മൗനതീരങ്ങളില്‍
കോളേജിലെ നീണ്ട നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികള്‍ നടന്നുകൊണ്ടിരുന്നു. പെണ്‍കുട്ടികളില്‍ പലരും മോഡലുകളെപ്പോലെ ചുവടു വച്ച് നടക്കുന്നതുകണ്ടാല്‍ ഫാഷന്‍ പ്രദര്‍ശനത്തിന് പോകുന്നതുപോലെയുണ്ട്. മറ്റു ചിലരുടെ വസ്ത്രങ്ങള്‍ തിളങ്ങുന്നതുപോലെ നോട്ടങ്ങളും തിളങ്ങുന്നു. അവരുടെ മധ്യത്തിലൂടെ കാറുകളും ഓടിക്കൊണ്ടിരുന്നു. സുന്ദരദൃശ്യങ്ങളായി നിലകൊള്ളുന്ന വന്‍കിട കെട്ടിടത്തിന് മുന്നിലെ പൂന്തോപ്പിലും പുല്‍ത്തകിടിയിലും രാത്രിയില്‍ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളെ പുലര്‍കാല രശ്മികള്‍ ഒപ്പിയെടുത്തു. നടന്നുവരുന്നവരില്‍ രണ്ടുപേര്‍ ആരെയോ ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. സംശയദൃഷ്ടിയോടെ ചിലരത് വീക്ഷിക്കുകയും ചെയ്തു. കോളജ് യൂണിയനുകളില്‍ പെട്ട കുഞ്ഞലി മുഹമ്മദും ഗണേശനുമായിരുന്നു. പുതുതായി വരുന്ന കുട്ടികളെ ഭീതിയുടെ നിഴലില്‍ നിര്‍ത്താനും റാഗ് ചെയ്യാനും മുതിരുന്നവര്‍. മദ്യപാനികള്‍. കഞ്ചാവടുക്കുന്നവര്‍. ആരും ക്ഷണിക്കപ്പെടാതെ എവിടെയും എത്തുന്നവര്‍. കുഞ്ഞാലി ഒരു സമുദായ നേതാവിന്റെ മകനും ഗണേശ് മന്ത്രി കാശിപ്പിള്ളയുടെ മകനുമാണ്. കോളേജ് സ്വന്തം തറവാടുപോലെ കാണുന്നവര്‍. ചോദ്യം ചെയ്യുന്നവരെ തല്ലാനും മടിയില്ലാത്തവര്‍.
ഒറ്റയ്ക്കുപോയ ഒരു പെണ്‍കുട്ടിയുടെ അടുക്കലെത്തി അവള്‍ക്കൊപ്പും മുട്ടിയും ഉരുമ്മിയുമായവര്‍ നടപ്പു തുടര്‍ന്നു. ""അരുണക്കൊച്ചേ, നിന്നോട് ഒരു കാര്യം പറയാനാ വന്നേ. നീ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണം.'' ഗണേശന്‍ അറിയിച്ചു.
അവള്‍ സംശയത്തോടെ നോക്കി. ''എന്നെ നിര്‍ത്തിയത് നിങ്ങളല്ല. എന്നെ നിര്‍ത്തിയവര്‍ പറയട്ടെ.''
കുഞ്ഞാലി മുഹമ്മദ് അടുത്തുവന്ന് കാര്യമായിട്ടറിയിച്ചു.
""ഞമ്മള് പറേന്നത് കുട്ടി കേക്ക്. ഞമ്മടെ പാര്‍ട്ടീടെ ഒരാള് നിക്കണുണ്ട്. പിന്നെന്ത്യേ കുട്ടി നിക്കണേ.''
""ഞാന്‍ പേരു കൊടുത്തു. മത്സരിക്കും. നിങ്ങളെ എന്നെ ഭരിക്കേണ്ട.''
""യെടാ.. ഗണേശാ. ഈ കുട്ടീടെ മേല് കൊള്ളാലോ. ഒന്നു തൊട്ടാലോ.''
കുഞ്ഞാലി കൈ അവളുടെ നേര്‍ക്ക് നീട്ടിയതും വിദ്വേഷത്തോടവള്‍ ആ കൈ തട്ടിമാറ്റി. ഉടനെ ഗണേശ് വന്നറിയിച്ചു. ""കൂടുതല്‍ വിളയല്ലേടീ.''
മന്ത്രീടെ മകനാണെന്നുള്ള അഹങ്കാരമാണവന്. മറ്റുള്ളവര്‍ ഒന്നുമല്ലെന്നുള്ള മനോഭാവം. ഉടനെ പറഞ്ഞു. ""നിന്നെ ഒന്ന് തൊട്ടാലേ ഒന്നും പൊട്ടില്ല കെട്ടോ.''
""തൊട്ടാലേ കരണത്തടി വാങ്ങും.''
തന്റെ വാക്കുകളെ ധിക്കരിക്കാന്‍ ഇവള്‍ക്ക് എങ്ങിനെ ധൈര്യം വന്നു. ഗണേശിന്റെ കണ്ണുകള്‍ ചുവന്നു. അവന്‍ ദേഷ്യപ്പെട്ട് വിളിച്ചറിയിച്ചു. ""ഫാ പുല്ലേ, നീയാരാടി?''
അത്രയും പറഞ്ഞിട്ട് അവളെ പിറകോട്ടു തള്ളി. ഏതാനും ചുവടടി പിന്നോട്ടു പോയ അരുണ പിറകിലൂടെ വന്ന സ്കൂട്ടറില്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാര്‍ക്കൊപ്പം മറിഞ്ഞുവീണു. അത് കണ്ട് കുട്ടികള്‍ അടുത്തു വന്ന് അവരെ മുകളിലേക്കുയര്‍ത്തി. സ്കൂട്ടറില്‍ വന്ന കിരണ്‍ അമര്‍ഷത്തോടെ ചോദിച്ചു. ""എന്താ അരുണേ, എന്താ പ്രശ്‌നം?''
അവള്‍ നടന്ന കാര്യം വിസ്തരിച്ചു. ആണ്‍കുട്ടികള്‍ പരസ്പരം കണ്ണിറുക്കി പുഞ്ചിരിയോടെ നിന്നു. കിരണ്‍ അവരെ വെറുപ്പോടെ നോക്കി. അവരാകട്ടെ വികാരാവേശത്തോടെ തിളങ്ങുന്ന കണ്ണുകള്‍ കിരണിന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു.
""മര്യാദയ്ക്ക് ക്ഷമ ചോദിക്കുന്നതാ നിങ്ങള്‍ക്കു നല്ലത്.''
""ഇല്ലെങ്കില്‍ നീ എന്തു ചെയ്യും? പോടീ പുല്ലേ.'' ഗണേഷ് തിരിച്ചടിച്ചു.
കൂടുതല്‍ വിശകലനത്തിന് നില്ക്കാതെ വലതുകാല്‍ മുകളിലേക്കുയര്‍ന്ന് അവന്റെ നെഞ്ചില്‍ ഊക്കോടെ പതിഞ്ഞു. അവന്‍ പുറകോട്ട് വേച്ചുവേച്ചു പോയി. ക്ഷുഭിതനായ കുഞ്ഞാലി മുന്നോട്ടു വന്നു. അതെ തൂക്കത്തില്‍ അവന്റെ നെഞ്ചത്തും കിട്ടി ഒരെണ്ണം. അവന്‍ വേച്ചുവേച്ച് പിറകോട്ടു വീണു. ആവേശത്തോടെ മുന്നോട്ടു വന്ന ഗണേശിനെ അരുണ ഷര്‍ട്ടിന് പിടിച്ച് വലിച്ചെറിഞ്ഞു. കാര്യം നിസ്സാരമല്ലെന്ന് മനസ്സിലാക്കിയ വിദ്യാര്‍ത്ഥികള്‍ ദൂരേക്ക് മാറി. അവരുടെയിടയില്‍ നിന്ന് ആരോ വിളിച്ചു പറഞ്ഞു. ""നിങ്ങള്‍ അടി ഉണ്ടാക്കാതെ പോകൂ.''
കിരണ്‍ കുഞ്ഞാലിയുടെ അടി തടുത്തിട്ട് തിരിച്ചടിച്ചു. ഗണേശിന് ഭയം തോന്നി. ഇവള്‍ കരേട്ട പഠിച്ചതാണെന്നു തോന്നുന്നു. അടുത്തേക്ക് ചെല്ലാതിരിക്കുന്നതാണ് ഉചിതം. ഇനിയും ചെന്നാല്‍ അടി കിട്ടുമെന്ന് ഉറപ്പാണ്. കിരണിന്റെ സുന്ദരമായ മുഖത്തിന്റെ ഛായതന്നെ മാറിവന്നു. കുഞ്ഞാലിയും ഗണേശും ഒട്ടുകൂസാതെ അവളെ നോക്കി ആക്രമിക്കാന്‍ തക്കം പാര്‍ത്തു. ആ സമയം അവരെ ലക്ഷ്യമാക്കി കരുണ്‍ ഓടിയെത്തി. ഗണേശിന്റെ കണ്ണുകള്‍ കൂടുതല്‍ ക്രൂരമായി. അവന്‍ ചുണ്ടുകള്‍ വക്രിച്ചു. പല്ലുകള്‍ ഞെരിഞ്ഞമര്‍ന്നു. ആകാശത്ത് പ്രത്യക്ഷപ്പെട്ട സൂര്യന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്നു. ഓടിക്കിതച്ചെത്തിയ കരുണ്‍ അവരുടെ മുന്നില്‍ ഒരു ജേതാവിനെപ്പോലെ നിലയുറപ്പിച്ചു. രണ്ടുപേരുടെയും ഷര്‍ട്ടില്‍ അവളുടെ ഷൂവിന്റെ പാടുകള്‍ തെളിഞ്ഞു നിന്നു. എല്ലാവരുടെയും കണ്ണുകള്‍ കഴുകന്റേതു പോലെ ചുവന്നു തിളങ്ങി.
ഒരു പെണ്ണിന്റെ കാലിന്റെ ചൂട് ആദ്യമായിട്ടാണ് കുഞ്ഞാലിയും ഗണേശനും അറിയുന്നത്. മറ്റു പെണ്‍കുട്ടികള്‍ അഭിമാനത്തോടെയും ആദരവോടെയും കിരണിനെ നോക്കുന്നു. യഥാര്‍ത്ഥത്തില്‍ അതൊരു ബഹുമതിയായിത്തോന്നുന്നു. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് കീഴടങ്ങാതെ അവരെ നേരിടുകയാണ് വേണ്ടത്. കുട്ടികള്‍ തടിച്ചുകൂടി. ചില കുട്ടികള്‍ ഇതില്‍ നമുക്കൊരു കാര്യവുമില്ലെന്ന മട്ടില്‍ നടന്നകന്നു. കുഞ്ഞാലിക്കൊപ്പവും കിരണിനൊപ്പവും ചിലര്‍ അടിപിടിക്കായി തയാറെടുത്തു. കിരന്റെ കണ്ണുകള്‍ ആളിക്കത്തുകയായിരുന്നു. കുഞ്ഞാലിയുടെ കണ്ണുകളില്‍ വൈരാഗ്യം ഉണ്ടെങ്കിലും ഉള്ളില്‍ ഭയമായിരുന്നു. സഹപാഠികള്‍ക്കിടയില്‍ നല്ലൊരു പേര് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പെണ്‍കുട്ടികളില്‍ നിന്ന് തല്ല് വാങ്ങിയത്. മുഖസ്തുതി പറയുന്നവനൊക്കെ അവന് മനോധൈര്യം കൊടുത്തുകൊണ്ടിരുന്നു.
കിരണിന്റെ കണ്ണുകളില്‍ നിഴലിച്ചു കണ്ട രൗദ്രഭാവം കണ്ട കരുണ്‍ പറഞ്ഞു ''കിരണ്‍ എന്താ ഉണ്ടായത്?'' കിരണ്‍ കാര്യം വിവരിച്ചു. അവന്‍ അരുണയോടും കാര്യം തിരക്കി. അവളും കിരണിനോട് യോജിച്ചു. കരുണ്‍ എന്തു ചെയ്യണമന്നറിയാതെ രണ്ടുകൂട്ടരെയും നോക്കി. രണ്ടു കൂട്ടരും പൊള്ളുന്ന മനസ്സുമായി നില്ക്കയാണ്. അവരുടെയുള്ളില്‍ വൈരാഗ്യവും പകയും ജ്വലിക്കുന്നുണ്ട്. എന്നിരുന്നാലും ഒരു തീരുമാനത്തില്‍ എത്തുക തന്നെ വേണം.
അവന്‍ ഗണേശന്റെ അടുക്കലെത്തി പറഞ്ഞു, ''നമ്മള്‍ ഇലക്ഷനില്‍ മത്സരിക്കുന്നത് പരസ്പരം തല്ലുകൂടാനല്ല. നിങ്ങള്‍ ചെയ്തത് ഒരിക്കലും നന്നല്ല. എന്റെ അഭിപ്രായത്തില്‍ ഒരു മാപ്പുകൊണ്ടു തീരാവുന്ന പ്രശ്‌നമേയുള്ളൂ. വെറുതെ ഒരു പ്രശ്‌നം ഉണ്ടാക്കണമോ?'' പകയും വിദ്വേഷവുമായി മുന്നോട്ടുവന്ന കിരണ്‍ പറഞ്ഞു, ""ഇയാളങ്ങനെ മാപ്പുകൊണ്ട് ഈ പ്രശ്‌നം തീര്‍ക്കാന്‍ നോക്കേണ്ട. അങ്ങനെ തീര്‍ക്കണമെങ്കില്‍ അത് കോളേജ് പിള്ളാരുടെ മുന്നില്‍ വച്ചുതന്നെ വേണം.''
കുഞ്ഞാലി കളിയാക്കി ചിരിച്ചിട്ടറിയിച്ചു. ""ഞമ്മള് മാപ്പ് ശോയിക്കാനോ? ഇബിലിസുകടെ ഓരോരോ ഏനക്കേട്കള്.''
കരുണ്‍ ഗണേശിനോട് പറഞ്ഞു.
""ഗണേശ് നീയെങ്കിലും ഇവനെ പറഞ്ഞ് മനസ്സിലാക്ക്.''
""അതെ തല്ലു കൊണ്ടതേ ഞങ്ങളാ. ഇവളുമാരാ മാപ്പു ചോദിക്കേണ്ടത് മനസ്സിലായോ?''
""യെടാ ഗണേശാ നീ ബേജാറാവണ്ട. ഞമ്മള് ഒപ്പം ഒണ്ടെന്ന് കൂട്ടിക്കോളീ. നിങ്ങള് ബരിന്‍. '' അവര്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങവെ കരുണ്‍ പറഞ്ഞു.
""കുഞ്ഞാലീ, പെണ്‍പിള്ളാരെ അപമാനിച്ചതിന് നീ മാപ്പു പറഞ്ഞിട്ട് പോയാല്‍ മതി.''
കിരണും മറ്റുള്ളവരും കരുണിനെ ആശ്ചര്യത്തോടെ നോക്കി. ശാന്തമായി നിന്നവന്റെ കണ്ണുകളില്‍ എത്രവേഗത്തിലാണ് രോഷത്തിന്റെ ജ്വാലകള്‍ കണ്ടത്. നിമിഷനേരത്തേക്ക് കുഞ്ഞാലിയും ഗണേശും പരസ്പരം നോക്കി. അവരുടെ കണ്ണുകളിലും പകയും ദേഷ്യവും ഓളം തല്ലി.
കുഞ്ഞാലിക്കൊപ്പം നിന്നവന്‍ മുന്നോട്ടു വരാനൊരുങ്ങിയപ്പോള്‍ കരുണ്‍ താക്കീതുചെയ്തു പറഞ്ഞു. ""ഈ കാര്യത്തില്‍ മറ്റൊരുത്തനും ഇടപടേണ്ട. സ്ത്രീപീഡനക്കേസില്‍ എല്ലാവരും കോടതി കയറും, പറഞ്ഞേക്കാം.''
ഗണേശ് മുന്നോട്ടുവന്ന് കരുണിനെ തള്ളിയിട്ട് പറഞ്ഞു. ""നീ ആരെയാടാ പേടിപ്പിക്കുന്നത് പുല്ലേ.''
""ഗണേശ്, കൈകൊണ്ടുള്ള കളിവേണ്ട. പെണ്‍കുട്ടികളുടെ ആവശ്യം അംഗീകരിക്കുക. അതാണ് നല്ലത്.'' കരുണ്‍ ശാന്തനായി പറഞ്ഞു.
""യെടാ... ഹമുക്കേ നീ..'' കുഞ്ഞാലി കരുണിനെ ആഞ്ഞു തള്ളി. അവന്‍ ഏതാനും ചുവടടി പുറകോട്ട് പോയി പോയതുപോലെ മുന്നോട്ടുവന്ന് കുഞ്ഞാലിയുടെ വയറ്റില്‍ ആഞ്ഞടിച്ചു. ഈ ഇടിയില്‍ കുഞ്ഞാലി മലര്‍ന്നടിച്ചു വീണു. ഗണേശും കരുണിനെ പിറകില്‍ നിന്നടിച്ചു.
ഉടനടി കിരണ്‍ മുന്നോട്ടു വന്നെങ്കിലും കരുണ്‍ തടഞ്ഞിട്ടു പറഞ്ഞു. ""വേണ്ട കിരണ്‍, ഇതില്‍ ഇടപെടേണ്ട. ''
എന്തെന്നില്ലാത്ത പ്രതികാരവാഞ്ഛ കരുണില്‍ ഉടലെടുത്തു. കണ്ണുകള്‍ വന്യമായി. ഒരു വന്യമൃഗത്തെപ്പോലെ അവരുടെ മേല്‍ ചാടിവീണു. അവരില്‍ കിതപ്പും കരുണില്‍ കുതിപ്പുമായി. രണ്ടുപേരും നിലംപതിച്ചപ്പോള്‍ കിരണും അരുണയും മറ്റു കുട്ടികളും കരുണിനെ അത്ഭുതത്തോടെ നോക്കി.
""ഈ കയ്യുണ്ടല്ലോ, അധ്വാനിക്കുന്നതാ. മേലിലും എന്റെ മേല്‍ കൈ പൊങ്ങരുത്. അവരോട് മാപ്പു പറഞ്ഞിട്ടു പോകാന്‍ മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ.''
കുഞ്ഞാലിയും ഗണേശും വിളറി വിരണ്ട കണ്ണുകളോടെ മണ്ണില്‍ നിന്നെഴുന്നേറ്റ് ശരീരത്ത് പറ്റിപ്പിടിച്ച മണ്ണ് തട്ടിക്കളഞ്ഞു നില്ക്കവേ പ്രിന്‍സിപ്പല്‍ മുരളീധരന്‍ നായര്‍ പാഞ്ഞെത്തി. കുട്ടികളാണ് പ്രിന്‍സിപ്പലിനെ വിവരമറിയിച്ചത്. മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടിപ്പോലും നിരപരാധികളായ കുട്ടികളെ ശല്യം ചെയ്യാറുമുള്ള കുഞ്ഞാലിയെയും ഗണേശിനെയും പലവട്ടം പ്രിന്‍സിപ്പല്‍ താക്കീത് ചെയ്‌തെങ്കിലും ഒരു ഫലവുമുണ്ടായില്ല. സമുദായബലം കൊണ്ടും സമ്പത്തുകൊണ്ടും അധികാരം കൊണ്ടും രണ്ടുപേരും ഉന്നതരാണ്. അതിനാല്‍ പോലീസും കോടതിയുമൊന്നും അവരെ പേടിപ്പിക്കുന്ന കാര്യങ്ങളല്ല. ഭരണപക്ഷത്തെ എതിര്‍ത്ത് പോലീസിനൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ. എന്തൊരു വിധി!
നടന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ എല്ലാവരില്‍ നിന്നും മനസ്സിലാക്കിയിട്ട് പ്രിന്‍സിപ്പല്‍ കുഞ്ഞാലിയോടും ഗണേശിനോടും ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. കരുണ്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടു, ""സര്‍ ഉടനെ പോലീസിനെ വിളിച്ച് ഇവരുടെമേല്‍ കേസ് കൊടുക്കണം. ഇതത്ര നിസ്സാരകാര്യമല്ല. പെണ്‍കുട്ടികള്‍ക്ക് നിര്‍ഭയരായി ഇവിടെ പഠിക്കേണ്ടതല്ലേ? ഇത് ഗുണ്ടായിസമാണ്.''
""അത് വേണ്ടതുപോലെ ചെയ്യാം. നിങ്ങള്‍ ക്ലാസ്സില്‍ പോ.''
""ഇവരെ ക്ലാസ്സില്‍ നിന്ന് പുറത്താക്കാതെ ഞങ്ങള്‍ ക്ലാസില്‍ പോകുന്ന പ്രശ്‌നമില്ല.'' കിരണ്‍ മുന്നറിയിപ്പ് നല്കി.
ഒരുപറ്റം പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവിടെ നിന്ന് മുദ്രാവാക്യം മുഴക്കി.
""പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുക. പ്രിന്‍സിപ്പല്‍ നീതി പാലിക്കുക. ഈങ്കിലാബ് സിന്ദാബാദ്.''
മുദ്രാവാക്യങ്ങള്‍ മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നത് കണ്ട് പ്രിന്‍സിപ്പാളിന്റെ ഹൃദയമിടിപ്പ് കൂടുകതന്നെ ചെയ്തു. പഠനത്തില്‍ ശ്രദ്ധിക്കേണ്ട കുട്ടികളുടെ ശ്രദ്ധ തിരിയുന്നത് മറ്റു ചിന്തകളിലേക്കാണ്. ഈ വിഷയത്തില്‍ എന്താണ് ചെയ്യുക. തെറ്റ് ചെയ്തിരിക്കുനനത് സമ്പന്നരുടെ അധികാരികളുടെ മക്കളാണ്. അവരെ ധിക്കരിച്ചാല്‍ ഭരണത്തിലിരിക്കുന്നവന്മാര്‍ എന്തൊക്കെചെയ്യുമെന്ന് അറിയില്ല. അധികാരം എന്ത് അനീതിക്കും കൂട്ടു നില്ക്കുന്ന കാലമാണ്. ഇവര്‍ തന്നെയാണല്ലോ നാട്ടില്‍ തീവ്രവാദം നടത്തുന്നതെന്ന് തോന്നാറുണ്ട്. സത്യത്തില്‍ അനീതിയെ നീതീകരിക്കുന്നത് തെറ്റല്ലേ? ഇവിടെ ഒരു തീരുമാനമെടുക്കുകയാണ് വേണ്ടത്. അല്ലാതെ അധികാരമുള്ളവന്റെ മുന്നില്‍ അടിയറവ് പറയുകയല്ല വേണ്ടത്. ഇതുപോലെയുള്ള വിദ്യാര്‍ത്ഥികളെ മാതൃകയാക്കി ശിക്ഷിക്കണം. വിദ്യാര്‍ത്ഥിസംഘടനകള്‍ ഇടപെടാത്തത് നന്നായി. തെരഞ്ഞെടുപ്പ് വരുമ്പോഴൊക്കെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കൂ. കോളേജ് രാഷ്ട്രീയം ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. പ്രതിഷേധ പ്രകടനവുമായി മുന്നോട്ടു പോയവര്‍ കോളേജിന്റെ മുന്നില്‍ത്തന്നെ ഇരിപ്പുറപ്പിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചു.
പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണിലൂടെ പലരെയും ബന്ധപ്പെട്ടു. അവരെല്ലാമറിയിച്ചത് രമ്യതയില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിക്കുക. മറ്റു കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന വിഷയമാകയാല്‍ ശക്തമായി മാനേജ്‌മെന്റ് ഇതില്‍ ഇടപെടുകതന്നെ ചെയ്യും.
പ്രിന്‍സിപ്പല്‍ അവരെ അമ്പരപ്പോടെ നോക്കി. അവരുടെ മുന്നില്‍ ചെന്നിട്ട് പറഞ്ഞു. ""നിങ്ങള്‍ കുറെ മുതിര്‍ന്ന കുട്ടികളാണ്. ഇപ്പോള്‍ ആവശ്യം പഠനമാണ്. മുദ്രാവാക്യമല്ല. പ്രതികാരത്തോടെ ഇതിനെ കാണരുത്. അവരോട് ക്ഷമിച്ചൂകൂടെ?'' കിരണ്‍ വാശിയോടെ പറഞ്ഞു. ""ഇവിടെ നടന്നതു സ്ത്രീപീഡനമാണ്. അതെങ്ങനെ ക്ഷമിക്കും? സാറിന്റെ മോളാണെങ്കില്‍ ക്ഷമിക്കുമോ? എന്നാല്‍ ഞങ്ങള്‍ ക്ഷമിക്കാന്‍ തയ്യാറല്ല.''
മുരളിയുടെ മനസ്സില്‍ മുളച്ചുപൊന്തിയ വാക്കുകള്‍ അവരുടെ മുന്നില്‍ തൊണ്ടയില്‍ കുടുങ്ങിപ്പോയി. മനസ്സാകെ അസ്വസ്ഥമായി. അവരെ കുറ്റപ്പെടുത്താനും കഴിയുന്നില്ല. ഈ അഹങ്കാരികള്‍ മൂലം മറ്റുള്ളവര്‍ക്കും തലവേദനയായി. അധികാരവും പണവും വരുത്തുന്ന നാശങ്ങള്‍. കിരണില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചതാണ്. കാരണം ചാരുംമൂടന്റെ മകളാണ്. ഇത്തരത്തിലുള്ള വിഷയങ്ങള്‍ അദ്ദേഹം പുറംതിരിഞ്ഞ് നില്ക്കുന്നയാളല്ല. അതെ, ശക്തരായിട്ടുള്ളവര്‍ തമ്മില്‍ ഏറ്റുമുട്ടട്ടെ. രണ്ട് കൂട്ടരുടെ മാതാപിതാക്കളെയും വിവരമറിയിച്ചിട്ട് പോലീസിനെ വിളിക്കുന്നതാണ് നല്ലത്. സമാധാനശ്രമങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിനെ വഴിയുള്ളൂ.
അവരുടെ മുഖത്ത് നോക്കി സൗമ്യനായി പറഞ്ഞു, ""നോക്കൂ നിങ്ങളുടെ ഈ പ്രതിഷേധം മറ്റു കുട്ടികളെക്കൂടി ബാധിക്കുന്നതിനാല്‍ എനിക്ക് പോലീസിനെ വിളിക്കാതെ നിര്‍വ്വാഹമില്ല.''
ആ വാക്കുകള്‍ അവര്‍ക്ക് തൃപ്തികരമായിരുന്നു. ഇപ്പോഴെങ്കിലും സത്യത്തിനൊപ്പം നില്ക്കാന്‍ മനസ് കാണിച്ച പ്രിന്‍സിപ്പാളിനെ കിരണ്‍ അഭിനന്ദിച്ചു പറഞ്ഞു, ""വളരെ നന്ദി സര്‍. പോലീസ് വരട്ടെ. കേസെടുക്കട്ടെ.''
പ്രിന്‍സിപ്പല്‍ മടങ്ങിപ്പോയി. ഓഫീസിലിരുന്ന് പരാതി എഴുതി തയ്യാറാക്കി. മാതാപിതാക്കളെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചിട്ട് പോലീസിനെ വരുത്തി. രണ്ട് പോലീസ് ജീപ്പുകള്‍ പാഞ്ഞുവന്നു. അതില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ സുനില്‍ കോശിയും രണ്ട് പോലീസുകാരും പുറത്തിറങ്ങി. അതില്‍ ഒരാള്‍ വനിതാ പോലീസായിരുന്നു.
കരുണും കിരണും അടക്കം എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റി. ഇവരെല്ലാം മത്സരരംഗത്തുള്ളവരാണ്. സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍.
കുഞ്ഞാലിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയെങ്കിലും ഗണേശിനൊപ്പം ക്ലാസ് മുറിയില്‍ നിന്ന് കടന്നുകളഞ്ഞിരുന്നു. ആ സൂത്രവാക്യം പറഞ്ഞുകൊടുത്തത് പിതാവ് കാശിപിള്ളതന്നെയാണ്. സര്‍ക്കാര്‍ തന്നെ ഇതുപോലെ കുറ്റവാളികളെ രക്ഷപെടുത്തുന്നത് കണ്ടിട്ടുണ്ട്. അവരെ ജീപ്പില്‍ കൊണ്ടുപോകുന്നതിനെതിരേ പെണ്‍കുട്ടികള്‍ ക്ലാസ്സുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പ്രിന്‍സിപ്പലിനെ ഘരാവോ ചെയ്ത് മുദ്രാവാക്യങ്ങള്‍ വിളിച്ചു.
""പ്രിന്‍സിപ്പല്‍ നീതി പാലിക്കുക, ഗുണ്ടകളെ പുറത്താക്കുക.""
യൂണിയനിലുള്ള കുറെ കുട്ടികള്‍ ഇതില്‍ നിന്ന് മാറി നിന്നു. അവരുടെ ആ ഭാവം പെണ്‍കുട്ടികള്‍ കാര്യമാക്കിയില്ല.
സംഭവമറിഞ്ഞ് വക്കീല്‍ വേഷത്തിലെത്തിയ ചാരുംമൂടന്‍ പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ നിന്ന മകളടക്കമുള്ള കുട്ടികളെ കണ്ട് എല്ലാം വിശദമായി ചോദിച്ചറിഞ്ഞു. പപ്പയെ കണ്ടപ്പോള്‍ ആശ്വാസമായി.
ഒടുവിലായി അദ്ദേഹം പറഞ്ഞു, ""നിങ്ങള്‍ ആരും വിഷമിക്കേണ്ട. ഒരുത്തനെയും രക്ഷപെടാന്‍ നമ്മള്‍ അനുവദിക്കില്ല.''
എല്ലാവരും ദീര്‍ഘമായിട്ടൊന്നു നിശ്വസിച്ചു. എസ്.ഐയുടെ മുറിയിലെത്തിയ ചാരുംമൂടന്‍ കൃത്യമായി കാര്യങ്ങള്‍ വിശകലനം ചെയ്തു. ""ഈ അഹങ്കാരികള്‍ കോളേജില്‍ നിന്ന് എങ്ങിനെ രക്ഷപെട്ടു. ആരാണ് രക്ഷപെടാന്‍ സഹായിച്ചത്? നിരപരാധികളെ പെട്ടെന്ന് അറസ്റ്റ് ചെയ്യുന്ന ഒരു രീതിയാണല്ലോ. എന്തുകൊണ്ടവരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തില്ല. ഇപ്പോഴും പെണ്‍കുട്ടികള്‍ സ്വതന്ത്രമായി നടക്കാന്‍ നമ്മുടെ ചുറ്റുപാടുകള്‍ സുരക്ഷിതമല്ലെന്ന് പറഞ്ഞാല്‍ അത് നീതിവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലേ? അത് ഉറപ്പു വരുത്തേണ്ട ചുമതല പോലീസിനാണ്. നിയമവ്യവസ്ഥയെ കീഴടക്കാന്‍ ഒരുത്തനെയും അനുവദിച്ചുകൂടാ. അങ്ങനെ വന്നാല്‍ പോലീസിന്റെ പേരിലും എനിക്ക് കേസ് കോടതിയില്‍ കൊടുക്കേണ്ടി വരും. എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തി പരാതിക്കാരുടെ സംശയങ്ങള്‍ ദൂരീകരിക്കുക. എന്റെ കുട്ടികളുടെ കേസ് അട്ടിമറിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.''
എസ്.ഐ. എല്ലാം കേട്ടിട്ട് പറഞ്ഞു, ""ഇല്ല സര്‍. ഒരിക്കലും ഇത്തരക്കാരെ രക്ഷപെടില്ല. പോലീസ് അവരെ തിരക്കി പോയിട്ടുണ്ട്.''
മേശപ്പുറത്തിരുന്ന ടെലിഫോണ്‍ ശബ്ദിച്ചു.
""സോറി സര്‍. തെളിവുകള്‍ എല്ലാം അവര്‍ക്കെതിരാണ്. കുട്ടികളുടെ മാതാപിതാക്കളും സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുന്നു. ഞങ്ങള്‍ കാക്കി ഇട്ടുപോയില്ലേ. എത്രയും വേഗം ഇവിടെ കൊണ്ടു ഹാജരാക്കാന്‍ പറയുക. സോറി, ഇതങ്ങനെ പേടിപ്പിച്ച് വിടാന്‍ പറ്റുന്ന കേസാണോ? ചാരുംമൂടന്‍ സാറും എന്റെ മുന്നിലുണ്ട്. ങാ, ഞാന്‍ ചോദിക്കാം.""
ഫോണ്‍ ചെവിയില്‍ നിന്നു മാറ്റി ചോദിച്ചു, ""എംഎല്‍എയ്ക്ക് സാറുമായിട്ടൊന്ന് സംസാരിക്കണമെന്ന്.""
ചാരുംമൂടന്‍ അമര്‍ഷത്തോടെ പറഞ്ഞു, ""എന്നോട് എന്തു സംസാരിക്കാന്‍. അധികാരമുപയോഗിച്ച് എന്തും കാട്ടാമെന്നാണോ അവര്‍ പഠിച്ചു വച്ചിരിക്കുന്നത്. ഒരു കാര്യം പറയാം, അധികാരത്തിലിരുന്നുള്ള രാഷ്ട്രീയ പീഡനം പാടില്ല. ഈ പീഡനം ജനങ്ങള്‍ സഹിച്ചുകൊണ്ടിരിക്കയാണ്. മറ്റൊന്ന് മക്കളെ അച്ചടക്കത്തോടെ വേണം വളര്‍ത്താന്‍.''
ചാരുംമൂടന്റെ പ്രതിഷേധത്തിന് മുന്നില്‍ മറ്റൊന്നും ചോദിക്കാന്‍ മനസു വന്നില്ല. ഫോണ്‍ വച്ചു കഴിഞ്ഞിട്ട് ഏതാനും വെള്ള പേപ്പര്‍ പരാതി എഴുതാനായി എടുത്തു കൊടുത്തിട്ട് അകത്തേ മുറിയിലേക്കു പോയി. അകത്തിരുന്ന പോലീസുകാരോട് പറഞ്ഞു. "" ഈ കേസില്‍ വെള്ളം ചേര്‍ക്കാന്‍ ആരും ശ്രമിക്കരുത്. എനിക്ക് കോടതി കേറിയിറങ്ങി സസ്‌പെന്‍ഷന്‍ വാങ്ങാന്‍ വയ്യ. അകത്തിരിക്കുന്ന സാധനത്തെ കണ്ടല്ലോ.''
പോലീസ് സ്റ്റേഷനില്‍ വരുന്ന കേസ്സുകള്‍ പലപ്പോഴും തിരിമറി നടത്തി വാദിയില്‍ നിന്നും പ്രതിയില്‍ നിന്നും കാശുണ്ടാക്കുക പതിവാണ്. ഇവിടെ ആ മഹാ മനസ്കത നടക്കില്ലെന്ന് ചുരുക്കം. അടുത്ത വീട്ടിലുള്ള രണ്ട് നായ്ക്കള്‍ കടിപിടി കൂടുന്ന ശബ്ദം സ്റ്റേഷനിലെത്തി. ചാരുംമൂടന്‍ കുട്ടികളുടെ ഒപ്പുകള്‍ ഓരോ പേപ്പറുകളിലായി വാങ്ങി. അകത്തേക്കു ചെന്ന് എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തിട്ട് കോപ്പി രണ്ടെണ്ണം വീതമെടുക്കാനായി കരുണിനെ കടയിലേക്ക് വിട്ടിട്ട് കുട്ടികളുമായി കുശലാന്വേഷണങ്ങള്‍ പങ്കുവച്ചു.
അവിടെ മറ്റൊരാളും പരാതിയുമായി വന്നിട്ടുണ്ട്. ആദ്യം തലയ്ക്ക് മുകളില്‍ വട്ടമിട്ടു പറക്കുന്ന വണ്ടിനെ പറഞ്ഞയച്ചിട്ടുവേണം എസ്‌ഐക്ക് അടുത്ത പരാതിക്കാരനെ സ്വീകരിക്കാന്‍. അതുവരെ കൂടുതല്‍ ചോദ്യോത്തരങ്ങളുമായി നിര്‍ത്തിയാല്‍ മതി. അകത്തിരുന്ന രണ്ടു പോലീസുകാരുടെ മുഖങ്ങള്‍ തെളിഞ്ഞു.
ഇടയ്ക്കിടെ ഒരു പോലീസുകാരന്‍ കിരണിന്റെ വശ്യസൗന്ദര്യത്തില്‍ ശ്രദ്ധാലുവായി. ആദ്യമായിട്ടാണ് ഇത്രമാത്രം അഴകാര്‍ന്ന ഒരു പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ കാണുന്നത്. അയാളുടെയുള്ളില്‍ അടക്കാനാവാത്ത ആഗ്രഹങ്ങള്‍ ഉടലെടുക്കുകതന്നെ ചെയ്തു.
കരുണ്‍ ഫോട്ടോ കോപ്പിയുമായി വേഗത്തിലെത്തി. ചാരുംമൂടനെ ഏല്പിച്ചു. അത് വാങ്ങി തിരിഞ്ഞപ്പോള്‍ പോലീസുകാരന്റെ നോട്ടം മറ്റൊരു ഭാഗത്തേക്കായി. ഇയാള് കണ്ടു കഴിഞ്ഞാല്‍ മറ്റൊരു കേസുകൂടി തലയിലാകും.
എന്തായാലും വാദിയും പ്രതിയും ശക്തരാണ്. ഒരു കൂട്ടര്‍ അധികാരമുപയോഗിച്ച് തോക്കുണ്ടാക്കുന്നു. മറ്റൊരു കൂട്ടര്‍ അക്ഷരങ്ങളെ ബോംബുകളാക്കി കത്തിക്കുന്നു. രാഷ്ട്രീയ തന്ത്രങ്ങളും കുതന്ത്രങ്ങളും സാഹിത്യസൗന്ദര്യത്തിന്റെ അലകളും തമ്മിലുള്ള പോരാട്ടം.
എസ്.ഐ. ചാരുംമൂടനെ സൂക്ഷിച്ചുനോക്കി. അന്തസും അഭിമാനവും വിശ്വാസപ്രമാണങ്ങളും രാജ്യസ്‌നേഹവും ദര്‍ശനങ്ങളും കാത്തുപാലിക്കുന്ന വ്യക്തിത്വം. ആ കണ്ണുകളിലും ആ ദര്‍ശനമുണ്ട്. മകള്‍ക്കും ആ കണ്ണുകളുടെ തിളക്കമാണ്. പരാതി എസ്.ഐ.യെ ഏല്പിച്ചു. അയാളത് ആശങ്കയോടെയാണ് വായിച്ചത്. എന്തെല്ലാം വകുപ്പുകളാണ് എഴുതിയിരിക്കുന്നത്. മന്ത്രിയറിഞ്ഞാല്‍ അയാളുടെ ആത്മവീര്യം നഷ്ടപ്പെടുക തന്നെ ചെയ്യും. കാലത്തിന്റെ പോരാളിയാണ് മുന്നിലിരിക്കുന്നത്. സാഹിത്യകാരികള്‍ വിപ്ലവകാരികളാകുന്നത് മനുഷ്യത്വം ചവുട്ടി മെതിക്കുമ്പോഴാണല്ലോ. ബുദ്ധിജീവികള്‍ എപ്പോഴും സത്യസന്ധതയുള്ളവരും ശുദ്ധിയുള്ളവരുമാണ്. അതുകൊണ്ടാണല്ലോ ഊതിക്കഴിച്ച സ്വര്‍ണംപോലെ അവരുടെ അക്ഷരങ്ങളും ശുദ്ധിയുള്ളതാകുന്നത്. എസ്.ഐ.ക്കും അദ്ദേഹത്തോട് ബഹമാനം തോന്നി. സത്യത്തിന്റെയും നീതിയുടെയും വക്താവാണദ്ദേഹം. പാവപ്പെട്ടവന്റെ ഒപ്പം നില്ക്കുക അതൊക്കെ എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ല. അളവറ്റ സ്‌നേഹമുള്ളവര്‍ക്കേ അതിന് കഴിയൂ. ഈ പരാതിയിലും അത് നിഴലിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിക്കും ഒരുവിധ പീഡനങ്ങളും ലഭിക്കാനിടയാകരുത്. അത്തരത്തിലുള്ള വൃത്തികെട്ട മനുഷ്യര്‍ പാര്‍ക്കേണ്ടത് ജയിലറകളിലാണ്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് പുരുഷന്മാരാണ്. വേലിതന്നെ വിളവു തിന്നുന്ന കാലം.
ചാരുംമൂടന്‍ എഴുന്നേറ്റിട്ടു പറഞ്ഞു,""ഈ കേസുമായി ബന്ധപ്പെട്ട് ഞാന്‍ താങ്കളെ വിളിക്കും. അങ്ങയുടെ സഹകരണത്തിനും കുട്ടികളെ എന്റെ ജാമ്യത്തില്‍ വിട്ടതിനും നന്ദി. ഇപ്പോഴും കുറ്റം ചെയ്യാത്തവര്‍ അകത്തും കുറ്റവാളികള്‍ പുറത്തുമാണ്.''
എസ്.ഐ. ഉറപ്പോടെ പറഞ്ഞു.
""ഇല്ല സര്‍, അവന്മാര്‍ ഉടനെ അകത്താകും.''
""ഒരു സഹായം കൂടി ചെയ്യണം. കുട്ടികളെ തിരികെ കോളേജില്‍ കൊണ്ടുവിടണം. ഞാനും അങ്ങോട്ടാണ്.'' ചാരുംമൂടന്‍ ആവശ്യപ്പെട്ടു.
""അതിനെന്താ. അത് ഞങ്ങടെ ജോലി അല്ലേ?''
സുനില്‍ അടുത്ത മുറിയില്‍ ചെന്ന് ഡ്രൈവറോട് കുട്ടികളെ കോളേജില്‍ കൊണ്ടുവിടാന്‍ നിര്‍ദേശിച്ചു. ജീപ്പ് മുന്നിലും കാര്‍ പിറകിലുമായി അവര്‍ യാത്ര തുടര്‍ന്നു.
കോളേജിനുമുന്നില്‍ ധാരാളം പെണ്‍കുട്ടികളും ഏതാനും ആണ്‍കുട്ടികളും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു. ""നിരപരാധികളെ വിട്ടയയ്കുക, കുറ്റവാളികളെ ശിക്ഷിക്കുക, പ്രിനസിപ്പല്‍ രാജി വയ്ക്കുക, ഈങ്കിലാബ് സിന്ദാബാദ്.''.
പോലീസ് ജീപ്പില്‍ നിന്നിറങ്ങിയ കരുണിനെ ആണ്‍കുട്ടികള്‍ മുകളിലേക്കുയര്‍ത്തി ജയ് വിളിച്ചു.