കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് മുക്തനായി ആശുപത്രി വിട്ടതോടെ അദ്ദേഹത്തിന് രോഗം ബാധിച്ചത് എന്നാണെന്നതിനെ ചൊല്ലി ആശയക്കുഴപ്പം.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ഒരാള്‍ കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ നിന്ന് വിട്ടയക്കണമെങ്കില്‍ കുറഞ്ഞത് പത്ത് ദിവസം കഴിഞ്ഞേ പരിശോധന നടത്താവൂയെന്നാണ്. എന്നാല്‍, മുഖ്യമന്ത്രിയെ ഏഴാം ദിവസം തന്നെ പരിശോധന നടത്തി ആശുപത്രിയില്‍നിന്ന് വിട്ടയച്ചുവെന്നാണ് ആരോപണം.
കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി ഇത് സംബന്ധിച്ച വിശദീകരണം പറഞ്ഞത് പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലയെന്നും മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചത് ഏപ്രില്‍ നാലിന് ആണെന്നുമാണ്.
എന്നാല്‍ മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ കോവിഡ് പോസിറ്റീവ് ആയി എന്ന് ഏപ്രില്‍ എട്ടിനാണ് ജനങ്ങളെ അറിയിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കുകയും ചെയ്തു.
അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യിക്കുന്നതിന് വേണ്ടി കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമായതോടെ പത്ത് ദിവസം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഏപ്രില്‍ നാലിന് പോസിറ്റീവ് ആയതാണെങ്കില്‍ മുഖ്യമന്ത്രി നാലു ദിവസം അത് മറച്ചുവെച്ച് പൊതുജനങ്ങളുമായി ഇടപഴകിയിട്ടുണ്ടെന്നാണല്ലോ അര്‍ഥം . മുഖ്യമന്ത്രി കോവിഡ് ബാധിതനായെന്ന് ഡോ. എം.പി. ശശി പറയുന്ന ഏപ്രില്‍ നാലിന് ധര്‍മ്മടത്ത് നടന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ആറിന് വോട്ട് ചെയ്ത ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.
ഏപ്രില്‍ നാലിന് മുഖ്യമന്ത്രിക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതേ ഉള്ളൂവെന്നും എട്ടിന് പരിശോധന നടത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചതെന്നും പിന്നാലെ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്‍റെ തിരുത്തു വന്നു. ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി പത്ത് ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ഇനി ഒരാഴ്ച അദ്ദേഹം കണ്ണൂരിലെ വീട്ടില്‍ ക്വാറന്‍റീനില്‍ ആയിരിക്കുമെന്നും ഡോക്ടര്‍ വിശദീകരിച്ചു.
നാലിന് ലക്ഷണങ്ങള്‍ കണ്ടിട്ടും പരിശോധന എട്ടാം തീയതി വരെ നീട്ടിയത് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്തമില്ലായ്മ അല്ലേയെന്ന ചോദ്യത്തിന് ഡോക്ടര്വ്യക്തമായ മറുപടി നല്‍കിയില്ല.