Image

മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 05 April, 2021
മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)
മാർച്ച് അവസാനത്തോടെയായിരുന്നു ലോക് ഡൌൺ പ്രഖ്യാപിച്ചത്. ഇതോടെ വീടുകളിൽ അടച്ചിരുന്ന മലയാളികൾ കോവിഡ് ഭീതിയിൽ  ജന്മനാടുകളിലേക്ക്  മടങ്ങാൻശ്രമങ്ങൾ തുടങ്ങി. എന്നാൽ നഗരത്തിൽ കുടുങ്ങി കിടന്നിരുന്ന ആയിരക്കണക്കിന് മലയാളികളെ കുറിച്ചായിരുന്ന നഗരവാസികളുടെ ആദ്യ  വേവലാതി.  ജോലി തേടിയും പഠനാവശ്യത്തിനു०, ചികിത്സക്കുമായി മുംബൈയിലെത്തിയ  യുവാക്കളും സ്ത്രീകളുമടങ്ങുന്ന  നിരവധി പേരാണ് പരിചയമില്ലാത്ത നഗരത്തിൽ ഒറ്റപ്പെട്ടു
പോയത്. എങ്ങിനെയും  നടെത്തുക എന്ന അഭ്യർത്ഥനയുമായി  ആശങ്ക നിറഞ്ഞ  നിരവധി ഫോൺ വിളികളാണ് ദിവസേന ഓഫീസിലേക്ക് വന്നു കൊണ്ടിരുന്നത്. വിദേശത്ത് നിന്ന് മടങ്ങിയവർ പോലും  മുംബൈയിൽ അകപ്പെട്ടുപോയപ്പോൾ  ഗർഭിണികൾ അടക്കമുള്ളവരെ നാട്ടിലേക്ക് പറഞ്ഞയക്കുവാനുള്ള ബദ്ധപ്പാടുകൾക്ക് കൈത്താങ്ങായി സാമൂഹിക പ്രവർത്തകരും കെയർ ഫോർ മുംബൈ തുടങ്ങിയ കൂട്ടായ്മകളും രംഗത്തെത്തിയത് അനുഗ്രഹമായി. ഇവരുടെയെല്ലാം സഹായത്തോടെ ഗർഭിണികളും കുട്ടികളുമടങ്ങുന്ന അഞ്ഞൂറിലധികം പേരെ ബസുകളിലും ട്രെയിനുകളിലുമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞെങ്കിലും  വിശ്രമിക്കാനായില്ല. നഗരം കാത്തു വച്ചത് വിശ്രമമില്ലാതെ ആശങ്ക നിറഞ്ഞ ദിവസങ്ങളായിരുന്നു.

മുംബൈയിലെ ആശുപത്രികളിൽ രോഗികൾ നിറയുവാൻ തുടങ്ങിയതോടെ  നഗരജീവിതം തകിടം മറിഞ്ഞു.  ആശുപത്രികളിൽ കിടക്കയുടെ അഭാവവും    മറ്റു അസുഖങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യവും വലിയ വെല്ലുവിളിയായി.  ഇത് നഗരത്തിൽ ജീവിക്കുന്ന സാധാരണക്കാരായ മലയാളികളെ കൂടുതൽ വേവലാതിപ്പെടുത്താൻതുടങ്ങി. ഇതോടെയാണ് നഗരത്തിന് കൈത്താങ്ങായി മുംബൈയിലെ മലയാളി സമൂഹം മുന്നോട്ട് വരുവാൻ തുടങ്ങിയത്.  സമാന മനസ്ക്കരായ സാമൂഹിക പ്രവർത്തകർ കൈകോർത്തു ഓൺലൈൻ ഹെൽപ്പ് ഡെസ്കുകൾ  രൂപപ്പെടാൻ തുടങ്ങി.  വർധിച്ചു വരുന്ന രോഗവ്യാപനവും ആശങ്കപ്പെടുത്തുന്ന  മരണനിരക്കു० പലരെയും  ഭയപ്പെടുത്തി.
സഹജീവികളുടെ നിലക്കാത്ത ഫോൺ വിളികളും ഉറങ്ങാത്ത രാത്രികളുമായിരുന്നു പിന്നീടങ്ങോട്ട്.

കോവിഡ് സ്ഥിരീകരിച്ച റിപ്പോർട്ട് കിട്ടുമ്പോൾ പാതിരാത്രിയിൽ പൊട്ടിക്കരഞ്ഞു വിളിച്ചവരുണ്ട്. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്ത പാവപ്പെട്ടവർക്ക്   ഏതു ആശുപത്രി തിരഞ്ഞെടുക്കണ०  എങ്ങനെ ചുരുങ്ങിയ ചിലവിൽ ചികിത്സ തേടണമെന്നൊക്കെയുള്ള  കാര്യങ്ങളിൽ സഹായം ചെയ്തു കൊടുക്കുകയായിരുന്നു  വലിയ കടമ്പ.  ചിലരെല്ലാം രോഗ വിവരങ്ങൾ മറച്ചു വച്ച് രോഗലക്ഷണങ്ങളോടെ വീട്ടിൽ തന്നെ ഇരുന്നതും പ്രതിസന്ധി രൂക്ഷമാക്കി.

ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കി ആശുപത്രികളിൽ എത്തിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി.  ഗുജറാത്തിൽനിന്നു०, നാസിക്കിൽ നിന്നു० സാ०ഗ്ലിയിൽ നിന്നുമൊക്കെ സഹായഭ്യർത്ഥനകൾ വരുവാൻ തുടങ്ങിയപ്പോൾ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഏകോപനങ്ങൾ. വലിയൊരു സംഘം സഹപ്രവർത്തകരുടെ പിന്തുണ തുണയായി. ചുരുങ്ങിയ ദിവസം കൊണ്ട്  ബന്ധപ്പെട്ട വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ഏകോപിപ്പിച്ചത് കൊണ്ട്  പാതിരാത്രികളിൽ വന്നിരുന്ന ഫോൺ വിളികൾക്ക് പോലും സമാധാനത്തോടെ മാർഗ്ഗദർശനം നൽകാനായി എന്നത് ആശ്വാസമായി.

 കോവിഡ് രോഗബാധയിൽ പരിഭ്രാന്തിയിലായ മലയാളികളെ  സഹായിക്കാനായി രൂപപ്പെടുത്തിയ ഓൺലൈൻ  കൂട്ടായ്മകളെ പ്രയോജനപ്പെടുത്തി നിരവധി പേർക്ക് ആശ്രയമാകാൻ കഴിഞ്ഞതും  നഗര ജീവിതത്തിലേ മറ്റൊരു  അനുഭവമായിരുന്നു. സാധാരണക്കാരായ നിരവധി  രോഗികളെയാണ്  മരണത്തിൽ നിന്നു० രക്ഷിക്കാൻ കഴിഞ്ഞത്.  പല വട്ടം പുറത്തു പോയി പ്രവർത്തിക്കേണ്ടിയും  വന്നിട്ടുണ്ട്.അപ്പോഴെല്ലാം ശക്തി പകർന്നത് വീട്ടുകാരും  താമസിക്കുന്ന  താക്കുർളിയിലേ റിദ്ധിപാർക്ക് സൊസൈറ്റിയിലെ  നല്ലവരായ അയൽക്കാരുമായിരുന്നു.

കഴിഞ്ഞ 8 വർഷത്തിലധികമായി കൈരളി ടിവിയിലെ ആംചി മുംബൈ എന്ന ടെലിവിഷൻ പരിപാടിയുമായി ബന്ധപ്പെട്ട്  മുംബൈ മലയാളി സമൂഹവുമായി അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് മറ്റൊരു നേട്ടമായി ഞാൻ കാണുന്നത്..  ഈദുരിതകാലത്ത് മറ്റുള്ളവരെ സഹായിക്കുവാനായി ഇതിലൂടെ സ്ഥാപിച്ചെടുത്ത
ബന്ധങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞത്  വലിയ പുണ്യമായി കരുതുന്നു. .  കെയർ ഫോർമുംബൈ എന്ന സംഘടനയുമായി സഹകരിച്ചു  മുംബൈയിലെ മലയാളി സമൂഹത്തിന്കൈത്താങ്ങാകാൻ ആംചി മുംബൈ ടീമിനും കഴിഞ്ഞുവെന്നതിന്റെ ചാരിതാർഥ്യത്തിലാണ് ഇന്നു ഞാൻ .

തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ നൂറിലധികം കുടുംബങ്ങൾക്ക് ഭക്ഷണ സാമഗ്രഹികളും കോവിഡ്  പ്രതിരോധ മരുന്നുകളും  എത്തിച്ചു നൽകിയും ഏറ്റവും
ഒടുവിലായി കെയർ ഫോർ മുംബൈ നൽകിയ കരുതലിന്റെ  ഓണകിറ്റുകൾ ഡോംബിവ്‌ലി കല്യാൺ മേഖലയിലെ 112 മലയാളി കുടുംബങ്ങൾക്ക് എത്തിച്ചു കൊടുത്തു നന്മ വറ്റാത്ത സമൂഹത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിലും വളരെ അഭിമാനമുണ്ട്.

കോവിഡ്  രോഗമുക്തി നേടിയവരെ  പ്ലാസ്മ ദാനത്തിനായുള്ള ബോധവത്ക്കരണ പരിപാടിയിലും സജീവമാവാനും എനിക്കു കഴിഞ്ഞു. അതീവ ഗുരുതാരാവസ്ഥയിൽ കഴിയുന്ന  രോഗികൾക്ക്  ജീവിതം തിരികെ കൊടുക്കാൻ സഹായിക്കുന്ന  ഉദ്യമം മഹാരാഷ്ട്ര സർക്കാരുമായി ചേർന്ന്   നടത്തുന്ന MMHD എന്ന മലയാളി കൂട്ടായ്മയെ  പിന്തുണച്ചാണ് ചെയ്തിരുന്നത്.

ഇന്നും മഹാരാഷ്ട്രയിൽ കോ വിഡ് താണ്ഡവ നൃത്തമാടുന്നു. ആശുപത്രികൾ നിറഞ്ഞു .പക്ഷേ പഴയതു പോലെ രോഗികൾ ഭയപ്പെടുന്നില്ല. മലയാളികൾ വീട്ടിൽ തന്നെ ഇരുന്ന്  ഓൺലൈനിൽ ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ചികിത്സ ചെയ്യുന്നു.
പലർക്കും സേവനങ്ങൾ ചെയ്യാൻ ഇന്നും കഴിയുന്നു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
മുംബൈ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയുമുണ്ട്.

കഴിഞ്ഞ പത്തു വർഷത്തെ ജോലിയിലൂടെ സ്വായത്തമാക്കിയ  അനുഭവസമ്പത്തും പരിചയങ്ങളും മറ്റുള്ളവരുടെ നന്മക്കായി ഉപയോഗിക്കാൻ കഴിഞ്ഞതാണ് ആംചിമുംബൈയിലൂടെ അല്ലെങ്കിൽ ഈ നഗരജീവിതത്തിലൂടെ  ഞാൻ കൈവരിച്ച വലിയ നേട്ടം. രോഗം മാറി ആശുപത്രി വിടുന്നവർ കുടുംബസമേതം വിളിച്ചു നന്ദി പറയുമ്പോൾ കിട്ടുന്ന ചാരിതാർഥ്യമാണ് മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന നഗരജീവിതം തന്ന ഏറ്റവും വലിയ സമ്പാദ്യമായി ഞാൻ  മനസ്സിൽ സൂക്ഷിക്കുന്നത്.
മുംബൈയെ മാറോട് ചേർത്ത് ഒരു മുന്നൂർകോട്ടുകാരി ( ഗിരിജ ഉദയൻ മുന്നൂർക്കോട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക