കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നതിനെപ്പറ്റി വളരെ കാലമായി ചർച്ചചെയ്യുന്നു.
പക്ഷേ ഇന്ന് വരെ അതിന് സാധിച്ചിട്ടില്ല. കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രയം ഉണ്ടാക്കിയ കോലാഹലം ഇപ്പോഴും കത്തി നില്‍ക്കുന്നു. പക്ഷേ അടുത്ത തെരഞ്ഞടുപ്പുകളിൽ എല്‍ഡിഎഫോ, യൂഡിഎഫോ അല്ലെങ്കിൽ ബിജെപിയെ അധികാരത്തിൽ വന്നാൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകും എന്ന് വിശ്വസിക്കാൻ കഴിയില്ല. അങ്ങനെ
ഏതെങ്കിലും വനിതകൾ ആഗ്രഹിച്ചാൽ അവരുടെ കഷ്‌ടകാലമാകും കേരള ജനത കാണാൻ
പോകുന്നത്. ഇവിടെത്തെ പുരുഷ കേസരികൾ അവരെ ഒതുക്കും എന്നകാര്യത്തിൽ യാതൊരു സംശയവുമില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ത്രീ സംവരണത്തെക്കുറിച്ചൊക്കെ വാചാലരാവുബോൾ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാവുന്നതിനെപ്പറ്റി ഒരു രാഷ്ട്രീയ നേതൃത്യവും മിണ്ടുന്നില്ല. കേരളത്തിന്റെ ആദ്യത്തെ വനിതാ ഗവര്ണർ ആയി ജ്യോതി വെങ്കിടചെല്ലവും , അതിനു ശേഷം റാം ദുലാരി സിൻഹയും ഷീല ദീക്ഷിതുമൊക്കെ വന്നെങ്കിലും ഒരു വനിതാ മുഖ്യമന്ത്രി നമുക്ക് ഉണ്ടായിട്ടില്ല.
ലിംഗസമത്വം ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശമാണ്. അത് വാക്കുകളിൽ മാത്രമാവരുത്. തെരഞ്ഞുടുപ്പു അടുക്കുബോൾ എല്ലാ പാർട്ടികളും സ്ത്രീ സ്വാതന്ത്യം, സമത്വം , സ്ത്രീ മുന്നേറ്റം എന്നിങ്ങനെയുള്ള കാര്യങ്ങൾ സംസാരിക്കും, അതിന് ശേഷം അടുത്ത ഇലക്ഷൻ വരെ നിശബ്ദം ആയിരിക്കും.
നമ്മുടെ തൊട്ടടുത്തു കിടക്കുന്ന തമിഴ്‌നാട് മറ്റു സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഡല്‍ഹി, ഗുജറാത്ത്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിൽ വനിതകള്‍ മുഖ്യമന്ത്രിമാർ ആയി. കേരള
ജനസംഖ്യയില്‍ പുരുഷൻമാരെക്കാള്‍ കൂടുതല്‍ സ്ത്രീകൾ ആണ്. എന്നിട്ടുകുടിഒരു വനിതാ മുഖ്യമന്ത്രിക്കായി നമ്മള്‍ അനന്തമായി കാത്തിരിക്കുകയാണ്.
കേരളത്തിലെ സ്ത്രീകള്‍ രാഷ്ട്രീയ, സാമൂഹിക , സംസ്കരിക രംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളിലെ സ്ത്രികളെ അപേക്ഷിച്ചു വളരെ മുന്നിലാണ് . വിദ്യാഭ്യാസപരമായി ഏറ്റവും മുമ്പിൽ . പലരും ഉയർന്ന ജോലികളിൽ. പല കമ്പനികളുടെ പ്രസിഡന്റ് വരെ ഉണ്ട് പക്ഷേ അവരൊന്നും കേരളം ഭരിക്കാൻ പ്രാപ്തരല്ലേ?
സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ കേരളം മുന്നിലാണെന്ന് പ്രസംഗിക്കാറുണ്ട്. സാക്ഷരതയുടെ കാര്യത്തിലും സ്ത്രീസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലുമെല്ലാം മുന്നിൽ തന്നെ. രാഷ്ട്രീയത്തിന്റെ കാര്യം വരുമ്പോള്‍ കേരള സ്ത്രീകള്‍ക്ക് മുന്നില്‍ അദൃശ്യമായ അയിത്തത്തിന്റെ മതിലുണ്ടോ എന്ന്
തോന്നുന്നു. കാരണം രാഷ്ട്രീയ നേതൃത്വത്തിലെ സ്ത്രീ സാന്നിധ്യം
കേരളത്തില്‍ തുച്ഛമാണ്. കാലാവധി അവസാനിക്കുന്ന നിയമസഭയില്‍ ഒൻപത്
വനിതാ സാമാജികർ ഉണ്ടായിരുന്നു. രണ്ടു പേർ മന്ത്രിമാരുമായി.
ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് പ്രവേശിക്കാനുള്ള തെരഞ്ഞടുപ്പ് നടക്കുന്ന ഈ വേളയിലും സ്ത്രീകള്‍ തഴയപ്പെടുന്നത് നമ്മൾ ചർച്ചാവിഷയം ആകേണ്ട കാര്യമാണ്. ജനസംഖ്യയില്‍ പകുതിയിലേറെയുള്ള ജനവിഭാഗത്തിനു അർഹിക്കുന്ന അംഗീകാരം ഓരോ രഷ്ട്രീയ പാർട്ടിയിൽനിന്നും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ത്രിതല പഞ്ചായത്തുകളെ പോലെ പകുതി സീറ്റെങ്കിലും സ്ത്രീകൾക്ക് സംവരണം
ചെയ്യണ്ട സമയം കഴിഞ്ഞു . അങ്ങെനെ വന്നാൽ രാഷ്ട്രീയത്തിലെ പുരുഷാധിപത്യം
കുറയും. പക്ഷെ ഒരു പ്രസ്ഥാനത്തിന്റെയും പുരുഷവീര്യം സമ്മതിക്കുമെന്ന്
തോന്നുന്നില്ല.
ഇടതുപക്ഷത്തിന്റെ കൊട്ടാരക്കരയിൽ നിന്നുള്ള സാമാജികയാണ് ആയിഷ പോറ്റി .
വൈക്കത്ത് സി . കെ . ആശ , പീരുമേട് ഇ . എസ് . ബിജിമോൾ . തൃശൂര്‍
ജില്ലയിലെ നാട്ടിക മണ്ഡലത്തില്‍ ഗീത ഗോപി. കുണ്ടറയിൽ നിന്നു ഫിഷറീസ്
മന്ത്രി മെസിക്കുട്ടിയമ്മ, കായംകുളത്ത് യു. പ്രതിഭ , കുത്തുപറമ്പ്
സാമാജികയും ആരോഗ്യ മന്ത്രിയുമായ ശൈലജ ടീച്ചർ , ആറന്മുളയിൽ വീണ ജോർജ്
എന്നിവർ ഭരണപക്ഷ സാമാജികർ ആയിരുന്നെങ്കിൽ അരൂർ മണ്ഡലത്തെ
പ്രതിനിധികരിച്ച ഷാനിമോൾ ഉസ്മാൻ മാത്രമായിരുന്നു പ്രതിപക്ഷനിരയിൽ.
ഇതാണ് സുഖകരമല്ലാത്ത ആ പെണ്‍ കണക്ക്
കേരള ചരിത്രം നോക്കിയാൽ എല്ലാ മന്ത്രിസഭയിലും ഒരു വനിതാ മന്ത്രിയാണ്
സാധാരണ കാണാറുള്ളത്. ഇതുവരെ മന്ത്രിമാരായിട്ടുള്ള വനിതകൾ കെ . ആർ
.ഗൗരിയമ്മ, സുശീല ഗോപാലൻ, എം .ഡി പത്‌മ , എം. കമലം , പി . കെ . ശ്രീമതി
, വി. കെ . ജയലക്ഷ്മി, ജെ . മെസിക്കുട്ടിയമ്മ, ഷൈലജ ടീച്ചർ എന്നിവരാണ്.
ഇതിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായത് കെ . ആർ .ഗൗരിയമ്മ.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക ചരിത്രഗതിയിൽ
നിർണ്ണായക സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ നേതാക്കളിൽ ഒരാളാണ് ഗൗരിയമ്മ.
13 തവണ കേരള നിയമസഭയിൽ. കേരള ചരിത്രം എടുത്തുനോക്കിയാൽ ഇതുപോലെ ഒരു
നേതാവിനെ ഇന്ന് വരെ കേരളം കണ്ടിട്ടില്ല.
1957-ലെ പ്രഥമ കേരള മന്ത്രിസഭയിലെ റവന്യൂ മന്ത്രി എന്ന നിലയിൽ
ചരിത്രപ്രധാനമായ ഭൂപരിഷ്കരണ നിയമം, കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ
നിയമം (1958) എന്നിവ നിയമസഭയിൽ അവതരിപ്പിച്ചതും നടപ്പിൽ വരുത്തിയതും
ഗൗരിയമ്മയായിരുന്നു. കേരളത്തിന്റെ പിൽക്കാല സാമ്പത്തിക-സാമൂഹ്യ ചരിത്രഗതി
നിർണ്ണയിക്കുന്നതിൽ ഈ ബില്ലുകൾ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്.
സി.പി.എം പോലെ ശക്തമായൊരു കേഡര്‍ പാര്‍ട്ടിയെ ഒറ്റയ്ക്ക് നയിക്കാന്‍
ഉശിരുണ്ടായിരുന്ന കെ . ആർ .ഗൗരിയമ്മ എന്ന വനിതാ നേതാവ് ഒരുകാലത്ത് കേരള
മുഖ്യമന്ത്രിപദത്തിന് സര്‍വഥാ അര്‍ഹയായിരുന്നു എന്ന് ചരിത്രം പറയുന്നു.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളമാകെ മുഴങ്ങിക്കേട്ട ഒരു
മുദ്രാവാക്യം ഓര്‍ത്തെടുക്കുകയാണ്. ''കേരം തിങ്ങും കേരള നാട് കെ.ആര്‍
ഗൗരി ഭരിച്ചീടും'' എന്നതായിരുന്നു അത്. അന്നാണ് കേരളത്തിൽ ആദ്യമായും
അവസാനമായും ഒരു വനിതയെ ഉയത്തികാട്ടി ഇലക്ഷനെ നേരിട്ടത്. അന്ന് ജനങ്ങൾ
അത് ഏറ്റുടുക്കുകയും ആ തെരഞ്ഞടുപ്പിൽ ഇടതുമുന്നണി വന്‍ വിജയം
നേടുകയും ചെയ്തു. പക്ഷേ കെ .ആർ .ഗൗരിയമ്മ മുഖ്യമന്ത്രീ ആയില്ല
എന്നത് ചരിത്രം.
അതോടെ സി.പി.എമ്മുമായി അകന്നുതുടങ്ങിയ ഗൗരിയമ്മയെ പാര്‍ട്ടി
തരംതാഴ്ത്തി. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സി.പി.എം
പോലുള്ള ഒരു പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും ഗൗരിയമ്മ
തളര്‍ന്നില്ല. ജെ.എസ്.എസ് എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി
തുടര്‍ച്ചയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, ജയിച്ചു, മന്ത്രിയായി. 2011
ല്‍ തോറ്റതോടെ ഗൗരിയമ്മ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന്
പിന്‍വാങ്ങി.
കമ്യൂണിസ്റ്റുകാര്‍ വ്യാപകമായി വേട്ടയാടപ്പെട്ടിരുന്ന കാലത്തായിരുന്നു
ഗൗരിയമ്മ ചങ്കൂറ്റത്തോടെ കമ്യൂണിസ്റ്റ് ആയത് എന്ന് നമ്മൾ ഓർക്കണം.
കെ.ആര്‍. ഗൗരിയമ്മയുടെ ജീവിതം സമരമാര്‍ഗ്ഗമാക്കിയ ഒരു സ്ത്രീയുടെ
അനുഭവങ്ങളുടെ തീക്കനലുകള്‍ ആണ് .
"ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍
എനിക്ക് ഒട്ടേറെ ലാത്തി കുഞ്ഞുങ്ങളുണ്ടാവുമായിരുന്നു" എന്ന പറയുന്ന
അനുഭവത്തിന്റെ പൊള്ളല്‍. ഗൗരിയമ്മ ഏറ്റുവാങ്ങിയ പോലീസ് പീഡനങ്ങളെ
കുറിച്ച് അനുഭവങ്ങൾ അവര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ് . അത്രക്ക്
കഷ്‌ടപ്പാടും ത്യാഗവും സഹിച്ചാണ് അന്നവർ പാർട്ടി പ്രവർത്തനം
നടത്തിയത്.
കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്‌ടപ്പെട്ടിരുന്ന
മന്ത്രി ആരെന്ന് ചോദിച്ചാൽ അത് ആരോഗ്യ മന്ത്രിയുമായ ശൈലജ ടീച്ചർ
ആയിരുന്നു. അവർ മന്ത്രിയായിരുന്നപ്പോൾ ആരോഗ്യ മേഖേല ഏവരുടെയും പ്രശംസ
ഏറ്റുവാങ്ങി. കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകയും സിപിഐ
(എം) കേന്ദ്ര കമ്മിറ്റിയംഗവുമാണ് കെ.കെ. ഷൈലജ ടീച്ചർ . 2016 ൽ
അധികാരത്തിൽ വന്ന മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാൾ. കോവിഡ്
പ്രതിരോധ പ്രവർത്തനങ്ങളിലെ നേതൃത്വമികവ് കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റി
,നിപ്പ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ പേരിലും അന്തർദേശീയ ശ്രദ്ധ
നേടി.
കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കെ.കെ. ഷൈലജ
ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. ജൂൺ 23, 2020 ന്
ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു. കൊറോണ വൈറസ്
പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തിൽ യുഎൻ
പൊതുസേവന ദിനത്തിൽ പ്രഭാഷകയായി ടീച്ചറെ ക്ഷണിച്ചു.
ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിൻ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ
ഗണത്തിൽ കെ.കെ. ഷൈലജയെ തിരഞ്ഞെടുത്തു. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്താ
അർഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തിൽ എത്തിച്ച
മികച്ച 50 പേരിൽ നിന്ന് കെ. കെ. ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. അങ്ങനെ
കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും നല്ല മന്ത്രിയും കരുത്തുറ്റ വനിത എന്ന
പേരും കെ. കെ. ശൈലജ ടീച്ചർ നേടി.
കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി കെ. കെ. ശൈലജ ടീച്ചർ
ആയിരിക്കുമോ? കാത്തിരുന്ന് കാണാം