Image

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

Published on 06 April, 2021
താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

പതിനഞ്ചാമത് കേരള നിയമസഭയുടെ താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും എന്നത് രാഷ്ട്രീയചരിത്രത്തിൽ നാഴികക്കല്ലാകും. കാലങ്ങളായി എൽഡിഎഫും യുഡിഎഫും തമ്മിലുള്ള പോരാട്ടം മാത്രമായിരുന്നു തിരഞ്ഞെടുപ്പ് ഗോദയിൽ അരങ്ങേറിയിരുന്നതെങ്കിൽ ഇക്കുറി, പലയിടത്തും ശക്തമായ ത്രികോണമത്സരത്തിന്റെ അലകൾ ഉയർന്നിട്ടുണ്ട്. അധികാരത്തിലേക്ക് കടക്കാൻ മൂന്നാം മുന്നണിക്ക് സാധ്യതയില്ലെങ്കിലും കേരളത്തിൽ സീറ്റുകളുടെയും വോട്ടുകളുടെയും എണ്ണം മെച്ചപ്പെടുത്താനുള്ള സാഹചര്യം അവർക്ക് വീണു കിട്ടിയിട്ടുണ്ട്. സാമുദായിക സമവാക്യങ്ങൾക്ക് ഇത്രത്തോളം പ്രാധാന്യം ലഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയ കേരളത്തിൽ മുൻപ് നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഹിന്ദുക്കൾക്ക് ശബരിമല വിഷയവും ക്രിസ്ത്യാനികൾക്ക് സഭാതർക്കങ്ങളും മുസ്ലീങ്ങൾക്ക് ലൗ ജിഹാദും ഇസ്‌ലാമോഫോബിയയും വിളമ്പിക്കൊണ്ടാണ് മതനിരപേക്ഷത ഉയർത്തിക്കാണിക്കുന്ന  കേരളത്തിലെ വോട്ടഭ്യർത്ഥന. കർഷകസമരം, പൗരത്വ നിയമം, ട്വന്റി-ട്വന്റി തുടങ്ങി പലതും അപ്രതീക്ഷിതമായ രീതിയിൽ വോട്ട് മറിക്കാൻ കെൽപ്പുള്ളവയാണ്.
കണ്ണൂരിൽ സി പി എമ്മും മലപ്പുറത്ത് മുസ്ലിം ലീഗും പരമാവധി സീറ്റുകൾ നേടുമെന്ന് ഉറപ്പിച്ചു പറയാവുന്നതുപോലെ മറ്റു ജില്ലകളിൽ പ്രവചനം സാധ്യമല്ല. 1980 മുതലുള്ള കേരള നിയമസഭാ ചരിത്രം പരിശോധിച്ചാൽ, എൽഡിഎഫും യുഡിഎഫും ഓരോ തിരഞ്ഞെടുപ്പിലും ഭരണമാറ്റം നടത്തുന്നതല്ലാതെ തുടർഭരണം എന്നൊരു പ്രവണത ഉണ്ടായിട്ടില്ല. നാല്പതുവർഷങ്ങളുടെ ശീലങ്ങൾ പൊളിച്ചെഴുതി  2021 ൽ പിണറായി സർക്കാർ അങ്ങനൊരു അപൂർവത നേടിയെടുക്കൂമോ എന്ന് മേയ് 2 ന് അറിയാം. 

140 മണ്ഡലങ്ങളിലായി രണ്ടേമുക്കാൽ കോടിയോളം വോട്ടർമാർ ഇന്ന് അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കും.80 പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരവും ക്വാറന്റൈനിൽ കഴിയുന്നവർക്ക് പിപിഇ കിറ്റ് വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിച്ചതുകൊണ്ട് ഉദ്യോഗസ്ഥരുടെ എണ്ണവും ഇരട്ടിയാക്കേണ്ടി വന്നു. ഇത്രയും ക്രമീകരണങ്ങൾ ചെയ്ത സർക്കാറിന്  പ്രവാസിമലയാളികൾക്ക് തപാൽ വോട്ട് ചെയ്യാനുള്ള സംവിധാനം കൂടി ഒരുക്കാമായിരുന്നു.
  മാസ്കും കൈയുറയും ധരിച്ച്, സാമൂഹിക അകലം പാലിച്ച്, പൊരിവെയിൽ അവഗണിച്ച് അവർ എത്തുന്നത് ജനാധിപത്യത്തിന്റെ കാവൽക്കാർ എന്ന പ്രതിബദ്ധതയോടെയാണ്. ഏറെക്കുറെ നിഷ്പക്ഷരായ യുവ വോട്ടർമാരുടെ സമ്മതിദാനം നിർണ്ണായകമാകും. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം ഇത്രയധികം ചൂടുപിടിച്ച ഇലക്ഷനും കേരളത്തിൽ ഇതാദ്യമാണ്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങി അടിസ്ഥാന കാര്യങ്ങളിലും സംസ്ഥാന വികസനത്തിലും  ഈ സർക്കാർ നൽകുന്ന സൗകര്യങ്ങൾ മതിയോ, ഇനിയും മെച്ചപ്പെടാനുണ്ടോ എന്നിങ്ങനെയുള്ള ചർച്ചകളാണ് പലപ്പോഴും വ്യക്തമായ തീരുമാനങ്ങളിലേക്ക് അവരെ നയിക്കുന്നത്. ഒരു പാർട്ടിയുടെയും പക്ഷം ചേരാതെ നാടിന്റെ അഭിവൃദ്ധി നമ്മുടെ വോട്ടിലാണെന്ന് യുവതലമുറ തിരിച്ചറിയുന്നുണ്ട്. 
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടക്കുന്ന കാര്യങ്ങൾക്ക് വലിയ സ്വാധീനം ഉണ്ടാക്കാം എന്നുള്ളതുകൊണ്ടാണ് ഇലക്ഷന്റെ തലേനാൾ, അതായത് കലാശക്കൊട്ടിനുശേഷം മൗനപ്രചരണം മതിയെന്ന് പറയുന്നത്. 2016 ൽ ഇടതുപക്ഷം അധികാരത്തിൽ വന്ന ആദ്യ മൂന്ന് വർഷങ്ങളിൽ നേടാൻ കഴിയാത്ത രീതിയിലാണ് പിണറായി വിജയൻറെ പ്രതിച്ഛായ ,പിന്നീട് കൃത്യമായി പറഞ്ഞാൽ 2019 പകുതി തൊട്ട് വർദ്ധിച്ചത് . 2019 ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ, ഭരണത്തിന്റെ വിലയിരുത്തലാകും അതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും , 20 സീറ്റിൽ 19 എണ്ണവും യുഡിഎഫ് തൂത്തുവാരുന്നതാണ് നമ്മൾ കണ്ടത്. 2018 ജൂണിൽ നിപ്പയെയും ആദ്യ പ്രളയത്തെയും അതിജീവിക്കാൻ കരുത്തേകിയെന്ന ചിന്തയുടെ പുറത്ത് ജനങ്ങൾ അന്ന് ഇടതുപക്ഷത്തിനൊപ്പം നിന്നില്ലെന്നാണ് മനസിലാകുന്നത്.  

2019 ഓഗസ്റ്റിൽ രണ്ടാം പ്രളയവും 2020 ൽ കോവിഡും വന്നപ്പോൾ, കുറച്ചുകൂടി ജനകീയനായ നേതാവിലേക്ക് സഖാവ് പിണറായി മാറി. 'കടക്കൂ പുറത്ത് ' എന്ന് മാധ്യമപ്രവർത്തകരോട് ആക്രോശിച്ചിരുന്ന സ്ഥാനത്ത് നിന്ന് ദിവസേന പത്രസമ്മേളനം നടത്തി സന്ധ്യാസമയങ്ങളിൽ ടിവിയിലെ താരമായി. കിറ്റ് വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കിക്കൊണ്ട് സാധാരണക്കാരായ  മലയാളികളുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. സർക്കാർ നൽകുന്ന കിറ്റ് എന്നല്ല 'പിണറായിയുടെ കിറ്റ്' എന്നാണ് അധികം ആളുകളും പറയുന്നത് പോലും. ഇനിയും ഏത് സർക്കാർ വന്നാലും, വലിയ-വലിയ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കൂടി, സാധാരണക്കാരുടെ അടിസ്ഥാന കാര്യങ്ങൾ നിറവേറ്റിക്കൊണ്ട് അവർക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന വിശ്വാസം നേടിയെടുക്കുന്നതിന് അദ്ദേഹത്തെ മാതൃകയാക്കാം.
സ്വർണ്ണക്കടത്ത്, സ്പ്രിൻക്ലർ ആരോപണങ്ങൾക്ക് സർക്കാർ വ്യക്തമായ ഉത്തരം ഇനിയും നൽകിയിട്ടില്ല. പ്രളയ ഫണ്ടിലെ ക്രമക്കേടുകളെക്കുറിച്ചും പിന്നീട് ചർച്ച ഉണ്ടായിട്ടുമില്ല. ഉമ്മൻ ചാണ്ടി സർക്കാരിനെ ഇപ്പോഴും സോളാർ കേസ് പറഞ്ഞ് പിന്തുടരുമ്പോൾ ഇവിടെ ഉണ്ടാകുന്ന മൗനത്തിന്റെ കാരണം എന്താണെന്നറിയില്ല.
 പിൻവാതിൽ നിയമനം,രാഷ്ട്രീയ കൊലപാതകങ്ങൾ  ഉൾപ്പെടെ പല പ്രശ്നങ്ങളും ഈ ഭരണകാലത്താണെങ്കിലും ജനം അവയെ എങ്ങനെ നോക്കി കാണുന്നു, അവന്റെ അടിസ്ഥാന പ്രശ്നങ്ങൾ അല്ലല്ലോ അതൊന്നും എന്ന് ചിന്തിക്കുമോ എന്നതിനെ ആശ്രയിച്ചാകും തിരഞ്ഞെടുപ്പ് ഫലം. 
രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് നടത്തിയ പ്രചാരണം പാർലമെന്റ് തിരഞ്ഞെടുപ്പിൽ വളരെയധികം സഹായകമായെന്നതിൽ  തർക്കമില്ല. ഗ്രൂപ്പിന്റെ പേരുപറഞ്ഞും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടും 2021 നിയമസഭാതിരഞ്ഞെടുപ്പിന്റെ പ്രാരംഭത്തിൽ യുഡിഎഫ് പതറിനിൽക്കുന്നതും സർവ്വേ ഫലങ്ങൾ അടക്കം അനുകൂലമായതിന്റെ അമിതമായ ആത്മവിശ്വാസത്തിൽ എൽഡിഎഫ് നിലയുറപ്പിച്ചതുമായ സാഹചര്യം ഉണ്ടായിരുന്നു.  റിലേ മത്സരത്തിൽ അവസാനം ബാറ്റൺ ഏറ്റെടുക്കുന്ന കളിക്കാരനെ ആശ്രയിച്ച് വിജയസാധ്യത വർദ്ധിക്കുമെന്ന തത്വവുമായി  രാഹുൽ ഗാന്ധിയുടെ വരവ് സൃഷ്‌ടിച്ച തരംഗത്തെ ഉപമിക്കാം. ഇഞ്ചോടിഞ്ച് പോരാട്ടം സാധ്യമാകുന്ന പ്രചാരണം തന്നെയാണ് യുഡിഎഫ് നടത്തിയിട്ടുള്ളത്. 

മേയ് 2 വരെ നീളുന്ന 25 ദിനരാത്രങ്ങൾക്ക് ഏറെ ദൈർഘ്യം തോന്നും. ഇടതോ വലതോ എങ്ങോട്ട് കാറ്റുവീശിയാലും കേരളത്തിലെ ജനങ്ങൾക്ക് സംതൃപ്തമായ ജീവിത സാഹചര്യം ഒരുങ്ങട്ടെ. തുടക്കം കുറിച്ച വികസന-ക്ഷേമ പദ്ധതികൾ മുന്നോട്ടു പോവുകയും പുതിയ പദ്ധതികൾ രൂപപ്പെടുകയും ചെയ്യട്ടെ. 

വിവിധ  ജില്ലകളിലെ രാഷ്ട്രീയ സാഹചര്യം; ഒറ്റനോട്ടത്തിൽ 

തിരുവനന്തപുരം - നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, കാട്ടാക്കട എന്നിവിടങ്ങളിലെ ത്രികോണമത്സരം നിർണ്ണായകമാകും.
കൊല്ലം-കഴിഞ്ഞ തവണ 11 സീറ്റ് എൽഡിഎഫ് നേടിയെങ്കിലും, ആഴക്കടൽ മത്സ്യബന്ധനക്കരാർ ഇത്തവണ വെല്ലുവിളി ഉയർത്തും.ചാത്തന്നൂരിൽ ത്രികോണമത്സരവും ചവറയിൽ യുഡിഎഫിന്റെ തിരിച്ചുവരവും നടന്നേക്കും.
പത്തനംതിട്ട- നിലവിൽ മുഴുവൻ സീറ്റും കൈവശമുള്ള എൽഡിഎഫിന്, ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ എന്തും സംഭവിക്കാം. കോന്നിയിൽ കെ.സുരേന്ദ്രനെ വിജയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്.
ആലപ്പുഴ- തീരപ്രദേശങ്ങൾ ആഴക്കടൽ കരാർ സ്വാധീനിക്കും. ജി.സുധാകരൻ, തോമസ് ഐസക്ക് എന്നീ പ്രമുഖരുടെ അസാന്നിധ്യം ജനങ്ങളിൽ വരുത്തുന്ന മാറ്റം പ്രവചിക്കാൻ കഴിയില്ല.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാടാണ് ജില്ലയിൽ ശ്രദ്ധേയം.
കോട്ടയം- ക്രൈസ്തവ സഭകളുടെയും എൻഎസ്എസിന്റെയും വോട്ടുകൾ സ്വാധീനിക്കും.ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന്റെ ഭാവിയിൽ ഈ മത്സരത്തിന് നിർണായകമായ പങ്കുണ്ട്. കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും ത്രികോണമത്സരമായിരിക്കും. 
ഇടുക്കി- പി.ജെ.ജോസഫിന്റെ രാഷ്ട്രീയ ഭാവിക്ക് ഈ മത്സരം നിർണായകമാണ്. തൊടുപുഴയിൽ യു ഡി എഫിന് മേൽക്കൈ ഉണ്ട്. ഉടുമ്പഞ്ചോല എൽഡിഎഫിനു വിജയസാധ്യയുള്ള മണ്ഡലമാണ്. മറ്റു മണ്ഡലങ്ങൾ പ്രവചാനാതീതമാണ്.
എറണാകുളം- ട്വന്റി ട്വന്റിയുടെ സാന്നിധ്യം നിർണ്ണായകമാണ്.
തൃശൂർ- സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് എൻഡിഎ യ്ക്ക് ഒരു സീറ്റ് പ്രതീക്ഷയുണ്ട്.
പാലക്കാട്- മെട്രോമാൻ ശ്രീധരനാണ് ജില്ലയ്ക്ക് ദേശീയതലത്തിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. പലയിടങ്ങളിൽ ത്രികോണമത്സര സാധ്യതയുണ്ട്.
മലപ്പുറം-ലീഗ് കോട്ടയായി തുടരാനാണ് സാധ്യത.
കോഴിക്കോട്-കനത്ത പോരാട്ടം കാഴ്ചവയ്ക്കും. ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കമുണ്ട്.
കണ്ണൂർ- സിപിഎം തങ്ങളുടെ കോട്ട നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.
കാസർഗോഡ് - മൂന്ന് സീറ്റിൽ എൽഡിഎഫിനും 2 സീറ്റിൽ യുഡിഎഫിനും മുൻതൂക്കമുള്ള ജില്ലയിൽ, ബിജെപിയുടെ കെ.സുരേന്ദ്രൻ മത്സരിക്കുന്നതുകൊണ്ട്  മഞ്ചേശ്വരമാണ് ശ്രദ്ധാകേന്ദ്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക