Image

വിഷുക്കണി (മിനി ഗോപിനാഥ്)

Published on 14 April, 2021
വിഷുക്കണി (മിനി ഗോപിനാഥ്)

കർണ്ണികാര തീരങ്ങൾ
കഥകളിയുടെ പദമാടി
കർപ്പൂര കുളിർ കാറ്റ്
കളിവഞ്ചി പാട്ടായി,
ഗിരീഷ് പുത്തഞ്ചേരി എം.ജയചന്ദ്രൻ  ജി.വേണുഗോപാൽ കൂട്ട്‌കെട്ടിലുള്ള
ഈ ഗാനം,വരും തലമുറകളിലേയ്ക്ക് പകരേണ്ടത്  അദ്ധ്വാനത്തിന്റെ മഹത്വം  ഓർമിപ്പിച്ചുകൊണ്ട് വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളുടെ ഗൃഹാതുരമായ ഗന്ധം പരത്തുന്ന  സന്ദേശമാകണം.. .

സർവ്വാഭരണ വിഭൂഷിതയായ നവവധുവിനെപ്പോലെ പുഷ്പിണിയായ
ഭൂമീദേവി, കായ്കനികളണിഞ്ഞു പുഞ്ചിരിക്കുന്ന  മേടമാസത്തിൽ, സൂര്യദേവന്റെ പ്രഭാവം  കണിക്കൊന്നയിൽ ആവാഹിച്ചു      കനകകാന്തിയോടെയാണ് നമുക്ക് കുളിർമ്മ പകരുന്നത്.

ഭൂമിയുടെ ഉർവ്വരതയും സൂര്യന്റെ പ്രഭാവവും ചേർന്ന് തുല്യമായി   ദിനരാത്രങ്ങൾ പങ്ക് വയ്ക്കുന്ന വിഷു ദിനത്തിൽ,
“വിത്തും കൈക്കോട്ടും…….” പാടുന്ന  വിഷുപ്പക്ഷി,കണ്ണനിൽ രമിക്കുന്ന നമ്മളെ കണികാണാൻ വിളിച്ചുണർത്തുകയും ആമോദത്തോടെ വിഷുക്കൈ     നീട്ടം വാങ്ങി ആഹ്ലാദിക്കുകയും ആസ്വദിക്കുകയും ആഘോഷിക്കുകയും  ചെയ്തു വരുന്നു..

കാലം അനശ്വരവും പരിണാമിയുമാണ്.പലതും  നമുക്കനുകൂലമാക്കേണ്ടവർ നാം തന്നെയാണ്.
ധർമ്മമാകുന്ന കലപ്പ കൊണ്ട് ഭൂമീദേവിയെ ഉഴുതുമറിക്കുന്ന കർമ്മസാക്ഷിയായ  സൂര്യനെപ്പോലെ, സൃഷ്ടി സ്ഥിതി സംരക്ഷണമാണ് കൃഷ്ണസങ്കൽപത്തിലും നിറഞ്ഞു നിൽക്കുന്നത്.സകലതിനെയും തന്നിലേക്കാകർഷിക്കുന്ന,മനുഷ്യ മനസ്സുകളെ ഇളക്കി മറിക്കുന്നവനായ  കൃഷ്ണൻ,  (കർഷയതി ഇതി കൃഷ്ണ:)ഭൂമീപതിയാണ്.കലപ്പയേന്തിയ ബലരാമനുംകന്നുകാലിച്ചെക്കനായ കണ്ണനും പ്രതീകമാക്കുന്നത് കർഷകന്റെ ഹൃദയത്തുടിപ്പുകളാണ്.

സൂര്യ രശ്മികളെ  ഭൂമി സ്വീകരിച്ചതിന്റെ ഫലമായി സംജാതമായ
സൃഷ്ടികളെ സൂര്യൻ നേർരേഖയിൽ വരുന്ന സംക്രമപ്പുലരിയിൽ നാം കണികാണുന്നു.  ഇടനിലക്കാരായവർ (കര്ഷകരല്ലാത്തവർ) വില കൊടുത്തു കൊന്നപ്പൂവുൾപ്പെടെ വാങ്ങി കണിയൊരുക്കുന്നു. ഓട്ടൂരുളിയിൽ സ്വന്തം വിയർപ്പിന്റെ ചെറിയൊരു അംശം ഉണ്ടെങ്കിൽ അതിന്റെ ഭംഗിയും ലഭിക്കുന്ന അനുഗ്രഹങ്ങളും ഏറും എന്നതാണ് സത്യവും യഥാർത്ഥ ഈശ്വര ദര്ശനവും.
കർഷകർ, കണികണ്ടു  കഴിഞ്ഞാൽ  കലപ്പയും കൈക്കോട്ടും വിത്തും വളവുമായി പാടത്തേയ്ക്കാണ് പോകുന്നത് വിളനിലങ്ങളിൽ,അവർ ആദിത്യ പൂജ നടത്തുകയും,ഭൂമിയിൽ അനുഗ്രഹ വര്ഷം ചൊരിഞ്ഞ്‌ വിളകൾ സമൃദ്ധമാക്കണമേ എന്ന്പ്രാർത്ഥിക്കുകയും ചെയ്യുന്നു.വ്രതാനുഷ്ഠാനങ്ങളോടെ തേങ്ങയും അരിയും ചേർത്ത അപ്പം തലയിൽ വച്ചു സൂര്യന്, സ്തുതികളോടെ അർപ്പിക്കുകയും  പ്രകൃതിദേവതകളെ ഗാഢമായി ആരാധിക്കുകയും ചെയ്യുന്നു

മണ്ണുഴുത്, വിത്ത് വിതച്ച്,അവർ തങ്ങളുടെ കർമ്മം ആരംഭിക്കുന്നു.സൂര്യ ദേവനും പ്രകൃതീ ദേവിയും അലിഞ്ഞൊന്നാകുന്ന വിഷു ദിനത്തിൽ കാല ചക്രം തിരിക്കാനും  സംരക്ഷിക്കാനും  പ്രതിജ്ഞബദ്ധരാവുന്ന  കർഷകരാണ് യഥാർത്ഥ ദൈവങ്ങൾ.അവർ തരുന്ന പ്രസാദമാണ് സർവ്വചരാചാരങ്ങളുടെയും നിലനിൽപ്പിന്റെ ആധാരം.അത്‌ തിരിച്ചറിഞ്ഞ് അതിനവരെ അനുവദിക്കുകയും പ്രവർത്തനസജ്ജമാക്കുകയും  ചെയ്യുന്നവരാണ് യഥാർത്ഥ ഭക്തർ. സ്വയംകൃതാനർത്ഥം അനുഭവിക്കാൻ ഇടവരാതെ  ജാഗരൂകരാകേണ്ടവരായ ജനപ്രതിനിധികളിൽ നിക്ഷിപ്തമായിരിക്കുന്ന പ്രഥമദൗത്യവും ഇത് തന്നെയാണ്.

നാടൻ കൃഷി രീതിയിലൂടെ കന്നിന്റെയും കലപ്പയുടെയും സുഖകരമായ  നോവേറ്റ് ഹർഷോന്മാദിനിയായ മണ്ണിന്റെ  മടിത്തട്ടിൽ,രൂപീകൃതമാകുന്ന ഉഴവ് ചാലിലേയ്ക്ക്, നുള്ളിയിടുന്ന വിത്തുകളാൽ  ഭൂമീ ദേവി പുളകിതയാകുകയും, രതിസുഖത്തിൽ കന്യകയെപ്പോലെ നാണത്താൽ സൂര്യന്റെ ചൂടേറ്റ് കായുകയും സാവധാനം മണ്ണിന്റെ പുതപ്പണിഞ്ഞു ആലസ്യത്തിൽ ആണ്ടുകിടക്കുകയും ചെയ്തിരുന്നു.ക്രമേണ തന്റെ ഗർഭപാത്രത്തിൽ, വായുവും വെള്ളവും വളവും  സ്വാഭാവികതയോടെ സംഭരിക്കുകയും .ഋതു ഭേദങ്ങൾ ഏറ്റു വാങ്ങി പേറ്റു നോവനുഭവിച്ചു പ്രസവിക്കുന്ന സ്ത്രീയുടെ ഭാവങ്ങളോടെ സ്നേഹം ചുരത്തുന്ന അമ്മയായി ഭൂമി പരിണമിക്കുകയും കാലചക്രം സ്വാഭാവികമായി ഉരുളുകയും  ചെയ്തിരുന്നു.

പ്രകൃതി നിയമങ്ങൾക്ക് പകരം നാം,കുത്തകകളുടെ  അടിമകൾ  ആയപ്പോൾ ജീവിതത്തിന്റെ  താളം തെറ്റി .ജെ.സി.ബി പോലുള്ള യന്ത്രങ്ങൾ   ഭൂമിയുടെ മാറിനെ ഭ്രാന്തമായി  പിച്ചിച്ചീന്തുകയും  ബലാൽക്കാരമായി  മണ്ണിന്റെ അറകളിൽ  ആഴത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തപ്പോൾ, പ്രകൃതിയുടെ രോദനം ചെവിയോർക്കാൻ ആധുനിക വികസനത്തിനായില്ല .

ട്രാക്ടർ അമർത്തുമ്പോൾ പൊടിഞ്ഞു നീറുന്ന മണ്ണിനെയാകമാനം വാരിപ്പുണർന്ന്, സാന്ത്വനമേകാൻ സൂര്യകിരണങ്ങൾക്ക് പരിപൂർണ്ണ സ്വാതന്ത്ര്യം അനുവദനീയമല്ലാത്തതിനാൽ ദുർബ്ബലമായ ഗര്ഭപാത്രത്തിലേയ്ക്കാണ്  യാന്ത്രികമായി വിത്തെറിയുന്നത്.ജൈവികതയും കാർബൺ സംതുലിതാവസ്ഥയും നഷ്ടപ്പെട്ട  ജീവച്ഛവമായ  മണ്ണ്, പര്യാപ്തമാകും വിധം ജലം സംഭരിക്കാനാവാതെ  വീർപ്പുമുട്ടുമ്പോൾ ഹരിത ഗൃഹവാതകങ്ങളുടെ ബഹിർഗമനം സംഭവിക്കുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചു  അന്തകനാകുന്ന വിളയെ  നാം കൊയ്യുകയും ചെയ്യുന്നു..

 
“പെറ്റ മാതാവിന്റെ ഗദ്ഗദ യാചന
കേട്ടു കുലടയെത്തള്ളി നീയെങ്കിലോ
അപ്പുണ്യ കർമ്മപഥമായ് വരട്ടെ നി-
ന്നക്രമക്കൈപ്പിഴയ്ക്കേക പ്രതിക്രിയ!”

 പി.കുഞ്ഞിരാമൻ നായരുടെ ഈ വരികൾ  ഉദ്ബോധിപ്പിക്കുന്നത്

കലികാലത്തിൽ,ആസുര ശക്തികളെ നിഗ്രഹിക്കാൻ അവതാരമാകേണ്ടവർ
നാം ഓരോ മനുഷ്യരും ആണെന്ന സത്യമാണ്.കൃഷിയുടെയും കൃഷിക്കാരന്റെയും മരണം  മനുഷ്യ വർഗ്ഗത്തിന്റെ മരണമാണ്.

ദൗർബ്ബല്യങ്ങളാൽ, ദുർബ്ബലയാക്കിയ ഭൂമിയെ ശക്തി സ്വരുപിണിയാക്കാൻ ഇന്നത്തെ,പ്രത്യേകിച്ചും യുവ തലമുറ മാതൃകയാകണം..പണ്ട് ബാലിയെ വധിക്കാൻ ശ്രീരാമൻ, ഒളിയമ്പെയ്യാൻ മറഞ്ഞു നിന്ന മരത്തിന്
കൊന്ന മരം എന്ന പഴി കേൾക്കേണ്ടി വന്ന പഴങ്കഥയെ കണിക്കൊന്നയാക്കി മാറ്റിയത് കാലമെന്ന കൃഷ്ണനാണ്.

സങ്കല്പങ്ങളിലൂടെ മാസ്മരികത സൃഷ്ടിക്കുന്ന വിഷുപ്പക്ഷിയുടെ പാട്ടിന്, കാതോർക്കുമ്പോൾ, ചേക്കേറാനിടമില്ലാതലഞ്ഞു കരയുന്ന  കിളികളും, ജീവസമൂഹവും അവശേഷിക്കുകയില്ലെന്ന  പച്ചയായ സത്യത്തിലേയ്ക്കുള്ള ദൂരം കുറയ്ക്കാൻ ഓരോരുത്തരും പരിശ്രമിച്ചേ മതിയാകൂ .
കൽക്കിയുടെ അവതാരങ്ങളായ നമ്മളെ, നാം തന്നെ ഇഞ്ചിഞ്ചായി കൊല്ലുകയും  വരും തലമുറയെ കൊലയ്ക്ക് കൊടുക്കുന്ന പാപികളായി മാറുകയും ചെയ്യരുത്..ആധുനികയുഗത്തിലെ നാം വാസ്തവത്തിൽ ബോധവാന്മാരുമാണ്.പ്രതിക്രിയ കർമ്മങ്ങൾ ചെയ്യാൻ കഠിനശ്രമങ്ങൾ നടത്തുന്നില്ല എന്ന് മാത്രം.

നാടിൻറെ നട്ടെല്ലായ,മണ്ണിൽ തന്റെ മനസ്സ് പറിച്ചു നട്ടവനായ  കർഷകനൻ, എന്നും  തിരസ്കൃതനും  ബഹിഷ്‌കൃതനുമാണ്..ഗ്രാമീണ സമൂഹത്തിന്റെ നേർപ്പകർപ്പായ കര്ഷകർ, ദരിദ്രരും  ദുർബ്ബലരുമായി മാറുന്ന അവസ്ഥയ്ക്ക്മാറ്റം വരണം.കാർഷിക നിയമങ്ങൾ കർഷകരുടെ അവകാശങ്ങളെ ഞെരിച്ചു  കൊല്ലുന്നവയാകരുത്‌. അവയെ കളപോലെ  പറിച്ചെറിയുക തന്നെ വേണം.ജനാധിപത്യഭരണ സംവിധാനത്തിൽ,അന്നം മുട്ടിക്കുകയും മറ്റുള്ളവരെ ഊട്ടാനുമാകാത്ത വിധമുള്ള   കർഷകസമരങ്ങൾക്ക് അറുതി വന്നേ മതിയാകൂ .അവനവന് വേണ്ടി നടത്തുന്ന സമരമാണെന്ന്  ഓർത്താൽ  നമ്മുടെ ശവക്കുഴി തോണ്ടുന്നത് ഒഴിവാക്കാം .  

വരും തല മുറ,മൂല്യങ്ങളെ കാത്ത് സംരക്ഷിക്കണമെങ്കിൽ ജീവിതാവേഗങ്ങളിൽ, കാലം പുതുതായി ചാലിട്ട ആധുനികതയിൽ, കാർഷിക സംസ്കാരത്തിന്റെ തനിമ ഉണ്ടായിരിക്കണം. സൃഷ്ടി പരതയുള്ള നവീന സമ്പ്രദായങ്ങൾ ഉൾക്കൊള്ളുന്ന  കാർഷിക സംരഭങ്ങൾ ആരംഭിയ്‌ക്കേണ്ടിയിരിക്കുന്നു..ശുഭപര്യാപ്തമായി പരിണമിക്കണമെങ്കിൽ പ്രകൃതിയെ, ഇനി മുതലെങ്കിലും  പരിഗണിക്കുകയും  പരിചരിക്കുകയും  അതിരറ്റ് സ്നേഹിക്കയും ചെയ്യണം.


“കീഴടക്കുന്നുപോലും
മനുജൻ പ്രകൃതിയെ
കീഴടക്കാതെ സ്വയം
കീഴടങ്ങാതെ
അവളെ സ്നേഹത്തിനാൽ
സേവിച്ചു വശയാക്കി
അരിയ സഖിയാക്കി
വരിച്ചു പാലിക്കുകിൽ
നാം ഭുജിക്കില്ലേ നിത്യ-
മാവരദയോടോത്തു
ദാമ്പത്യസുഖം പോലെ
കായ്മുറ്റുമൊരുസുഖം?”

പ്രകൃതിയും മനുഷ്യരും ഒന്നായലിയുമ്പോഴുള്ള സൗന്ദര്യം മറ്റൊന്നിനുമില്ല എന്ന് വൈലോപ്പിള്ളി “വിഷുക്കണി”യിലൂടെ അനുഭവവേദ്യമാക്കുകയും  
തുടർന്ന് വരുന്ന

  “ഏത്  ധൂസരസങ്കൽ-
പ്പങ്ങളിൽ വളർന്നാലും
ഏത് യന്ത്രവത്‌കൃത

ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിൻ വെളിച്ചവും
മണവും മമതയും
ഇത്തിരി കൊന്നപ്പൂവും”

ഈ വരികൾ, ഓരോ വിഷുവിനും മലയാളികളെ  ആർദ്രരാക്കി ഗൃഹാതുരത്വം പകരുന്നതിനൊപ്പം ,കാലത്തിന് നൽകുന്ന താക്കീതും അതിൽ പതിഞ്ഞിരിക്കുന്നത്  കണ്ണടച്ചിരുട്ടാക്കാതെ കാണുക. എങ്കിൽ മാത്രമേ  ഇനി വരും വിഷുദിനങ്ങളിൽ   സമൃദ്ധിയുടെ    കണിയൊരുക്കാൻ   ആത്മാർത്ഥമായി മുന്നൊരുക്കങ്ങൾ ചെയ്തു തുടങ്ങാൻ  ശ്രമങ്ങൾ ആരംഭിക്കുകയുള്ളൂ.

തിരിച്ചറിവിലൂടെ തിരിച്ചെടുക്കുന്നതിലെല്ലാം  സ്നേഹവാത്സല്യങ്ങളോടെ ഭൂമിയമ്മ അനുഗ്രഹ വർഷം ചൊരിയും.വിഷുക്കണി കാണാൻ,
ഓ.എൻ.വി യുടെ വരികളിലെപ്പോലെ,

 “നക്ഷത്രമിഴിചിമ്മിയാകാശം വിഷുപ്പക്ഷിയെ മാടി വിളിക്കുകയും  
ആരണ്യദേവിതൻ ജാലകച്ഛായയിൽ വിഷുപ്പക്ഷി പാടാൻ വരികയും
കണികണ്ടുണരുമ്പോൾ,തേൻചോരുമാ മന്ത്രം,കാതോരു കാതോരം ഈണത്തിൽ ചൊല്ലി വരും തലമുറയ്ക്ക് മാതൃകയായി പകരാനും  തീർച്ചയായും നമുക്ക് കഴിയും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക