തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് കേസുകളുടെ ദിനപ്രതി വർദ്ധനവ് 13000 ത്തിന് മുകളിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ അവബോധ പ്രവർത്തനങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ദിവസമാണ് ചാനലിലെ ചർച്ചയിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) പ്രതിനിധി മാസ്ക് ധരിച്ചു മുഴുനീളെ ചർച്ചക്ക് ഭാഗമായത്. എവിടെയും ജാഗ്രതപാലിക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസും കോവിഡ് രണ്ടാം വരവ് പ്രതിരോധപ്രവർത്തങ്ങളുടെ ഉത്തരവാദിത്തം സ്വയമേ ഏറ്റെടുത്തു അവതാരകർ, റിപ്പോർട്ടർമാർ മുതൽ പിന്നണി പ്രവർത്തകർക്ക് വരെ മാസ്ക് നിർബന്ധം ആക്കി. പിന്നീട് വന്ന എല്ലാ ബുള്ളറ്റിനുകളിലും അവതാരകർ മാസ്ക് ധരിച്ചാണ് എത്തിയത്. വിവിധ ബ്യുറോകളിലെ റിപ്പോർട്ടർമാരും ക്യാമറമാൻമാരും ഈ അവബോധ പ്രവർത്തങ്ങളുടെ കണ്ണികളാകും.
"ലോകം അത്യഭൂതപൂർവമായ പ്രതിസന്ധി നേരിടുമ്പോൾ നല്കേണ്ട അടിയന്തിര സന്ദേശമായിട്ടാണ് ആങ്കർമാരടക്കം ടി വി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഞങ്ങളുടെ എല്ലാ പ്രവർത്തകരും മാസ്ക് ധരിക്കണമെന്ന് തീരുമാനിച്ചത്. ഇത് ആശയ വിനിമയത്തിൽ ചില തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് അറിയാം. പക്ഷേ ഒരു വലിയ ലക്ഷ്യത്തിനായതു കൊണ്ട് പ്രിയപ്പെട്ട പ്രേക്ഷകർ ഞങ്ങളോട് സഹകരിക്കുമെന്ന് ഉറപ്പാണ്," ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം ജി രാധാകൃഷ്ണൻ പറഞ്ഞു.
മാസ്ക് ഉണ്ടാകും കരുതലോടെ ഏഷ്യാനെറ്റ് ന്യൂസ് എന്ന ചലഞ്ച് ജനങ്ങൾ ഏറ്റെടുത്തുവെന്നതാണ് സോഷ്യൽ മീഡിയയയിൽ നിന്നും കിട്ടുന്ന വിവരങ്ങൾ. തീർച്ചയായും ഏഷ്യാനെറ്റ് ന്യൂസിന്റെ ഇത്തരമൊരു ശ്രമം ശ്ലാഘനീയമാണ്. സാധാരണ മനുഷ്യർക്കും പ്രചോദനമാകുന്ന ഇത്തരം ശ്രമങ്ങളിലൂടയേ കോവിഡ് മഹാമാരിയുടെ അവബോധ പ്രചാരണങ്ങൾക്ക് പ്രയോജനകരമായ ഫലം ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളു എന്നാണ് സോഷ്യൽ മീഡിയയിൽ ഈ ശ്രമത്തെ അഭിനന്ദിച്ചു ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അധ്യാപകനായ ജോസി ജോസഫ് തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
പോസ്റ്റ് ചുവടെ:
ഏഷ്യാനെറ്റ് ന്യൂസിൽ ഇന്ന് വിനു വി. ജോൺ നയിച്ച ചർച്ചയിൽ പങ്കെടുത്ത IMA പ്രതിനിധിയായ ഡോക്ടർ മാസ്ക് മാറ്റാതെയാണ് സംസാരിച്ചത്. വാർത്ത വായിക്കുന്നവരും TV അവതാരകരും മാസ്ക് ധരിച്ചുവേണം പ്രത്യക്ഷപ്പെടാനെന്നും അത് പൊതുജനങ്ങൾക്ക് നൽകുന്ന സന്ദേശം വലുതാണെന്നും അദ്ദേഹം വാദിച്ചു.
ചർച്ചയ്ക്കു ശേഷമുള്ള 9 മണി വാർത്തയിൽ അവതാരക മാസ്ക് ധരിച്ചാണ് വന്നത്. വളരെ സ്വാഗതാർഹമായ ഒരു സമീപനമാണ് ഇത്.
കോവിഡ് രോഗികളുടെ എണ്ണത്തിൽ രാജ്യത്തും സംസ്ഥാനത്തും സർവകാല റെക്കോർഡ് സൃഷ്ടിച്ച ദിവസമാണ് ഇന്ന് (യഥാക്രമം 2,34,692 ; 13,835). മാസ്ക് ധരിക്കുന്നതിനും വാക്സിൻ എടുക്കുന്നതിനും ഇപ്പോഴും വിമുഖതയുള്ളവർ 'പ്രബുദ്ധ'കേരളത്തിൽ പോലും കൂടുതലാണ്. ആളെ കൂട്ടുന്നതിനാകട്ടെ ഒരു മടിയുമില്ല. ഏഷ്യാനെറ്റിൻ്റെ നല്ല മാതൃക മറ്റ് ചാനലുകളും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം