിയക്കുട്ടി കറിയാച്ചനെ  നോക്കി ഒന്നു  പുഞ്ചിരിച്ചു..
       'എപ്പോഴും  കിട്ടില്ല കേട്ടോ സീസണില്‍ വരണം' കറിയാച്ചന്‍  പകുതി സീരിയസ് ആയി പറഞ്ഞു, രഹസ്യത്തില്‍ മാറിയക്കുട്ടിയെ കണ്ണിറുക്കി കാണിച്ചു.
       ഈ നേരമത്രയും, തലയിലും മുതുകത്തും മയില്‍നിറമുള്ളവള്‍, തടാകത്തില്‍  ഒഴിഞ്ഞൊരുകോണിലുള്ള കല്‍പ്പടവില്‍, ഉറങ്ങാതെ ഇരുകാലില്‍ വിറങ്ങലിച്ചു നില്‍പ്പുണ്ടായിരുന്നു. സംഭവിച്ചതെന്തെന്നു തിരിയാതെ. അവളുടെ പിങ്ക് നിറമുള്ള കാലുകള്‍, ആ നില്‍പ്പില്‍  തളര്‍ന്നു മരവിച്ചു നിറം മാറി തുടങ്ങിയിരിക്കുന്നു..ചിന്തയില്ലാതെയെങ്കിലും വിരഹം അവളറിയുന്നു. ആ നില്‍പ്പിലെപ്പോഴോ, ഇരുട്ടില്‍, നിലാവില്‍ അവളില്‍ നിന്നും കണ്ണുനീരുപോലെയെന്തോ തടാകത്തില്‍ വീണു ലയിച്ചു.  നില്‍പ്പെത്ര നേരമെന്നറിയാത്ത  കാലുകള്‍ക്കു കനം  വച്ചുകൊണ്ടേയിരുന്നു.
       ചിലരുടെ ജീവിതം മറ്റുചിലര്‍ക്ക് ഇരമാത്രമാണ്. 

Join WhatsApp News
American Mollakka 2021-03-18 22:37:16
ബോറൻ കഥകൾ ബായിച്ച് ഞമ്മള് പത്രാധിപർക്ക് ഒരു കത്ത് അയച്ചാലോ എന്ന് ബിചാരിച്ചിരിക്കുമ്പോഴാണ് അനിലാൽ സാഹിബ് ഇങ്ങടെ കഥ.. ആദ്യം അത്രക്കങ്ങട് പോരാ എങ്കിലും കഥ തുടർന്നപ്പോൾ നന്നായി. ആ ഇണ താറാവിന്റെ ബിരഹം ബായിച്ചപ്പോൾ ഞമ്മള് ലീബ് കയിഞ്ഞു പോരുമ്പോൾ കോണിപ്പടിയുടെ ചുബട്ടിൽ ഞമ്മടെ ബീബി കരഞ്ഞു നിൽക്കണത് ഓർത്തു. ലാൽ സാഹിബ് ഒരു ലാൽ സലാം ഇരിക്കട്ടെ. editor please do not edit.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക